Monday, March 1, 2021 8:56 PM IST
കോവിഡ് മഹാമാരിയേ തുടർന്നു സംജാതമായ സാന്പത്തിക ഇടിവ്, നടപ്പ് വർഷത്തിലെ 2020-21 ജൂണിൽ അവസാനിക്കുന്ന ഒന്നാം പാദത്തിൽ 23 ശതമാനമായിരുന്നതു രണ്ടാം പാദത്തിൽ 12 ശതമാനവുമായി കുറഞ്ഞിരിക്കുമെന്നാണ് ഒൗദ്യോഗിക കണക്കുകൾ നല്കുന്ന വിവരം. മാത്രമല്ല, സ്വകാര്യ മേഖലയിലെ വ്യവസായനിക്ഷേപവും ഉണർവ് കാണിച്ചുവരികയാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ 2020-21 സാന്പത്തിക വർഷം അവസാനിക്കുന്പോൾ സാന്പത്തികരംഗം പഴയ അവസ്ഥയിൽ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളെയും കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും കേരളത്തിലാണ് അതിന്റെ ഭവിഷ്യത്തുകൾ ഏറ്റവും രൂക്ഷമാവുക. മാത്രമല്ല കേരളത്തിലെ സാന്പത്തിക മേഖലയിലെ പ്രത്യേകതകൾ ഏറെയാണുതാനും. അപ്പോൾ കേരളത്തിന്റെ സാന്പത്തിക മേഖല അഖിലേന്ത്യാതലത്തിൽ കൈവരിച്ചതുപോ ലെ എളുപ്പത്തിൽ പുനരുദ്ധാരണം കൈവരിക്കുമോയെന്നു പരിശോധിക്കാം.
കേരളത്തിന്റെ പ്രത്യേകതകൾ
പ്രവാസിപ്പണ പ്രവാഹത്തോടെ സാന്പത്തികമുന്നേറ്റം നടത്തിയിട്ടുള്ള ഒരു സംസ്ഥാനമാണു കേരളം. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2018-19-ൽ 8,400 കോടി ഡോളറാണ് പ്രവാസിപ്പണമായി ഇന്ത്യയിലേക്കു പ്രവഹിച്ചത്. അതിൽ 19 ശതമാനം വന്നുചേർന്നതു കേരളത്തിലാണെന്നാണ് റിസർവ് ബാങ്ക് നല്കുന്ന വിവരം. എന്നുപറഞ്ഞാൽ 1600 കോടി ഡോളറിലധികമെന്നർഥം. അത് 1,12,000 കോടി രൂപയിൽക്കവിയും.
ഒൗദ്യോഗിക മാർഗങ്ങളിൽ കൂടി വന്നുചേരുന്നതല്ലാതെ കുഴൽപ്പണമായും നിയമാനുസൃതമല്ലാത്ത ഇതര മാർഗങ്ങളിലൂടെയും പണം കേരളത്തിൽ വന്നുചേരുന്നുമുണ്ട്. അവയെല്ലാം കൂടിച്ചേരുന്പോൾ പ്രതിവർഷം ലഭ്യമാകുന്ന പ്രവാസിപ്പണം കേരളത്തിലെ മൊത്തവരുമാനത്തിന്റെ 15 ശതമാനത്തിൽ കവിയും. മൊത്തവരുമാനമെന്നു പറയുന്നതിലേറെയും സാങ്കല്പിക വരുമാനമാണ്. അതിനെ അനുദിനാവശ്യങ്ങൾക്കു വിനിയോഗിക്കാൻ സാധിക്കുകയില്ല. രൊക്കം പണമായി ലഭിക്കുന്ന പ്രവാസിപ്പണത്തെ ഏതു സമയത്തും ഉപയോഗപ്പെടുത്തുവാനാകും.
ഇങ്ങനെ ലഭ്യമാകുന്ന പ്രവാസിപ്പണമാണു കേരളത്തെ സന്പദ്സമൃദ്ധമാക്കിക്കൊണ്ടിരിക്കുന്നത്. 2018-19-ൽ കേരളത്തിലെ പ്രതിശീർഷ വരുമാനം 1,84,000 രൂപയായിരുന്നപ്പോൾ ഇന്ത്യ മൊത്തത്തിൽ അത് 1,14,950 രൂപ മാത്രമായിരുന്നു. പ്രവാസിപ്പണ പ്രവാഹം ശക്തിയാർജിക്കുന്നതിനുമുന്പ് കേരളത്തിലെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാതലത്തിലേതിലും വളരെ താഴ്ന്നതായിരുന്നു.
എന്നാൽ, ഇവിടെ പ്രവാസിപ്പണം ഉത്പാദന വർധനവിനുപയോഗിക്കാതെ ഉപഭോക്തൃ ആവശ്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തിവരുന്നത്. ഇന്ന് ഉപഭോക്തൃ ചെലവ് ആനുപാതികമായി ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണു കേരളം. പ്രവാസിപ്പണ പ്രവാഹത്തിന് മുന്പ് ഉപഭോക്തൃ ചെലവിൽ കേരളം ഏറെ പിന്നിലായിരുന്നു. സാധാരണ രീതിയിലുള്ള ഉപഭോക്തൃ ആവശ്യങ്ങളിലുപരിയായി ആഡംബരാവശ്യങ്ങൾക്കാണ് ഈ ചെലവിൽ ഏറെയും നടത്തുന്നത്. നല്ലയിനം വാഹനങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ, ഫ്രിഡ്ജ്, അലക്കുയന്ത്രം, എയർ കണ്ടീഷനറുകൾ തുടങ്ങിയ നൂതന ഉപഭോക്തൃ ഉപകരണങ്ങൾ, ഇതര തരത്തിലുള്ള ഉപഭോക്തൃ വിഭവങ്ങൾ തുടങ്ങിയവ കേരളത്തിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ സ്വർണവും മദ്യവും ഉപയോഗപ്പെടുത്തുന്നതും ഈ കേരളത്തിൽത്തന്നെ. തത്ഫലമായി കേരളം ഇന്നൊരു ഉപഭോക്തൃ സംസ്ഥാനമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
എന്നാൽ, വിചിത്രമെന്നു പറയട്ടെ, ഇങ്ങനെയുള്ള ഉപഭോക്തൃ വർധനവാണ് കേരളത്തിലെ മൊത്ത വരുമാന വർധനവിന്റെയും സാന്പത്തിക വളർച്ചയുടെയും അടിസ്ഥാനം. ഉപഭോക്തൃആവശ്യങ്ങൾ വർധിക്കുന്നതനുസരിച്ച് ഉപഭോക്താക്കളുടെ പക്കൽ അവ ലഭ്യമാക്കുന്ന സേവനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണവും അവരുടെ വേതനവും വർധിക്കുന്നു. 2006-ൽപോലും കേരളത്തിൽ 15,00,000 നിർമാണ തൊഴിലാളികളും 3,00,000 ചുമട്ടുതൊഴിലാളികളും 2,73,175 ഗതാഗതത്തൊഴിലാളികളും 3,03,392 ഓട്ടോഡ്രൈവർമാരുമാണ് തൊഴിൽരംഗത്തുണ്ടായിരുന്നത്. അതിനുശേഷം അവരുടെ എണ്ണം വർധിച്ചിട്ടുണ്ടാകണം. മൊത്തവരുമാനം നിർണയം നടത്തുന്നതു തന്നെ അവരുടെ വരുമാനത്തെ ആസ്പദമാക്കിയുമാണ്.
ഇങ്ങനെയുള്ള തൊഴിലാളികൾ പ്രവർത്തിച്ചിരുന്ന ഗതാഗതം, നിർമാണം, വ്യാപാരം, തുടങ്ങിയ മേഖലകൾ പ്രവാസിപ്പണ പ്രവാഹത്തിന്റെ ശൈശവദശയായ 1981-ൽ കേരളത്തിന്റെ മൊത്തവരുമാനത്തിൽ 25.36 ശതമാനം മാത്രമായിരുന്നു പ്രദാനം ചെയ്തിരുന്നത്. എന്നാൽ, 2018-19 ൽ ഈ മൂന്നു മേഖലകൾ മൊത്തവരുമാനത്തിന്റെ 38.78 ശതമാനം പ്രദാനം ചെയ്യുന്ന സാന്പത്തിക രംഗങ്ങളായി വളർന്നിരിക്കുകയുമാണ്. അതേസമയം ഉത്പാദന മേഖലകളായ കൃഷിയും വ്യവസായവും ക്ഷയിച്ചു.
ഈ അവസരത്തിലാണു കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. അതോടെ ലോക ബാങ്കിന്റെ കണക്കുകൾ അനുസരിച്ച്, കേരളത്തിലേക്കുള്ള വിദേശ പ്പണ പ്രവാഹത്തിൽ 25,000 കോടി രൂപയുടെ ഇടിവ് സംഭവിച്ചു. ഈ ഇടിവ് അതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യത. അപ്പോൾ സാന്പത്തിക അവസ്ഥയെ എങ്ങനെ സമുദ്ധരിക്കാമെന്നുള്ളതാണു പ്രശ്നം.
ഉത്തേജക നടപടികളുടെ അപര്യാപ്തത
സാന്പത്തിക പുനരുദ്ധാരണത്തിനുവേണ്ടി കേന്ദ്രഗവണ്മെന്റ് പല കർമപരിപാടികളും ആവിഷ്കരിച്ചു നടത്തിവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉപഭോക്താക്കളുടെ കൈവശം കൂടുതൽ പണം ലഭ്യമാക്കുന്നതിനുള്ള നടപടികളാണ്. അവരുടെ കൈവശം കൂടുതൽ പണം വന്നുചേരുന്പോൾ അത് ഉപഭോക്തൃ ആവശ്യങ്ങൾക്കുവേണ്ടി കൂടുതലായി ചെലവഴിക്കുമെന്നും തദ്വാര, അത് ഉത്പാദന വർധനവിന് പ്രചോദനം ലഭിക്കുമെന്നുള്ള തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയുള്ള ഉത്തേജക നടപടികൾ സ്വീകരിച്ചുവരുന്നത്. അഖിലേന്ത്യാ തലത്തിൽ വാഹനവ്യപാരം, ഗൃഹനിർമാണം വ്യവസായപ്രവർത്തനങ്ങൾ തുടങ്ങിയവ വളർച്ചയുടെ പാതയിലേക്കു നീങ്ങിത്തുടങ്ങിയിട്ടുമുണ്ട്. അതോടെയാണ് സാന്പത്തിക വർഷം അവസാനിക്കുന്നതോടെ സന്പദ് വ്യവസ്ഥ പൂർവസ്ഥിതിയിൽ എത്തിച്ചേരുമെന്ന ശുഭ പ്രതീക്ഷ സർക്കാർ കേന്ദ്രങ്ങൾ വച്ചുപുലർത്താനുമിടയായിരിക്കുന്നത്. ഈ ശുഭാപ്തി വിശ്വാസം യാഥാർഥ്യമാവുമോയെന്ന കാര്യത്തെപ്പറ്റി ചില സംശയങ്ങൾ ഉണ്ടെന്നകാര്യവും വിസ്മരിക്കുന്നില്ല.
കേരളസർക്കാരും ചില ഉത്തേജക നടപടികൾ സ്വീകരിച്ചുവരികയാണ്. സൗജന്യ കിറ്റ് പോലെയുള്ള നടപടികൾ, കോവിഡ് മൂലം തൊഴിൽരഹിതരായിട്ടുള്ളവരെ പട്ടിണിയിൽ നിന്നു രക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ, കേരളസർക്കാർ സ്വീകരിച്ചിരിക്കുന്ന ഉത്തേജകനടപടികൾ കേരളത്തിലെ സന്പദ് വ്യവസ്ഥയെ പൂർവസ്ഥിതിയിലെത്തിക്കാൻ തീർത്തും അപര്യാപ്തമാണെന്നു പറയേണ്ടിയിരിക്കുന്നു. പ്രവാസികൾ അയച്ചുതരുന്ന പണം ഇവിടത്തെ റവന്യുവരുമാനത്തിലും അധികമാണല്ലോ. ആ പണം ഉപയോഗിച്ചാണ് ഇവിടത്തെ ആഡംബര ഉപഭോക്തൃ ആവശ്യങ്ങൾ നടത്തിവരുന്നത്. തത്തുല്യമായ തോതിൽ ഉപഭോക്തൃ ചെലവിനെ ഉത്തേജിപ്പിക്കാനുള്ള സാന്പത്തികശേഷി കേരള സർക്കാരിനില്ലതന്നെ.
അതേയവസരത്തിൽ ഉത്തേജകങ്ങൾ നല്കി ഉപഭോക്തൃ ചെലവിനെ വർധിപ്പിച്ചാലും അതു കേരളത്തിലെ സാന്പത്തിക വളർച്ചയ്ക്ക് ഗുണപ്രദമാവുമെന്നു തോന്നുന്നില്ല. കേരളത്തിൽ ഉപയോഗിക്കുന്ന അരിയടക്കം മിക്കവാറും എല്ലാ വിഭവങ്ങളും ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്നവയാണ്. അവയ്ക്കുവേണ്ടി ഇവിടെ ചെലവഴിക്കുന്ന പണം ഇതര സംസ്ഥാനങ്ങ ളിലേക്കാണ് പ്രവഹിക്കുന്നതും. തദ്വാരാ ഉത്തേജകങ്ങൾ നല്കി, ഉപഭോക്തൃ ചെലവ് വർധിപ്പിച്ചാൽപോലും, ആ പണം ഇതര സംസ്ഥാനങ്ങളിലേക്കായിരിക്കും ഒഴുകി പ്പോവുന്നതും. തത്ഫലമായി കേരളത്തിലെ ഉത്പാദനപ്രവർത്തനങ്ങൾക്കൊന്നിനും തന്നെ അവ ഗുണപ്രദമാവുകയില്ല.
കാലതാമസം വേണ്ടിവരുന്ന പുനരുദ്ധാരണം
പ്രവാസിപ്പണ പ്രവാഹമാണല്ലോ ഇവിടത്തെ സാന്പത്തിക വളർച്ചയുടെ പിൻബലം. അതു പഴയതോതിൽ വർധിച്ചാൽ മാത്രമേ, കേരളത്തിന്റെ സാന്പത്തിക പുനരുദ്ധാരണം സാധ്യമായിത്തീരുകയുള്ളു. എന്നാൽ, പ്രവാസിപ്പണം പഴയ തോതിൽ വർധിക്കാനുള്ള സാധ്യതയും തെളിഞ്ഞുകാണുന്നില്ല. പ്രവാസികൾക്കു സ്വാഗതമരുളുന്ന രാജ്യങ്ങളിലെല്ലാം കോവിഡ് പടർന്നുപിടിച്ചിരിക്കുകയാണ്. അതിൽനിന്ന് എളുപ്പത്തിൽ മോചനം നേടാൻ സാധ്യമാകുമെന്നും തോന്നുന്നില്ല. അതേസമയം, കേരളത്തിൽ വന്നുചേരുന്ന പ്രവാസിപ്പണത്തിന്റെ 60 ശതമാനത്തിലേറെ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവയുമാണ്.
എണ്ണവില ഇടിവിന്റെ ഫലമായി, ഗൾഫ് രാജ്യങ്ങളിലെല്ലാം സാന്പത്തികമാന്ദ്യം അനുഭവപ്പെട്ടുവരുന്നു. തത്ഫലമായി പ്രവാസികൾക്കു പഴയ തോതിൽ തൊഴിൽ നല്കാൻ സാധ്യമാണെന്നു തോന്നുന്നില്ല. പത്ര റിപ്പോർട്ടുകളനുസരിച്ച് ഇപ്പോൾ ഒമ്പതുലക്ഷം പ്രവാസികളാണു കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. അവരിൽ നാലു ലക്ഷത്തോളം പേർക്കു തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയുമാണ്. അവർക്കു പുനർനിയമനം ലഭിക്കുന്നതിനുള്ള സാധ്യതയും വിരളമാണ്. മാത്രമല്ല അവിദഗ്ധ തൊഴിലാളികൾക്കു പഴയതോതിൽ ജോലി ലഭിക്കാനും പ്രയാസമായിരിക്കും.
ചുരുക്കത്തിൽ, പ്രവാസിപ്പണ പ്രവാഹം പഴയതോതിൽ വർധിക്കാനുള്ള സാധ്യതയുടെ അഭാവത്തിൽ കേരളത്തിലെ സാന്പത്തിക പുനരുദ്ധാരണത്തിനു കാലതാമസം വേണ്ടിവരുമെന്ന കാര്യം തീർച്ചയാണ്. മാത്രമല്ല കൊറോണാ വ്യാപനത്തിനുമുമ്പു നിലനിന്നിരുന്ന ആഡംബരപൂർണമായ ജീവിതശൈലി ഉടൻ തിരികെവരുവെന്നും തോന്നുന്നില്ല.
ആഭ്യന്തര ഉത്പാദന മേഖലകളെ വളർത്താതെ അന്യനാടുകളെ അമിതമായി ആശ്രയിച്ചതാണു കേരളത്തിനു വിനയായിത്തീർന്നിരിക്കുന്നത്. ഇത്തരുണത്തിൽ, കേരളം സ്വീകരിക്കേണ്ട മാർഗം കോവിഡ് പ്രതിസന്ധിയെ ഒരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് ഉത്പാദനമേഖലകളായ കൃഷിയെയും വ്യവസായത്തെയും യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധരിക്കുകയെന്നുള്ളതാണ്. അതിനുവേണ്ടി സാന്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് അധ്വാനശീലത്തേയും നിക്ഷേപ സൗഹാർദാന്തരീക്ഷത്തേയും വളർത്തിയെടുക്കുക തന്നെ വേണം.
എന്നാൽ, നിർഭാഗ്യകരമെന്നുപറയട്ടെ പൊള്ളയായ വികസനമാർഗങ്ങളും കൈയടിനേടുന്ന ക്ഷേമപദ്ധതികളും സാന്പത്തിക ധൂർത്തുകളും മാത്രമാണിവിടെ നടമാടുന്നത്. കടമെടുത്ത തൂവൽകൊണ്ടു ശോഭിക്കുന്നു എന്നു പറയുന്നതുപോലെ സർക്കാരിന്റെ കടഭാരം വർധിപ്പിച്ചുകൊണ്ടാണ് അവയെല്ലാം നടത്തുന്നത്. ഈ രീതി തുടർന്നുപോയാൽ, കോവിഡ് സൃഷ്ടിച്ചതിലും രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും കേരളസർക്കാർ വഴുതിപ്പോവുക.
ഡോ. കെ.വി. ജോസഫ്