Monday, August 3, 2020 1:02 AM IST
2030 ആണ്ടോടുകൂടി ദാരിദ്ര്യനിർമാർജനം, ഏവർക്കും ആരോഗ്യം, മികച്ച വിദ്യാഭ്യാസം, സ്വയംപര്യാപ്തമായ നഗരങ്ങൾ, ക്ലീൻ എനർജി തുടങ്ങി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമങ്ങൾക്കു കോവിഡ് മഹാമാരി കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുന്നു.
കോവിഡാനന്തര ലോകത്തിൽ ഉരുത്തിരിയുന്ന വിദ്യാഭ്യാസത്തിന്റെ ഭാവഭേദങ്ങൾ എന്തുതന്നെയായാലും സാമൂഹിക, സാന്പത്തിക അസമത്വങ്ങളെ നേരിടാനുള്ള രാഷ്ട്രങ്ങളുടെ ഒരു ഉപകരണമെന്ന അതിന്റെ സാധ്യത ഇല്ലാതാകുന്നില്ല. ഒരു രാജ്യത്തിന്റെ ശരാശരി വിദ്യാഭ്യാസനേട്ടം ഒരു വർഷം വർധിപ്പിക്കുകയാണെങ്കിൽ ആളോഹരി മൊത്തം ആഭ്യന്തര ഉത്പാദനം 2.5 ശതമാനം കൂടുമെന്നാണു പഠനം.
വിദ്യാഭ്യാസ അവകാശ നിയമം (2009) വന്ന് ദശാബ്ദത്തിനു ശേഷവും രാജ്യത്തെ കുട്ടികൾക്കു മികച്ച പ്രാഥമിക വിദ്യാഭ്യാസം കിട്ടുന്നില്ലെന്നാണു സൂചനകൾ. എട്ടാം തരത്തിലെ നാലിലൊന്നു വിദ്യാർഥികൾക്ക് രണ്ടാം തരത്തിലെ പാഠപുസ്തകം പോലും വായിക്കാൻ സാധിക്കുന്നില്ല. പകുതിയോളം പേർക്ക് ഹരണം എന്ന അടിസ്ഥാന ഗണിതക്രിയ ചെയ്യാൻ അറിയില്ല. സ്കൂളുകളുടെ എണ്ണം കൂടിയത് വിദ്യാഭ്യാസ നേട്ടങ്ങളായി മാറിയിട്ടില്ലെന്നർഥം. വിദ്യാഭ്യാസ സംബന്ധിയായ എല്ലാ സൂചനകളിലും മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലായ കേരളത്തിൽ പോലും കാര്യങ്ങൾ പന്തിയല്ലത്രേ.
യുഎൻ നിർവചനം
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ എങ്ങനെയാണ് യുഎൻ നിർവചിക്കുന്നത്? അടിസ്ഥാനശേഷികൾ (വായന, എഴുത്ത്, ഗണിതം) കൈവരിക്കാൻ സാമൂഹിക- സാന്പത്തിക- ഗാർഹിക തടസങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും കഴിയണം. ആജീവനാന്ത പഠനത്തിനു കുട്ടികൾ പ്രാപ്തരാകണം. ഇതാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം. ഈ ശ്രമത്തിൽ ലോകരാജ്യങ്ങൾക്ക് ഫിൻലൻഡിലെ വിദ്യാഭ്യാസം ഒരു നല്ല മാതൃകയായിരിക്കും എന്നു പ്രോഗാം ഓഫ് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് അസസ്മെന്റ് (പിസ) പഠനങ്ങൾ പറയുന്നു.
ഫിൻലൻഡ് മാതൃക
ജനസംഖ്യ 55 ലക്ഷം മാത്രമുള്ള ഒരു നോർഡിക് (യൂറോപ്പിന്റെ വടക്കുഭാഗത്തുള്ള) രാജ്യമാണ് ഫിൻലൻഡ്. 2020 വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഒന്നാംസ്ഥാനം, മികച്ച ജീവിത സൗകര്യങ്ങളുള്ള രാജ്യം, ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം, ക്ലീൻ എനർജി സാധ്യതകൾ ഏറ്റവും ഉപയോഗപ്പെടുത്തുന്ന രാജ്യം എന്നിങ്ങനെ ഫിൻലൻഡിന് നേട്ടങ്ങൾ അനവധി. കടുകട്ടി സിലബസില്ല, അധ്യാപകരെയും രക്ഷാകർത്താക്കളെയും കുട്ടികളെയും സമ്മർദത്തിലാക്കുന്ന വലിയ പൊതുപരീക്ഷകളില്ല, ട്യൂഷനില്ല, ഹോംവർക്കുകൾ ആവശ്യത്തിനു മാത്രം. എങ്കിലും ഫിൻലൻഡിലെ സ്കൂൾ വിദ്യാഭ്യാസം ഏറ്റവും മികച്ചതായതെങ്ങനെ? അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവർത്തകൻ, ഫിൻലൻഡുകാരനായ ഡോ. പാസി സാൾബെറിയുടെ "ഫിന്നിഷ് പാഠങ്ങൾ' ഈ മുന്നേറ്റത്തിന്റെ പിന്നിൽ സംഭവിച്ചതെന്തെന്നു വിശദീകരിക്കുന്നു.
1. ഫിന്നിഷ് അദ്ഭുതത്തിനു പിന്നിൽ ടീം ടീച്ചേഴ്സ്
പ്രീപ്രൈമറി/പ്രൈമറി/സബ്ജക്ട്/ വൊക്കേഷണൽ/സ്പെഷൽ എഡ്യുക്കേഷൻ എന്നിങ്ങനെ അഞ്ചു തരം അധ്യാപകരെയാണ് സ്കൂളുകളിൽ നിയമിക്കുക. ഭേദപ്പെട്ട ശന്പളം, അധിക ജോലിഭാരം - ഫിൻലൻഡുകാരുടെ പ്രിയപ്പെട്ട പ്രഫഷൻ ആണ് അധ്യാപനം. സ്കൂളുകളിൽ അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത വിദ്യാഭ്യാസത്തിൽ റിസർച്ച് ഓറിയന്റഡ് ബിരുദാനന്തര ബിരുദം. സർവകലാശാലകളിൽനിന്നു നേരിട്ടു നൽകുന്ന ഈ കോഴ്സിലൂടെ ലോകോത്തര പരിശീലനവും രൂപപ്പെടുത്തലും ലഭിക്കും.
സ്കൂൾതല പാഠ്യപദ്ധതി രൂപീകരിക്കുക, പഠനപ്രക്രിയയോടു സ്ഥായിയായ ഗവേഷണ ആഭിമുഖ്യം പുലർത്തുക, തത്ഫലമായി ഉണ്ടാകുന്ന ഉൾക്കാഴ്ചയെ അടിസ്ഥാനമാക്കി സ്കൂളുകളിൽ പാഠ്യപ്രവർത്തനങ്ങൾ വികസിപ്പിക്കുക, കുട്ടികളെ വിലയിരുത്താനുള്ള പൂർണ സ്വാതന്ത്ര്യം വിശ്വസ്തതയോടെ നിർവഹിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഈ കോഴ്സ് അവരെ പ്രാപ്തരാക്കുന്നു.
ടീച്ചിംഗ് പോലെ പ്ലാനിംഗിനും പ്രാധാന്യം നൽകിയാണ് സ്കൂളിൽ അധ്യാപകരുടെ ജോലിസമയം ക്രമീകരിച്ചിരിക്കുന്നത്. അധ്യാപകർക്കു പിന്തുണയുമായി സ്കൂളാകെ ഒരു പ്രഫഷണൽ ലേണിംഗ് കമ്യൂണിറ്റി- "നൈപുണി വർധിത സംഘം' ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ പരീക്ഷാ മാർക്ക് വച്ച് അധ്യാപകരെ തരംതാഴ്ത്താനോ ഉദ്യോഗതലത്തിലുള്ള വിലയിരുത്തലുകൾക്കോ പ്രസക്തി ഇല്ല.
2. പെരുസ്കൗളു
1970നുമുന്പുള്ള ഫിൻലൻഡിലെ സ്കൂൾ വിദ്യാഭ്യാസം ഏറെക്കുറെ ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയോടു സാമ്യമുള്ളതായിരുന്നു. പ്രൈമറി സ്കൂൾ, ഗ്രാമർ സ്കൂൾ, സിവിക് സ്കൂൾ എന്നിങ്ങനെ വ്യത്യസ്ത പാഠ്യപദ്ധതികൾ. ഗ്രാമങ്ങളിലെയും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും കുട്ടികൾക്കു നല്ല വിദ്യാഭ്യാസം അപ്രാപ്യം. 1970കളിൽ ഗുണനിലവാരത്തിന്റെ ശരാശരിയിൽ നിന്ന ഫിൻലൻഡ് വിദ്യാഭ്യാസം എങ്ങനെ 30 വർഷംകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന പദവിയിലെത്തി?
1970ൽ ഫിന്നിഷ് ഗവണ്മെന്റ് നടപ്പിലാക്കിയ ഒന്പതു വർഷം ദൈർഘ്യമുള്ളതും സാന്പത്തിക-സാമൂഹിക-പ്രാദേശിക-പഠനശേഷി വേർതിരിവില്ലാതെ കുട്ടികൾ ഏവർക്കും സൗജന്യമായി സമഗ്ര വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായ ഫിൻലൻഡിന്റെ സ്കൂൾ പാഠ്യപദ്ധതിയാണ് പെരുസ്കൗളു.
രാജ്യത്തെ വ്യത്യസ്ത സാന്പത്തിക-ഗാർഹിക സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളെയും വിവിധ പഠനശേഷിയുള്ള കുട്ടികളെയും ഒരേ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ക്ലാസിലിരുത്തി പഠിപ്പിക്കുക വലിയ വെല്ലുവിളിയും ഉത്തരവാദിത്വവുമുള്ള ഒരു തീരുമാനമായിരുന്നു. അതിനുവേണ്ടി ദേശീയ കാഴ്ചപ്പാടുകൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി പ്രാദേശിക ഭരണാധികാരികളിലൂടെ നേതൃത്വത്തിൽ ഓരോ സ്കൂളിനും സ്വന്തമായി പാഠ്യപദ്ധതി തയാറാക്കാനുള്ള സ്വാതന്ത്ര്യം നൽകിയതായിരുന്നു ആദ്യചുവട്. ഈ വികേന്ദ്രീകൃത നിർമിതി പ്രാദേശികത്തനിമയുള്ള, സ്കൂൾ ചുറ്റുവട്ടത്തെ പ്രതിഫലിപ്പിക്കുന്ന, പ്രായോഗികമായ, വൈവിധ്യമുള്ള അനേകം പാഠ്യപദ്ധതികളെ സൃഷ്ടിച്ചു.
അധ്യാപകരുടെ ക്രിയാത്മകതയും വൈവിധ്യവും നേതൃഗുണവും പൂർണമായും പ്രയോജനപ്പെടുത്തുന്ന അവസരങ്ങളായിരുന്നു പാഠ്യപദ്ധതി രൂപവത്കരണം. പഠനവൈകല്യമോ പഠനവൈഷമ്യങ്ങളോ അനുഭവിക്കുന്ന കുട്ടികൾക്ക് എളുപ്പത്തിൽ എപ്പോഴും സമീപിക്കാവുന്ന വിധം സ്പെഷൽ എഡ്യുക്കേഷൻ സംവിധാനവും എല്ലാ സ്കൂളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഒന്പതു വർഷം നീളുന്ന സ്കൂൾ കാലഘട്ടത്തിൽ 50 ശതമാനം കുട്ടികളും എപ്പോഴെങ്കിലും സ്പെഷൽ എഡ്യുക്കേഷൻ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഡോ. ടോം കെ. മാത്യു
(തുടരും)