Tuesday, March 30, 2021 11:51 PM IST
കഴിഞ്ഞ ഇടതു കാറ്റിലും ഇടത്തോട്ടു വീഴാതെ പിടിച്ചുനിന്നു യുഡിഎഫിന്റെ മാനം കാത്ത ജില്ലകളിൽ ഒന്നാണ് എറണാകുളം. ഏതു പ്രവചനമുണ്ടായാലും പരന്പരാഗത രീതിയിൽനിന്ന് ഏറെയൊന്നും മാറിയിട്ടില്ലെന്നാണ് എറണാകുളം തെളിയിക്കുന്നത്. കഴിഞ്ഞതവണ 14 മണ്ഡലങ്ങളിൽ ഒന്‍പതിടത്തു യുഡിഎഫും അഞ്ചിടത്ത് എൽഡിഎഫുമായിരുന്നു. ലോക്സഭാ തെരഞ്ഞടുപ്പിലും യുഡിഎഫിനോടാണ് ജില്ല കൂറുകാട്ടിയത്.
സ്ഥാനാർഥി പ്രഖ്യാപനവും അതിനെ തുടർന്നുള്ള വിവാദങ്ങളുംകൊണ്ടു ശ്രദ്ധേയമായ മണ്ഡലങ്ങളാണ് കളമശേരി, തൃപ്പൂണിത്തുറ, പിറവം, വൈപ്പിൻ, പറവൂർ. നേതാക്കൾക്കായി പ്രകടനം, രാജി ഭീഷണി, പൊട്ടിത്തെറി ഇവയെല്ലാം ഈമണ്ഡലങ്ങളിൽ നിറഞ്ഞാടി. അവസാനം എല്ലാം കെട്ടടങ്ങി എന്ന ആശ്വാസത്തിൽ പാർട്ടികൾ പ്രചാരണരംഗം കീഴടക്കിക്കഴിഞ്ഞു. പാലാരിവട്ടംപാലം, ബാർകോഴ തുടങ്ങിയ വിവാദങ്ങൾ ഇപ്പോഴും ലൈവായി നിൽക്കുന്നുണ്ട്. ഏഴു സീറ്റുകളിൽ ട്വന്റി 20 മത്സരിക്കുന്നതു മുന്നണികൾക്കു തലവേദന ഉണ്ടാക്കുക മാത്രമല്ല, അട്ടിമറി പ്രവചിക്കുകയും ചെയ്യുന്നു.
എറണാകുളം
ഇടതുപക്ഷത്തേക്കു ചായുമെന്ന് അധികമാരും പ്രതീക്ഷിക്കാത്ത മണ്ഡലമാണ് എറണാകുളം. കഴിഞ്ഞ 17 തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ കോണ്‍ഗ്രസിലെ പടലപ്പിണക്കത്തിൽ കാലിടറിയതൊഴിച്ചാൽ എന്നും യുഡിഎഫിനൊപ്പം. 2019 ൽ ലോക്സഭയിലേക്കു ജയിച്ച ഹൈബി നിയമസഭാംഗത്വം രാജിവച്ചതിനെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുത്തനെ താഴ്ന്നു. യുഡിഎഫിലെ ടി.ജെ. വിനോദിനു കിട്ടിയത് 3,750 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. വിനോദ് തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്വതന്ത്രൻ ഷാജി ജോർജാണ് അട്ടിമറിക്കാൻ മുന്നിലുള്ളത്. രണ്ടു പേരും ജനകീയരാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ടുനിലയിൽ കാര്യമായ കുറവുവന്നില്ലെങ്കിലും കോർപറേഷൻ ഭരണം നഷ്ടമായെന്നത് ചെറിയ ആഘാതമല്ല. എൽഡിഎഫിന് ഇതു പ്രതീക്ഷ നൽകുന്നു. എൻഡിഎയുടെ പത്മജ എസ്. മേനോൻ, ട്വന്റി 20യുടെ പ്രഫ. ലെസ്ലി പള്ളത്ത് ഉൾപ്പെടെ ഒന്‍പതു പേർ മത്സരരംഗത്തുണ്ട്.
കൊച്ചി
സിറ്റിംഗ് എംഎൽഎയായ സിപിഎമ്മിന്റെ കെ.ജെ. മാക്സി തന്നെ വീണ്ടും എൽഡിഎഫ് സ്ഥാനാർഥി. കോർപറേഷൻ മുൻ മേയർ ടോണി ചമ്മണിയെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ടോണിക്കുള്ള ജനകീയത മുതലാക്കുകയാണ് യുഡിഎഫ് ലക്ഷ്യം. നിലവിൽ ഒരു മുന്നണിക്കും കുത്തക അവകാശപ്പെടാനാകില്ല. വലത്-ഇടത് മുന്നണികളെ വിജയിപ്പിച്ച ചരിത്രം കൊച്ചിക്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് മണ്ഡലത്തിൽനിന്ന് ലഭിച്ച ഭൂരിപക്ഷം 30,000 ആയിരുന്നു. ബിജെപിയുടെ മുത്തുവെന്നറിയപ്പെടുന്ന സി.ജി. രാജഗോപാലൽ, ട്വന്റി 20 ഷൈനി ആന്റണി, വി ഫോർ പീപ്പിൾ പാർട്ടിയുടെ നിപുൻ ചെറിയാൻ, രജനീഷ് ബാബു എന്ന സ്വതന്ത്രനുൾപ്പെടെ മത്സരരംഗത്തുണ്ട്.
കളമശേരി
വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സീറ്റ് കളഞ്ഞ പാലാരിവട്ടം പാലം വിവാദം കത്തുന്നതു കളമശേരിയിലാണ്. അദ്ദേഹത്തിനു പകരം മകൻ അബ്ദുൾ ഗഫൂറിനു സീറ്റ് നൽകിയ ലീഗിന്റെ തീരുമാനം പാർട്ടിയിലെ ആഭ്യന്തരകലഹമായിമാറിയിരുന്നു. എന്നാൽ പാണക്കാട്ട് തങ്ങളുടെ സാന്നിധ്യത്തിൽ പ്രശ്നപരിഹാരം ഉണ്ടായി. സിപിഎമ്മിലെ പി. രാജീവാണ് എൽഡിഎഫ് സ്ഥാനാർഥി. മുൻരാജ്യസഭാംഗവും സിപിഎം സംസ്ഥാനസമിതി അംഗവുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു ഇവിടെ മേൽക്കോയ്മ. വ്യവസായ ഭൂമികയായ മണ്ഡലത്തിൽ വ്യവസായ തൊഴിലാളികൾക്കു പുറമെ നിർമാണ-കർഷക തൊഴിലാളികളും ഏറെയാണ്. വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തിയ വികസനങ്ങളും സീ പോർട്ട്-എയർപോർട്ട് റോഡ് നിർമാണംകൊണ്ടു ജനങ്ങൾക്കുണ്ടായ നേട്ടങ്ങളും യുഡിഎഫ് പ്രചാരണവിഷയമാക്കുന്നു. എൻഡിഎയുടെ പി.എസ്. ജയരാജ് ഉൾപ്പെടെ ഏഴു സ്ഥാനാർഥികൾ ഇവിടെ മാറ്റുരയ്ക്കുന്നു.
അങ്കമാലി
സൗമ്യൻ, മിസ്റ്റർ ക്ലിൻ, പൊതുസ്വീകാര്യൻ എന്നീ വിശേഷണങ്ങളുള്ള യുഡിഎഫിന്റെ റോജി എം. ജോണ്‍ സീറ്റ് നിലനിർത്താൻ മത്സരിക്കുന്പോൾ മണ്ഡലത്തിൽ സുപരിചിതനായ ജെഡിഎസിന്റെ ജോസ് തെറ്റയിലാണ് സീറ്റ് തിരിച്ചു പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. അങ്കമാലിയെ യുഡിഎഫ് സുരക്ഷിതമണ്ഡലമായി കാണുന്നു. യുഡിഎഫിനു മേൽക്കോയ്മയുള്ള മണ്ഡലമാണ് അങ്കമാലിയെങ്കിലും ഇടത്തോട്ടും ചെരിഞ്ഞ ചരിത്രമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും നേടിയ വിജയമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. മൂന്നാം മത്സരത്തിനാണ് ജോസ് തെറ്റയിൽ ഇറങ്ങുന്നത്. പത്തു വർഷക്കാലം എംഎൽഎയും കുറച്ചുകാലം മന്ത്രിയുമായിരുന്നതുകൊണ്ടു മണ്ഡലത്തിൽ സുപരിചതനാണ് തെറ്റയിൽ. ബിജെപിക്കു വേണ്ടി അഡ്വ. കെ.വി. സാബുവാണ് രംഗത്തുള്ളത്. ഇവരെ കൂടാതെ വണ്‍ ഇന്ത്യ വണ്‍ പെൻഷൻ പിന്തുണ നൽകുന്ന മാർട്ടിൻ പോൾ അടക്കം വേറെയുമുണ്ട് സ്ഥാനാർഥികൾ.
ആലുവ
കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷയുള്ള എ ക്ലാസ് പട്ടികയിൽ ഇടം പിടിച്ച മണ്ഡലങ്ങളിലൊന്നായ ആലുവയിൽ സിപിഎം സ്ഥാനാർഥിപ്രഖ്യാപനത്തിലൂടെ അവരെ ഞെട്ടിച്ചിരിക്കുകയാണ്. 25 വർഷക്കാലം കോണ്‍ഗ്രസിനു വേണ്ടി തുടർച്ചയായി ആലുവയെ പ്രതിനിധീകരിച്ച കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് സിപിഎം സ്വതന്ത്രയായി രംഗത്തിറക്കിയിരിക്കുന്നത്. ഷെൽനയ്ക്കു കെട്ടിവയ്ക്കാനുള്ള പണം നൽകി മുഹമ്മദാലി നിലപാട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ അൻവർ സാദത്തിന്റെ ജനപിന്തുണയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രളയത്തിലും കോവിഡ് അതിവ്യാപന കാലഘട്ടത്തിലും മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്നു അൻവർ എന്നതും യുഡിഎഫ് ഓർമിപ്പിക്കുന്നു. മണ്ഡലത്തിൽ സ്വന്തം നിലയിൽ നടപ്പിലാക്കി വരുന്ന അമ്മക്കിളിക്കൂട് എന്ന വിധവകൾക്കായുള്ള ഭവന പദ്ധതിയും ഏറെ ശ്രദ്ധേയമാണ്. എൻഡിഎ, വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നിവരും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
കുന്നത്തുനാട്
ട്വന്റി 20യുടെ സാന്നിധ്യം കൊണ്ടു മുന്നണികൾ വിറയ്ക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേടിയ ട്വന്റി 20യുടെ വിജയം കുന്നത്തുനാട്ടിലും ആവർത്തിച്ചാൽ മുന്നണികൾക്കു തിരിച്ചടിയാകും. ട്വന്റി 20യെ ചെറുതായി കാണാനും കഴിയാത്ത അവസ്ഥയാണ്. മണ്ഡലത്തിലെ ഐക്കരനാട്, കിഴക്കന്പലം, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ ട്വൻറി 20 ഒറ്റയ്ക്കു ഭരിക്കുന്നു. വെങ്ങോല, കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഒന്‍പതു ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും ട്വൻറി 20 നേടി. ട്വന്റി 20 വരുന്നതു വരെ ഇവിടെ ചരിത്രം യുഡിഎഫിന് അനുകൂലമായിരുന്നു. തുടർച്ചയായി രണ്ടുവിജയം നേടിയ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രൻ ആണു സിറ്റിംഗ് എംഎൽഎ. ഹാട്രിക് വിജയം തേടി അദ്ദേഹം വീണ്ടും മത്സരിക്കുന്നു. സിപിഎമ്മിലെ ഷിജി ശിവജിയെ 2,679 വോട്ടിനാണു 2016ൽ സജീന്ദ്രൻ പരാജയപ്പെടുത്തിയത്. ഇടതുമുന്നണി ഇക്കുറി കോണ്‍ഗ്രസിൽ നിന്നു സിപിഎമ്മിലെത്തിയ അഡ്വ. പി.വി. ശ്രീനിജനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൻഡിഎയുടെ രേണു സുരേഷ്, ട്വന്റി 20യുടെ സുജിത് വി. സുരേന്ദ്രൻ എന്നിവരും മത്സരരംഗത്തുണ്ട്. അപരനാണ് ട്വന്റി 20 സ്ഥാനാർഥിക്കു തലവേദനയായിരിക്കുന്നത്.
പറവൂർ
2001 മുതൽ തുടർച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിലെ വി.ഡി. സതീശൻ വീണ്ടും മത്സരിക്കുന്പോൾ ഭൂരിപക്ഷംകൂട്ടുന്നതിനെ കുറിച്ചാണ് യുഡിഎഫ് ചിന്ത.1996ലെ ആദ്യ മത്സരത്തിൽ സിപിഐയിലെ പി. രാജുവിനോടു പരാജയപ്പെട്ട സതീശൻ 2001 ൽ രാജുവിനെതന്നെ തോൽപ്പിച്ചാണു വിജയപരന്പരയ്ക്കു തുടക്കമിട്ടത്. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചു. മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 20,634 വോട്ടിനായിരുന്നു ഒടുവിലത്തെ വിജയം. അഞ്ചാംവിജയംആഗ്രഹിച്ചിറങ്ങുന്ന സതീശനെ നേരിടുന്നത് സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗവും എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായ എം.ടി. നിക്സനാണ്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോഴുള്ള കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയെന്നതാണ് എൽഡിഎഫ് ക്യാന്പിലെ ആശ്വാസം. ഇതുപക്ഷത്തോട് ആഭിമുഖ്യം ഏറെയുള്ള മണ്ഡലമാണെങ്കിലും തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പംനിന്നിട്ടുള്ള ചരിത്രമാണു പറവൂരിനുള്ളത്. മണ്ഡല രൂപീകരണശേഷം പത്തു തവണ യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫിന് ജയിക്കാനായതു അഞ്ചു തവണ മാത്രമാണ്. എൻഡിഎയ്ക്കുവേണ്ടി എ.ബി. ജയപ്രകാശും മത്സരരംഗത്തുണ്ട്.
പെരുന്പാവൂർ
യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയെ വീഴ്ത്താൻ കേരള കോൺഗ്രസ് എമ്മിനെയാണ് എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. സിപിഎം സ്ഥിരമായി മത്സരിക്കുന്ന പെരുന്പാവൂർ കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടു കൊടുത്തുകൊണ്ട് അട്ടിമറി വിജയമാണ് എൽഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ബാബു ജോസഫാണ് സ്ഥാനാർഥി. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ പേരെടുത്ത ബാബു ജോസഫ് മികച്ച മത്സരം കാഴ്ചവയ്ക്കുമെന്നാണ് ഇടതു പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ 3,176 വോട്ട് യുഡിഎഫ് അധികം നേടിയിരുന്നു. പെരുന്പാവൂർ നഗരസഭാ ഭരണം എൽഡിഎഫിൽനിന്നു പിടിച്ചെടുക്കാനായത് യുഡിഎഫിന് ആത്മവിശ്വാസം കൂട്ടുന്നു. മണ്ഡലത്തിൽ ട്വൻറി 20യുടെ ചിത്ര സുകുമാരന്റെ സാന്നിധ്യം മുന്നണികളെ സമ്മർദത്തിലാക്കുന്നുണ്ട്. വെങ്ങോല പഞ്ചായത്തിൽ മത്സരിച്ച ട്വൻറി 20 എട്ടു വാർഡുകളിൽ ജയിച്ചിരുന്നു. ഇവർ ആകെ 6,532 വോട്ടുകൾ നേടി. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 7,080 ആണ്.
തൃക്കാക്കര
എൽഡിഎഫിന്റെ കടുത്ത വിമർശകനായ സിറ്റിംഗ് എംഎൽഎ പി.ടി. തോമസിനെ നേരിടാൻ അസ്ഥിരോഗ വിദഗ്ധനെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓർത്തോപീഡിക്സ് സർജനായ ഡോ. ജേക്കബാണ് എൽഡിഎഫ് സ്ഥാനാർഥി. പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ് തൃക്കാക്കര എന്നും നിലകൊണ്ടിട്ടുള്ളത്. 2016ൽ ഡോ. സെബാസ്റ്റ്യൻ പോളിനെ 11,996 വോട്ടിനാണ് പി.ടി. തോമസ് പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ നടത്തിയവികസന പ്രവർത്തനം തന്നെയാണ് പി.ടി മുന്നോട്ടുവയ്ക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിലെ കണ്‍സൾട്ടന്റ് ഓർത്തോഡോന്റിസ്റ്റ് ഡോ. ടെറി തോമസ് എടത്തൊട്ടിയാണ് ട്വൻറി-20യുടെ സ്ഥാനാർഥി. എൻഡിഎയുടെ സ്ഥാനാർഥി എസ്. സജിയാണ്. പത്തു പേരാണ് തൃക്കാക്കരയിൽ മത്സരിക്കുന്നത്.
തൃപ്പൂണിത്തുറ
ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ, അഞ്ചുവട്ടം എംഎൽഎയായ കെ. ബാബുതന്നെ മത്സരരംഗത്തു വന്നതോടെ തൃപ്പൂണിത്തുറയിൽ മത്സരം കടുത്തിരിക്കുന്നു. ഇക്കുറിയും എം. സ്വരാജ്- കെ. ബാബു പോരാട്ടമാണ്. ബിജെപിക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ സ്വരാജിനോടു ബാബു 4,467 വോട്ടിനാണ് പരാജയപ്പെട്ടത്. ശബരിമല വിഷയം കത്തുന്ന ഒരു മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇതു യുഡിഎഫിനോ ബിജെപിക്കോ നേട്ടം എന്നതു കണ്ടറിയണം. കെ. ബാബുവിനു കെട്ടിവയ്ക്കാനുള്ള തുക ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നന്പൂതിരിയാണു നൽകിയത്.
വൈപ്പിൻ
സിപിഎമ്മിലെ സീനിയർ നേതാവ് എസ്. ശർമയ്ക്കു സീറ്റുണ്ടാകുമെന്നു അണികൾ പ്രതീക്ഷിച്ചിരുന്നിടത്ത് പകരമെത്തിയത് കെ.എൽ. ഉണ്ണികൃഷ്ണനാണ്. സീനിയർ നേതാക്കളെ ഒഴിവാക്കി ദീപക് ജോയിയെ കളത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനുള്ളിലെ പൊട്ടലും ചീറ്റലും രമ്യമായി പരിഹരിക്കാൻ സാധിച്ചുവെന്നാണ് വിശ്വാസം. കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനെ പ്രതിനിധീകരിച്ചത് എസ്. ശർമയായിരുന്നു. ശർമയുടെ ഒരു കൈയൊപ്പ് പതിഞ്ഞ മണ്ഡലമാണ വൈപ്പിൻ. രാഹുൽഗാന്ധിയുടെ പ്രചാരണം നേട്ടമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. വോട്ടർമാരിൽ ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളായതുകൊണ്ട് ആഴക്കടൽ മത്സ്യബന്ധനം പ്രചാരണ വിഷയമാക്കാൻ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നുണ്ട്. എൻഡിഎയുടെ കെ.എസ്. ഷൈജുവും ട്വന്റി 20 യുടെ ഡോ. ജോബ് ചക്കാലയ്ക്കലുമാണ് സ്ഥാനാർഥികൾ.
പിറവം
പിറവത്ത് ഇത്തവണ കേരള കോണ്‍ഗ്രസുകളുടെ പോരാട്ടമാണ്. രണ്ട് കേരളാ കോണ്‍ഗ്രസ് പാർട്ടികൾ എൽഡിഎഫിലും യുഡിഎഫിലുമായി മത്സരിക്കുന്നു. പിറവത്ത് യുഡിഎഫിനെയാണ് വോട്ടർമാർ ഏറെയും അനുഗ്രഹിച്ചിട്ടുള്ളത്. ടി.എം. ജേക്കബിന്റെ നാട് എന്നഖ്യാതിയുള്ള പിറവത്തു മകൻ അനുപ് ജേക്കബാണ് യുഡിഎഫ് സ്ഥാനാർഥി. കേരള കോണ്‍ഗ്രസ് എമ്മിലെ ഡോ.സിന്ധുമോൾ ജേക്കബാണ് എൽഡിഎഫിനുവേണ്ടി മണ്ഡലം പിടിച്ചെടുക്കാൻ എത്തിയിരിക്കുന്നത്. സ്ഥാനാർഥി നിർണയത്തിലെ അസ്വാരസ്യങ്ങളെല്ലാം ഇല്ലാതാക്കി സിന്ധു കളത്തിലിറങ്ങി എൽഡിഎഫ് ക്യാന്പ് സജീവമാക്കിയിട്ടുണ്ട്. സിറ്റിംഗ് എംഎൽഎകൂടിയായ മുൻമന്ത്രി അനൂപിന് മണ്ഡലത്തിലുള്ള സ്വീകാര്യതയടക്കം നിരവധി അനുകൂല ഘടകങ്ങളുണ്ട് എന്നതിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. എൻഡിഎയ്ക്കുവേണ്ടി എം. അശീഷും മത്സരരംഗത്തുണ്ട്.
മൂവാറ്റുപുഴ
കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും അടിത്തറയുള്ള മൂവാറ്റുപുഴ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ഡോ. മാത്യു കുഴൽനാടന്റെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്നു. സിറ്റിംഗ് എംഎൽഎ സിപിഐയിലെ എൽദോ ഏബ്രഹാം ഏവർക്കും സ്വീകാര്യനുമാണ്. തദ്ദേശതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ലഭിച്ച വൻഭൂരിപക്ഷം വോട്ടായി മാറിയാൽ യുഡിഎഫ് സീറ്റ് തിരിച്ചു പിടിക്കും. ചുരുങ്ങിയ സമയം കൊണ്ടു കളം പിടിക്കാൻ കഴിഞ്ഞുവെന്നതാണ് കുഴൽനാടന്റെ പ്ലസ് പോയിന്റ്. 2016ൽ എൽദോ ഏബ്രഹാം 9,375 വോട്ടിന്റെ ഭൂരിപക്ഷം നേടിയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 32,539 വോട്ടായിരുന്നു. മാധ്യമപ്രവർത്തകനായ സി.എൻ. പ്രകാശിനെയാണ് ട്വന്റി 20 സ്ഥാനാർഥിയാക്കിരിക്കുന്നത്. എൻഡിഎയുടെ ജിജി ജോസഫും രംഗത്തുണ്ട്.
കോതമംഗലം
മലയോര മേഖലയിലെ കർഷകരുടെ എല്ലാ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന മണ്ഡലമാണ് കോതമംഗലം. വന്യമൃഗങ്ങളോടും വനംവകുപ്പിനോടും പോരാടുന്ന കർഷകരുടെ മനസു കാണാതെ ഒരു സ്ഥാനാർഥിക്കും മുന്നോട്ടു പോകാൻ സാധിക്കില്ല. കാട്ടാന ആക്രമണത്തിൽ വ്യാപകകൃഷിനാശവും ജീവഹാനിയുംവരെ ഉണ്ടായ അനവധി കർഷകകുടുംബങ്ങൾ ഇവിടെയുണ്ട്. ഇവരുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരമാകും ഇവിടുത്തെ ജനവിധി. സിറ്റിംഗ് എംഎൽഎ ആന്റണി ജോണിനെ സിപിഎം വീണ്ടും മത്സരത്തിനിറക്കുന്പോൾ കേരള കോണ്‍ഗ്രസ് സീറ്റിൽ പുതുമുഖം ഷിബു തെക്കുംപുറമാണ് മത്സരിക്കുന്നത്. 2016ൽ ആന്റണി ജോണ്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷെവ. ടി.യു. കുരുവിളയെ 19,282 വോട്ടിനാണ് തോൽപ്പിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 29,313 വോട്ടായിരുന്നു. പി.ജെ. ജോസഫിന്റെ മരുമകൻ ഡോ. ജോ ജോസഫ് ട്വന്റി 20ക്കു വേണ്ടി മത്സരരംഗത്തുണ്ടെന്ന പ്രത്യേകതയുമുണ്ട്. ബിഡിജെഎസിന്റെ ഷൈൻ കെ. കൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി.
ജോണ്സണ് വേങ്ങത്തടം