Sunday, August 30, 2020 11:21 PM IST
തന്ത്രത്തിൽ ജയിച്ചതു വാമനനാണെങ്കിലും വിശ്വാസത്തെ ജയിച്ചതു മാവേലിയാണ്. വല്ലപ്പോഴും വരുന്ന ഒരാളെ പരാമർശിക്കാൻമുതൽ ഒരു രക്ഷാബിംബമെന്ന നിലയിൽവരെയാണു മാവേലി എന്ന പേരിന്റെ പ്രസക്തി.
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്നാരംഭിക്കുന്ന മഹാബലിചരിതം ഓണപ്പാട്ടിലെ വരികൾ ഓർമിക്കാത്തവരില്ല. പക്ഷേ ഐതിഹ്യത്തിലെ മഹാബലിയുടെ കാലത്ത് ജാതിവ്യവസ്ഥ സുദൃഢമായിരുന്നുവെന്നാണ് തോന്നുന്നത്. മഹാബലി നടത്തിയ വിശ്വജിത്ത് യാഗവേദിയിലെത്തിയ ബ്രാഹ്മണ ബാലനു ലഭിച്ച സ്വീകാര്യത അതാണല്ലോ തെളിയിക്കുന്നത്. അതു കണക്കിലെടുത്താൽ മനുഷ്യരുടെ ദുരിതവും കഷ്ടപ്പാടും നിറഞ്ഞ സാഹചര്യവും അതിൽ നിന്ന് രക്ഷനേടണമെന്ന വിചാരവുമാകാം മാവേലിബിംബത്തെ സൃഷ്ടിച്ചതെന്ന് കരുതാം. മതത്തിലും ചരിത്രത്തിലും ഐതിഹ്യങ്ങളിലുമായി നിരവധി രക്ഷാബിംബങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ. അങ്ങനെ ഒരു രക്ഷാബിംബമാണു മാവേലിയും.
കർക്കിടകപ്പെയ്ത്തു കഴിഞ്ഞ്, വറുതിയുടെയും രോഗങ്ങളുടെയും കാലം കടന്നുവരുന്ന കേരളത്തിലെ ഉപവസന്തകാലത്തിന്റെ പരിപൂർണതയാണ് തിരുവോണം. പൂക്കളുടെ വർണങ്ങളാലും വെയിലിന്റെ തെളിച്ചത്താലും പ്രകൃതി കൂടുതൽ മനോഹരിയാകുന്ന കാലമാണിത്. പൂക്കളത്തിലെ മണ്പ്രതിഷ്ഠയായും പരസ്യങ്ങളിലെ കോമാളിവേഷമായും പ്രത്യക്ഷമാവുന്ന മാവേലി സത്യത്തിൽ ഓണത്തിന്റെ സത്തതന്നെയാണ്. സമൃദ്ധിയുടെ അന്തരീക്ഷത്തിൽ നടക്കുന്ന കൊടുക്കൽ വാങ്ങലുകളും ഉത്കണ്ഠകളും പിണക്കങ്ങളും ഇണക്കങ്ങളുമാണ് ഓണക്കാലത്തിന്റെ ജീവൻ. പപ്പടം, പഴം, പായസം, കോളാന്പി, മുക്കുറ്റിപ്പൂക്കൾ എന്നിങ്ങനെ മഞ്ഞനിറത്തിന്റെ ശോഭയിലാണ് മാവേലിയെ വരവേൽക്കുന്നത്.
പണ്ടേക്കുപണ്ടേ പണിയാളർക്കും പിന്നീടു വിദ്യാർഥികൾക്കും ജോലിക്കാർക്കും അവധിയാണ് ഓണക്കാലം. ആകയാൽ ആഘോഷത്തിനു മാറ്റുകൂടുന്നു. പക്ഷേ പാട്ടിലും കഥയിലും മാത്രമേ ഒന്നര നൂറ്റാണ്ടുമുന്പ് കേരളത്തിൽ സമൃദ്ധിയുണ്ടായിരുന്നുള്ളൂ. ജനാധിപത്യം വന്നതു മുതൽക്കാണ് ഭരണകൂടങ്ങളുടെ ക്ഷേമപരിപാടികളിലൂടെ അടിത്തട്ടിലെ ജനങ്ങൾക്ക് കുറച്ചെങ്കിലും രക്ഷ ലഭിച്ചത്. സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടുന്നതും ദുർബലരും രോഗികളും അവശവിഭാഗങ്ങളും പരിഗണിക്കപ്പെടുന്നതുമായ നടപടിക്രമങ്ങളാണ് ഓണപ്പാട്ടിന്റെയും പൂക്കളത്തിന്റെയും ഹൃദ്യതയ്ക്കൊപ്പം സാധാരണക്കാർക്ക് പ്രത്യാശയേകുക.
മണ്ണിലേക്കു മടങ്ങുന്നവരാണ് മനുഷ്യർ. മണ്ണിൽത്തുടങ്ങി മണ്ണിലവസാനിക്കുന്നതാണ് ഓണാഘോഷവും. വിഭവങ്ങളുടെ സമൃദ്ധിയും വിപണിയുടെ വശ്യതയുമാണ് ഇപ്പോഴത്തെ ഓണത്തിന്റെ പ്രത്യേകത. ജനപ്രിയകലകളുടെ ആസ്വാദനത്തിലൂടെ ലഭിക്കുന്ന ഉൾപ്പുളകങ്ങളാണ് അതിന്റെ ബാക്കിപത്രം. എന്നാൽ പൂക്കളം, സദ്യ, പായസം, മാവേലികെട്ടൽ, കന്പവലി, വെള്ളംകുടി മത്സരം എന്നിങ്ങനെ പരിനിഷ്ഠമായിക്കൊണ്ടിരിക്കുന്ന ഓണാഘോഷത്തിലും മാവേലിക്കഥയിലും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അന്തർധാരയുണ്ടായത് സോഷ്യലിസത്തിന്റെ കടന്നുവരവിനു ശേഷമാണ്. വിഭാഗീയതയുടെ കന്മതിലുകൾ തകർക്കപ്പെടേണ്ടതാണ് എന്ന ചിന്ത അതോടെ പ്രബലമായി.
ഓണത്തിലെ സമൃദ്ധിയെയും സഹവർത്തിത്വത്തെയും സോഷ്യലിസത്തോടു കൂട്ടിയിണക്കാനുള്ള ശ്രമങ്ങളുണ്ടായി. വാമനന്റേത് ചരിത്രപരമായ ദൗത്യമായിരുന്നുവെന്ന തലതിരിഞ്ഞ വിശകലനവും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ നിന്നുണ്ടായി എന്നതും വിസ്മരിക്കാൻ കഴിയുന്നതല്ല. 1961 മുതൽ കേരള സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ആഘോഷമായി മാറിയതോടെ പാരന്പര്യത്തിന്റെ സവിശേഷതകളും കലകളുടെ മഹിമയും വിളംബരം ചെയ്യപ്പെടുന്ന പ്രദർശനമായി ഓണം മാറി. സകല മതസ്ഥർക്കും പങ്കെടുക്കാവുന്ന വിധത്തിൽ വിപണിയുടെ മഹോത്സവമായി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഓണം നിലകൊള്ളുന്നു.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നു വ്യത്യസ്തമായി ജാതി, മത വിഭാഗീയതയും സംഘർഷങ്ങളും പ്രത്യക്ഷത്തിൽ കുറവാണെന്നത് മാവേലിക്കാലത്തിന്റെ പ്രതീതിയാണ് കേരളത്തിലിപ്പോഴുമെന്ന തോന്നൽ സൃഷ്ടിക്കുന്നു. എന്നാൽ, കേരള മാതൃകയുടെ പുറന്പോക്കിൽ തള്ളപ്പെട്ട ആദിവാസികൾ, ദലിതർ, മത്സ്യത്തൊഴിലാളികൾ, അനാഥർ, തെരുവുമനുഷ്യർ തുടങ്ങിയവരെ സംബന്ധിച്ച് മാവേലി ഐതിഹ്യത്തിൽനിന്ന് ഇനിയും പുറത്തുവരേണ്ട രക്ഷാബിംബമാണ്. ലിംഗഭേദമില്ലാതെ ഈ രക്ഷാബിംബത്തെ പുനഃസൃഷ്ടിക്കുകയാണ് പുതിയ കാലത്തിന്റെ അനിവാര്യത.
ഡോ. കെ.കെ. ശിവദാസ്
(കണ്ണൂർ സർവകലാശാല മലയാളവിഭാഗം വകുപ്പധ്യക്ഷനാണു ലേഖകൻ)