Wednesday, July 29, 2020 11:38 PM IST
തൃശൂർ: ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് ഇന്ന് ആറു മാസം തികയുന്പോൾ, ആദ്യ രോഗി ഡോക്ടറാകാനുള്ള പഠിപ്പിന്റെ തിരക്കിലാണ്. തൃശൂർ മതിലകത്തെ വീട്ടിൽ ഓണ്‍ലൈൻ ക്ലാസുകളിലൂടെ ചൈനയിലെ വുഹാനിലുള്ള അധ്യാപകരുമായി അവൾ ദിവസവും സംസാരിക്കുന്നു, പരീക്ഷകളെഴുതുന്നു, അവിടെനിന്നുള്ള വിളികൾക്കായി കാത്തിരിക്കുന്നു.
അവൾ...കോവിഡ് ആദ്യം പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽനിന്നു നാട്ടിലേക്കു മടങ്ങിയെത്തിയ തൃശൂർ മതിലകം സ്വദേശിനി. ജനുവരി 30ന് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുന്പോൾ അവൾ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
ചൈനയിൽനിന്നു മടങ്ങിയെത്തിയപ്പോൾ മതിലകം കൂളിമുട്ടത്തെ ഹെൽത്ത് സെന്ററിൽ അവൾ പരിശോധനകൾക്കായി വന്നിരുന്നു. കോവിഡിനെക്കുറിച്ച് കേരളത്തിന് അത്രയൊന്നും ആശങ്കയോ അറിവോ ഇല്ലാതിരുന്ന സമയം.
മുൻകരുതലുകൾ
എന്നിട്ടും, ചൈനയിൽനിന്നു മതിലകത്തെ വീട്ടിലേക്കു വരുംമുൻപേ അവൾ വീട്ടിലുള്ള ചേട്ടന്റെ ഗർഭിണിയായ ഭാര്യയെയും കുട്ടിയെയും അവിടെനിന്നു മാറ്റി. മാസ്കണിഞ്ഞാണു വന്നത്. വന്നതും നേരെ വീട്ടിലെ ഒരു മുറിയിൽ ഒറ്റയ്ക്കായി താമസം. ക്വാറന്റൈൻ എന്ന വാക്ക് മലയാളിക്ക് അന്ന് അപരിചിതമായിരുന്നു. സ്വയം തീർത്ത ക്വാറന്റൈനിലായിരുന്നു അവൾ. ചൈനയിൽ പടർന്നുപിടിച്ച മഹാമാരിയുടെ ആഴവും അപകടവും മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ അവൾക്കറിയാമായിരുന്നു.
ലക്ഷണം തൊണ്ടവേദന
വീട്ടിൽ എത്തിയതു മുതൽ കൂളിമുട്ടത്തെ ഹെൽത്ത് സെന്ററിൽനിന്നു ദിവസേന വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഫോണ്‍ വിളിച്ചപ്പോൾ ചെറിയൊരു തൊണ്ടവേദനയുണ്ടെന്ന് അവൾ പറഞ്ഞു. ഉടൻ വിവരം തൃശൂർ ഡിഎംഒയെ അറിയിച്ചു. ആംബുലൻസെത്തി അവളെയും അമ്മയെയും ജനറൽ ആശുപത്രിയിലേക്കു മാറ്റി. അവിടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് പരിശോധനാഫലം വരുന്നത്, കോവിഡ് പോസിറ്റീവ്.
അങ്ങനെ അവൾ ഇന്ത്യയിലെയും കേരളത്തിലെയും ആദ്യത്തെ കോവിഡ് രോഗിയായി.
വിളി, ചൈനയിൽ നിന്നുപോലും
ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് തൃശൂരിലാണെന്നു ചാനലുകളിൽ ബിഗ് ബ്രേക്കിംഗ് ന്യൂസ് കണ്ട് ചൈനയിൽനിന്നു പോലും വിളിയെത്തി. സഹപാഠികളും സുഹൃത്തുക്കളുമെല്ലാം ചൈനയിൽനിന്ന് അവളെ വിളിച്ച് ആദ്യരോഗി തങ്ങളുടെ പ്രിയപ്പെട്ടവൾ തന്നെയോ എന്നു തിരക്കിയിരുന്നു.
ആദ്യം തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീടു ദിവസങ്ങളോളം മെഡിക്കൽ കോളജ് ആശുപത്രിയിലുമായിരുന്നു അവൾ. കോവിഡ് വാർഡിൽ കിടക്കുന്പോഴും ഓണ്‍ലൈൻ ക്ലാസുകൾ പരമാവധി അറ്റൻഡ് ചെയ്തിരുന്നു ആ വിദ്യാർഥിനി.
ഇന്ത്യയിലെ ആദ്യ കോവിഡ് കേസായതിനാൽ അവളുടെ പേരും വിവരങ്ങളും കേന്ദ്രസർക്കാർ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ(ഡബ്ല്യുഎച്ച്ഒ) അറിയിച്ചിരുന്നു. അവരുടെ റിക്കാർഡുകളിൽ ഈ മതിലകത്തുകാരിയുണ്ട്. കോവിഡിനെ സധൈര്യം നേരിട്ടു രോഗമുക്തയായ അവൾ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഡോക്ടറുടെ കോട്ടണിയും.
ചെലവ് 25,000- 50,000 വരെ
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ചെലവിടുന്നതു വന്‍തുക. കോവിഡ് പോസിറ്റീവ് ആയ ഒരാൾക്ക് ആശുപത്രിയിൽ ഏഴു മുതല്‍ 14 വരെ ദിവസം ചികിത്സ നൽകണം. ആൾക്ക് മറ്റു രോഗങ്ങളില്ലെങ്കില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ ചെലവാകും. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ജനറല്‍ വാര്‍ഡില്‍ 2,300 രൂപ, ഐസിയുവില്‍ 6,500 രൂപ വെന്റിലേറ്റര്‍ ഐസിയുവില്‍ 11,500 രൂപ എന്നതാണ് നിരക്ക്.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
കൊറോണ വൈറസ് സാന്നിധ്യം കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ശ്രദ്ധാകേന്ദ്രമായിരുന്നു ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും. കോവിഡ് -19 വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ആർടി-പിസിആർ (റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമെറൈസ് ചെയ്ൻ റിയാക്ഷൻ) ടെസ്റ്റാണ് ഇവിടെ നടത്തുന്നത്. മൂക്കിൽനിന്നും തൊണ്ടയിൽനിന്നുമുള്ള സ്രവം എടുത്താണ് പരിശോധന നടത്തുന്നത്. സ്വകാര്യലാബുകളിൽ 2750 രൂപ ഈടാക്കുന്ന ടെസ്റ്റാണ് ഇത്. രക്തത്തിലെ ആന്റിബോഡികളുടെ സ്ക്രീനിംഗ് നടത്തുന്ന ആന്റിജൻ ടെസ്റ്റിനേക്കാളും രോഗനിർണയം കൃത്യമാകുന്നത് ആർടി-പിസിആർ ടെസ്റ്റിലൂടെയാണെന്നു വിലയിരുത്തപ്പെടുന്നു.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
കോവിഡ് ആശുപത്രികൾക്കു പുറമേ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരെ ചികിത്സിക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയാറാക്കി കഴിഞ്ഞു. നില ഗുരുതരമാകുന്നവരെ മാത്രം കോവിഡ് ആശുപത്രികളിലേക്കു മാറ്റും. ഒരു പഞ്ചായത്തിന് ഒന്ന് എന്ന നിലയിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ.