Saturday, October 31, 2020 1:09 AM IST
പരസ്നേഹം, പരസഹായം, പരസ്പര ബഹുമാനം, സൗഹാര്‍ദം, സാഹോദര്യം, സഹവര്‍ത്തിത്വം, നിസ്വാര്‍ഥ സേവനം തുടങ്ങിയവയാണു മിക്ക മതങ്ങളുടെയും പൊതുവായ പഠനങ്ങള്‍. തന്നെ പോലെ തന്നെ തന്റെ സഹോദരങ്ങളെയും പ്രകൃതിയെയും പോലും സ്നേഹിക്കാനും പരിലാളിക്കാനും ബഹുമാനിക്കാനും സഹായിക്കാനും നമ്മെ ഓര്‍മപ്പെടുത്തുന്നു. ശത്രുവിനെ പോലും സ്നേഹിക്കാനാണ് യേശുക്രിസ്തു പഠിപ്പിച്ചത്.
മനുഷ്യന്റെ ധാര്‍മിക ജീവിതത്തിനുള്ള അടിത്തറ പാകുന്നതില്‍ ദൈവവിശ്വാസത്തിനു വലിയ പങ്കുണ്ട്. ക്രിസ്തുവിനും മുമ്പ് ബിസി 384-322ല്‍ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റെ ദൈവശാസ്ത്രത്തില്‍ പോലും, മനുഷ്യന്റെ വിജ്ഞാന സൗഭാഗ്യ തൃഷ്ണകളുടെ തുടക്കവും അവസാനവും ദൈവമാണെന്നു പറയുന്നു. അതിപുരാതന കാലത്തു മനുഷ്യന്റെ ദൈവചിന്ത ശാസ്ത്രീയമാക്കാന്‍ സോക്രട്ടീസും പ്ലേറ്റോയും അടക്കമുള്ളവരും ശ്രമിച്ചിട്ടുണ്ട്.
മതങ്ങളും മതാചാര്യന്മാരും സ്നേഹിക്കാനാണു പഠിപ്പിക്കുന്നത്. പക്ഷേ, ഇതേ പേരില്‍ മനുഷ്യമനസുകളില്‍ വിഷം പടര്‍ത്തുന്ന ശക്തികള്‍ കുറവല്ല. സ്നേഹിക്കാനും സഹായിക്കാനും പഠിപ്പിച്ച ദൈവത്തിന്റെയും മതങ്ങളുടെയും പേരില്‍ നടക്കുന്നതു പലതും ദൈവികമോ മാനുഷികമോ അല്ല.
ദൈവനാമത്തില്‍ അക്രമമരുത്
ദൈവനാമത്തില്‍ വിദ്വേഷം പടര്‍ത്താനും അക്രമം നടത്താനും ശ്രമിക്കുന്നതാകും കൂടുതല്‍ ആപത്ത്. അധാര്‍മികവും ക്രൂരവുമായ അക്രമങ്ങളും പീഡനങ്ങളും അധിനിവേശങ്ങളും വംശീയ ഉന്മൂലനങ്ങളും മുതല്‍ ഭീകരാക്രമണങ്ങള്‍ വരെ ലോകത്തു പതിവാകുന്നതാണു ദുരന്തം. എല്ലാ മതങ്ങളുടെയും പേരില്‍ ഇത്തരം അതിക്രമങ്ങളും അനീതികളും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.
തീവ്രവാദത്തിനും ഭീകരതയ്ക്കും ജാതിയും മതവുമില്ല. സമീപകാലത്തെ ചില ഭീകരാക്രണങ്ങളുടെ പേരില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതും ശരിയല്ല. പക്ഷേ ഭീകരതയെ മതവും രാജ്യവും നോക്കാതെ തള്ളിപ്പറയാനും അപലപിക്കാനും ചിലര്‍ കാട്ടുന്ന വിമുഖത കൂടുതല്‍ സംശയങ്ങള്‍ക്കു വഴിതെളിക്കും.
എന്തു തെറ്റിനെയും അപലപിക്കുന്ന ചില മത, സമുദായ, സാമൂഹ്യ, രാഷ്ട്രീയ നേതാക്കള്‍ ഫ്രാന്‍സിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും മറ്റും ഉണ്ടാകുന്ന ഭീകരതയ്ക്കും തീവ്രവാദ നടപടികള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്താന്‍ മടിക്കുന്നതു സമാധാന കാംക്ഷികള്‍ക്ക് അംഗീകരിക്കാനാകില്ല. ഏതു തരത്തിലുമുള്ള മൗലികവാദം, തീവ്രവാദം, ഭീകരത എന്നിവ ഒരേ നാണയത്തില്‍ എതിര്‍ക്കപ്പെടണം.
മതമൗലിക വാദവവും തീവ്രവാദവും ഭീകരതയും അവസാനിപ്പിക്കാന്‍ ജാതി, മത, വര്‍ണ, വര്‍ഗ, ലിംഗ, ദേശ ഭേദമില്ലാതെ ലോകം ഒറ്റക്കെട്ടായി നിലപാടു സ്വീകരിക്കേണ്ടതും കര്‍ശന നടപടികള്‍ എടുക്കേണ്ടതും അനിവാര്യമായിരിക്കുന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ക്ക് ഐക്യരാഷ്ട്രസഭ അടക്കമുള്ള സംവിധാനങ്ങളും ലോകരാഷ്ട്ര തലവന്മാരും സമാധാന കാംക്ഷികളായ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും സ്വീകരിക്കുന്ന നടപടികള്‍ക്കു ജനതയാകെ പിന്തുണ നല്‍കണം. എല്ലാ വിധത്തിലുമുള്ള തീവ്രവാദവും ഭീകരതയും അവസാനിക്കാതെ സമാധാനവും സന്തോഷവും ഉണ്ടാകില്ല.
മനഃസാക്ഷി മുറിഞ്ഞ് ഫ്രാന്‍സ്
ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്കയില്‍ ആരാധനയ്ക്കെത്തിയ ഒരു എഴുപതുകാരിയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കുത്തിയും കൊന്ന സംഭവം ലോകമനഃസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്. പള്ളിയില്‍ കയറി അക്രമം നടത്തുമ്പോഴും പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുമ്പോഴും അല്ലാഹു അക്ബര്‍ എന്ന് അക്രമി വിളിച്ചു പറഞ്ഞുവെന്നു സംഭവസ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പറഞ്ഞു. നീസിലെ മേയര്‍ ക്രിസ്റ്റ്യാന്‍ എസ്ട്രോസിയും ഇസ്ലാമിക ഭീകരവാദത്തിന്റെ ഫലമാണു സംഭവമെന്നു സ്ഥിരീകരിച്ചു.
ചരിത്രവും പൗരധര്‍മവും പഠിപ്പിച്ചിരുന്ന സാമുവല്‍ പാറ്റി എന്ന അധ്യാപകനെ ക്രൂരമായി കഴുത്തറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണു ക്രൈസ്തവ ദേവാലായത്തിനുള്ളില് കടന്നുള്ള ഭീകരാക്രമണം. ഇരകളെല്ലാം കത്തോലിക്കാ വിശ്വാസികളാണ്. ഒക്ടോബര്‍ 16നു ശേഷം വെറും 13 ദിവസം കഴിയുമ്പോള്‍ അതിനേക്കാള്‍ ക്രൂരമായ മറ്റൊരു ഭീകരാക്രമണം കൂടി ഉണ്ടായെന്നതു സമാധാനപ്രേമികളെ നിരാശപ്പെടുത്തും.
ഇറ്റലിയിലൂടെ ഫ്രാന്‍സില്‍ പ്രവേശിച്ച 21 വയസുള്ള ടുണീഷ്യക്കാരനായ മുസ്ലിം ആണ് അക്രമിയെന്നു ഫ്രാന്‍സിന്റെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടര്‍ ഷീന്‍ ഫ്രാങ്കോ റിക്കാര്‍ഡ് വെളിപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 20ന് മെഡിറ്ററേനിയന്‍ ദ്വീപ് ആയ ലംപെഡൂസയില് എത്തിയ അക്രമി കഴിഞ്ഞ ഒന്‍പതാം തീയതിയാണു പാരീസിലെത്തിയത്.
ഭീകര കുരുതികള്‍ ദൈവനിന്ദ
സാമുവല്‍ പാറ്റിയെന്ന അധ്യാപകന്റെ വധത്തിനെതിരെ അലയടിച്ച പ്രതിഷേധം തീരുന്നതിനു മുമ്പാണ് അതേ രീതിയില്‍ മറ്റൊരു ഭീകരത കൂടി പട്ടാപ്പകല്‍ ഫ്രാന്‍സില്‍ നടന്നത്. ഫ്രാന്‍സിലെ ഏഴാമത്തെ തിരക്കേറിയ നഗരപ്രദേശമായ നീസിലെ വിഖ്യാത നോത്രദാം (ഔവർ ലേഡി) ബസിലിക്കയില്‍ വി.കുർബ്ബാന തുടങ്ങാനിരി ക്കെയാണ് കത്തിയുമായി കടന്നുകയറിയ ഭീകരന് പള്ളിയിലെ ശുശ്രൂഷിയും വയോധികയും അടക്കം മൂന്നു കത്തോലിക്കാ വിശ്വാസികളെ കഴുത്തറുത്തും കുത്തിയും വധിച്ചത്.
ഫ്രഞ്ചുകാര്‍ ഏറെക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഷാര്‍ലി എബ്ദോയുടെ പ്രവാചകനെക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണിന്റെ പേരിലാണു നീചമായ കൊലപാതകങ്ങള്‍ ഉണ്ടായത്. ക്രിസ്തു, മാര്‍പാപ്പ, യഹൂദ റബ്ബിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം ഷാര്‍ലിയുടെ ചിന്തോദ്ദീപകമായ പരിഹാസങ്ങളില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. കാര്ട്ടൂണുകള് ആസ്വദിക്കുമ്പോഴും ദൈവത്തെയും മത, രാഷ്ട്രീയ നേതാക്കളെയും പരിഹസിക്കുന്നതിനോടു വായനക്കാര്‍ അസഹിഷ്ണുതയോ, മമതയോ കാട്ടാറുമില്ല. സര്‍ക്കാരിനും പ്രശ്നമില്ല.
സ്വാതന്ത്ര്യം അമൃതായ രാജ്യങ്ങളില്‍ കാര്‍ട്ടൂണുകളുടെ പേരില്‍ ദൈവങ്ങള്‍ക്കും വിശ്വാസികള്‍ക്കും പോറലുകളുണ്ടാകാറുമില്ല. വിശ്വാസികളും അവിശ്വാസികളും ശരിയും തെറ്റും തിരിച്ചറിയാന്‍ ശേഷിയുള്ളവരാണ്. ഭീകരതയും തീവ്രവാദവും നീചമായ കൊലപാതകങ്ങളുമാണു ശരിക്കുള്ള ദൈവനിന്ദ.
തുര്‍ക്കിയിലെ മനംമാറ്റങ്ങള്‍
തുര്‍ക്കിയിലെ മ്യൂസിയമായി ഉപയോഗിച്ചിരുന്ന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മോസ്ക് ആക്കി മാറ്റിയതു മതമൗലികവാദികള്‍ ആഘോഷമാക്കിയിരുന്നു. ഇതുകൊണ്ടും മതിവരാതെ ഇസ്റ്റാംബൂളിലെ പൗരാണികമായ മറ്റൊരു ക്രൈസതവ ദേവാലയമായ ഖോര പള്ളി കൂടി തുര്‍ക്കി പ്രസിഡന്റ് എര്ദോഗന് മോസ്ക് ആക്കി മാറ്റി.
ഹാഗിയ സോഫിയ മോസ്കായി തുറന്നുകൊടുത്ത് വെറും ഒരു മാസം കഴിഞ്ഞപ്പോഴാണു മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി മോസ്ക് ആക്കിയതെന്നതു നിസാരമല്ല.
തുര്‍ക്കിയിലെ ഹാഗിയ സോഫിയ, ഖോര എന്നീ ക്രൈസ്തവ ദേവാലയങ്ങളെ മോസ്ക് ആയി മാറ്റിയതിനെ ഇങ്ങു കേരളത്തില്‍ മുസ്ലിം ലീഗ് നേതാവ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ന്യായീകരിച്ചതിലൂടെ ഇന്ത്യയിലെ മതസൗഹാര്ദത്തിനാണു മുറിവേറ്റത്. സോഷ്യല്‍ മീഡിയയിലെചില ന്യായീകരണങ്ങളും മുറിവില്‍ മുളകുപൊടി പുരട്ടുന്നതാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ രോഷം കൊള്ളുന്നവര്‍ക്കു തുര്‍ക്കിയിലെ തെറ്റിനെ ന്യായീകരിക്കാന്‍ ഉളുപ്പുണ്ടായില്ല.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ കത്തോലിക്കാ ബാലികയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതം മാറ്റി വിവാഹം ചെയ്ത സംഭവവും പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. വെറും 13 വയസുള്ള പെണ്‍കുട്ടിയെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും കോടതിയില്‍ നിന്നു പോലും നീതി കിട്ടിയില്ല. പ്രണയം നടിച്ച് അന്യമതസ്ഥരെ ഇസ്ലാമിലേക്കു മതംമാറ്റുന്നതിനു പിന്നില്‍ ലവ് ജിഹാദ് ആണെന്ന ആരോപണവും അന്യമതസ്ഥരുടെ ഉറക്കം കെടുത്തുന്നുണ്ട്.
തുര്‍ക്കിയിലും ഇന്ത്യയിലും രണ്ടു നീതിയും രണ്ടു ന്യായവും പാടില്ല. ഇന്ത്യയിലെ സംവരണ കാര്യത്തില്‍ പോലും ഇരട്ടത്താപ്പു കടന്നുവരുന്നു. ഏറ്റവും പാവപ്പെട്ടവര്‍ക്കുള്ള പത്തു ശതമാനം സാമ്പത്തിക സംവരണത്തെ ചില ശക്തികള്‍ പരസ്യമായി എതിര്‍ത്തതിലും പുറത്തുവന്നതു മറയില്ലാത്ത വര്‍ഗീയതയാണ്.
വിവേകിയും പണ്ഡിതനും സമാധാനപ്രേമിയുമായ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപികയില്‍ എഴുതിയത് ഇവരൊക്കെ ഓര്‍ക്കണം. "സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ വിളമ്പരുതെന്നു ശഠിക്കുന്നത് എന്തു വികാരമാണ്?' എന്ന പെരുന്തോട്ടം പിതാവിന്റെ ചോദ്യത്തിന് ഉത്തരമില്ല.
ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടാകണം
ഫ്രാന്‍സിലെ നീചമായ കൊലപാതകങ്ങളെ അപലപിക്കാന്‍ ഇത്തരം മതേതരശക്തികള്‍ക്കു കഴിയുന്നില്ല. പൗരത്വത്തിന്റെ പേരില്‍ വരെ ഇന്ത്യയിലും വിദേശങ്ങളിലും പ്രതിസന്ധിയും ഒറ്റപ്പെടലും ഉണ്ടാകുമ്പോഴും മതപരമായ വിവേചനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമ്പോഴും മറ്റൊരു തരത്തില്‍ ചിലരിലൊക്കെ പ്രകടമാകുന്ന ഇത്തരം സമീപനങ്ങള്‍ രാജ്യത്തെയും ലോകത്തെയും സമാധാനപ്രേമികളുടെ ഉറക്കം കെടുത്തും.
ഫ്രാന്‍സ് ആക്രമിക്കപ്പെട്ടിരിക്കുകയാണെന്നും ഭീകരതയ്ക്കു മുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും ശക്തികളെ പരാജയപ്പെടുത്തുമെന്ന മക്രോണിന്റെ പ്രഖ്യാപനം ആശാവഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മിക്ക ലോകരാഷ്ട്ര തലവന്മാരും ഏകമനസോടെ ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചതിലാണു പ്രതീക്ഷയും പ്രത്യാശയും.
ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളിലും ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലും ഉള്ള മതേതര, ജനാധിപത്യ, സ്വതന്ത്ര ചിന്തകളെയും സമീപനങ്ങളെയും നിയമങ്ങളെയും തീവ്രവാദികള്‍ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നതില്‍ സംശയമില്ല. മതത്തിന്റെ പേരില്‍ ഭിന്നിപ്പുകളും വിദ്വേഷവും ഭീകരതയും വളര്‍ത്തുന്ന എല്ലാ നടപടികളെയും നല്ലവരായ മുസ്ലിംകളും എതിർക്കുമെന്നതിൽ സംശയമില്ല. മതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരെ രാജ്യവും ലോകവും ഒന്നിച്ചുനില്‍ക്കാനുള്ള അവസരമായി കൂടി ഫ്രാന്‍സിലെ ഭീകരാക്രമണം വഴിതെളിക്കട്ടെ.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍