Friday, March 5, 2021 11:58 PM IST
കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണു രാജ്യം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരം ഇന്ന് 101-ാം ദിവസത്തിലേക്കു കടന്നു. 100 ദിവസത്തിലേറെ പാവപ്പെട്ട കര്‍ഷകര്‍ തെരുവില്‍ സഹനസമരം ചെയ്യുന്നതു പരിഹരിക്കാതെ കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും കബളിപ്പിക്കലുകള്‍ തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വലിയ ദുരന്തമാണിത്.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൈം മാസികയുടെ പുതിയ മുഖപേജിൽ ഇന്ത്യയിലെ കര്‍ഷക സമരം ഇടംപിടിച്ചിരിക്കുകയാണ്. കര്‍ഷക സമരത്തിലെ ധീരവനിതകളെയാണു ടൈം മാസിക പ്രധാനമായും ആദരിച്ചത്. ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന നിലയും ഇന്ത്യക്കാകെ നാണക്കേടായി. വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കര്‍ഷകര്‍ നടത്തിവരുന്ന സഹനസമരം നേരത്തെതന്നെ ആഗോള ശ്രദ്ധ നേടിയിരുന്നു.
കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ട്വീറ്റിനെതിരേ ചിലര്‍ നടത്തിയ കോലാഹലവും അതിലെ ടൂള്‍ കിറ്റിന്റെ പേരില്‍ 22കാരി ദിഷ രവിയെ അറസ്റ്റു ചെയ്തതുമെല്ലാം രാജ്യത്തിനാകെ അപമാനമാണ്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 248 കര്‍ഷകരുടെ ജീവനുകള്‍ പൊലിഞ്ഞു. എന്നിട്ടും കണ്ണില്‍ ചോരയില്ലാത്ത പിടിവാശി സര്‍ക്കാര്‍ തുടരുന്നതിന്റെ പിന്നില്‍ വന്‍കിട കോര്‍പറേറ്റ് ചങ്ങാത്ത മുതലാളി താത്പര്യമാണെന്നു പറയാതിരിക്കാനാകില്ല. സ്വന്തം പൗരന്മാരോടാണ് ക്രൂരത.
വിയോജിപ്പുകളെ അഴിക്കുള്ളിലാക്കരുത്
സര്‍ക്കാരിന്റെ നയങ്ങളോടു വിയോജിക്കുന്നതിന്റെ പേരില്‍ ഒരു പൗരനെയും ജയലില്‍ അടയ്ക്കരുതെന്ന് ദിഷയ്ക്ക് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കേണ്ടി വന്നു. കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളുമായി ദിഷയ്ക്കു നേരിയ ബന്ധം പോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സമൂഹജീവിതത്തില്‍ സജീവമായ ഇടപെടലുകളാണ് ആക്ടിവിസ്റ്റ് ദിഷ രവി മിക്കപ്പോഴും നടത്തിയത്. ഒരു ക്രിമിനല്‍ കുറ്റവും ഇവരുടെ പേരില്‍ ഉണ്ടായിരുന്നുമില്ല. അത്തരമൊരു യുവതിയെയാണു ഒമ്പതു ദിവസം കേന്ദ്രസര്‍ക്കാരിന്റെ പോലീസ് ജയിലില്‍ അടച്ചത്! വിഭിന്നങ്ങളായ അഭിപ്രായങ്ങളാണു ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും എന്നതു മറന്നാണു ജനങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുത്തുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മാത്രം ചിലരെ തെരഞ്ഞെടുത്തു പിടിച്ചു റെയ്ഡ് നടത്തുന്നതും കേസുകളെടുക്കുന്നതും രാജ്യം കാണുന്നു.
പലതരത്തിലും തലത്തിലുമാണു മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും രാജ്യത്തു ഹനിക്കുന്നത്. എവിടെയും ഭയത്തിന്റെ അന്തരീക്ഷം സംജാതമായി. പാവപ്പെട്ട ആദിവാസികളെ സഹായിച്ചതിന്റെ പേരില്‍ ഫാ. സ്റ്റാന്‍ സ്വാമി ജയിലിലായി. വന്‍കിട കോര്‍പറേറ്റുകളിലൂടെ പ്രമുഖ മാധ്യമങ്ങളെയെല്ലാം കേന്ദ്രം ഭരിക്കുന്നവര്‍ പാട്ടിലാക്കുകയോ മെരുക്കുകയോ ഭയപ്പെടുത്തുകയോ ചെയ്തു. പ്രധാന മാധ്യമങ്ങള്‍ പോലും സര്‍ക്കാരിന് ഓശാന പാടാന്‍ തുടങ്ങിയതോടെ പല വസ്തുതകളും പൊതുജനങ്ങള്‍ അറിയുന്നുമില്ല.
ഔദാര്യത്തിനല്ല, അവകാശ സമരം
രാജ്യത്തെ കര്‍ഷകര്‍ ഏതെങ്കിലും അവകാശങ്ങളോ ശമ്പള വര്‍ധനയോ ആവശ്യപ്പെട്ടല്ല സമരം ചെയ്യുന്നത്. കോര്‍പറേറ്റ് കുത്തകകള്‍ക്കു ചൂഷണം ചെയ്യാനായി പാവപ്പെട്ട കര്‍ഷകനെ വിട്ടുകൊടുക്കുന്ന വിവാദ നിയമങ്ങള്‍ റദ്ദാക്കണമെന്നതാണ് ആവശ്യം. കര്‍ഷക പ്രതിനിധികളോടു ചര്‍ച്ച ചെയ്യാന്‍ പോലും തയാറാകാതെ ഏകപക്ഷീയമായും ചട്ടവിരുദ്ധമായും പാസാക്കിയ മൂന്നു കൃഷി ബന്ധ നിയമങ്ങളും കര്ഷകര്ക്കുവേണ്ടിയാണെന്നു നൂറു തവണ ആവര്‍ത്തിച്ചാലും കെണിയെക്കുറിച്ചു വ്യക്തമായ ബോധ്യം ഉളളതിനാലാണു കര്‍ഷകര്‍ കൊടും തണുപ്പിലും മഴയിലും വെയിലിലും ഡല്‍ഹി നഗരകവാടങ്ങളില്‍ മാസങ്ങളായി സമരം ചെയ്യുന്നത്.
കര്‍ഷകരോടു മാത്രമല്ല ഈ ക്രൂരത. പെട്രോള്‍, ഡീസല്‍, പാചകവാതക വിലകളും നികുതികളും കേന്ദ്രം തുടര്‍ച്ചയായി കൂട്ടി. ഇന്ധന വില കൂട്ടല്‍ മൂലമുള്ള ദുരിതത്തിന് ആശ്വാസം നല്കാന് സംസ്ഥാന സര്‍ക്കാരും തയാറല്ല. ലോകത്തിലെ ഏറ്റവും കൂടിയ ഇന്ധന നികുതിയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍നിന്ന് ഇന്ധനം വാങ്ങുന്നവര്‍ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളില്‍ പോലും നമ്മുടെതിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കാണു വില്‍ക്കുന്നത്. എന്നിട്ടും ബസിലും ഓട്ടോറിക്ഷകളിലും യാത്ര ചെയ്യുന്ന സാധാരണക്കാരോടും ചരക്കു കൊണ്ടുപോകാന്‍ അടക്കം വാഹനം വാടകയ്ക്കെടുക്കേണ്ടി വരുന്നവരോടുമെല്ലാം സര്‍ക്കാരുകള്‍ കൊടുംക്രൂരതയാണു കാട്ടുന്നത്.
ഇന്ധന വിലവര്‍ധനയുടെ നേരിട്ടുള്ള പ്രയാസങ്ങളെക്കാള്‍ പലമടങ്ങാണു രാജ്യത്തുണ്ടാക്കുന്ന വിലക്കയറ്റം. അവശ്യസാധനങ്ങള്‍ മുതല്‍ പച്ചക്കറികളും പാലും മത്സ്യ-മാംസാദികളുമെല്ലാം സാധാരണക്കാരനു താങ്ങാവുന്നതിനും അപ്പുറത്തായി. കോവിഡ്, അനേക മാസങ്ങള്‍ നീണ്ടുനിന്ന ലോക്ക്ഡൗണ്‍, സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ നഷ്ടം, വരുമാനത്തിലെ കുറവ്, കാര്‍ഷികോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലത്തകര്‍ച്ച, ചെറുകിട- ഇടത്തരം ബിസിനസുകളും വ്യവസായങ്ങളും നേരിടുന്ന പ്രതിസന്ധി എന്നിവയെല്ലാം സാധാരണ പൗരന്റെ ജീവിതം ദുഃസഹമാക്കുകയാണ്. സാധാരണ പൗരനെ സഹായിക്കേണ്ട സര്‍ക്കാരാണു അവരെ കൂടുതല്‍ ഞെക്കിപ്പിഴിഞ്ഞ് അര്മാദിക്കുന്നത്.
ജനകീയ വിഷയങ്ങള്‍ ചര്‍ച്ചകളിലില്ല
ജനങ്ങള്‍ക്കു പല തരത്തിലുള്ള ദുരിതങ്ങള്‍ തുടരുന്നതിനിടെയാണ് കേരളത്തില്‍ ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്. പക്ഷേ, പൗരനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറല്ല. വിവാദങ്ങളും രാഷ്ട്രീയമായ ആരോപണ, പ്രത്യാരോപണങ്ങളും മത, ജാതി വിഭാഗീയതകളും ഉയര്‍ത്താനും വോട്ടര്‍മാരെ കബളിപ്പിക്കാനുമാണു രാഷ്ട്രീയക്കാര്‍ പ്രധാനമായും ശ്രമിക്കുന്നത്. പ്രകടന പത്രികയെന്ന അപഹാസ്യ നാടകത്തിലൂടെ കപട വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചു നല്കുന്ന തട്ടിപ്പും തുടരുന്നു.
ഏതു വിധേനയും അധികാരം പിടിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണു പ്രമുഖ പാര്‍ട്ടികളെല്ലാം. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ എന്‍ഡിഎയും വിട്ടുകൊടുക്കാന്‍ തയാറല്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപിക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുന്നു എന്നതു വെറും ആരോപണം മാത്രമാകില്ല. ഏപ്രില്‍ ആറിലെ വോട്ടെടുപ്പ് അടുക്കാറായപ്പോള്‍ സിബിഐ, എന്‍ഐഎ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയവ മുതല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും എല്ലാം നാണംകെട്ട രാഷ്ട്രീയക്കളികളാണു തുടരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റുമെതിരേ സോളാര്‍ കേസിലെ പ്രതിയുടെ പരാതിയെ തുടര്‍ന്നു സിബിഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്ത കേരള സര്‍ക്കാരാണ് ഇപ്പോള്‍ നയതന്ത്ര സ്വര്‍ണക്കടത്തു കേസിലും കിഫ്ബിക്കെതിരായ കേസിലുമെല്ലാം അനീതിയും രാഷ്ട്രീയവും ആരോപിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ രഹസ്യ മൊഴിയുടെ മറവിലാണു മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്പീക്കറെയുമെല്ലാം കുരുക്കാന്‍ സിബിഐയെ വച്ചു ബ്ലാക്ക്മെയിലിംഗ് നടത്തുന്നത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും വിവാദങ്ങള്‍ക്കും ശേഷവും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും എതിരേ ശക്തവും വ്യക്തവുമായ തെളിവുകള്‍ ഹാജരാക്കാതെയാണു തെരഞ്ഞെടുപ്പു കാലത്തെ കളികള്‍ അന്വേഷണ ഏജൻസി നടത്തുന്നത്. പ്രതിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണു സോളാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അടക്കം ക്രൂശിക്കാന്‍ ശ്രമിച്ചതെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ പലതും മാറ്റി പറയുന്നു.
വിവാദങ്ങള്‍ വയറു നിറയ്ക്കില്ല
വിവാദങ്ങളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ആരോപണ, പ്രത്യാരോപണങ്ങളും തുടരുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ചു കാര്യമായി മിണ്ടുന്നതേയില്ല. ഇവയ്ക്കെല്ലാം മേമ്പൊടിയായി കുറെയേറെ കേസുകളും. വിവാദങ്ങളും ആരോപണങ്ങളുംകൊണ്ടു പാവപ്പെട്ടവന്റെ വയറു നിറയുകയോ രാജ്യത്തു വികസനം ഉണ്ടാവുകയോ ചെയ്യില്ല. രാജ്യനന്മയും സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും സുരക്ഷയും ജനക്ഷേമവും ഉറപ്പാക്കുകയാണു ജനാധിപത്യ സര്‍ക്കാരുകളുടെ കടമയും ഉത്തരവാദിത്വവും. ഭരണത്തിന്റെ നേട്ടങ്ങള്‍ നീതിപൂര്‍വമായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തിക്കുകയും വിദ്യാഭ്യാസ, തൊഴിലവസരങ്ങള്‍ മുതല്‍ സമ്പത്തു വരെ എല്ലാകാര്യങ്ങളിലും തുല്യനീതിയുമാണു സര്‍ക്കാരുകളില്‍നിന്നു പ്രതീക്ഷിക്കുന്നത്.
പവിത്രമായ ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പുനല്‍കുന്ന പൗര, മത, മൗലിക സ്വാതന്ത്ര്യവും തുല്യനീതിയും ഉറപ്പാക്കേണ്ടവര്‍ പക്ഷേ ജാതിയും മതവും രാഷ്ട്രീയവും നോക്കിയുള്ള അനീതികളാണു ഫലത്തില്‍ ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരും രാജ്യസ്നേഹമാണു തങ്ങളുടേതെന്നാണ് അവകാശപ്പെടുന്നത്.
വോട്ടുകളിലെ വിവേകം നേട്ടമാക്കാം
ജനം കഴുതയാണെന്ന മിഥ്യാധാരണ മിക്ക നേതാക്കള്‍ക്കും ഇനിയും മാറിയിട്ടില്ല. അതിശക്തരും പ്രമാണിമാരുമായ പ്രധാനമന്ത്രിമാര്‍ മുതല്‍ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വരെ ചെവിക്കു പിടിച്ചു പുറത്തിറക്കി വിട്ടവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍.
ജനകീയ കോടതിയുടെ മുന്നില്‍ വോട്ടിനായി എത്തുന്നവരുടെ കാപട്യങ്ങളും വഞ്ചനകളും ചതികളും വോട്ടര്‍മാര്‍ തിരിച്ചറിയണം. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയമായ അടിമത്തം ഉപേക്ഷിച്ചു വിവേകത്തോടെ വോട്ടു ചെയ്യുകയെന്നതാകട്ടെ ഓരോ വോട്ടറുടെയും ഉത്തരവാദിത്വം.
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍