Saturday, September 5, 2020 11:31 PM IST
ദേശീയ വിദ്യാഭ്യാസ നയത്തിൽ വളരെയേറെ അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ്. ജീവനുള്ള ഒരു വ്യക്തിയെപ്പോലെയാണ് ഏതൊരു രാജ്യത്തിന്റെയും വിദ്യാഭ്യാസമേഖല. യന്ത്രം നന്നാക്കുന്നതുപോലെ വിദ്യാഭ്യാസമേഖലയെ നന്നാക്കാനാവില്ല. വിദ്യാഭ്യാസത്തിന്റെ പാരന്പര്യം, ആഭിമുഖ്യങ്ങൾ എന്നിവയെല്ലാം ആ ദേശത്തെ വിശാലമായ സാമൂഹിക സ്വഭാവങ്ങളും സംസ്കാരവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ആചാരവൈവിധ്യം, ഭാഷാവൈവിധ്യം, ധർമചിന്ത, ജാതിചിന്ത, മൂല്യചിന്ത തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഉണ്ടാവും. തന്മൂലം വിദ്യാഭ്യാസത്തിൽ അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്പോൾ ഇത്തരത്തിലുള്ള മേഖലകളെക്കുറിച്ചുള്ള അടിസ്ഥാനപഠനങ്ങൾ ആവശ്യമാണ്. നവീകരണവും പുനഃക്രമീകരണവും പുനർവായനയും വേരുകളോടു ബന്ധപ്പെട്ടു മാത്രമേ നടത്താവൂ.
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിനു വലിയ കൈയടി കിട്ടിയിട്ടുണ്ട്. ന്യൂനതകൾ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുകയുമാണ്. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 45-നെ അവഗണിച്ചുകൊണ്ടുള്ള വലിയ ഒരു ശസ്ത്രക്രിയയാണ് ഈ പുതിയ നയത്തിൽ, പ്രത്യേകിച്ച് ആദ്യഭാഗത്ത്, കാണുക. അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണം കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്. ഇപ്പോൾ നടത്തിയ ശസ്ത്രക്രിയവഴി പ്രൈമറിവിഭാഗവുമായി പ്രീ-സ്കൂൾ വിദ്യാഭ്യാസത്തെ കൂട്ടിച്ചേർത്തിരിക്കുകയാണ്.
10+2 എന്നതിനോട് മൂന്നു വർഷത്തെ പ്രീ സ്കൂൾ കൂടി ചേർത്ത് പതിനഞ്ചു വർഷമാക്കിയിരിക്കുന്നു. അതായത്, പ്രീ സ്കൂൾ വിദ്യാഭ്യാസം പൊതുസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. കുട്ടിക്കു മൂന്നു വയസാകുന്പോൾ സ്കൂളിൽ ചേരണം. മൂന്നാംവയസിൽ ചേർന്നു പതിനഞ്ചു വർഷം പഠിച്ചു കുട്ടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. അപ്പോൾ കുട്ടിക്ക് 18 വയസാകും.
വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം സമഗ്രമനുഷ്യന്റെ രൂപപ്പെടുത്തലാണ്. ബൗദ്ധികവും ശാരീരികവും ആത്മീയവും മാനസികവുമായ വളർച്ചയോടൊപ്പം സാമൂഹിക കാഴ്ചപ്പാടുകളും കുട്ടികളിൽ നിറയണം. ഒരാളുടെ വ്യക്തിത്വരൂപീകരണത്തിന് അടിസ്ഥാനമിടുന്ന കാലമാണ് ശൈശവ-കൗമാരകാലം.
വളർച്ചയുടെ നാഴികക്കല്ലുകൾ
പ്രസിദ്ധ തത്ത്വശാസ്ത്രജ്ഞനായ ജോണ് ലോക്ക് കുട്ടികളുടെ വളർച്ചയുടെ നാഴികക്കല്ലുകൾ വേർതിരിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മൂന്നു വയസുവരെ മാതാപിതാക്കളുടെ ആശ്രയത്തിൽ കുട്ടികൾ കഴിയുന്നു. വളർച്ചയുടെ ആരംഭത്തിൽ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരാശ്രയം കൂടാതെ കുട്ടിക്കു നടത്തിയെടുക്കുവാൻ ഈ കാലംവരെ കഴിയുകയില്ല. മൂന്നുമുതൽ ഏഴുവരെയുള്ള കാലത്ത് കുട്ടികൾ മറ്റുള്ളവരുടെ സഹായത്തിലാണെങ്കിലും, നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ആശയങ്ങൾ, ആവശ്യങ്ങൾ എന്നിവ പങ്കുവയ്ക്കലിലൂടെയും വളരുന്നു.
ജോണ് ലോക്ക് വ്യക്തിയുടെ ചെറുപ്പകാലത്തെ മൂന്നായി തിരിക്കുന്നു. ശൈശവകാലം - 1 -3 വയസ്. മധ്യകാലം - 7-12 വയസ്. കൗമാരകാലം - 13 - 19 വയസ്.
ശൈശവ-ബാല്യ കാലയളവിൽ കുട്ടികളുടെ മാനസികവികാസത്തിനും ശാരീരികവളർച്ചയ്ക്കും ബൗദ്ധികവളർച്ചയ്ക്കും വൈകാരികപക്വതയ്ക്കും കളികളാണു പ്രധാനമായും വേണ്ടത്. ഓട്ടം, ചാട്ടം, മരങ്ങളിലും കുന്നുകളിലും മലകളിലും കയറ്റം മുതലായവ പ്രാധാന്യമർഹിക്കുന്നു. പൊതുവിജ്ഞാനം നേടാനും യുക്തിപരമായ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ തേടാനും പരിശീലിക്കുന്ന സമയമാണിത്. നല്ല ശീലങ്ങൾ പഠിച്ചെടുത്ത് കുട്ടികൾ വൈകാരിക പക്വത നേടുന്നു.
പഠിക്കാൻ തുടങ്ങുന്നത്
അക്ഷരങ്ങൾ പഠിച്ചുകൊണ്ടാണു കുട്ടി വായിക്കാൻ പഠിക്കുന്നത്. ഓരോ അക്ഷരവും അതിന്റെ സ്വരവും തിരിച്ചറിയണം. തുടർന്ന് ലളിതമായ വാക്കുകൾ പഠിക്കണം. കുട്ടിയുടെ കണ്ണും മനസും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് ഈ പരിശീലനം അടങ്ങിയിരിക്കുന്നത്. അർഥത്തിനുവേണ്ടിയുള്ള കുട്ടിയുടെ ദാഹമാണ് ഇവിടെ കാണുന്നത്.
വളരെ ചെറുപ്പത്തിലേ അക്ഷരങ്ങൾ പഠിപ്പിക്കുന്നതും വായിക്കാൻ പഠിപ്പിക്കുന്നതും അതിൽ ഓരോ ദിവസവും വളർച്ച ഉണ്ടാകണമെന്ന് അധ്യാപകർ വാശിപിടിക്കുന്നതും കുട്ടികളിൽ മാനസികസമ്മർദം ഉണ്ടാക്കും. അർഥമറിയാതെ വായിക്കാനും താത്പര്യമില്ലാതെ വായിക്കാനുമുള്ള പ്രേരണകൾ കുട്ടിയെ തളർത്തും. കുട്ടികളുടെ ഭൗതിക വികാസത്തിനാവശ്യമായവ ഘട്ടംഘട്ടമായിട്ടാണ് നല്കേണ്ടത്.
വിവരസാങ്കേതിക വിദ്യകൾ വികസിച്ചുവരുന്ന ഇക്കാലത്തും വിദ്യാഭ്യാസ പ്രവർത്തകരും പണ്ഡിതരും ഒരുപോലെ ശ്രദ്ധിക്കുന്ന കാര്യമാണ് കുട്ടികളുടെ ബുദ്ധിശക്തി വികസിക്കുന്നതിനനുസരിച്ചേ അവരിലേക്ക് അറിവുകൾ പകർന്നുനല്കാൻ പാടുള്ളൂ എന്നത്. കാരണം, പാത്രത്തിൽ നിറയ്ക്കാവുന്നതേ ആരും നിറയ്ക്കൂ. കുപ്പിയുടെ അളവനുസരിച്ചേ ജലം നിറയ്ക്കാൻ കഴിയൂ. കൈയിൽ ഒരു ബക്കറ്റ് വെള്ളമുണ്ടെങ്കിലും അതത്രയും ഒരു കുപ്പിയിലേക്കു പകരാനാവില്ല.
ഭാഷകൾക്കും ശാസ്ത്രവിഷയങ്ങൾക്കും സിലബസ് അനുസരിച്ചുള്ളവയെല്ലാം പാഠപുസ്തകങ്ങളിലും ടാബിലും ലാപ്ടോപ്പിലും ഉണ്ടെങ്കിലും അധ്യാപകർ അവയെല്ലാംകൂടി ഒരു ദിവസംകൊണ്ട് കുട്ടികളെ പഠിപ്പിച്ചു തീർക്കുന്നില്ല. അധ്യായങ്ങളും ഖണ്ഡികകളുമായി തിരിച്ച് ഓരോ ദിവസവും കുട്ടികൾക്ക് ഉൾക്കൊള്ളാവുന്നവ മാത്രം നല്കുന്നു. എന്തുകൊണ്ട് ഒരു സ്കൂൾ ദിവസത്തെ വിവിധ പീരിഡുകളായി തിരിച്ചിരിക്കുന്നു? വിവിധ വിഷയങ്ങൾ, അധ്യായങ്ങളായി വിഭജിച്ച് പല പീരിയഡുകളായി പഠിപ്പിച്ചാലേ കുട്ടികൾ ഉൾക്കൊള്ളൂ.
കുട്ടികൾക്കു പ്രധാനമായും കളികൾ വേണ്ട സമയമാണു മൂന്നു വയസ് മുതലുള്ള കാലം. കണ്ടുപിടിത്തങ്ങൾ, നേതൃത്വവാസന, വെല്ലുവിളികൾ നേരിടാനുള്ള കഴിവ്, പങ്കുവയ്ക്കൽ മനോഭാവം, മറ്റുള്ളവരെ അംഗീകരിക്കാനും എതിർക്കാനുമുള്ള സ്വഭാവങ്ങൾ, പ്രശ്നങ്ങളെ നേരിടാനും പരിഹരിക്കാനുമുള്ള മനോഭാവങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരം കളികളിലൂടെയാണു വളരുന്നത്. പ്ലേ സ്കൂളുകൾ നഷ്ടപ്പെട്ടാൽ കുട്ടികൾക്ക് അതു വലിയ നഷ്ടമാണ്.
പ്രായമാകുന്നതിനുമുന്പ് എഴുതാൻ തുടങ്ങുന്നതും അതിനു കുട്ടിയെ പ്രേരിപ്പിക്കുന്നതും കുട്ടിയുടെ സമഗ്രവളർച്ചയ്ക്കു നല്ലതല്ല. സംഖ്യ, കണക്ക് തുടങ്ങിയവ അദ്ഭുതകരമായ ഒരു ലോകമാണ്. കളിച്ചുനടക്കേണ്ട സമയത്തു കുട്ടിക്കു താങ്ങാൻ പറ്റാത്തവിധത്തിലുള്ള കണക്ക്/സംഖ്യ പരിചയപ്പെടുത്തുന്നതും കണക്കുകൾ മനഃപാഠമാക്കാൻ നിർബന്ധിക്കുന്നതും അവരെ മാനസികമായി തളർത്തുകയേ ഉള്ളൂ. കുട്ടിയുടെ ആഭിമുഖ്യങ്ങളും ഈ പ്രപഞ്ചവും തമ്മിലുള്ള ബന്ധമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. ഇത്തരം പാലങ്ങൾ/ബന്ധങ്ങൾ സ്ഥാപിക്കാതെയുള്ള വിദ്യാഭ്യാസം അപകടകാരിയാണ്.
അമിതവേഗം എന്ന സംസ്കാരം
അമിതവേഗത്തിന് ഒരു ശമനം വരുത്തിയത് കൊറോണ കാലഘട്ടമാണ്. എല്ലാവരെയും ഇരുത്തി ചിന്തിപ്പിച്ചു. മാതാപിതാക്കളിൽനിന്ന് കുട്ടികളെ വളരെ ചെറുപ്പത്തിലേ മാറ്റി പ്രതിഷ്ഠിക്കുന്നത് അവരിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കും. വീടിന്റെ തുടർച്ചയായിരിക്കണം സ്കൂൾ എന്ന സഭയുടെ പ്രബോധനത്തിന് ഏറെ ഭംഗിയുണ്ട്. വാസ്തവത്തിൽ കുട്ടികളുടെ ഈ സ്ഥലംമാറ്റം വളരെ വേദനാജനകമാണ്. മുതിർന്നവർപോലും പലപ്പോഴും എത്രയോ എതിർപ്പുകളോടുകൂടിയാണ് സ്ഥലംമാറ്റങ്ങൾ സ്വീകരിക്കുന്നത്. നഴ്സറികൾ എന്ന കുട്ടികളുടെ കളിലോകത്തിനു വളരെ പ്രസക്തിയുണ്ട് എന്നതു നാം മറക്കരുത്. വിദ്യാർഥിയുടെ ശാരീരികവും മാനസികവും ബൗദ്ധികവും സദാചാരപരവും ധാർമികവുമായ മാനങ്ങൾക്കു മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസ സന്പ്രദായമാണു നമുക്കു വേണ്ടത്.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്