Friday, April 16, 2021 12:18 AM IST
സ്ഥാനത്യാഗം ചെയ്തിട്ട് എട്ടുവർഷങ്ങൾക്കിപ്പുറം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ബൗദ്ധികസിദ്ധികളും ആധ്യാത്മികതയും ലോകമെങ്ങും കൂടുതലായി അംഗീ കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭക്തിയുടെ അഴകുള്ള അദ്ദേഹത്തിന്റെ ജ്ഞാനമാർഗം സഭയും സെക്കുലർ ലോകവും തമ്മിൽ വരുംനാളുകളിൽ നടക്കേണ്ടതായുള്ള സംവാദങ്ങൾക്കു മാർഗദർശകമാണ്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ സ്വേച്ഛാധിപധ്യം നടമാടിയ ജർമനിയിലാണ് റാറ്റ്സിംഗർ ദൈവവിളി തിരിച്ചറിഞ്ഞത്. നാസിപട്ടാളത്തിന്റെ തോക്കിൻമുനയിൽ നിന്നു ജീവനുംകൊണ്ടോടി വീട്ടിൽ വന്നു കയറിയപ്പോൾ തന്റെ അമ്മ പാകം ചെയ്തുതന്ന ലളിതമായ ഭക്ഷണമാണ് താൻ ജീവിതത്തിൽ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണമെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും നാടകീയ മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ ദൈവവിളിയെ പാകപ്പെടുത്തുന്നതിനു പിന്നിൽ ഉണ്ടായിരുന്നില്ലെങ്കിലും ഹിറ്റ്ലറുടെ ക്രൂര താണ്ഡവം അവസാനിക്കുമ്പോൾ സഭയെയും സമൂഹത്തെയും ശക്തിപ്പെടുത്താൻ വൈദികരെയാണ് ഏറ്റവുമാവശ്യമെന്ന ബോധ്യം തനിക്കുണ്ടായിരുന്നുവെന്ന് “നാഴികക്ക ല്ലുകൾ” എന്ന ആത്മകഥയിൽ അദ്ദേഹം ഓർമിക്കുന്നു. സംഗീതജ്ഞനായ തന്റെ ജ്യേഷ്ഠ സഹോദരനോടൊപ്പം മ്യൂണിക്കിലെ സെമിനാരിയിൽ പരിശീലനം നേടുമ്പോൾതന്നെ അദ്ദേഹത്തിൽ ദൈവശാസ്ത്രത്തോട് അഗാധമായ ആഭിമുഖ്യം വളർന്നിരുന്നു.
പൗരോഹിത്യം സ്വീകരിച്ചുകഴിഞ്ഞ് ഹ്രസ്വകാലത്തെ അജപാലനത്തിനുശേഷം അദ്ദേഹം സെന്റ് അഗസ്റ്റിന്റെ രചനകളെ ആസ്പദമാക്കി ഗവേഷണത്തിലേർപ്പെട്ടു. പ്ലേറ്റോണിസത്തിന്റെ വിവിധ രൂപങ്ങളോട് ആഗസ്തിനോസ് നടത്തുന്ന സംവാദം എന്നവിധമാണ് അദ്ദേഹം പ്രബന്ധം തയാറാക്കിയത്. പൗരസ്ത്യമതങ്ങളെയും യവന തത്ത്വചിന്തയെയും വിവിധ ബഹുദൈവസങ്കല്പങ്ങളെയും റോമൻ നിയമസംസ്കാരത്തെയും അദ്ദേഹം സഭാപിതാക്കന്മാരുടെ ക്രൈസ്തവ ദർശനത്തിന്റെ വെളിച്ചത്തിൽ അപഗ്രഥിച്ചു. ഗവേഷണാനന്തര പ്രബന്ധമായി അദ്ദേഹം എഴുതിയത് ഫ്രാൻസിസ്കൻ ദൈവശാസ്ത്രജ്ഞനായ ബൊ നവഞ്ചറിന്റെ രചനകളിലെ ആനുകാലിക സാംഗത്യമാണ്. പരിശുദ്ധ ത്രിത്വത്തിലെ പിതാവിനാലും പുത്രനാലും നയിക്കപ്പെട്ട കാലത്തിനുശേഷം ആത്മാവിനാൽ നയിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പ്രാപഞ്ചികമായ അനുരഞ്ജനവും സാഹോദര്യവും വളർത്തേണ്ടതിനാവശ്യമായ സംവാദങ്ങളിലേക്ക് സഭയുടെ ജാലകങ്ങൾ തുറക്കണമെന്ന് അദ്ദേഹം അനുമാനിച്ചു.
സൈക്കിളിലെത്തിയ അധ്യാപകൻ
പിന്നീടദ്ദേഹം ബോൺ സർവകലാശാലയിൽ അധ്യാപകനായി നിയമിതനായി. ഏതെങ്കിലും പ്രത്യേക വിഷയത്തിൽ പ്രാവീണ്യമില്ലാതിരുന്ന സഹോദരി മരിയയുടെ മുൻപിൽ അടുക്കളയിൽ ഓരോ രാത്രിയിലും തന്റെ ലെക്ചർ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടു മാത്രമേ ആദ്യനാളുകളിൽ അദ്ദേഹം വിദ്യാർഥികൾക്കു മുന്നിൽ അവതരണങ്ങൾ നടത്തുമായിരുന്നുള്ളൂ. സൈക്കിളിൽ സർവകലാശാലയിലെത്തി പഠിപ്പിച്ചുപോന്ന റാറ്റ്സിംഗർ വളരെപ്പെട്ടെന്നു തന്നെ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. അക്കാലത്ത് അദ്ദേഹം ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ഗ്രന്ഥങ്ങളിലൂടെയും പ്രഫസർ ഹാക്കറുടെ സൗഹൃദത്തിലൂടെയും ഹിന്ദുമതത്തെപ്പറ്റി വിശദമായി പഠിക്കുകയും തന്റെ ഉൾക്കാഴ്ചകൾ പിൽക്കാലത്ത് എഴുതിയ ‘ സത്യവും സഹിഷ്ണുതയും’ എന്ന ഗ്രന്ഥത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ബോണിലെ റാറ്റ്സിംഗറുടെ മികവ് ശ്രദ്ധിച്ച കൊളോണിലെ കർദിനാൾ ജോസഫ് ഫ്രിങ്സ് അദ്ദേഹത്തെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ തന്റെ ഉപദേഷ്ടാവായി ക്ഷണിച്ചു. അദ്ദേഹം ഫ്രിങ്സിനു തയാറാക്കി നൽകിയ രേഖകൾ ജോൺ ഇരുപത്തിമൂന്നാമന്റെ സവിശേഷ പരാമർശത്തിനു പാത്രമായി. ഇക്കാലയളവിൽ അദ്ദേഹം കാൾ റാനർ, ഹെൻറി ലുബാക്, ഫുൾട്ടൻ ജെ. ഷീൻ തുടങ്ങിയവരുമായി ആദ്യമായി സമ്പർക്കം പുലർത്തി.
കൗൺസിലിനുശേഷം ജർമനിയിൽ മടങ്ങിയെത്തിയ അദ്ദേഹം മ്യൂൺസ്റ്ററിലും പിന്നീട് ട്യൂബിങ്ങനിലും അധ്യാപകനായി. അദ്ദേഹത്തിന്റെ കീഴിലുള്ള ഗവേഷകവിദ്യാർഥികളുമായുള്ള ഓരോ മീറ്റിംഗും വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചിരുന്നത്. ഒരിക്കൽ വിദ്യാർഥികളുമായി അദ്ദേഹം സ്വിറ്റസർലൻഡിൽ കാൾ ബാർത്തിനെ സന്ദർശിച്ചു. ഫോൺ ബാൾത്താസറുമായുള്ള സൗഹൃദവും ഈയിടെ അന്തരിച്ച ഹാൻസ് ക്യൂങ്ങുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തത് ഈ കാലത്താണ്. കമ്യൂണിയോ എന്ന ജേർണൽ ആരംഭിക്കാൻ ഈ നാളുകളിൽ അദ്ദേഹം മുൻ കയ്യെടുത്തു.
ക്രൈസ്തവികതയ്ക്ക് ഒരു ആമുഖം
ഇക്കാലയളവിൽ അദ്ദേഹം നടത്തിയ ലെക്ച്ചറുകളാണ് ’ക്രൈസ്തവികതയ്ക്ക് ഒരു ആമുഖം’ എന്ന അദ്ദേഹത്തിന്റെ പ്രൗഢഗ്രന്ഥത്തിനു പിന്നിൽ. ദെകാർത്ത്, ഇമ്മാനുവൽ കാന്റ്, ഹേഗൽ, കാൾ മാർക്സ്, നീഷേ, സാർത്ര്, ഡാർവിൻ, ഐൻസ്റ്റൈൻ തുടങ്ങിയവരുടെ ആധുനിക, ശാസ്ത്ര- തത്വശാസ്ത്ര ചിന്തകളെ വളരെ ഗൗരവബുദ്ധിയോടെയും ബൗദ്ധിക സത്യസന്ധതയോടെയും സമീപിച്ച് ക്രൈസ്തവസത്യങ്ങളെ അതിസൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്ന അതിശ്രേഷ്ഠ ഗ്രന്ഥമാണിത്. പരിണാമസിദ്ധാന്തത്തിനും ആധുനിക പ്രപഞ്ചവീക്ഷണങ്ങൾക്കും സ്വതന്ത്രതാവാദത്തിനും ഭൗതികവാദത്തിനും ശേഷം ക്രൈസ്തവവിശ്വാസം ഇത്ര വ്യക്തതയോടെ ആവിഷ്കരിച്ചിരിക്കുന്ന മറ്റൊരു ഗ്രന്ഥമില്ല. ഈ ഗ്രന്ഥത്തിന്റെ വായനയാണ് കരോൾ വൊയ്റ്റീവയെ റാറ്റ്സിംഗറിലേക്ക് അടുപ്പിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹം റേഗെൻസ്ബർഗ് സർവകലാശാലയിൽ അധ്യാപക നായിരുന്നു.
ഇരുപത്തിയഞ്ച് വർഷത്തോളം നീണ്ടുനിന്ന അധ്യാപന ജീവിതത്തിനു വിരാമമിട്ടുകൊണ്ട് അദ്ദേഹത്തെ പോൾ ആറാമൻ മാർപ്പാപ്പ മ്യൂണിക്കിൻെറ മെത്രാപ്പോലീത്തയായി നിയമിച്ചു. നാല് വർഷം മാത്രം ആ ശുശ്രൂഷയിൽ ഏർപെട്ടപ്പോഴേക്കും ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വത്തിക്കാനിലേക്ക് വിളിച്ചു. ആദ്യക്ഷണത്തിൽ നിന്ന് റാറ്റ്സിംഗർ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് വിശ്വാസ തിരുസംഘത്തിന്റെ തലവനായി അദ്ദേഹം നിയമിക്കപ്പെട്ടു.
പുസ്തകങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള അവകാശം തനിക്കു നൽകണമെന്നു മാർപാപ്പയോട് അദ്ദേഹം പറഞ്ഞുവത്രേ. ഒരു ലൈബ്രേറിയനായ വൈദികനാകണമെന്ന് ആഗ്രഹിച്ച റാറ്റ്സിംഗർക്ക് പുസ്തകങ്ങളെ ഒഴിഞ്ഞിരിക്കാൻ ആകുമായിരുന്നില്ല. ജോൺ പോൾ രണ്ടാമന്റെ പേപ്പസിയുടെ ഏറ്റവും വലിയ അലങ്കാരമായി റാറ്റ്സിംഗർ സാവകാശം മാറുകയായിരുന്നു. ലോകം മുഴുവൻ തീർഥാടകനായും അജപാലകനായും ജോൺ പോൾ പാപ്പാ നിറഞ്ഞുനിന്നപ്പോൾ വത്തിക്കാനിൽ അതീവ വിശ്വസ്തനായ ’ജർമൻ ഷെപ്പേർഡ്’ ആയി റാറ്റ്സിംഗർ സഭയുടെ വിശ്വാസകാര്യാലയത്തെ കാത്തുപോന്നു.
വിശ്വാസവെളിച്ചം നൽകി
വിശ്വാസതിരുസംഘത്തിന്റെ വളരെ പ്രധാനപ്പെട്ട അനേകം സഭാരേഖകൾ വിരചിതമായ കാലഘട്ടമാണ് റാറ്റ്സിംഗറുടെത്. ബൈബിൾ വ്യാഖ്യാന രീതിശാസ്ത്രത്തെ സംബന്ധിച്ചും വിശ്വാസസത്യങ്ങളെപ്പറ്റിയും വിമോചനദൈവശാസ്ത്രത്തെപ്പറ്റിയും ഓരോ ഭൂഖണ്ഡത്തിലും ക്രൈസ്തവസാക്ഷ്യം നൽകുന്നതിലെ പ്രത്യേക വെല്ലുവിളികളെപ്പറ്റിയുമൊക്കെ. ഒപ്പം മതാന്തരസംവാദങ്ങൾക്കുള്ള മാർഗരേഖകളും ഫാത്തിമ രഹസ്യങ്ങളുൾപ്പെടെയുള്ള ഒരുപിടി സുപ്രധാന രേഖകളും മഹാജൂബിലിയുമായി ബന്ധപ്പെട്ട പ്രബോധനങ്ങളും. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം തയാറാക്കിയതാണ് വിശ്വാസതിരുസംഘത്തിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഏറ്റവും സവിശേഷമായ ശുശ്രൂഷ. ഇതിനിടയിൽ ഹാബർമാസ് ഉൾപ്പെടെയുള്ള സെക്കുലർ തത്വശാസ്ത്രജ്ഞരുമായി സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
യൂറോപ്പിന്റെ ക്രൈസ്തവപാരമ്പര്യത്തെപ്പറ്റി സമകാലികരെ ഓർമിപ്പിച്ചും ഉത്തരാധുനിക ദർ ശനങ്ങളിലെ അപകടങ്ങളും തുറന്നുകാട്ടിക്കൊണ്ടും പല പുസ്തകങ്ങൾ അദ്ദേഹം എഴുതി. രാഷ്ട്രീയവും സംസ്കാരവും മനഃസാക്ഷിയും ചരിത്രവും മുതൽ ക്രിസ്റ്റോളജിയും മരിയോളജിയും എസ്കറ്റോളജിയും വരെ അദ്ദേഹം ദൈവജനത്തിന്റെ ഉത്കർഷത്തിനുതകും വിധം രചിച്ചു. സഭയുടെ മുന്നിലുള്ള വെല്ലുവിളികളെപ്പറ്റി മെസോറിയുമായി അദ്ദേഹം നടത്തിയ സംഭാഷണമാണ് വിഖ്യാതമായ റാറ്റ്സിംഗർ റിപ്പോർട്ട്. ആരാധനാരീതികളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആഴമേറിയ ബോധ്യങ്ങളാണ് ’ലിറ്റർജിയുടെ ചൈതന്യം’ എന്ന ക്ലാസിക്. 1991ൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഗൗരവമേറിയ ആ ബുദ്ധിമുട്ടിനെയും മറികടന്നാണ് പിന്നീടുള്ള അനേകവർഷങ്ങൾ അദ്ദേഹം പ്രവർത്തനനിരതനായത്.
ജോൺ പോൾ മാർപാപ്പയുടെ മരണത്തോടെ തനിക്കും വിശ്രമജീവിതം ലഭിക്കുമെന്ന് വിചാരിച്ചിരുന്ന അദ്ദേഹത്തെത്തേടി പക്ഷെ ദൈവം കൂടുതൽ സവിശേഷമായ വലിയ മുക്കുവന്റെ മോതിരം സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. പ്രായമാകുമ്പോൾ നീ ആഗ്രഹിക്കാത്ത സ്ഥലത്തേക്ക് അവർ നിന്നെ കൊണ്ടുപോകും എന്ന് ഈശോ പത്രോസിനോട് പറഞ്ഞ വാക്കുകൾ തന്റെ കാര്യത്തിലും നിറവേറിയെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മാർപാപ്പാസ്ഥാനം ഏറ്റെടുക്കാൻ തയാറായി. വിവിധ ബഹളങ്ങൾ നിറഞ്ഞ ലോകത്തിനു ശരിയായ സാക്ഷ്യം നല്കാൻ ആശ്രമ നിശബ്ദതയെ പുൽകിയ നൂർസിയയിലെ ബെനഡിക്ടിന്റെ പ്രവർത്തനശൈലികളുടെ കാലികപ്രസക്തിയെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പുതിയ പേര് സ്വീകരിച്ചത്. ആപേക്ഷികതാവാദത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ നീന്താൻ ഈ പുരോഹിത ശ്രേഷ്ഠൻ മാതൃകയാക്കിയത് ബെനഡിക്ട് എന്ന മഹാവിശുദ്ധനെയാണ്.
യുവജനങ്ങളെ ആകർഷിച്ചു
കൊളോണിലും സിഡ്നിയിലും മാഡ്രിഡിലുമായി നടന്ന യുവജനസമ്മേളനങ്ങളിലൂടെ അദ്ദേഹം ലക്ഷക്കണക്കിനു യുവജനങ്ങളെ സഭയിലേക്ക് വീണ്ടും ആകർഷിച്ചു. യൂക്കാറ്റ് എന്ന സുന്ദരസമ്മാനവുമായാണ് അദ്ദേഹം യുവാക്കളോട് സംവദിച്ചത്. ബെർലിനിലും വെസ്റ്റമിൻസ്റ്ററിലും പാരീസിലുമായി അദ്ദേഹം രാഷ്ട്രതന്ത്രജ്ഞർക്കും നിയമനിർമാതാക്കൾക്കുമായി സഭയുടെ കാഴ്ചപ്പാടുകൾ വിശദീകരിച്ചുകൊടുത്തു. ‘നസ്രത്തിലെ യേശു’ എന്ന പുസ്തകത്തിന്റെ മൂന്നു വാല്യങ്ങളിലൂടെ അദ്ദേഹം ഈശോയുടെ ചരിത്രവ്യക്തിത്വത്തെ ആധുനികലോകത്തിന്റെ സൂക്ഷ്മയുക്തിക്ക് മനസിലാകുംവിധവും ജ്ഞാനശാസ്ത്രത്തിന്റെ വികാസങ്ങൾക്ക് യോജ്യമാം വിധവും വരച്ചുകാട്ടി.
ഒരു ഉത്തമ മതാധ്യാപകനായി ഓരോ ബുധനാഴ്ചയും അദ്ദേഹം വത്തിക്കാനിൽ വന്നു കൂടിയ ദൈവജനത്തെ വിളിച്ചുകൂട്ടി വിശുദ്ധരുടെ ജീവചരിത്രവും സങ്കീർത്തനങ്ങളുടെ അർഥവും പൗലോസ് ശ്ലീഹായുടെ പൈതൃകവും സഭയുടെ പ്രാർഥനാരീതികളും മറ്റും ലളിതസുന്ദരമായ ഭാഷയിൽ പഠിപ്പിച്ചു. ‘ദൈവം സ്നേഹമാകുന്നു’, ‘സത്യത്തിൽ സ്നേഹം’, ‘പ്രത്യാശയിൽ രക്ഷ’ എന്ന വിഖ്യാതമായ മൂന്ന് ചാക്രികലേഖനങ്ങളും അദ്ദേഹം എഴുതി.
ഗ്രിഗോറിയൻ സർവകലാശാലയിൽ ആദ്യമായി ഒരു മുസ്ലിം പ്രഫസറെ നിയമിച്ചും പൊന്തിഫിക്കൽ ശാസ്ത്ര അക്കാഡമിയിൽ ആദ്യമായി ഒരു പ്രൊട്ടസ്റ്റന്റുകാരനെ അധ്യക്ഷനായി നിയമിച്ചും മറ്റും അദ്ദേഹം ജാലകങ്ങൾ തുറന്നുകൊണ്ടിരുന്നു. ദീർഘകാലത്തെ അധ്വാനം കൊണ്ട് ശാരീരികമായി അവശനായ അദ്ദേഹം ഒരു ലളിതഗാനത്തിന്റെ ഹാർമണി പോലെ എട്ടു വർഷങ്ങൾക്കുമുമ്പു വിരമിച്ച് ഇപ്പോൾ പ്രാർഥനയിൽ കഴിയുന്നു. കോവിഡ് കാലത്തും ജർമനിയിലെത്തി തന്റെ ജ്യേഷ്ഠന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് അദ്ദേഹത്തെ സന്ദർശിച്ചതാണ് വിശ്രമകാലത്തെ അദ്ദേഹത്തിന്റെ ഏകയാത്ര. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മരണശേഷമുള്ള ഈ പിറന്നാൾ ദിനത്തിൽ സ്വർഗത്തിലേക്ക് കണ്ണുകൾ കൂർപ്പിച്ചിരിക്കുന്ന ബെനഡിക്ട് പാപ്പാ ക്രൈസ്തവജീവിതത്തിനു വലിയ ശക്തിയും ബലവുമാണ്.
ജോർജ് ജോസഫ് വെള്ളാങ്കൽ
(ഹംഗറിയിലെ സെഗെറ്റ് സർവകലാശാലയിൽ ബെനഡിക്ട് പതിനാറാമന്റെ നിയമസിദ്ധാന്തങ്ങളെ ആസ്പദമാക്കി തത്വശാസ്ത്രത്തിൽ ഗവേഷകനാണു ലേഖകൻ)