Monday, November 16, 2020 10:52 PM IST
ലോകരാജ്യങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കോവിഡ് വ്യാപനം കുതിക്കുന്നത്. അമേരിക്കയടക്കം എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച താഴേക്കു പതിച്ചു. ലോകസാമ്പത്തികരംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ലോക സമ്പദ്വ്യവസ്ഥ 11 വർഷത്തിനു പിന്നിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ജിഡിപി ഏഴു ശതമാനത്തോളം തകർന്നിരിക്കുന്നു. വർഷാവസാനം ജിഡിപി തളർച്ച നാലു ശതമാനത്തിലെങ്കിലും പിടിച്ചുനിർത്താൻ കഴിയുമെന്നാണ് കരുതുന്നത്.
ഈ സാമ്പത്തിക വർഷം തുടങ്ങിയതുതന്നെ ലോക്ക്ഡൗണിലായിരുന്നു. ഒന്നാംപാദത്തിൽ നിലച്ചുപോയ ഉത്പാദനവും വ്യാപാരവും രണ്ടാംപാദത്തിൽ വീണ്ടെടുക്കാനായില്ല. തൊഴിലും വരുമാനവും നിലച്ചത് സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം ചില്ലറയല്ല. പെറു എന്ന ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ ജിഡിപി ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് കുറഞ്ഞത്. ഇംഗ്ലണ്ടിന്റെ തളർച്ച 20 ശതമാനത്തോളമാണ്. അമേരിക്ക പത്തു ശതമാനത്തോളം തളർച്ചയാണ് രേഖപ്പെടുത്തിയത്. ഫ്രാൻസിന്റെ തളർച്ച 19 ശതമാനമായിരുന്നു. ഫ്രാൻസിൽ സാമ്പത്തിക ഇടപാടുകളിൽ 12 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് ബാങ്ക് ഓഫ് ഫ്രാൻസ് അടുത്തിടെ പറഞ്ഞത്. കോവിഡ് ഏറെ ആൾനാശമുണ്ടാക്കിയ ഇറ്റലിക്ക് 17.3 ശതമാനം തളർച്ചയുണ്ടായി.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഈ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 23.9 ശതമാനം ചുരുങ്ങിയെങ്കിലും രണ്ടാം പാദത്തിൽ തളർച്ച 8.6 ശതമാനത്തിൽ ഒതുങ്ങി. മൂന്നാംപാദത്തിൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നും വർഷാന്ത്യത്തിൽ തളർച്ച 9.5 ശതമാനത്തിൽ നിൽക്കുമെന്നുമാണ് ഇപ്പോൾ ആർബിഐ കണക്കാക്കുന്നത്. ചൈനയുടെ സമ്പദ്വ്യവസ്ഥ ആദ്യപാദത്തിൽ 6.8 ശതമാനം ചുരുങ്ങിയെങ്കിലും രണ്ടാം പാദത്തിൽ 3.2 ശതമാനവും മൂന്നാം പാദത്തിൽ 4.9 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്.
പെരുകുന്ന തൊഴിലില്ലായ്മയാണ് കോവിഡിന്റെ മറ്റൊരു ആഘാതം. മിക്ക രാജ്യങ്ങളിലും തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ലോക്ക്ഡൗണിന്റെ ആഘാതം കുറയ്ക്കാൻ മിക്ക സർക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകളും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പാക്കുകയുണ്ടായി. ഇതുവഴി ധനക്കമ്മി വർധിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യതന്നെ ലക്ഷക്കണക്കിനു കോടി രൂപ ഉത്തേജക പാക്കേജുകൾ വഴി ചെലവഴിച്ചിട്ടും തൊഴിൽ ലഭ്യത കൂട്ടാനോ സമ്പദ്വ്യവസ്ഥയെ കരകയറ്റാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
രോഗമുക്തരിൽ ആരോഗ്യപ്രശ്നങ്ങൾ
രോഗബാധിതരിലെ കുറഞ്ഞ മരണ നിരക്കാണ് കോവിഡ് വൈറസിന്റെ ഒരു പ്രത്യേകത. ഇന്നലെവരെ ലോകത്ത് 5.48 കോടി പേർക്ക് വൈറസ്ബാധയുണ്ടായി. ഇതിൽ 3.819 ദശലക്ഷംപേർ രോഗമുക്തി നേടി. 13.2 കോടി പേരാണ് മരണത്തിനു കീഴടങ്ങിയത്. രോഗമുക്തി നേടിയവർക്ക് തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. മയോ ക്ലിനിക് നടത്തിയ പഠനത്തിൽ വൈറസ് ബാധയുണ്ടായവരിൽ ശ്വാസകോശത്തിനും ഹൃദയത്തിനും തലച്ചോറിനും തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണു കണ്ടെത്തിയത്. ഇതു ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും പറയുന്നു.
കോവിഡ് മുക്തരിൽ മാസങ്ങൾക്കുശേഷം നടത്തിയ പരിശോധനകളിൽ ഹൃദയപേശികൾക്കു തകരാർ സംഭവിച്ചതായി കണ്ടെത്തി. സാരമല്ലാത്തരീതിയിൽ വൈറസ്ബാധയുണ്ടായവരിൽപ്പോലും ഇത്തരം തകരാർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഭാവിയിൽ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമായേക്കാം. ശ്വാസകോശത്തിന്റെ നേരിയ അറകൾക്കു സംഭവിക്കുന്ന തകരാറാണ് മറ്റൊരു പ്രശ്നം. ഇതു ദീർഘകാലത്തേക്ക് ശ്വാസതടസത്തിനു കാരണമായേക്കാം. ചെറുപ്പക്കാരിൽപ്പോലും തലച്ചോറിനുതകരാർ സംഭവിക്കുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. സ്ട്രോക്ക്, താത്കാലിക പക്ഷാഘാതം തുടങ്ങി പാർക്കിൻസൺസും അൽഷ്ഹൈമേഴ്സും വരെ ഉണ്ടാകാനുള്ള സാധ്യതയും മയോ ക്ലിനിക്കിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരൾ, വൃക്ക, രക്തധമനികൾ, കാലുകൾ തുടങ്ങിയവയെയും ബാധിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)നടത്തിയ പഠനത്തിൽ കോവിഡ് മുക്തരിൽ പലർക്കും തളർച്ച, ശ്വസനതടസം, ചുമ, സന്ധിവേദന, നെഞ്ചുവേദന, ചിന്തയ്ക്കും ഏകാഗ്രതയ്ക്കും പ്രയാസം അനുഭവപ്പെടൽ, വിഷാദം, പേശിവേദന, തലവേദന, ഇടവിട്ടുള്ള പനി, കിതപ്പ് തുടങ്ങിയവ അനുഭവപ്പെടുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഹൃദയപേശികൾക്കും ശ്വാസകോശത്തിനും വൃക്കകൾക്കും തകരാർ സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുടികൊഴിച്ചിൽ, ത്വക്രോഗങ്ങൾ, മണവും രുചിയും തിരിച്ചറിയാൻ പ്രയാസം, ഉറക്കക്കുറവ്, ഏകാഗ്രത നഷ്ടപ്പെടൽ, ഓർമക്കുറവ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നാണ് സിഡിസിയുടെ പഠനത്തിൽ കണ്ടെത്തിയത്. കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായും സിഡിസി വ്യക്തമാക്കുന്നു.