Wednesday, September 9, 2020 11:40 PM IST
ആധുനികലോകം സമസ്തമേഖലകളിലും മുന്നോട്ടുകുതിക്കുന്നുവെന്ന് അവകാശപ്പെടുന്പോഴും മനുഷ്യബന്ധങ്ങളിൽ തിരിച്ചടി നേരിടുന്നത് മാനുഷികമൂല്യങ്ങളുടെ ശോഷണത്തിലേക്കു സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുന്നു. ജീവിതത്തിന്റെ അർഥവും പ്രസക്തിയും നഷ്ടപ്പെട്ടുവെന്ന ബോധത്തിൽനിന്നാണ് മനുഷ്യൻ ആത്മഹത്യയിലേക്കു തിരിയുന്നത്. മൂല്യങ്ങൾ ധനത്തിന് കീഴ്പ്പെടുകയും ലാഭനേട്ടങ്ങൾ മനുഷ്യബന്ധങ്ങളെ നിർണയിക്കുകയും ചെയ്യുന്ന നവ ഉദാരവത്കരണ യുഗത്തിൽ മനുഷ്യജീവനു മാത്രം ഒൗദാര്യം ലഭിക്കാതിരിക്കുന്നത് വൈരുധ്യമെങ്കിലും അതാണു വാസ്തവം. ലാഭേച്ഛ സൃഷ്ടിക്കുന്ന ഒരു മായികലോകത്തിന്റെ ഉപ ഉൽപ്പന്നമാണത്. ജീവിതത്തിന്റെ അത്യാവശ്യങ്ങളെപ്പോലും കൂട്ടിമുട്ടിക്കാനാവാതെ പ്രതിസന്ധികളിലായിരിക്കുന്ന മനുഷ്യർക്ക് കന്പോള സംസ്കാരത്തിൽ തങ്ങളുടെ ജീവിതത്തിന് അർഥം കണ്ടെത്താനാവാതെ വരുന്നതിൽ അതിശയോക്തിയില്ല.
ലോകം മുഴുവൻ വ്യാപിക്കുന്ന കന്പോളമത്സരത്തിൽ മേൽക്കോയ്മയ്ക്കായി വ്യവസായ ഭീമന്മാരും പ്രതിയോഗികളും കൊന്പുകോർക്കുന്പോൾ മാനുഷിക മൂല്യങ്ങൾ കൈമോശം വരുന്നതു സ്വാഭാവിക പരിണാമം മാത്രമാകുന്നു. ഇവിടെയാണ് ജീവിതപ്രശ്നങ്ങളിൽപെട്ട് ഇടറുകയും പതറുകയും ചെയ്യുന്ന മനസുകൾക്കു പ്രതീക്ഷ നഷ്ടപ്പെടുന്നത്. ഒറ്റയ്ക്കാവുന്നു എന്ന തോന്നലിൽനിന്നും നമ്മുടെ സഹോദരങ്ങളെ മോചിപ്പിക്കാനും സ്നേഹത്തിന്റെ ഒരു കരുതൽവലയം തീർത്ത് ഏതു പ്രതിസന്ധിയിലും സമൂഹം ഒപ്പം ഉണ്ടെന്നുമുള്ള ഉറപ്പ് നൽകാനുമായാൽ അതു നിരവധി ജീവൻ രക്ഷിക്കാനാവുന്ന കൂട്ടായ്മയുടെ ഉദയമായിരിക്കും. ഓരോ ആത്മഹത്യയും സമൂഹത്തിൽ വലിയ മുറിവുകൾ അവശേഷിപ്പിച്ചുകൊണ്ടാണു കടന്നു പോകുന്നത്.
ഓരോ 40 സെക്കൻഡിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നു. ഓരോ മൂന്നു സെക്കൻഡിലും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ഓരോ വർഷവും ശരാശരി എട്ടു ലക്ഷം പേരാണു ലോകത്ത് ആത്മഹത്യ ചെയ്യുന്നത്. ഒരു ആത്മഹത്യ നടക്കുന്പോൾ അത് കുറഞ്ഞത് ആറു വ്യക്തികളെയെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ ദോഷകരമായി ബാധിക്കുന്നു. ഇന്ത്യയിൽ ഒരു വർഷം ശരാശരി 1,35,000 പേർ ആത്മഹത്യ ചെയ്യുന്നു. ഇതിൽ തെക്കേഇന്ത്യയാണ് മുൻപന്തിയിൽ. സംസ്ഥാന കണക്കുകളിൽ കേരളമാണ് ആത്മഹത്യാ നിരക്കിൽ ഇന്ത്യയിൽ ഒന്നാമതായി സ്ഥാനം നേടിയിരിക്കുന്നത്. കേരളത്തിലെ ലക്ഷം പേരിൽ ശരാശരി 25 പേർ ഓരോവർഷവും ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ രണ്ടര മടങ്ങാണ്. ഈ കോവിഡ് കാലത്ത് മാത്രം കേരളത്തിൽ ആദ്യ 66 ദിവസംകൊണ്ട് 108 കുട്ടികളാണു ജീവനവസാനിപ്പിച്ചത്.
ഒരു വ്യക്തി സ്വയം ജീവിതമവസാനിപ്പിക്കാൻ തീരുമാനമെടുക്കുന്നതു കടുത്ത മാനസിക സമ്മർദത്തിന്റെ ഫലമായാണ്. ജീവിതം വഴിമുട്ടിയതായി അനുഭവപ്പെടുന്പോൾ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും തങ്ങളുടെ മാനസികാവസ്ഥ അവർ പ്രതിഫലിപ്പിക്കുന്നുണ്ടാവും. ഏകാന്തതയിലേക്കുള്ള ഉൾവലിയൽ, വിഷാദം, ഒരു കാര്യത്തിലും താത്പര്യമില്ലായ്മ, സമൂഹത്തിൽനിന്ന് അകന്നുനിൽക്കാനുള്ള പ്രവണത, നിരാശ ഉളവാക്കുന്ന സംസാരം, ജീവിതം എങ്ങനെയും അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്ന മനോഭാവം ഇവയെല്ലാം വ്യക്തമായ സൂചനകളാണ്. കുടുംബപ്രശ്നങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ, കടബാധ്യതകൾ, കൃഷിനാശം, പ്രകൃതിക്ഷോഭം, ലഹരി, പരീക്ഷാതോൽവി, വിവാഹതടസം, ജോലിനഷ്ടം, സന്താനമില്ലായ്മ, അഭിമാനക്ഷതം, അപകടങ്ങൾ, തുടർരോഗങ്ങൾ എന്നിങ്ങനെ ആത്മഹത്യയിലേക്കു നയിക്കാവുന്ന നിരവധി കാരണങ്ങളുണ്ട്. മാനസിക ആരോഗ്യം കുറഞ്ഞവരിലും ആത്മഹത്യാ പ്രവണതയുണ്ട്.
ഒരു വ്യക്തിയുടെ ജീവിതപ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമില്ലെന്ന സ്ഥിതിവിശേഷം ആത്മഹത്യക്ക് പ്രേരകമാകുന്നു. ആത്മഹത്യാ സാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യമായ സമയത്തുള്ള വിവേകപൂർണമായ ഇടപെടലിലൂടെ അനേകം ജീവൻ രക്ഷിക്കാനാവും. സംഘർഷ പൂർണമായ മാനസികാവസ്ഥയിലായിരിക്കുന്നവരെ തിരിച്ചറിയാൻ സാധിക്കുന്നത് അവർ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും നൽകുന്ന സൂചനകളിലൂടെയാണ്. ആത്മഹത്യക്കു മുമ്പ് ഇപ്രകാരമുള്ള സൂചനകൾ പ്രത്യക്ഷമായോ പരോക്ഷമായോ വ്യക്തികൾ നൽകാറുണ്ട്. ഈ സൂചനകൾ നൽകുന്നവരെ കണ്ടെത്തി സാന്ത്വനമേകാനും ശുഭാപ്തിവിശ്വാസം പകരാനും സാധിച്ചാൽ വലിയ നന്മ സമൂഹത്തിനു ചെയ്യാനാകും.
സന്മനസുള്ളവരുടെ സംഘാതവും ശാസ്ത്രീയവുമായ ഇടപെടലിനു നിരാശയിൽ പെട്ടിരിക്കുന്നവരെ പ്രതീക്ഷയിലേക്ക് കൈപിടിച്ചുയർത്താനാകും. എന്നാൽ, പൊതുവിൽ ആത്മഹത്യാ പ്രവണതകൾ ചിലർ പ്രകടിപ്പിക്കുന്പോഴും നിസംഗത പുലർത്തുന്ന സമീപനമാണു സമൂഹം പലപ്പോഴും അവലംബിക്കുന്നത്.
തിരക്കേറിയതെന്ന ഭാവത്തിൽ ആധുനിക മനുഷ്യനു സ്വന്തം സഹോദരങ്ങളെ ശ്രദ്ധിക്കാനോ സാന്ത്വനമേകാനോ സാധിക്കാതെ വരുന്നത് മാനുഷിക മൂല്യങ്ങളുടെ ശോഷണത്തിന്റെ അടയാളമാണ്. മാനുഷിക ബന്ധങ്ങൾ പരിപോഷിപ്പിക്കുകയും കൂട്ടായ്മയുടെ ഒരു സംസ്കാരം വളർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മനുഷ്യജീവിതത്തിന്റെ മഹത്വം അപരനിലേക്ക് നീളുന്ന കരുതലിന്റെ ചൈതന്യമാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം. ആത്മഹത്യാചിന്തയുടെ സ്വാധീനത്തിൽനിന്നു വിമോചിതരായി ജീവിതത്തിന്റെ സ്വാഭാവികതയിലേക്ക് ഉൾച്ചേരാനുള്ള കരുത്ത് നൽകാനിടയാക്കുന്ന പ്രേരണ നൽകാൻ സന്മനസുള്ളവർക്ക് സാധിക്കും. കുടുംബങ്ങളിലെ ആശയവിനിമയക്കുറവ്, സുഹൃദ്ബന്ധങ്ങളുടെ ദൗർബല്യം, സൗഹൃദങ്ങളിലെ ഉൗഷ്മളതയില്ലായ്മ, ജീവിത രംഗങ്ങളിൽ നേരിടുന്ന സമ്മർദങ്ങളുടെ കാഠിന്യം, മദ്യപാനാസക്തി എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ ആത്മഹത്യാപ്രവണത വർധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഈ സാഹചര്യങ്ങളിൽ തങ്ങളുടെ നൊന്പരങ്ങൾ പങ്കുവയ്ക്കപ്പെടുന്ന ഒരു വേദിയുണ്ടെന്നത് ക്ലേശമനുഭവിക്കുന്നവർക്ക് വലിയ സമാശ്വാസമാണ്.
ആത്മഹത്യാശ്രമങ്ങൾ ഒറ്റപ്പെടുന്നവരുടെ സഹായത്തിനു വേണ്ടിയുള്ള നിലവിളി തന്നെയാണ്. ഇത്തരം തേങ്ങലുകൾക്ക് ഇടം കൊടുക്കുന്ന ഹൃദയമുള്ളവരുടെ ഒരു സംസ്കാരത്തിനുമാത്രമേ ആത്മഹത്യകളെ പ്രതിരോധിക്കാനാവുന്ന കോട്ട തീർക്കാനാവൂ. ഇവിടെ മനഃശാസ്ത്ര വിദഗ്ധരും കൗണ്സലിംഗ് മേഖലയിൽ പ്രാവീണ്യമുള്ളവരും തകർന്ന മനസുകൾക്ക് ശക്തിപകരുന്ന സന്നദ്ധ സംഘടനകളും രൂപപ്പെടണം. ഇപ്രകാരം രൂപപ്പെടുന്ന ’ഹെൽപ് ലൈനു’കൾ തീർച്ചയായും സമ്മർദ ഘട്ടങ്ങളിൽ വ്യക്തികൾക്കു മാർഗനിർദേശങ്ങൾക്കും പങ്കുവയ്ക്കലിനും ഇടയാക്കും. ആത്മഹത്യാ പ്രവണതകളെ കരുതലിന്റെയും സ്നേഹക്കൂട്ടായ്മയുടെയും തണലിൽ ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്നത് വാസ്തവമാണ്.
ആത്മഹത്യയും ജീവിതവവസാനിപ്പിക്കണമെന്ന ചിന്തകളും വൈദ്യശാസ്ത്രം ഒരു ‘മെഡിക്കൽ എമർജസി’യായിട്ടാണ് വിലയിരുത്തുന്നത്. പക്ഷേ മാനസികാരോഗ്യം പ്രദാനം ചെയ്യുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങൾ ഏറെയാണ്. ഏതാണ്ട് ഒരു ശതമാനം പേർക്കു മാത്രമേ കൃത്യമായ സമയത്ത് വിദഗ്ധ ചികിത്സ ലഭിക്കുന്നുള്ളൂ. കാരണം ഇത്തരത്തിലുള്ളവരെ തിരിച്ചറിയുന്നതിൽ വരുന്ന കാലതാമസവും വിദഗ്ധരുടെ സേവനം തരപ്പെടുത്തുന്നതിൽ ഉണ്ടാകുന്ന പരാജയവുമാണ്. അതിനാൽ പാഠ്യപദ്ധതിയിൽതന്നെ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള സംവിധാനം ഉണ്ടാകണം. ഇപ്രകാരം മാനസികാരോഗ്യമുള്ള ഒരു തലമുറയെ രൂപപ്പെടുത്താനാകും.
സമൂഹത്തിന്റെ സവിശേഷമായ ശ്രദ്ധയും പരിചരണവും കരുതലും ആവശ്യമായിരിക്കുന്നവരുടെ സംഖ്യ നാൾക്കുനാൾ വർധിക്കുകയാണ്. കൗമാരക്കാരുടെയും യുവജനങ്ങളുടെയും ആവശ്യം ഇത്തരുണത്തിൽ അടിയന്തര പ്രാധാന്യത്തോടെ കണക്കിലെടുക്കണം. പരിശീലനം സിദ്ധിച്ച ഒരു ശ്രോതാവിന് കലുഷിതമായ മനസുകൾക്ക് സമാശ്വാസമേകാനാകും. തങ്ങളെ കേൾക്കാനും മനസിലാക്കാനും കൂടെനിർത്താനും ആവശ്യങ്ങളിൽ സഹായമേകാനും വ്യക്തികൾ അല്ലെങ്കിൽ സമൂഹം ഉണ്ടെന്ന അവബോധം നിരാശയിൽ നിപതിച്ചവരെ ജീവിതത്തിലേക്കു തിരിച്ചുനടത്താൻ നിർബന്ധിക്കുന്ന ശക്തമായ പ്രേരകമാണ്. തക്കസമയത്ത് അവസരോചിതമായി ഇടപെടുവാനായാൽ 80% ആത്മഹത്യകളെയും പ്രതിരോധിക്കുവാനാകും.
വിവിധ സന്നദ്ധ സംഘടനകളും മാനുഷികമൂല്യങ്ങൾ വളർത്താനാഗ്രഹിക്കുന്ന നന്മയുടെ സംഘങ്ങളും ചേർന്നു മാനസികാരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിലും കരുതലിലും പുതിയൊരു സംസ്കാരത്തിനു നാന്ദി കുറിക്കാൻ കൂട്ടായി പരിശ്രമിക്കാം. ഈ കരുതൽ സംസ്കാരത്തിന്റെ തണലിൽ മാനസികാരോഗ്യമുള്ള ഒരു തലമുറ വളർന്നു വരികയും ആരും ആത്മഹത്യയിലേക്ക് നിർബന്ധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുകയും ചെയ്യട്ടെ.
ബിഷപ് ജേക്കബ് മുരിക്കൻ