Friday, October 9, 2020 11:40 PM IST
ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ദിവംഗതനായിട്ട് ഇന്ന് 26 വർഷം
കാലയവനികയ്ക്കുള്ളിൽ മറയുക; കാലാതിവർത്തിയായി ജീവിക്കുക. ആ അതുല്യ പ്രതിഭാസമാണു ഭാഗ്യസ്മരണാർഹനായ ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്. ആ സൂര്യതേജസ് മറഞ്ഞിട്ട് 26 വർഷം തികയുന്നു. എങ്കിലും അതിന്റെ പ്രശാന്ത ശോഭ അണയുന്നില്ല; ഉപരി ഉജ്ജ്വലിക്കുകയാണ് ആത്മാവിൽ അലിഞ്ഞ ദേവചൈതന്യം പോലെ!
മലങ്കരയിലെ പുനരൈക്യത്തിന്റെ വിശിഷ്ട കർമാവും ആദ്യകർമയോഗിയുമായ മാർ ഈവാനിയോസ് എന്ന വലിയ നക്ഷത്രത്തിന്റെ പിൻഗാമിയായി 1953 ജനുവരി 29-നു മെത്രാഭിഷേകം ചെയ്യപ്പെട്ട ബനഡിക്ട് മാർ ഗ്രിഗോറിയോസ് സ്വീകരിച്ച ആപ്തവാക്യം സ്നേഹം മമ ദീപം എന്നതായിരുന്നു. പതിതരോടും പരിത്യക്തരോടും യേശു പുലർത്തിയ ഹൃദയൈക്യത്തിന്റെ പ്രകാശനമായിരുന്നു ‘സ്നേഹം മമ ദീപം’ എന്ന വെളിച്ചത്തിൽ തുടിച്ചുനിന്ന ആ ജീവിതം.
ബാല്യം മുതൽ യേശുവിനെ ഉപാസിച്ച താപസ മാനസനും ഋഷിതുല്യ കാഷായ വസ്ത്രധാരിയും കരുണാമയനായ കർമയോഗിയുമായി സദാ കാണപ്പെട്ട തിരുമേനിയുടെ സഞ്ചാരപഥങ്ങൾ നന്മയുടെ പാതയിലായിരുന്നു.
കാർഷികാഭിമുഖ്യം
മണ്ണിനെ മനസാ വരിച്ച കർഷക സുഹൃത്തും കാർഷിക ഗവേഷകനുമായിരുന്നു തിരുമേനി. തന്റെ വീടിന്റെ ടെറസിലും പരിസരത്തും മാതൃകാ കൃഷിത്തോട്ടമുണ്ടാക്കി കാണിച്ചുകൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജപ്പാൻ സന്പ്രദായമായ ഡബിൾ ഡിഗ്ഗിംഗ് രീതിയിൽ കുഴിയെടുത്ത് അതിൽ പച്ചിലയും ജൈവ മണ്ണിര വളങ്ങളും മണ്ണും ഇടവിട്ട് നിറച്ച് പച്ചക്കറികൾ നട്ടുണ്ടാക്കി നവീന മാതൃക സൃഷ്ടിച്ചു. ഭക്ഷ്യക്ഷാമകാലത്ത് പ്രചരിപ്പിച്ച അത്യുത്പാദന ശേഷിയുള്ള 126, 165 മരച്ചീനി, നെല്ലിനങ്ങൾ, തെങ്ങ്, കൊക്കൊ, ഗ്രാന്പു, കറുവ, പപ്പായ, പൈനാപ്പിൾ, കുരുമുളകു ചെടി, പ്രോട്ടീൻ സമൃദ്ധമായ തുവരപ്പയറുകൾ, വേഗം വളരുന്ന സൂബബൂൾ -മാഞ്ചിയം മരങ്ങൾ, സമൃദ്ധമായ കൂണുത്പാദനം, ഓർക്കിഡ് -ആന്തൂറിയം പുഷ്പകൃഷികൾ അങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ കൃഷി വൈവിധ്യ പരിശ്രമങ്ങൾ.
വിദ്യാഭ്യാസ പ്രവർത്തനം
ജ്ഞാനത്തെ കർമവുമായി ബന്ധിപ്പിച്ച പ്രായോഗിക വിദ്യാഭ്യാസത്തിന്റെ വക്താവായിരുന്നു മാർ ഗ്രിഗോറിയോസ്. ശൈശവത്തിലേ വിദ്യാരംഭം കുറിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം ‘ശിശു സദൻ’ എന്ന പ്രീ നഴ്സറി സ്കൂൾ പള്ളിയോടു ചേർന്നാരംഭിച്ചു. ശിശുക്കൾ മുതൽ ഉന്നത വിദ്യാഭ്യാസാർഥികളെ വരെ സഹായിക്കാൻ നൂറ്റിയന്പതിലധികം സരസ്വതീക്ഷേത്രങ്ങൾ അദ്ദേഹം പടുത്തുയർത്തി. അവികസിത മേഖലകളിൽ ആരംഭിച്ച് പ്രസ്തുത നാടുകളെക്കൂടി വളർത്തിയെടുക്കുകയായിരുന്നു പതിവ്. സമൂഹത്തിലെ താഴേത്തട്ടിലുള്ള കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുവാനാരംഭിച്ചതാണ് സർവോദയ സ്കൂളുകൾ. പാവപ്പെട്ട തൊഴിൽ രഹിത യുവാക്കളെ വിവിധ തൊഴിൽ പഠിപ്പിക്കാനാരംഭിച്ചതാണ് അന്ത്യോദയാ സാങ്കേതികവിദ്യാ കേന്ദ്രങ്ങൾ.
നാലുമണിക്കൂർ വിശ്രമിച്ച് ഇരുപത് മണിക്കൂറും ജാഗ്രതയോടെ ജോലി ചെയ്ത് അദ്ദേഹം ജീവിതം കഠിന തപശ്ചര്യയാക്കി മാറ്റി. ഒരു ജോലിയിൽ ക്ഷീണിക്കുന്പോൾ മറ്റൊന്നിലേക്കു പ്രവേശിക്കുകയായിരുന്നു അദ്ദേഹത്തിനു വിശ്രമം. ലോകത്തെവിടെയും ലഭ്യമാകുന്ന നൂതനാറിവുകളുടെയും ഗവേഷണ ഫലങ്ങളുടെയും പ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും തിരുമേനിക്കു ലഭിച്ചുകൊണ്ടിരുന്നു.
കേരള വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ചെയർമാനായി പന്ത്രണ്ടു വർഷം അദ്ദേഹം സ്ത്യുത്യർഹമായ നേതൃത്വം നല്കി. തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനൊ, അപ്പോയിന്റ്മെന്റിനൊ, മറ്റേതെങ്കിലും വിധത്തിലൊ അഴിമതി തെളിയിക്കാൻ ഗവണ്മെന്റിനെ അദ്ദേഹം വെല്ലുവിളിച്ചിട്ടുണ്ട്.
ഭവന പദ്ധതി
തലചായ്ക്കാനിടമില്ലാത്തവർക്ക് വീടു നിർമിച്ചു നല്കാനാരംഭിച്ച തിരുമേനിയുടെ സ്വപ്ന പദ്ധതിയാണ് ഭവന നിർമാണ സംരംഭം. അതനുസരിച്ച് കന്യാകുമാരി ജില്ലയിൽ മഞ്ഞത്തോപ്പ്, തിരുവനന്തപുരം ജില്ലയിൽ മണ്വിള, അരുവിയോട്, പാപ്പാല മുതലായ സ്ഥലങ്ങളിൽ നൂറു കണക്കിനു വീടുകൾ നിർമിച്ചു നല്കി.
ഭാരതത്തിലെ ചെഷയർഹോം പ്രസ്ഥാനത്തിന് തിരുമേനി നല്കിയ സംഭാവന നിസ്തുലമാണ്. അതിന്റെ മാനേജിംഗ് കമ്മിറ്റി ചെയർമാനായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ലോർഡ് ചെഷയറിനെ ഇംഗ്ലണ്ടിൽ നിന്ന് കേരളത്തിൽ കൊണ്ടുവന്നതും തിരുവനന്തപുരം പട്ടണത്തിൽ വിശാലമായ സ്ഥലം ദാനം നല്കി ആദ്യ ചെഷയർഹോം സ്ഥാപിക്കുന്നതും തിരുമേനിയായിരുന്നു.
കലാപഭൂമിയിലെ ശാന്തിദൂതൻ
തിരുവനന്തപുരം ജില്ലയിൽ മുട്ടയ്ക്കാട് പ്രദേശത്ത് 1980കളിൽ രണ്ടു പാർട്ടിക്കാർ വലിയൊരു കലാപമുണ്ടാക്കി. അദ്ദേഹം പ്രഫ. മന്മഥൻ, കെ. ജനാർദനൻ പിള്ള, ബി. സദാനന്ദൻ എന്നീ ഗാന്ധിയൻ പ്രവർത്തകരുമൊത്ത് അവിടേക്കു കടന്നു വരുന്നു. തുടർന്ന് ശാന്തിയാത്രകൾ, സർവമത പ്രാർഥനകൾ, സമാധാന സായാഹ്ന സന്ദേശങ്ങൾ, ഭവന സന്ദർശങ്ങൾ തുടങ്ങിയ പരിശ്രമങ്ങളിലൂടെ സാവകാശം സമാധാനം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം, കരമനയിൽ ഹൈന്ദവരും മുസ്ലിംകളും തമ്മിൽ വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമാധാന ശ്രമങ്ങൾ ഫലം കണ്ടു.
ആത്മീയ ഒൗന്നത്യം
ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ എല്ലാ ഗുണങ്ങളും പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ആത്മീയ ഒൗന്നത്യത്തിന്റെ പ്രകാശനമാണ്. ചെറുപ്പം മുതൽ യേശു - സ്നേഹവും സേവന മനോഭാവവും അദ്ദേഹത്തിൽ മൊട്ടിട്ടുനിന്നു. മലങ്കരസഭയുടെ യഥാർഥ സന്പത്ത് പൂർവപിതാക്കന്മാർ തപസാർന്ന പ്രാർഥനയിലൂടെ നേടിയ ദൈവസന്പാദനവും അതിനനുസൃതമായി നയിച്ച ജീവിത ശൈലിയുമാണ്.
ഫാ. മാത്യു ആലുംമൂട്ടിൽ