Wednesday, April 7, 2021 11:46 PM IST
മധ്യപ്രദേശ് നിയമസഭ ഇക്കഴിഞ്ഞ മാർച്ച് എട്ടിന് മധ്യപ്രദേശ് മത സ്വാതന്ത്ര്യബിൽ ശബ്ദവോട്ടോടുകൂടി പാസാക്കി. വഞ്ചനാപരമായ മാർഗങ്ങളിലൂടെയും അനാവശ്യ സ്വാധീനത്തിലൂടെയും മതപരിവർത്തനം തടയുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ മതം ഒരു പ്രധാന ഘടകമാണെന്ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25 മുതൽ 28വരെ ഉറപ്പുനൽകുന്നുണ്ട്.
ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ഏതെങ്കിലും മതം തെരഞ്ഞെടുക്കാനും അനുഷ്ഠിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ആർട്ടിക്കിൾ 25 എല്ലാ വ്യക്തികൾക്കും മതസ്വാതന്ത്ര്യം നൽകുന്നു. ഓരോ ഭാരതീയനും തന്റേതായ മതത്തിൽ വിശ്വസിക്കാനും പ്രസംഗിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നൽകുകയും ചെയ്യുന്നു. മതം എന്ന പദം ഭരണഘടന നിർവചിക്കുന്നില്ല. എസ്.പി. മിത്തൽ കേസിൽ മതം ദൈവശാസ്ത്രപരമായിരിക്കേണ്ടതില്ല, മറിച്ച് ഒരു ബാഹ്യപ്രകടനമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
ദുരുപയോഗം ചെയ്യാനുള്ള സാധ്യത
മധ്യപ്രദേശ് മത സ്വാതന്ത്ര്യ ഓർഡിനൻസ് 2020 വകുപ്പ് (എ) ഏതെങ്കിലും പ്രലോഭനത്തെയോ വശീകരണത്തെയോ മോഹനപ്രവൃത്തിയെയോ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. “ഏതെങ്കിലും കാര്യസാധ്യത്തിനായി പ്രലോഭിപ്പിച്ചുകൊണ്ടു നൽകുന്ന സമ്മാനം അല്ലെങ്കിൽ ദാനധർമങ്ങൾ, പ്രതിഫലങ്ങൾ, നേട്ടങ്ങൾ, വസ്തുവകകൾ, പണം, തൊഴിൽ, ഏതെങ്കിലും മതസംഘടന നൽകുന്ന സ്കൂൾ വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവതശൈലി, ദിവ്യമായ ആത്മീയ അനുഭൂതികളോ വാഗ്ദാനങ്ങളോ മറ്റേന്തെങ്കിലും ആകാം.’’
വശീകരണം സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കിൽ വശീകരിക്കുന്ന ആൾക്കെതിരേ ശിക്ഷാനടപടി ഉണ്ടായിരിക്കണം. ആരെങ്കിലും വ്യാജമായ, തെറ്റായ വശീകരണ ആരോപണം നടത്തിയാൽ ഉണ്ടാകുന്ന നടപടികളെക്കുറിച്ച് ഈ നിയമത്തിൽ ഒന്നും പരാമർശിക്കുന്നതുമില്ല. അങ്ങനെയുണ്ടാകുന്ന തെറ്റായ ആരോപണത്തിന് ശിക്ഷാ അനുമതി ലഭിക്കാത്തതിനാൽ എന്തെങ്കിലും കുറ്റം ആരോപിച്ച് ഏതെങ്കിലും മതവിശ്വാസിയോട് പ്രതികാരം ചെയ്യാൻ നിയമത്തിലെ സെക്ഷൻ 2 (എ) ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. തെറ്റായ കുറ്റാരോപിതന് നിയമപരമായ പരിരക്ഷ നിയമത്തിൽ പരാമർശിച്ചിരുന്നെങ്കൽ നീതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു.
വകുപ്പ് 2 (ബി) ബലാൽക്കാരം എന്നാൽ മാനസിക സമ്മർദമോ ശാരീരിക ബലമോ ഉൾപ്പെടെയുള്ള ശാരീരിക പരിക്കുകളോ ഭീഷണിയോ ഉണ്ടാക്കി ഒരു വ്യക്തിയെ തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
മാനസിക സമ്മർദം എന്ന പദം വിശാലമായ പദമാണ്. മികച്ച വ്യക്തതയ്ക്കായി ഈ പ്രത്യേക പദം നിർവചിക്കേണ്ടതുണ്ട്. മാനസിക സമ്മർദം അല്ലെങ്കിൽ മാനസിക പിരിമുറുക്കം ഓരോ വ്യക്തിക്കും വ്യത്യസ്ത രീതികളിലായിരിക്കും സംഭവിക്കുക. അത് ഓരോ വ്യക്തിക്കും ആത്മനിഷ്ഠമാണ്. വസ്തുനിഷ്ഠമായ മാനസിക സമ്മർദമില്ല. എന്താണ് മാനസിക സമ്മർദവും അതിന്റെ അളവുകോലും എന്ന് നിർവചിക്കുന്നതിൽ ഈ വകുപ്പ് പരാജയപ്പെടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 25
ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഏത് മതത്തിലും വിശ്വസിക്കാനും ആചരിക്കാനും അത് പ്രചരിപ്പിക്കാനും അവകാശം നൽകുന്നു. ഒരു വ്യക്തിയുടെ വിശ്വാസം അത് പ്രചരിപ്പിക്കുന്പോൾ മറ്റൊരു മതത്തിലെ ഒരു വ്യക്തിയിൽ മാനസിക സമ്മർദം ഉണ്ടാക്കുന്നുവെങ്കിൽ ഈ നിയമപ്രകാരം ഇത് കുറ്റകരമല്ലേ? സെക്ഷൻ 2 (ബി) അനുസരിച്ച് പരിവർത്തനം ചെയ്യാനുള്ള ഉദ്ദേശ്യമില്ലാതെ മതം പ്രചരിപ്പിച്ചാലും അത് കുറ്റകരമാണ്. അങ്ങനെയെങ്കിൽ ഭരണഘടന അനുസരിച്ച് സ്വന്തം മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഒരാൾക്ക് എങ്ങനെ ഉപയോഗിക്കാനാവും. മാനസിക സമ്മർദം എന്ന പദം ഭരണഘടനയുടെ ആർട്ടിക്കിൾ 19 (എ) 25 എന്നിവയിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. അതിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
വകുപ്പ് 2 (സി) മതംമാറ്റം എന്നത് ഒരു മതം ഉപേക്ഷിക്കുകയും മറ്റൊരു മതം സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ്. പൈതൃകമായ മതത്തിലേക്കു മടങ്ങുന്നത് പരിവർത്തനമായി കണക്കാക്കില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 അനുസരിച്ച് മതം ഒരാളുടെ സ്വന്തം വിശ്വാസത്തിന്റെ പ്രകടനമാണ്. അതു സ്വന്തം വിവേചനാശക്തിയുടെയും ധർമബോധത്തിന്റെയും കാര്യമാണ്. വാസ്തവത്തിൽ ആരും ജനിക്കുന്നത് മതത്തിലല്ല, മറിച്ച് ഓരോരുത്തരുടെയും സാഹചര്യങ്ങൾ അവനെ /അവളെ ഒരു പ്രത്യേക മതത്തിന്റെ ഭാഗമാക്കുന്നു. മതം ആരുടെയും പിതൃസ്വത്തായി ലഭിക്കുന്ന ഒന്നല്ല. മറിച്ച് അത് സ്വന്തം വിവേചനാശക്തിയുടെയും ധർമബോധത്തിന്റെയും തെരഞ്ഞെടുപ്പാണ്. ഓരോ വ്യക്തിയും അദ്വിതീയമാണ്, ധർമബോധവും വ്യത്യസ്തമാണ്. ഒരു കുട്ടിയുടെ ധർമബോധം മാതാപിതാക്കളിൽനിന്നു വളരെ വ്യത്യസ്തമാണ്.
മതപരിവർത്തനം
നാം ഓരോരുത്തരും മതമില്ലാതെ ജനിക്കുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളുടെ മതം സ്വീകരിക്കുന്നു. പ്രായപൂർത്തിയായതിനുശേഷം മറ്റൊരു മതം തെരഞ്ഞെടുക്കുന്നു. അവൻ/അവൾ മാതാപിതാക്കളുടെ മതത്തിലേക്കു മടങ്ങുകയാണെങ്കിൽ അതും ഒരു മതപരിവർത്തനമായി കണക്കാക്കേണ്ടതല്ലേ.
മനുഷ്യരെന്ന നിലയിൽ, നാം മതമില്ലാതെ ഈ ലോകത്തിലേക്കു ജനിച്ചവരാണ്. മാതാപിതാക്കളോ രക്ഷിതാക്കളോ മറ്റു സ്നേഹിതരോ നമ്മെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഒരു വ്യക്തി യഥാർഥത്തിൽ തന്റെ ജനന സമയത്തെപ്പോലെ തന്നെ മതമില്ലാത്തവനാണ്.
ഏതൊരു മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയും മതേതരത്വത്തിൽനിന്നു പരിവർത്തനം ചെയ്യപ്പെട്ട വ്യക്തിയാണ്. അതിനാൽ ഒരു വ്യക്തിയെ മറ്റൊരു മതത്തിൽനിന്ന് വേറൊരു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ ആ പ്രവൃത്തിയെ പരിവർത്തനമായി കണക്കാക്കണം. എല്ലാ മതങ്ങളെയും ത്യജിക്കുകയും ഒരു മതവും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് മതപരിവർത്തനമല്ലാത്തതായി കണക്കാക്കണം.
ഒരു കരാറിൽ ഏർപ്പെടാൻ കഴിയാത്ത പ്രായപൂർത്തിയാകാത്ത ഒരാൾക്ക് അവന്റെ മാതാപിതാക്കളുടെ അല്ലാത്ത മറ്റൊരു മതത്തിലേക്കു പരിവർത്തനം ചെയ്യാൻ സാധിക്കില്ല. എന്നാൽ, പ്രായപൂർത്തിയായതിനുശേഷം അവനവന്റെ ധർമബോധം അനുസരിച്ച് സ്വന്തം മതം തെരഞ്ഞെടുക്കാൻ ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ട്.
സെക്ഷൻ 10 (1, 2) ഒരു വ്യക്തി പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും പരിവർത്തനം സംഘടിപ്പിക്കുന്നയാൾ ജില്ലാ മജിസ്ട്രേറ്റിന് പരിവർത്തനം ചെയ്യുന്നതിന് 60 ദിവസം മുന്പ് ഒരു പ്രഖ്യാപനം സമർപ്പിക്കണമെന്നും പറയുന്നു.
ഈ നിയമത്തിലെ 10 (1) വകുപ്പ് ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) ലംഘിക്കുന്നു. ആർട്ടിക്കിൾ 25 (1) അനുസരിച്ച് എല്ലാ വ്യക്തികൾക്കും തന്റെ ധർമബോധമനുസരിച്ച് ഏതൊരു മതത്തിലും വിശ്വസിക്കാനും അതിന്റെ വിശ്വാസപ്രമാണങ്ങൾ ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഒരാൾക്ക് തന്റേതായ മതം പൂർണമായ അറിവോടെയും ബോധ്യത്തോടെയും മാറുന്നതിനും ആർട്ടിക്കിൾ 25 അധികാരം നൽകുന്നു.
ഭരണഘടനാ വിരുദ്ധത
ആർട്ടിക്കിൾ 25 പ്രകാരം ഭരണഘടന അനുവദിക്കുന്ന ഒരു വ്യക്തിയുടെ മൗലികാവകാശം ഈ ആക്ടിന്റെ 10 (1) വകുപ്പ് ഹനിക്കുന്നതിനാൽ ഈ വകുപ്പ് അസാധുവായിത്തീരും. രാജ്യത്തിന്റെ പൊതുവായ പ്രവർത്തനത്തെയും ധാർമികതയെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്പോൾ മാത്രമാണ് ആർട്ടിക്കിൾ 25ൽ സർക്കാരിനോ പാർലമെന്റിനോ എന്തെങ്കിലും മാറ്റം ഇതിൽ വരുത്താൻ സാധിക്കുകയുള്ളൂ. ഒരു വ്യക്തി സ്വമേധയാ പരിവർത്തനം ചെയ്യുന്പോൾ അത് രാജ്യത്തിന്റെ പൊതുക്രമത്തെയും ധാർമികതയെയും ആരോഗ്യത്തെയും ബാധിക്കില്ല. മറ്റൊരാളുടെ അവകാശം ലംഘിക്കാതെ അവൻ തന്റെ അവകാശം ഉപയോഗപ്പെടുത്തുകയാണ്.
നിയമത്തിലെ 10 (1) വകുപ്പ് ഒരു പൗരന്റെ മൗലികാവകാശത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണ്. അതിനാൽ ഈ വകുപ്പിന് ഭരണഘടനയുടെ കണ്ണിൽ നിയമപരമായ സാധുതയില്ല.
വകുപ്പ് 10 (3) അനുസരിച്ച് ജില്ലാ മജിസ്ട്രേറ്റ് മതപരിവർത്തനത്തിനുള്ള അംഗീകാരം നൽകുന്നു. എന്നാൽ, ഈ അംഗീകാരം നൽകുന്ന സമയപരിധിയെക്കുറിച്ച് ആക്ടിൽ ഒന്നും പരാമർശിക്കുന്നില്ല. നിയമത്തിൽ സമയപരിധി നൽകിയിട്ടില്ലാത്തതിനാൽ മതപരിവർത്തനത്തിന് അനുകൂലമല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന് അംഗീകാരം നൽകുന്നത് കൂടുതൽ കാലം നീട്ടാൻ സാധിക്കും. മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് തന്റെ മൗലികാവകാശം ലഭിക്കാൻ വൈകുന്നു.
സെക്ഷൻ 12 അനുസരിച്ച് മതപരിവർത്തനം ആരോപിക്കപ്പെടുന്ന വ്യക്തിയിലാണ് തന്റെ നീതി ലഭിക്കാനുള്ള തെളിവുകൾ സമർപ്പിക്കേണ്ടതിന്റെ ഭാരം മുഴുവൻ അടിച്ചേൽപ്പിച്ചിരിക്കുന്നത്. എന്നാൽ, തെളിവുകളുടെ ഭാരം ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ മേൽ ഉണ്ടെന്ന് ഇന്ത്യൻ എവിഡൻസ് ആക്ട് 1872 വ്യക്തമായി പരാമർശിക്കുന്നു.
മനുഷ്യാവകാശത്തിന്റെ സാർവത്രിക പ്രഖ്യാപനം ആർട്ടിക്കിൾ 11 പറയുന്നത് ഒരു പൊതു വിചാരണയിൽ ഒരു കുറ്റവാളി താൻ കുറ്റക്കാരനാണെന്നു തെളിയിക്കപ്പെടുന്നതുവരെ താൻ നിരപരാധിയാണെന്ന് കണക്കാക്കപ്പെടാൻ അവകാശമുണ്ട്.
നിർബന്ധിത മതപരിവർത്തനം ആരോപിക്കുന്നയാൾക്ക് തന്റെ ആരോപണം കോടതിയിൽ സംശയത്തിനപ്പുറം തെളിയിക്കേണ്ട ഉത്തരവാദിത്വമുണ്ട്. തെളിവുകൾ നിരത്തേണ്ട ഭാരം കുറ്റം ആരോപിക്കപ്പെട്ടവരിലാണെങ്കിൽ അത് മതപരിവർത്തനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിരപരാധികൾക്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടതായും വരും.
വില്യം ബ്ലാക്ക്സ്റ്റോണിന്റെ വാക്കുകൾ നാം മറക്കരുത്. പത്ത് കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്.
ഇന്ത്യൻ ഭരണഘടന രാജ്യത്തിന്റെ സുവിശേഷമായും പരമോന്നത നിയമമായും നാം കണക്കാക്കുന്നു. മറ്റ് എല്ലാ നിയമങ്ങൾക്കും നിയമവ്യവസ്ഥകൾക്കും ഉപോദ്ബലകമായി പ്രവർത്തിക്കുന്നു. ഒരു നിയമത്തിനും ഭരണഘടനയുടെ വ്യവസ്ഥകൾ ലംഘിക്കാൻ കഴിയില്ല. ഭരണഘടനയെ ലംഘിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ ഒരു നിയമസഭയ്ക്കും സാധിക്കുന്നതുമല്ല.
ജെ. പി. കാപ്പുംതല