Friday, May 28, 2021 11:37 PM IST
കോവിഡ് മൂലം ഇന്ത്യയില്‍ 3.19 ലക്ഷം മനുഷ്യര്‍ മരിച്ചെന്നാണു കണക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ 2.75 കോടി കടന്നു. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. മുഴുവന്‍ കോവിഡ് മരണങ്ങളും കേരളത്തില്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നു പരാതിയുണ്ട്. യുപി, ബിഹാര്‍, മധ്യപ്രദേശ് മുതല്‍ ഡല്‍ഹി വരെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മരണക്കണക്ക് തീര്‍ത്തും വിശ്വസിക്കാനാകില്ല. ഗംഗാനദിയില്‍ ഉള്‍പ്പെടെ നദികളില്‍ ഒഴുക്കിവിട്ട മൃതശരീരങ്ങളുടെ കണക്ക് ആരെടുക്കാന്‍?
ഓരോ സംസ്ഥാനത്തും നൂറുകണക്കിനു ശ്മശാനങ്ങളില്‍ ദിവസേന സംസ്കരിക്കുന്ന മൃതശരീരങ്ങളുടെ പത്തിലൊന്നു പോലും സര്‍ക്കാരിന്റെ കോവിഡ് രേഖകളില്‍ കാണില്ല. മരണം കൂടിയപ്പോള്‍ ഡല്‍ഹിയിലെ ശ്മശാനങ്ങളുടെ പാര്‍ക്കിംഗിലും റോഡരികിലും പാര്‍ക്കുകളിലും വരെ ചിതകളൊരുക്കി കൂട്ടസംസ്കാരം നടത്തിയതിന്റെ ചിത്രങ്ങള്‍ മനസില്‍നിന്നു മായില്ല. വാരാണസിയിലെ ശ്മശാനങ്ങളില്‍ ചിതകളിലെ അഗ്നി അടങ്ങുന്നതേയില്ല. സംസ്കരിക്കാന്‍ പണം കണ്ടെത്താനാകാതെ പാവപ്പെട്ടവര്‍ക്ക് ഉറ്റവരുടെ മൃതശരീരങ്ങള്‍ നദിക്കരകളില്‍ മണ്ണിട്ടു മൂടേണ്ടിയും നദികളിലൊഴുക്കേണ്ടിയും വന്നു.
ലക്ഷ്യം ദ്വീപിലേക്കും
കോവിഡ്, കര്‍ഷകസമരം, സാമ്പത്തിക പ്രതിസന്ധി, തുടര്‍ച്ചയായ ഇന്ധന വിലവര്‍ധന, രൂക്ഷമായ വിലക്കയറ്റം, തൊഴില്‍നഷ്ടം, വ്യവസായ, വാണിജ്യ, കാര്‍ഷിക തളര്‍ച്ച തുടങ്ങി രാജ്യത്തെയും സാധാരണക്കാരെയും ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ഇപ്പോള്‍ ലക്ഷദ്വീപിലാണു കേന്ദ്രം പാടില്ലാത്ത തീക്കളി തുടങ്ങിയിരിക്കുന്നത്. അക്രമങ്ങളും സമരങ്ങളും ഇല്ലാതെ മത്സ്യബന്ധനവും തെങ്ങുകൃഷിയുമായി ജീവിച്ചുപോന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അസമാധാനത്തിന്റെ വിത്തു പാകിയതു പൊറുക്കാനാകില്ല. വിവാദ പൗരത്വ ഭേദഗതി ബില്ലും ജമ്മു കാഷ്മീര്‍ വിഭജനവും പോലെ മറ്റൊന്ന്.
പവിഴപ്പുറ്റുകളുടെ മനോഹര ദ്വീപസമൂഹമാണു ലക്ഷദ്വീപ്. അറബിക്കടലിലെ മരതകം. ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന ഈ പവിഴദ്വീപുകള്‍ ലോകത്തിലെതന്നെ ഏറ്റവും സുന്ദരമാണ്. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും സൂര്യന് ചുംബിക്കുന്ന മണല്‍ നിറഞ്ഞ ബീച്ചുകളും പവിഴപ്പുറ്റുകളും മത്സ്യസമ്പത്തും പോലെ പേരുകേട്ടതാണു ലക്ഷദ്വീപ് നിവാസികളുടെ സ്നേഹോഷ്മള പെരുമാറ്റവും സമാധാനാന്തരീക്ഷവും.
കേരളവുമായി പൊക്കിള്‍കൊടി ബന്ധമാണു ലക്ഷദ്വീപിന്. കൊച്ചിയില്‍നിന്ന് 220- 400 കിലോമീറ്റര്‍ അകലെയുള്ള ദ്വീപുകളിലെ ജനങ്ങള്‍ ഭാഷകൊണ്ടും സംസ്കാരംകൊണ്ടു മലയാളികളുമായി ചേരും. മൊത്തം 32 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 36 ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ദ്വീപസമൂഹത്തില്‍ ജനവാസമുള്ള 11 ദ്വീപുകളേയുള്ളൂ. അഗത്തി, അമിനി, കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, ബംഗാരം, ചെത്ലത്, കല്പേനി, കടമത്ത് ദ്വീപുകളില്‍ മാത്രമാണു ജനവാസമുള്ളത്. ആകെ ജനസംഖ്യ 65,000 മാത്രം. 96 ശതമാനവും മുസ്ലിംകള്. കവരത്തിയാണു തലസ്ഥാനം. ബഹളങ്ങളും വഴക്കുകളുമില്ലാത്ത ദ്വീപിലെ ജീവിതശൈലിക്ക് അനിര്‍വചനീയമായൊരു ആത്മശക്തി (മിസ്റ്റിക്) പോലുമുണ്ട്.
എഡി ആറാം നൂറ്റാണ്ടില്‍ ബുദ്ധമതക്കാര്‍ ഉണ്ടായിരുന്നതായി പറയുന്ന ലക്ഷദ്വീപ് എട്ടാം നൂറ്റാണ്ടിലാണു മുസ്ലിം സ്വാധീനത്തിലായത്. 1498ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടെയൊരു കോട്ട സ്ഥാപിച്ചിരുന്നു. അമിനി, കടമത്ത്, കില്താന്, ചെത്ത്ലാത്, ബിത്ര ദ്വീപുകള്‍ 1787ല്‍ ടിപ്പു സുല്‍ത്താന്റെ ആധിപത്യത്തിലായതും ചരിത്രം.
പാലം വലിക്കുന്ന പട്ടേല്‍
ലക്ഷദ്വീപിന്റെ അധികച്ചുമതലയുള്ള അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്കാരങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസിന്റെ അജന്‍ഡ ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ഗുജറാത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഇദ്ദേഹത്തിനു കുടുംബപരമായി ആര്‍എസ്എസുമായി വളരെ അടുത്ത ബന്ധവുമുണ്ട്.
ലക്ഷദ്വീപ് വികസന അഥോറ്റി നിയന്ത്രണ കരടാണ് ലക്ഷദ്വീപ് ഡെവലപ്മെന്റ് അഥോറിറ്റി റെഗുലേഷന് ഡ്രാഫ്റ്റ് (എല്‍ഡിഎആര്‍-2021) പുതിയ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണം. അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടര്‍ എസ്. അസ്ഗര്‍ അലി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിനെതിരേ ദീപില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ലക്ഷദ്വീപില്‍ ആദ്യമായാണ് സമരവുമായി സംഘടനകള്‍ തെരുവിലിറങ്ങുന്നത്.
ബിജെപിക്കാര്‍ വരെ പ്രതിഷേധിച്ചു പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. സംയുക്ത പോര്‍മുഖം തുറക്കാന്‍ സര്‍വകക്ഷി യോഗവും തീരുമാനിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും ശരത് പവാറും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കള്‍ ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി.
തീന്മേശയിലും നിയന്ത്രണം
മാംസാഹാരം, പ്രത്യേകിച്ചു മാട്ടിറച്ചി ശീലമാക്കിയ ലക്ഷദ്വീപ് ജനതയുടെ ഭക്ഷണസംസ്കാരത്തില്‍ വരെയാണ് അഡ്മിനിസ്ട്രേറ്റര്‍ വഴി കേന്ദ്രം കടന്നുകയറിയത്. ഗോവധ നിരോധനം മാത്രമല്ല, പശു ഇറച്ചി വില്‍ക്കുന്നതും വാങ്ങുന്നതും സൂക്ഷിക്കുന്നതുമെല്ലാം കുറ്റകരമാക്കി. നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയുമുണ്ട്. പശു മാത്രമല്ല, കാളയെ കൊല്ലുന്നതുപോലും വിലക്കി. ബിജെപി അധികാരത്തിലുള്ള ത്രിപുര, നാഗാലാന്‍ഡ്, മിസോറാം, മേഘാലയ സംസ്ഥാനങ്ങളില്‍ പോലും ബീഫ് നിരോധനമില്ല!
അക്രമങ്ങളും ക്രിമിനല്‍ കേസുകളുമില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കലും രണ്ടു മക്കളുള്ളവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്നു വിലക്കാനുള്ള തീരുമാനവുമെല്ലാം പ്രശ്നം സൃഷ്ടിക്കാനാണ്. മൂന്നു മക്കളുള്ള കേന്ദ്രമന്ത്രിമാര്‍ പദവി രാജിവയ്ക്കുമോയെന്ന ചോദ്യം പ്രസക്തമാണ്.
രാജ്യത്തെ ജനതയ്ക്കു സംരക്ഷണവും സമാധാനവും ഉറപ്പാക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തന്നെ വര്‍ഗീയ അജന്‍ഡകളുമായി സമാധാനം തകര്‍ക്കുന്നതു ഭാവിതലമുറ പൊറുക്കില്ല. വീഴ്ചകളും തെറ്റുകളും മറയ്ക്കാനും പെട്രോള്‍, ഡീസല്‍ വില കൂട്ടല്‍ പോലെയുള്ള ജനവിരുദ്ധ നടപടികളില്‍ നിന്നു ശ്രദ്ധ തിരിക്കാനുമുള്ള കുതന്ത്രം ജനം തിരിച്ചറിയും.
കര്‍ഷകര്‍ക്കു നേരേ കണ്ണടച്ചു
തൊഴില്‍നഷ്ടം, വരുമാനക്കുറവ് അടക്കം വലിയ പ്രതിസന്ധിയിലായ ജനതയ്ക്കു സാമ്പത്തിക ആശ്വാസം പോലും ലഭ്യമാക്കിയിട്ടില്ല. അതിനിടെയാണ് ആറു മാസം പിന്നിട്ടിട്ടും കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തത്. പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ ബഹളത്തിനിടെ പാസാക്കിയ മൂന്നു വിവാദ നിയമങ്ങള്‍ നടപ്പാക്കണമെന്നതു കോര്‍പറേറ്റുകളെ സഹായിക്കാനാണെന്നതു വെറും ആരോപണമല്ല. കര്‍ഷകര്‍ക്കു വേണ്ടെന്നു തീര്‍ത്തു പറഞ്ഞ നിയമങ്ങള്‍ അവരുടെമേല്‍ അടിച്ചേല്പ്പിക്കുന്നതു ജനാധിപത്യമല്ല.
ഉത്തരേന്ത്യയിലെ മരംകോച്ചുന്ന കൊടുംതണുപ്പിനെ അവഗണിച്ചു സമരം തുടര്‍ന്ന കര്‍ഷകര്‍ ആറു മാസം പിന്നിട്ടപ്പോള്‍ പൊരിവെയിലില്‍ സമരവീര്യം ചോരാതെ പോരാടുകയാണ്. ആവശ്യമെങ്കില്‍ 2024 വരെയോ 2025 വരെയോ സമരം തുടരാനും മടിക്കില്ലെന്നു സംയുക്ത കര്‍ഷകമോര്‍ച്ച നേതാക്കള്‍ പറയുന്നു.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളാണെന്ന സര്‍ക്കാരിന്റെ ആരോപണം ആരും മുഖവിലയ്ക്കെടുക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആറു മാസത്തിലേറെ സമരക്കാരെ മുന്നിരയിലിറക്കാന് കഴിയില്ല. രാഷ്ട്രീയ നേതാക്കളെ സമരത്തിന്റെ പ്രധാന സ്റ്റേജിലേക്കു സമരക്കാര്‍ പ്രവേശിപ്പിക്കുന്നില്ല. രാഷ്ട്രീയമല്ല, ജീവിതമാണു സമരത്തിനു പിന്നിലെന്നു കണ്ടെത്താന്‍ പ്രയാസമില്ല.
കണക്കില്ലാത്ത മരണങ്ങള്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന മരണം ഉണ്ടായത് ഇന്ത്യയിലാണ്. മേയ് മാസത്തില്‍ മാത്രം ലോകത്താകെ ഉണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇന്ത്യയിലാണ്. ദിവസേനയുള്ള മരണനിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും ഇന്നലെയും 3,660 പേര് മരിച്ചു. ഇന്ത്യ പറയുന്നതിന്റെ പതിന്മടങ്ങു മരണം സംഭവിച്ചിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് ആറു ലക്ഷം പേര് മരിച്ചത്രേ. യാഥാസ്ഥിതിക കണക്കനുസരിച്ചു 16 ലക്ഷം പേര് മരിച്ചിരിക്കാം. കുറേക്കൂടി സാധ്യത പരിഗണിച്ചാല്‍ 42 ലക്ഷം പേര്‍ക്കു മരണം സംഭവിച്ചിരിക്കാമെന്നും അമേരിക്കന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 1.86 ലക്ഷം പുതിയ രോഗികളാണുള്ളത്. കഴിഞ്ഞ 44 ദിവസത്തെ ഏറ്റവും കുറഞ്ഞതാണിത്. ഇപ്പോഴും രാജ്യത്ത് 23.43 ലക്ഷം സജീവ കോവിഡ് രോഗികളുണ്ട്. മൊത്തം കോവിഡ് കേസുകള്‍ 2.75 കോടിയും കടന്നു കൂടുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് മൊത്തം കേസുകള്‍ 20 ലക്ഷത്തിലെത്തിയത്.
വ്യഥകള്‍ക്കു വാക്സിനില്ല
കോവിഡ് വ്യാപനം തടയുന്നതിലും മരണം കുറയ്ക്കുന്നതിലും രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിലും വാക്സിന് വിതരണത്തിലും കേന്ദ്രസര്‍ക്കാരിനു തുടക്കം മുതല്‍ പാളിച്ചകള്‍ പറ്റി. കോവിഡിനു മേല്‍ 21 ദിവസംകൊണ്ടു വിജയം നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതില്‍ തുടങ്ങിയതാണു വീഴ്ചകള്‍. പാട്ട കൊട്ടാനും ടോര്‍ച്ചടിക്കാനും രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്തതു പ്രധാനമന്ത്രിയായിരുന്നു. ഈ വര്‍ഷം ആദ്യം രോഗവ്യാപനം കുറഞ്ഞപ്പോള്‍ രാജ്യം കോവിഡിനു മേല്‍ ജയിച്ചെന്നു വരെ മോദി തട്ടിവിട്ടു.
രാജ്യത്തെ പ്രായപൂര്‍ത്തിയായ 95 കോടി പേര്‍ക്ക് കോവിഡ് വാക്സിന് ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍, ഇതേവരെ അഞ്ചു ശതമാനത്തില്‍ താഴെയാണ് ഇവരില്‍ വാക്സിന് കിട്ടിയവര്‍. സര്‍ക്കാര്‍ കണക്കനുസരിച്ച് 4.5 ശതമാനം പേര്. മഹാഭൂരിപക്ഷം പൗരന്മാര്ക്കും നല്കാത്തപ്പോഴും 93 രാജ്യങ്ങളിലേക്കു വാക്സിന് കയറ്റുമതി ചെയ്തു. ഒരേ വാക്സിനു പല വില വാങ്ങാന്‍ സ്വകാര്യ കമ്പനികളെ അനുവദിച്ചതിനും ന്യായീകരണമില്ല.
കോവിഡും ലോക്ഡൗണുകളും സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക, മാനസിക, ശാരീരിക പ്രതിസന്ധികള്‍ എണ്ണമറ്റവയാണ്. മാതാപിതാക്കളെയും കുടുംബത്തില്‍ ആകെയുള്ള അത്താണിയെയും നഷ്ടപ്പെട്ടവര്‍ എല്ലാ സംസ്ഥാനങ്ങളിലും നിരവധിയുണ്ട്. അനാഥരായവരെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ചെയ്തതു പോലെയെങ്കിലും ഒരു പദ്ധതി ഇനിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. ആധിയും വ്യഥയുമല്ല, ജനങ്ങള്‍ക്ക് ആശ്വാസവും കരുതലും സംരക്ഷണവും നല്കുന്നതാകണം സര്‍ക്കാര്‍.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍