Tuesday, October 6, 2020 12:18 AM IST
“എവിടെയാണോ അപകടകരമായ കലാപങ്ങളുണ്ടാകുന്നത്, എവിടെയാണോ രാഷ്ട്രീയാധികാരം നഷ്ടപ്പെടുന്നത് അവിടെ നമ്മളൊരിക്കലും വിട്ടുവീഴ്ച ചെയ്യരുത്”- 28 വർഷം മുമ്പ് ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രഥയാത്ര തടയാൻ അന്നു ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. വർഷങ്ങൾ ബിഹാറിനു മീതെയും പറന്നുപോയി. ബിജെപിയുടെ തേരോട്ടത്തിനൊടുവിൽ അയോധ്യയിൽ രാമക്ഷേത്രത്തിനു തറക്കില്ലിട്ടു. ബ്രഹ്മാണ്ഡ അഴിമതിക്കേസിൽ കുടുങ്ങിയ ലാലു പ്രസാദ് ജയിലിലുമായി.
മൂന്നു പതിറ്റാണ്ടു കാലം കൊണ്ടു ബിഹാറിന്റെ മണ്ണിൽ മാറിയ രാഷ്ട്രീയത്തിന്റെ ചരിത്രം ഈ രണ്ടു സംഭവങ്ങൾക്കിടയിലും ഉണ്ട്. ചില്ലറ തമാശയും കിടിലൻ തന്ത്രങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന ലാലുപ്രസാദ് ചിത്രത്തിൽ ഇല്ലാതായി. സമൂസയ്ക്കുള്ളിൽ ആലു (ഉരുളക്കിഴങ്ങ്) ഉള്ളിടത്തോളം കാലം ബിഹാറിൽ ലാലുവും ഉണ്ടാകുമെന്നു പറഞ്ഞ ആർജെഡി നേതാവിൽനിന്നു പാർട്ടിയുടെ കടിഞ്ഞാണ് കൈയിലെടുത്ത മകൻ തേജസ്വി യാദവ് പ്രതിപക്ഷ സഖ്യത്തിന്റെ മുൻനിരയിൽ നിന്ന് ബിജെപിയെയും നിതീഷ് കുമാറിനെയും നേരിടുന്നു.
മുൻകാല ബിഹാർ തെരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായിരിക്കും ഇത്തവണ സംസ്ഥാനത്തെ ജനവിധി. അതിജീവനത്തിനായി മറ്റു പല സംസ്ഥാനങ്ങളിലേക്കും കുടിയേറിയിരുന്ന ബിഹാർ സ്വദേശികളിൽ തൊണ്ണൂറ് ശതമാനത്തിലേറെയും ലോക്ക്ഡൗണ് വന്നതോടുകൂടി സംസ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പട്ടിണിയും തൊഴിലില്ലായ്മയും സംസ്ഥാനത്ത് ഇരട്ടിയായെന്നുതന്നെ അർഥം. വോട്ടിംഗ് യന്ത്രത്തിൽ അതും പ്രതിഫലിക്കും.
നാടകങ്ങളുടെ നാട്ടകം
തെരഞ്ഞെടുപ്പ് അടുക്കുന്ന കാലങ്ങളിലെല്ലാം ബിഹാർ പലവിധ രാഷ്ട്രീയ നാടകങ്ങളുടെ വേദിയാകുന്നത് പതിവാണ്. ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാനാണ് ഇക്കുറി അങ്ങനെയൊരു നാടകത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. നിതീഷ് കുമാറിനെതിരെ നിലയുറപ്പിക്കാൻ എൻഡിഎ വിട്ടു പുറത്തുചാടി ഒറ്റയ്ക്കു മത്സരിക്കുകയാണ് എൽജെപി. എന്നാൽ, കേന്ദ്രത്തിൽ ബിജെപിക്കൊപ്പംതന്നെ നിൽക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയെയും ബിജെപിയെയും വാനോളം പുകഴ്ത്തിയാണ് ചിരാഗും എൽജെപിയും എൻഡിഎ വിടുന്നത്. അപ്പോഴത് നിതീഷിനെ ബിഹാറിൽ ഒതുക്കാൻ ബിജെപിയുടെ ആശീർവാദത്തോടെ തന്നെയുള്ള കരുനീക്കമാണെന്നു വ്യക്തമാകുന്നു.
എൽജെപി പുറത്തുപോയതിനു പിന്നാലെ നിതീഷിന്റെ ജെഡിയുവും ബിജെപിയും സീറ്റ് പങ്കിടാനുള്ള ചർച്ചകൾ നടത്തുന്നു. ഇരുപാർട്ടികളും സീറ്റുകൾ തുല്യമായി പങ്കിട്ടെടുക്കുക തന്നെയായിരിക്കും. സീറ്റ് ചർച്ചകൾക്കായി ബിഹാറിന്റെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും ഇന്നലെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ചർച്ച നടത്തി. ബിഹാർ സ്ഥാനാർഥികളെക്കുറിച്ചും സീറ്റ് നിർണയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെ.പി. നഡ്ഡയും ഞായറാഴ്ച ചർച്ച നടത്തിയിരുന്നു.
ബിജെപിയുമായി ഒരു പ്രശ്നവുമില്ലെന്നും നിതീഷ് കുമാറുമായി ഒരു തരത്തിലും യോജിച്ചു നീങ്ങാൻ പറ്റില്ലെന്നും വ്യക്തമാക്കിയാണ് ചിരാഗ് പാസ്വാൻ എൻഡിഎ വിട്ടത്. നിതീഷിന്റെ പാർട്ടി ജനതാദൾ യുണൈറ്റഡിനെതിരെ സ്ഥാനാർഥികളെ നിർത്തുമെന്നും ചിരാഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ബിജെപി നേതൃത്വവുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എൽജെപി എൻഡിഎ വിടുന്നത്.
പല കാര്യങ്ങളിലും സ്ഥിരത കാണിക്കാത്ത നിതീഷ് കുമാറിനെ ഇത്തവണ വിരൽത്തുന്പിൽ ഒതുക്കി നിർത്താനുള്ള ബിജെപിയുടെ പ്ലാൻ ബി തന്നെയാണ് ചിരാഗിന്റെ പുറത്തുചാട്ടം എന്നുറപ്പിക്കാം. അതേസമയം എൻഡിഎ സഖ്യത്തിന്റെ നേതാവ് നിതീഷ് കുമാർ തന്നെയെന്ന് ബിജെപി ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ബിഹാറിലെ 243 സീറ്റുകളിൽ ബിജെപിയും എൽജെപിയും 119 സീറ്റുകളിൽ വീതം മത്സരിച്ച് അഞ്ച് സീറ്റുകൾ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് നൽകാനാണു സാധ്യത.
ബിജെപിയും ബിഹാറും
നോട്ട് നിരോധനത്തിനു ശേഷമുണ്ടായ സാന്പത്തിക പ്രതിസന്ധിയും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയും സാന്പത്തിക ഞെരുക്കവും തൊഴിലില്ലായ്മ ഉൾപ്പടെയുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പിൽ പ്രത്യക്ഷമായി പ്രതിഫലിപ്പിക്കും എന്നതിൽ സംശയമില്ല. ലോക്ക്ഡൗണ് കാലത്ത് ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു മടങ്ങിയെത്തിയ വലിയൊരു വിഭാഗം കുടിയേറ്റ തൊഴിലാളികളുടെ വോട്ടും നിർണായകമാകും.
തെരഞ്ഞെടുപ്പിനു ശേഷം ബിജെപി-എൽജെപി സർക്കാർ ബിഹാറിൽ അധികാരത്തിൽ വരുമെന്ന് എൽജെപി പറയുന്നു. അതു മുന്നിൽ കണ്ടാണ് ബിഹാർ ആദ്യം, ബിഹാറി ആദ്യം എന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചിരാഗ് പസ്വാൻ തുടക്കം കുറിച്ചിരിക്കുന്നതും.
ബിജെപി പണം വാരിയെറിഞ്ഞും താര പ്രചാരകരെ ഇറക്കിയും സോഷ്യൽ മീഡിയയിലൂടെയും വെർച്വൽ യോഗങ്ങളിലൂടെയും പ്രചാരണം കൊഴുപ്പിക്കുമെന്നുറപ്പാണ്. ആരോഗ്യപരമായ കാരണങ്ങൾ മൂലം അമിത് ഷാ അത്ര സജീവമായില്ലെങ്കിൽ തന്നെ ആളുകളെ ഇളക്കുക എന്ന ലക്ഷ്യത്തോടെ മോദി മുൻനിരയിലിറങ്ങും.
എൻഡിഎ സഖ്യത്തിൽ നിന്ന് എൽജെപിയുടെ കൊഴിഞ്ഞുപോക്ക് ബിജെപിക്കു നഷ്ടമുണ്ടാക്കില്ലെന്നാണു കണക്കുകൂട്ടൽ. പക്ഷേ, അത് നിതീഷ് കുമാറിന് വലിയ തിരിച്ചടിയായേക്കാം. ഇത്തവണ ഭരണ തുടർച്ച ഉണ്ടായില്ലെങ്കിൽ ബിഹാർ രാഷ്ട്രീയത്തിൽനിന്ന് വിസ്മൃതിയിലേക്ക് മടങ്ങേണ്ടിവരുമെന്ന് നിതീഷിനറിയാം. പക്ഷേ, ബിജെപിയും എൽജെപിയും പയറ്റാനിരിക്കുന്ന അടവുകൾ പലതും നിതീഷ് വർഷങ്ങൾക്കു മുമ്പേ ബിഹാറിൽ പയറ്റിത്തെളിഞ്ഞിട്ടുള്ളതാണെന്നത് മറ്റൊരു വസ്തുത. വോട്ടർ പട്ടിക ഒരു വശത്തു മാറിയിരിക്കുന്പോൾ തനിക്ക് വേണ്ടത്ര വോട്ട് പെട്ടിയിലേക്ക് മറിച്ചിടാൻ കഴിയുന്ന വിദ്യ ഇലക്ട്രോണിക് മെഷീന്റെ കാലത്ത് നിതീഷ് എങ്ങനെ വിനിയോഗിക്കും എന്നു മാത്രമേ കണ്ട റിയേണ്ടതുള്ളു.
പ്രതിപക്ഷ മഹാസഖ്യം
ഇടതുപാർട്ടികൾ കൂടി കൈപിടിച്ചു നിൽക്കുന്ന മഹാഗഡ്ബന്ധൻ എന്ന മഹാപ്രതിപക്ഷ സഖ്യം ലാലു പ്രസാദ് യാദവിന്റെ പുത്രൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചാണ് മത്സരിക്കാനിറങ്ങുന്നത്. ആർജെഡിക്ക് പുറമേ കോണ്ഗ്രസ്, സിപിഐ -എംഎൽ, സിപിഎം, സിപിഐ എന്നീ പാർട്ടികളാണ് പ്രതിപക്ഷ സഖ്യത്തിലുള്ളത്. ഇതിൽ ആർജെഡി 144 സീറ്റിലും കോണ്ഗ്രസ് 70 സീറ്റിലും മത്സരിക്കും. സിപിഐഎംഎൽ 19 സീറ്റിലും സിപിഎം നാലു സീറ്റിലും സിപിഐ ആറു സീറ്റിലും മത്സരിക്കും. 2015ൽ 101 സീറ്റുകളിൽ മത്സരിച്ച് ആർജെഡി 80 സീറ്റുകൾ നേടിയിരുന്നു. മത്സരിച്ച 41 സീറ്റുകളിൽ 27 എണ്ണത്തിൽ മാത്രമാണ് കോണ്ഗ്രസിന് വിജയിക്കാനായത്.
വലിയ ജനപിന്തുണ ഇല്ലാത്ത ചെറു പ്രാദേശിക പാർട്ടികളെ പാടേ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ പ്രതിപക്ഷ സഖ്യം ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ ഇറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1.5 ശതമാനം വോട്ടുകൾ നേടിയ സിപിഐ-എംഎൽ മത്സരിച്ച് മൂന്നു സീറ്റിലും വിജയിച്ചിരുന്നു. ജയസാധ്യതയുള്ള സീറ്റുകളിൽ മാത്രം മത്സരിക്കുന്ന ഇടത് പാർട്ടികൾ അവിടെ വിജയം ഉറപ്പാണെന്നു വിശ്വസിക്കുന്നു.
പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങിയ ദളിത് നേതാവ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ തേജസ്വി യാദവ് ഉൾപ്പടെയുള്ളവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. എന്നാലും, മുഖം മിനുക്കാനുള്ള ചില പൊടിക്കൈകൾ ആർജെഡി നടത്തുന്നുണ്ട്. മാനഭംഗക്കേസിൽ ഉൾപ്പെട്ട രണ്ടു സിറ്റിംഗ് എംഎൽഎമാരെ സീറ്റ് നൽകാതെ മാറ്റി നിർത്തി. പകരം മത്സരിക്കുന്നത് ഇവരുടെ ഭാര്യമാർ തന്നെയാണ്.
ഇതര സഖ്യങ്ങൾ
എൻഡിഎ, മഹാഗഡ്ബന്ധൻ സഖ്യങ്ങൾക്ക് പുറമേ മറ്റു സഖ്യങ്ങളും ബിഹാർ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. ആർഎൽഎസ്പിയും ബിഎസ്പിയും സോഷ്യലിസ്റ്റ് ജനതാ പാർട്ടിയും ഒരേ സഖ്യമായാണു മത്സരിക്കുന്നത്. ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ് രൂപീകരിച്ചിരിക്കുന്നത് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ പാർട്ടിയുമായി ചേർന്നാണ്. ഓൾ ഇന്ത്യൻ മജ്ലിസ് ഇത്തിഹാദ് മുസ്ലീമീൻ, സമാജ് വാദി ജനതാദൾ ഡെമോക്രാറ്റിക്കുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പതിനഞ്ച് സീറ്റ് ആവശ്യപ്പെട്ടത് ആർജെഡി നിഷേധിച്ചതോടെ ജാർഖണ്ഡ് മുക്തി മോർച്ച അതിർത്തിമണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു.
മായാതെ, മറയാതെ ജാതി
മുന്നാക്ക വിഭാഗക്കാർ പിന്തുണയ്ക്കുന്ന എൻഡിഎ മുന്നണിയും പിന്നാക്കക്കാർ മുഖ്യ വോട്ട് ബാങ്കായ വിശാല പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണയും ബിഹാറിൽ നടക്കുക. പത്തു കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ നിർണായകമാകുക ജാതിരാഷ്ട്രീയം തന്നെയാണ്. ജനസംഖ്യയുടെ പകുതിയിലധികം പേർ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇതിൽ ഭൂരിഭാഗവും യാദവരാണ്. ആർജെഡിയുടെ നിർണായക ശക്തി യാദവ സമുദായമാണ്. പതിനാറ് ശതമാനത്തിലേറെയുണ്ട് ദളിത് വിഭാഗത്തിന്റെ വോട്ട്. പതിനേഴ് ശതമാനം മുസ്ലിംകളും. ജനസംഖ്യയുടെ ഇരുപതോളം ശതമാനം വരും മുന്നാക്ക വിഭാഗത്തിൽ പെട്ടവർ.
1990കളിലെ തെരഞ്ഞെടുപ്പുകളിൽ യാദവ-മുസ്ലിം വോട്ടുകൾ നേടിയാണ് ലാലു പ്രസാദ് യാദവ് അധികാരത്തിലെത്തിയത്. ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് വിഭാഗത്തിൽ പെട്ട പെണ്കുട്ടി ക്രൂര പീഡനത്തിന് ഇരയായി മരിച്ച സംഭവം ഇത്തവണ ബിജെപിക്കു മീതെ കരിനിഴലാകാം. വിവാദ കാർഷിക ബില്ലുകളും പ്രതിപക്ഷ സഖ്യം ബിജെപി- നിതീഷ് സഖ്യത്തിനെതിരെ ആയുധമാക്കും.
സെബി മാത്യു