Monday, September 14, 2020 11:37 PM IST
തീവ്രവാദവും അതിനുപുറമേ തൊഴിലില്ലായ്മയും വലയ്ക്കുന്ന ജമ്മു കാഷ്മീരിന് അടുത്ത തിരിച്ചടി. ഒറ്റ ദിവസം കൊണ്ട് 15,000 എന്‍ജിനിയര്‍മാര്‍ തൊഴിലില്ലാതായി. സംസ്ഥാനത്തെ എന്‍ജിനിയര്‍മാര്‍ക്കായി നടപ്പാക്കിയിരുന്ന സ്വയംസഹായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് 15,000 എന്‍ജിനിയര്‍മാര്‍ക്കു പണി പോയത്.
നാലായിരത്തിലേറെ സ്വാശ്രയ ഗ്രൂപ്പുകളാണു ജമ്മുകാഷ്മീരിലുള്ളത്. ഇതിൽ 2500 എണ്ണം കാഷ്മീരിലും 1500 എണ്ണം ജമ്മു ഭാഗത്തുമായിരുന്നു. ഇവ നിര്‍ത്തലാക്കുകയാണെന്ന പ്രഖ്യാപനം ഓഗസ്റ്റ് 10നു വന്നു.
ജമ്മുകാഷ്മീരിലെ എന്‍ജിനിയര്‍മാര്‍ക്കായി 2003ല്‍ മുഫ്തി മുഹമ്മദ് സെയ്ദ് സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് ഓഫ് എന്‍ജിനിയേഴ്സ് സ്കീം (എസ്എച്ച്ജിഇഎസ്). ഈ പദ്ധതിപ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ 30 ശതമാനം ജോലികള്‍ ഈ സ്വാശ്രയ ഗ്രൂപ്പുകളെ ഏല്‍പ്പിക്കണം. തൊഴില്‍രഹിതരായ എന്‍ജിനിയര്‍മാര്‍ക്ക് പദ്ധതി വലിയ ആശ്വാസമായിരുന്നു. എന്നാല്‍, 17 വര്‍ഷം വിജയകരമായി നടത്തിയ ഈ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് ഓഗസ്റ്റ് പത്തിന് കേന്ദ്രത്തിന്റെ ഉത്തരവെത്തി.
പ്രദേശവാസികള്‍ അല്ലാത്തവര്‍ക്കും കാഷ്മീരിലെ സര്‍ക്കാര്‍ ജോലിക്കായി മത്സരപരീക്ഷയില്‍ പങ്കെടുക്കാമെന്ന് 2020 ഏപ്രിലില്‍ അനുമതി നല്‍കിയതിനു പിന്നാലെ സ്വാശ്രയ സംഘവും നിര്‍ത്തലാക്കിയ നടപടി സംസ്ഥാനത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു കരുതുന്നവരുണ്ട്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനം കേന്ദ്ര ഭരണപ്രദേശമായി മാറുകയും ചെയ്തു. സംസ്ഥാനത്തെ യുവാക്കള്‍ക്കായി തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനവും പാലിക്കാന്‍ കേന്ദ്രത്തിനായില്ല.
സ്വാശ്രയസംഘം നിര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കം എന്‍ജിനിയര്‍മാരെ മാത്രമല്ല സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. തൊഴിലില്ലായ്മയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ഈ നീക്കം എന്തു കണ്ടിട്ടാണെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. കേന്ദ്ര തീരുമാനം വന്നതോടെ എന്‍ജിനിയര്‍മാർ പലരും പെട്ടെന്നു വരുമാനം ഇല്ലാത്തവരായി മാറി. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായം കടന്നു പോയവരാണ് അവരിലേറെയും. തങ്ങളുടെ കുടുംബങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് അവർ ചോദിക്കുന്നു.
തൊഴില്‍ വൈദഗ്ധ്യമുള്ളവരില്‍ ഭൂരിഭാഗം പേരും 40 ഉം 50 ഉം വയസെത്തിയവരാണ്. തൊഴില്‍ അവസരങ്ങള്‍ കുറവുള്ള ഈ കാലത്ത് ഇവര്‍ എങ്ങനെ പുതിയ ജീവിതം ആരംഭിക്കുമെന്നത് വലിയൊരു ചോദ്യച്ചിഹ്നമാണ്. ഇവരില്‍ പലരും വിദേശത്തും സംസ്ഥാനത്തിനു പുറത്തുമുള്ള വലിയ വരുമാനം ലഭിക്കുന്ന തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലെത്തി എന്ജിനേയേഴ്സ് സ്കീം അനുസരിച്ച് ജോലി തുടങ്ങിയവരാണ്. ഇപ്പോള്‍ പേനയുടെ ഒരൊറ്റ വരകൊണ്ട് അവരുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കി.
2002ല്‍ ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിന്റെ അവസാനകാലത്ത് തൊഴില്‍രഹിതരായ നൂറുകണക്കിന് എന്‍ജിനിയര്‍മാര്‍ തൊഴില്‍ ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളുമായി ഇറങ്ങി. 2003ല്‍ മുഫ്തി മുഹമ്മദ് സയിദിന്റെ നേതൃത്വത്തിലുള്ള പിഡിപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയപ്പോള്‍ എന്‍ജിനിയര്‍മാര്‍ പ്രക്ഷോഭം ശക്തമാക്കി. ഈ സമയത്താണ് സ്വാശ്രയസംഘം എന്ന ആശയവുമായി സര്‍ക്കാര്‍ എത്തിയത്.
സ്വയം സഹായ ഗ്രൂപ്പ് എന്നാല്‍ അഞ്ചു മുതല്‍ 10 വരെ തൊഴില്‍ രഹിത എന്‍ജിനിയറിംഗ് ബിരുദധാരികള്‍ / തൊഴില്‍ ഡയറക്ടറേറ്റ് സ്പോണ്സര് ചെയ്ത ഡിപ്ലോമ ഉള്ളവര്‍ എന്നിവരടങ്ങുന്ന ഒരു കമ്പനി / കണ്സോര്സ്യം ആണ്. തുടക്കത്തില്‍, വിവിധ വകുപ്പുകളിലെ മൊത്തം ജോലികളുടെ 10% സ്വാശ്രയസംഘങ്ങള്ക്കായി നീക്കിവച്ചിരുന്നു, ഓരോ ഗ്രൂപ്പിനും അഞ്ച് ലക്ഷം രൂപ വാര്‍ഷിക ബജറ്റില്‍ വകയിരുത്തുന്നു. പിന്നീട് ജോലി ശതമാനം 20 ആക്കി. അതിനുശേഷം 30 ശതമാനത്തിലേക്ക് ഉയര്‍ത്തി. അതോടൊപ്പം, 1.25 കോടി രൂപ വരെ പോകാമെന്ന ധാരണയോടെ അംഗീകരിച്ച ജോലികളുടെ മൊത്തം ചെലവ് 60 ലക്ഷം രൂപയായി ഉയര്‍ത്തി.
2017 ല്‍, ഈ സ്വാശ്രയസംഘങ്ങള്‍ക്ക് വര്‍ഷം തോറും ജോലികള്‍ അനുവദിക്കാന്‍ 32 വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. കൂടാതെ, ഡിവിഷണല്‍, ജില്ലാതല സമിതികളും രൂപീകരിച്ചു, പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് തൊഴില്‍ ഡയറക്ടറെ നോഡല്‍ ഓഫീസര്‍ ആക്കി. എന്‍ജിനിയര്‍മാര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചു. ഒരു ഗ്രൂപ്പില്‍ ജോലിയില്ലാത്ത എന്‍ജിനിയര്‍മാര്‍ നാലു മുതല്‍ പത്ത് വരെയാകാമെന്നായി.
ജോലികള്‍ നടപ്പിലാക്കുന്നതിലും തൊഴിലില്ലായ്മ പ്രശ്നത്തെ ഒരു പരിധിവരെ പരിഹരിക്കുന്നതിലും സ്വാശ്രയ ഗ്രൂപ്പ് എന്ന ആശയം വിജയകരമായിരുന്നുവെന്ന് തൊഴില്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ഓരോ വര്‍ഷവും കൂടുതല്‍ എന്‍ജിനിയര്‍മാര്‍ പ്രോഗ്രാമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യും. അങ്ങനെ ചില തലങ്ങളില്‍ തൊഴിലില്ലായ്മ പരിഹാരവും ലഭിക്കുന്നുണ്ടായിരുന്നു.
പദ്ധതി പെട്ടെന്നു നിര്ത്താലാക്കുന്നതിലേക്കു നയിച്ച കാരണം എന്താണെന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ഉന്നതതലത്തില്നിന്നാണ് ഈ തീരുമാനം വന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥർ പറയുന്നു. 10,000 മുതല്‍ 12,000 വരെ തൊഴില്‍രഹിതരായ എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ നല്കിയ സ്വാശ്രയസംഘമെന്ന പദ്ധതി മികച്ചതായിരുന്നുവെന്നാണ് വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ പറഞ്ഞത്.
എന്‍ജിനിയര്‍ മാത്രമല്ല ഒരു ദിവസം കൊണ്ട് തൊഴില്‍രഹിതരായവര്‍. സ്വാശ്രയസംഘങ്ങള്‍ നിയമിച്ച ജീവനക്കാരും തൊഴില്‍രഹിതരായി മാറി. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍, അക്കൗണ്ട് അസിസ്റ്റന്റ്സ് എന്നിങ്ങനെയായി ഓരോ ഗ്രൂപ്പും മൂന്നും നാലും പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു.
വിവാദമായ തീരുമാനത്തെത്തുടര്‍ന്ന് തൊഴില്‍രഹിതരായ എന്‍ജിനിയര്‍മാര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ കക്ഷികള്‍ എത്തി. കേന്ദ്ര തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്താനാണ് എന്‍ജിനിയര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ