Saturday, October 17, 2020 12:37 AM IST
ബിഹാറിലെ കാറ്റ് എങ്ങോട്ട്? പലതുകൊണ്ടും ചരിത്രമാകുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു പിരിമുറക്കമായി. മൂന്നു ഘട്ടമായി നടത്തുന്ന പോളിംഗിന്റെ ആദ്യഘട്ടം വോട്ടെടുപ്പിന് ഇനി 12 ദിവസം മാത്രം. ബിഹാര്‍ നിയമസഭയിലെ 243 സീറ്റുകളിലേക്ക് ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളാണ് പോളിംഗ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അടുത്ത മാസം പത്തിനാണ്.
കോവിഡ് കാലത്തു നടത്തുന്ന ആദ്യത്തെ പ്രധാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും ചൂടുപിടിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മാസ്ക് പോലും ഇല്ലാതെയാണു ഭൂരിപക്ഷം സ്ഥലങ്ങളിലും പ്രചാരണം നടക്കുന്നത്. സാമൂഹിക അകലമൊക്കെ കടലാസില്‍ മാത്രം. മുഖാവരണം പോലുമില്ലാതെ ജനക്കൂട്ടം തടിച്ചുകൂടുന്നതു പതിവായിട്ടും സര്‍ക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഉത്തരേന്ത്യയിലെ ഉത്സവകാലം കൂടി ആരംഭിച്ചതോടെ സംസ്ഥാനത്തു പോലീസും സര്‍ക്കാരും ആരെയും എവിടെയും നിയന്ത്രിക്കുന്നില്ല. വന്‍ റാലികള്‍ വേണ്ടെന്നും ഡിജിറ്റല്‍ പ്രചാരണം മതിയെന്നുമുള്ള നിര്ദേശത്തിനൊന്നും വിലയില്ല. കോവിഡ് വ്യാപനം അടുത്ത മാസത്തോടെ കൂടുമെന്ന വിദഗ്ധരുടെ ഉപദേശം പോലും ബിഹാറിലെ ജനങ്ങളെയും അധികൃതരെയും ബാധിച്ചിട്ടേയില്ല. സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും സാധാരണയില്ലാത്ത വലിയ വെല്ലുവിളിയാണു ഇക്കുറി മുന്നിലുള്ളത്.
നേരിട്ടിറങ്ങി മോദിയും
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മുതല്‍ 12 റാലികളിലാണു പ്രസംഗിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ അല്ല ഈ റാലികളില്‍ മോദി പ്രസംഗിക്കുക. കൊറോണ വൈറസ് വ്യാപനത്തിനു മുമ്പുള്ളതു പോലെ നേരിട്ടുള്ള റാലികള്‍. സസറാം, ഗയ, ഭഗല്‍പുര്‍ എന്നിവിടങ്ങളിലാകും വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ ആദ്യ റാലികള്‍. ദര്‍ബംഗ, മുസാഫര്‍പുര്‍, പാറ്റ്ന എന്നിവിടങ്ങളിലെ ബിജെപിയുടെ പ്രചാരണ റാലികളില്‍ 28ന് മോദി പ്രസംഗിക്കും. മുഖ്യമന്ത്രി നിതീഷും മോദിയോടൊപ്പം ഏതാനും സംയുക്ത റാലികളില്‍ പ്രസംഗിച്ചേക്കും.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയും സിനിമാതാരം ശത്രുഘ്നന്‍ സിന്‍ഹയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ബിഹാറുകാരനായ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെ നിരവധി കേന്ദ്രമന്ത്രിമാര്‍, ആര്‍ജെഡിയുടെ തേജ്വസി യാദവ്, രാം വിലാസ് പാസ്വാന്റെ മകനും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാന് തുടങ്ങി പ്രമുഖരെല്ലാം പ്രചാരണ രംഗത്തു സജീവമാകുകയാണ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചുള്ള പ്രചാരണ പരിപാടികള്‍ പലയിടത്തും നടക്കുന്നുണ്ടെങ്കിലും ജില്ലാ ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. എന്നാൽ ബിഹാറില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദം. നേരിട്ടുള്ള റാലികള്‍ക്കു പുറമെ നേതാക്കളുടെ വെര്‍ച്വല്‍ വീഡിയോ റാലികള്‍ക്കും ജനക്കൂട്ടങ്ങളെ മൈതാനികളിലേക്ക് എത്തിക്കുന്നുണ്ട്. പാറ്റ്നയില്‍ കഴിഞ്ഞ ദിവസം ബിജെപി സംഘടിപ്പിച്ച റാലിയില്‍ 20,000 പ്രവര്‍ത്തകര്‍ എത്തിയെങ്കിലും സാമൂഹിക അകലം അല്‍പ്പംപോലും ആരും പാലിച്ചില്ല. ഉപമുഖ്യമന്ത്രിയുടെ റാലിയിലെ നിയമലംഘനത്തിനെതിരേ നടപടികളുമില്ല.
നിതീഷിന്റെ നാലാമൂഴം
കോവിഡ് വ്യാപനത്തിനിടയ്ക്കുള്ള രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് എന്നതു മാത്രമല്ല ബിഹാറിനെ ശ്രദ്ധേയമാക്കുന്നത്. ഐക്യ ജനതാദള്‍ നേതാവ് നിതീഷ് കുമാര്‍ തുടർച്ചയായ നാലാം തവണയാണു ഭരണം പിടിക്കാന്‍ പൊരുതുന്നത്. ഒരു പക്ഷേ നിതീഷ് നേരിടുന്ന ഏറ്റവും കടുത്ത തെരഞ്ഞെടുപ്പാകും ഇത്തവണത്തേത്.
നരേന്ദ്ര മോദിയുടെ വലിയ തരംഗത്തെയും ബിജെപിയുടെ പണമൊഴുക്കിയുള്ള പ്രചാരണങ്ങളെയും മറികടന്നാണു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ നയിച്ച് നിതീഷ് കുമാര്‍ വീണ്ടും ഭരണത്തിലെത്തിയത്. നിതീഷും ലാലു പ്രസാദും കൈകോര്‍ത്ത തെരഞ്ഞെടുപ്പില്‍ മോദിയെന്ന മഹാമേരുപോലും കടപുഴകി. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് മുന്നണിയിലെ അപകടം മണത്ത ബിജെപി നേതൃത്വം പക്ഷേ രഹസ്യമായി കരുനീക്കി പിന്‍വാതിലിലൂടെ മുന്നണിയെയും സര്‍ക്കാരിനെയും അട്ടിമറിച്ചു.
ബിജെപിക്കെതിരേ ജനവിധി നേടിയ നിതീഷ് കുമാര്‍ മഹാസഖ്യം തകര്‍ത്തു വീണ്ടും ബിജെപിയോടൊപ്പം ചേര്‍ന്നു ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ചു. നേരത്തെ ലാലു വിരോധം വിഴുങ്ങിയതിനേക്കാള് വേഗത്തില്‍ മോദി വിരോധം കുഴിച്ചുമൂടി. ബിജെപിക്കും മോദിക്കുമെതിരായ ജനവിധി അട്ടിമറിക്കപ്പെട്ടു. പക്ഷേ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗത്തില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം തൂത്തുവാരിയതോടെ നിതീഷിന് ആശ്വാസമായി.
ചിത്രത്തിലില്ലാതെ ലാലു
മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ജയിലിലായതും പ്രതിപക്ഷ മുന്നണിയിലെ ദൗര്‍ബല്യങ്ങളും വലുതാണെങ്കിലും ജെഡിയു, ബിജെപി, എല്‍ജെപി സഖ്യത്തിലും വിള്ളലുണ്ടായി. ബിജെപിയുമായി ആഭിമുഖ്യം തുടര്‍ന്നുകൊണ്ടു പാസ്വാന്റെ മകന് ചിരാഗ് പാസ്വാന് ജെഡിയുവിനും നിതീഷിനുമെതിരേ പരസ്യമായി രംഗത്തെത്തിയതു ചെറിയ തലവേദനയല്ല. ജെഡിയു സ്ഥാനാര്‍ഥികള്‍ക്കെതിരെയുള്ള എല്‍ജെപി സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, എല്‍ജെപിയും തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി ഇന്നലെ സംസ്ഥാനത്ത് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
മോദി, അമിത് ഷാ കൂട്ടുകെട്ടിന്റെ മനമറിഞ്ഞാണു ചിരാഗിന്റെ കളികളെന്ന സംശയവും ശക്തമാണ്. ബിഹാറിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവുമധികം വോട്ടും സീറ്റും വര്‍ധിപ്പിച്ചതു ബിജെപിയാണ്. ബിജെപിയുടെ വളര്‍ച്ച ഭീഷണിയാണെന്നു നിതീഷിനും അറിയാം. പക്ഷേ തത്കാലം വേറെ വഴികളില്ല. എങ്ങനെയും ഭരണം പിടിക്കുകയാണു പ്രധാനം.
പ്രതിപക്ഷത്തെ ദൗര്‍ബല്യങ്ങളും ലാലുവിനെ പോലെ ശക്തനായ നേതാവിന്റെ അഭാവവും നിതീഷിന്റെ മഹാസ്വപ്നങ്ങള്ക്കു ചിറകുനല്കുന്നു. ബിജെപി അനുകൂല മാധ്യമങ്ങളുടെ സര്‍വേകളില്‍ എന്‍ഡിഎയ്ക്കു നല്കുന്ന മുന്‍തൂക്കവും സഹായിച്ചേക്കും. പക്ഷേ ജെഡിയുവിനേക്കാള്‍ വലിയ ഒറ്റക്കക്ഷി ബിജെപിയാകുമെന്ന ആദ്യ സര്‍വേ ഫലങ്ങള്‍ നിതീഷിന്റെ ഉറക്കം കെടുത്തും.
ബിഹാറിലെ തെരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടത്തിനാണു വഴിയൊരുങ്ങുന്നത്. എന്‍ഡിഎയും പ്രതിപക്ഷ മഹാസഖ്യവും ഒരുപോലെ പ്രതീക്ഷയിലാണ്. ജനവിധിയുടെ മറിമായങ്ങളില്‍ ജാതി സമവാക്യങ്ങളും രാഷ്ട്രീയത്തിലെ പതിവു കണക്കുകളും എപ്പോഴും ഒരുപോലെ ശരിയാകില്ല. നവംബര്‍ പത്തിനു വോട്ടെണ്ണുന്നതു വരെ ഉദ്വേഗം തുടരും.
നിതീഷ് കുമാര്‍
പ്രതികൂല ഘടകങ്ങൾ
* ഭരണവിരുദ്ധ വികാരം പതിവിലേറെ ശക്തമാണ് ഇത്തവണ. നാലാം തവണ ഭരണത്തുടര്ച്ചയെന്നതു ശ്രമകരമാകും.
* കോവിഡ് മൂലം പോളിംഗ് ശതമാനത്തില്‍ ഉണ്ടായേക്കാവുന്ന കുറവ്. കണക്കുകൂട്ടലുകള്‍ പിഴയ്ക്കാന്‍ കാരണമായേക്കും.
* കോവിഡ് മഹാമാരിയും വടക്കന്‍ ബിഹാറിലെ പ്രളയവും കൈകാര്യം ചെയ്തതിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍.
* കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ള ലക്ഷങ്ങളുടെ തൊഴിലില്ലായ്മ. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്നു വീടുകളിലേക്കു മടങ്ങിയ തൊഴിലാളികള്‍ക്കു സഹായവും സൗകര്യങ്ങളും പകരം തൊഴിലും നല്‍കാനായില്ല.
* ദളിത് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ അസാന്നിധ്യം.
* ജെഡിയു സ്ഥാനാര്‍ഥികള്‍ക്കെതിരെ സംസ്ഥാനത്തെങ്ങും സഖ്യകക്ഷിയായ എല്‍ജെപിയുടെ സ്ഥാനാര്‍ഥികള്‍.
* ബിജെപി, ജെഡിയു റിബലുകളുടെ സാന്നിധ്യം.
* പ്രവര്‍ത്തകരിലും അണികളിലും പ്രകടമായ ആലസ്യം.
അനുകൂല ഘടകങ്ങൾ
* മികച്ച ഭരണാധികാരിയെന്ന പ്രതിച്ഛായ.
* ഭരണപരിചയവും വികസന നേട്ടങ്ങളും.
* പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ, പ്രചാരണം.
* ബിജെപിയുടെ വളര്‍ച്ച; കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ.
* ദുര്‍ബലമായ പ്രതിപക്ഷം.
* ലാലു പ്രസാദ് അടക്കമുള്ള വന്‍നേതാക്കളുടെ അഭാവം.
* മഹാസഖ്യത്തില്‍ നിന്നുള്ള ചെറുപാര്‍ട്ടികളുടെയും എംഎല്‍എമാരുടെയും കൊഴിഞ്ഞുപോക്ക്.
* അന്തരിച്ച രാം വിലാസ് പാസ്വാനോടുള്ള ദളിതരുടെ വൈകാരിക അടുപ്പം.
തേജസ്വി യാദവ്
പ്രതികൂല ഘടകങ്ങൾ
* രാഷ്ട്രീയത്തിലും ഭരണത്തിലും നിതീഷുമായുള്ള താരതമ്യം.
* പിതാവ് ലാലുവിന്റെ നിഴല്‍ മാത്രമെന്ന മോശം പ്രതിച്ഛായ.
* പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി നിതീഷിന്റെയും ജനപിന്തുണ.
* പ്രചാരണത്തിലെ ലാലുവിന്റെയും സോണിയയുടെയും അസാന്നിധ്യം.
* ചെറുപാര്‍ട്ടികളും എംഎല്‍എമാരും വിട്ടുപോയ ദുര്‍ബല മുന്നണി.
* ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ തുടരുന്ന ക്ഷീണവും തിരിച്ചടികളും.
അനുകൂല ഘടകങ്ങൾ
* കൂടുതല്‍ ശക്തമാകുന്ന ഭരണവിരുദ്ധ വികാരം.
* യാദവ, മുസ്ലിം വോട്ടര്‍മാരുടെ ശക്തമായ പിന്തുണ.
* എന്‍ഡിഎയിലെ കൈവിട്ട ഭിന്നതകള്‍.
* ബിജെപിക്കെതിരെയുള്ള എല്‍ജെപിയുടെ സ്ഥാനാര്‍ഥികളുടെ സാന്നിധ്യം.
* രാം വിലാസ് പാസ്വാനെന്ന മഹാനേതാവിന്റെ മരണത്തോടെ ദുര്‍ബലമായ എല്‍ജെപി.
* പ്രശ്നക്കാരായ ചെറുകക്ഷികളെ ഒഴിവാക്കി മുന്നണിയുടെ കെട്ടുറപ്പു സ്ഥാപിച്ചത്.
* ബിജെപിയിലെ റിബല്‍ സ്ഥാനാര്‍ഥികളുടെ എല്‍ജെപി ടിക്കറ്റിലെ മല്‍സരം.
* ബിജെപിയുടെ തുടര്‍ച്ചയായ വളര്‍ച്ചയിലുള്ള ജെഡിയുവിന്റെ ഭയപ്പാട്.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ