Wednesday, September 2, 2020 12:59 AM IST
വായനയുടെ തോഴനായ പ്രണാബ് മുഖർജി രാഷ്ട്രപതിയുടെ ഭരണഘടനാപരമായ റോളിലേക്കും പിന്നീടു പദവികളില്ലാത്ത ജീവിതത്തിലേക്കും മാറിയ വേഗവും തന്മയത്വവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുഴുസമയ രാഷ്ട്രീയക്കാരനും ഭരണകർത്താവും എന്ന നിലയിൽനിന്നു വളരെ പെട്ടെന്നാണ് അദ്ദേഹം രാഷ്ട്രപതിയുടെ ഉന്നതപദവിയിൽ തിളങ്ങിയത്. അതേ ലാഘവത്തോടെ പദവികളൊഴിഞ്ഞ് വിശ്രമജീവിതം നയിക്കാനും പ്രണാബിനു പ്രയാസമുണ്ടായില്ല.
തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഓഗസ്റ്റ് പത്തിന് ഡൽഹിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെ പ്രണാബ് വായനയിലും എഴുത്തിലും മുഴുകിയിരുന്നു. ആശുപത്രിയിലായതിന്റെ തലേ ദിവസവും അദ്ദേഹം ഇംഗ്ലീഷ്, ബംഗാളി പത്രങ്ങളും മാസികകളും വായിച്ചു.
രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായിരുന്ന പ്രണാബ് ഒരു കാലത്തു പത്രപ്രവർത്തകനും പിന്നീട് കോളജ് അധ്യാപകനും ആയിരുന്നു. ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ വിദ്യാനഗർ കോളജിൽ 1963ലാണ് അധ്യാപകനായിരുന്നത്. ദെഷേർ ദക് എന്ന ബംഗാളി ദിനപത്രത്തിലായിരുന്നു പത്രപ്രവർത്തനം. രാഷ്ട്രീയത്തിലേക്കു കടക്കും മുന്‍പു പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെ ഭരണഘടനാപരമായ അധികാരങ്ങളോടൊപ്പം പരിമിതികളെക്കുറിച്ചും തനിക്കു വ്യക്തമായ അറിവും കാഴ്ചപ്പാടുമുണ്ടെന്ന് അദ്ദേഹം ഒരിക്കൽ സ്വകാര്യസംഭാഷണത്തിൽ പറഞ്ഞത് ഓർമിക്കുന്നു.
തികഞ്ഞ കോണ്ഗ്രസുകാരൻ
തികഞ്ഞ കോണ്‍ഗ്രസുകാരനായിരുന്ന പ്രണാബ് രാഷ്ട്രപതിയായതോടെ സജീവ രാഷ്ട്രീയത്തിൽനിന്നു കൃത്യമായി അകലം പാലിച്ചു. മാത്രമല്ല ബിജെപിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തു. എൻഡിഎ സർക്കാരുമായോ, പ്രധാനമന്ത്രിയുമായോ ഒരിക്കൽ പോലും ഏറ്റുമുട്ടിയതുമില്ല.
എന്നാൽ, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരേ അക്രമം ഉണ്ടായപ്പോഴും ഭൂമി ഏറ്റെടുക്കൽ പോലുള്ള വിവാദ ബില്ലുകളുടെ കാര്യത്തിലും തന്റെ നിലപാടിൽ തെല്ലും വെള്ളം ചേർത്തതുമില്ല. ധീരമായ തീരുമാനങ്ങളെടുക്കുന്നതിൽ ഒരിക്കലും ശങ്കിച്ചിട്ടുമില്ല. അജ്മൽ കസബ്, അഫ്സൽ ഗുരു എന്നിവരുടേത് അടക്കം ഏഴു ദയാഹർജികൾ തള്ളിക്കളയുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാൽ, 1940 സെപ്റ്റംബർ 17 മുതൽ ജീവിതപങ്കാളിയായിരുന്ന ഭാര്യ സുവ്രയുടെ മരണം പ്രണാബിനെ തളർത്തി. 2015 ഓഗസ്റ്റ് 18നായിരുന്നു സുവ്രയുടെ വേർപാട്.
പ്രസംഗവേദിയിലെ പ്രഗത്ഭൻ
ജവഹർലാൽ നെഹ്റുവിന്റെ ശിഷ്യനും ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന പ്രണാബ് പക്ഷേ, രാജീവ് മന്ത്രിസഭയിൽനിന്നു പുറത്താകുകയും തുടർന്നു കോണ്‍ഗ്രസിൽനിന്നു അകലുകയും ചെയ്തു. പിന്നീട് സ്വന്തം പാർട്ടിയുണ്ടാക്കിയെങ്കിലും അധികകാലം തുടർന്നില്ല. നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായി കോണ്‍ഗ്രസിൽ അദ്ദേഹം വീണ്ടും സജീവമായി.
രാജീവ് ഗാന്ധിയുമായി ഉണ്ടായിരുന്ന അസ്വാരസ്യം സോണിയ ഗാന്ധിയുമായി തുടരാതിരിക്കാനും പ്രണാബ് ശ്രദ്ധിച്ചിരുന്നു. സോണിയയുടെ വിശ്വസ്തരിൽ പ്രമുഖനായി പിന്നീടു മാറുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രവർത്തക സമിതിയംഗം എന്ന നിലയിലും മുതിർന്ന കേന്ദ്രമന്ത്രിയെന്ന നിലയിലും പാർട്ടിയുടെയും കോണ്‍ഗ്രസ് സർക്കാരിന്റെയും നിർണായക രാഷ്ട്രീയ, നയ തീരുമാനങ്ങളിൽ വലിയ പങ്കു വഹിച്ചു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഡെംഗ് സിയാവോ പിംഗിന്റെ ദർശനങ്ങളോട് പ്രണാബിന് ആഭിമുഖ്യമുണ്ടായിരുന്നു. അതിനാൽതന്നെ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ആശയങ്ങളുടെ കോണ്‍ഗ്രസിലെ പ്രയോക്താവായിരുന്നു പ്രണാബ് മുഖർജി. ദേശീയ തൊഴിലുറപ്പു പദ്ധതി അടക്കമുള്ള യുപിഎ സർക്കാരിന്റെ ജനകീയ പദ്ധതികൾക്കു പ്രണാബ് പൂർണ പിന്തുണ നൽകി.
രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികളിൽ പോലും എഴുതി ത്തയാറാക്കിയ പ്രസംഗങ്ങൾ അതേപടി വായിക്കുകയായിരുന്നില്ല പ്രണാബ്. മന്ത്രി ആയിരുന്നപ്പോഴും പിന്നീടും ഉദ്യോഗസ്ഥർ എഴുതിനൽകുന്ന പ്രസംഗങ്ങളുടെ വെറും വായനക്കാരനല്ല താനെന്ന് അദ്ദേഹം സ്വദേശത്തും വിദേശത്തും പലതവണ തെളിയിച്ചു.
കറകളഞ്ഞ ഈശ്വരവിശ്വാസി
തികഞ്ഞ ദൈവഭക്തനും ഹൈന്ദവ വിശ്വാസിയും ആയിരുന്നു പ്രണാബ്. എന്നാൽ അശുഭകരമെന്ന് പലരും കരുതിയിരുന്ന 13 ഇഷ്ട നന്പരും ഭാഗ്യ നന്പരുമായിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്ക് ഉയരുന്നതിന് 13 എന്ന അക്കം സഹായകമായെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായ പ്രണാബ്, ഡൽഹിയിൽ തൽക്കത്തോറ റോഡിലെ 13-ാം നന്പർ വസതിയിലാണു ദശാബ്ദങ്ങളോളം താമസിച്ചത്.
എംപിയെന്ന നിലയിൽ അദ്ദേഹം തെരഞ്ഞെടുത്ത 13-ാം നന്പർ വസതിയിലായിരുന്നു രാഷ്ട്രപതി ഭവനിലേക്കു മാറുന്നതു വരെ താമസിച്ചിരുന്നത്. ഭാര്യയുടെ മരണശേഷം മൃതശരീരം പൊതുദർശനത്തിനു വച്ചതും ഇതേ വസതിയിൽ. മുതിർന്ന കാബിനറ്റ് മന്ത്രിമാർക്ക് പുൽത്തകിടികളുള്ള വിശാലമായ വസതിക്ക് അർഹതയുണ്ടായിരുന്നെങ്കിലും താരതമ്യേന ചെറിയ 13-ാം നന്പറിൽ പ്രണാബ് തുടർന്നു.
ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പ്രണാബിന് ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടായിരുന്നില്ല. ഗുരുവായൂർ മുതൽ നേപ്പാളിൽ കാഠ്മണ്ഡുവിലെ വിഖ്യാതമായ പശുപതിനാഥ്, ജനക്പുരിലെ ജാനകി മന്ദിർ, പൊഖാറയിലെ ബിന്ദബാസിനി തുടങ്ങിയ ക്ഷേത്രങ്ങളിൽ വരെ പ്രണാബ് പ്രാർഥനയ്്ക്കെത്തി. ഹിന്ദു, മുസ്ലിം, ക്രൈസ്തവ, സിക്ക്, ബുദ്ധ, ജൈന, പാഴ്സി തുടങ്ങി ദളിതരുടെ വരെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഭക്ഷണരീതികളെയും ബഹുമാനിക്കാൻ അദ്ദേഹം വീഴ്ച വരുത്തിയില്ല. രാഷ്ട്രപതി ഭവനിൽ ക്രിസ്മസും ഇഫ്താറും രക്ഷാബന്ധനും മുതൽ മലയാളികളുടെ ഓണം വരെ ആഘോഷിക്കാൻ പ്രണാബ് മുന്നിലുണ്ടായിരുന്നു.
കെടുത്തിക്കളഞ്ഞ സിഗാർ
ട്രേഡ് മാർക്ക് ആയിരുന്ന സിഗാറും നോണ്‍ വെജിറ്റേറിയൻ ഭക്ഷണരീതിയും പ്രണാബ് ഇടക്കാലത്ത് ഉപേക്ഷിച്ചു. പിന്നീട് പൂർണ സസ്യഭുക്ക് ആയി മാറിയെങ്കിലും വിരുന്നുകളിലും യാത്രാവേളകളിലും അതിഥികൾക്ക് നോണ്‍ വെജിറ്റേറിയൻ വിഭവങ്ങൾ വിളന്പാൻ അദ്ദേഹം നിർദേശിച്ചിരുന്നു. ചെമ്മീനും ആട്ടിറച്ചിയും തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു.