Tuesday, June 8, 2021 11:53 PM IST
1. കത്തോലിക്കാസഭയുടെ കാനൻ നിയമം
കത്തോലിക്കാസഭയ്ക്കു വളരെ ശക്തമായ അടിത്തറ പാകുന്ന രണ്ടു നിയമസംഹിതകളാണു ലത്തീൻ സഭയ്ക്കുവേണ്ടിയുള്ള കാനൻ നിയമസംഹിതയും (Code of Canon Law) പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാനോന സംഹിതകളും (Code of Canons of the Eastern Churches). വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഈ രണ്ടു നിയമസംഹിതകൾക്കും അന്തിമരൂപം കൊടുത്തു പ്രസിദ്ധീകരിച്ചത് - 1983 ൽ ലത്തീൻ കാനൻ നിയമസംഹിതയും 1990 ൽ പൗരസ്ത്യസഭകളുടെ കാനോന സംഹിതയും. ഇവ കൂടാതെ ഇരുകൂട്ടർക്കും പൊതുവായി ബാധകമായിട്ടുള്ള റോമൻ കാര്യാലയങ്ങളെ സംബന്ധിച്ച "നല്ല ഇടയൻ' (Pastor Bonus) എന്ന അപ്പസ്തോലിക പ്രമാണംകൂടി ചേർന്നാൽ കത്തോലിക്കാസഭയുടെ പൊതുവായ കാനൻ നിയമസംഹിതയുടെ പൂർണരൂപമായി.
ലത്തീൻ സഭയുടെ കാനൻ നിയമവും പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാനോന സംഹിതയും തമ്മിൽ പലകാര്യങ്ങളിലും സാമ്യമുണ്ടെങ്കിലും വ്യത്യസ്തതകൾ പേറുന്ന വിവിധ പൗരസ്ത്യ കത്തോലിക്കാസഭകളുടെ പൊതുവായ പാരന്പര്യങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടാണു പൗരസ്ത്യസഭകളുടെ കാനോനസംഹിത രൂപപ്പെടുത്തിയിട്ടുള്ളത്. ഇവ രണ്ടും തമ്മിൽ ഉള്ളടക്കത്തിലെന്നപോലെതന്നെ ഘടനയിലും വ്യത്യാസമുണ്ട്.
പുരാതന റോമൻ നിയമത്തിന്റെ സ്വാധീനം വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളിലെന്നപോലെതന്നെ കത്തോലിക്കാസഭയുടെ കാനൻ നിയമത്തിലും ദൃശ്യമാണ്. ഈ സ്വാധീനത്തിൽനിന്നാണ് ലത്തീൻ കാനൻ നിയമത്തെ വിവിധ പുസ്തകങ്ങളായി തിരിക്കുന്ന രീതി ഉണ്ടായത്. 1983-ൽ പ്രസിദ്ധീകരിച്ച ലത്തീൻ കാനൻ നിയമത്തിൽ ഏഴു പുസ്തകങ്ങളാണുള്ളത്. അവയെ വിവിധ ഭാഗങ്ങളും ശീർഷകങ്ങളും അധ്യായങ്ങളുമായി തിരിച്ചിരിക്കുന്നു. പൗരസ്ത്യ കാനൻ നിയമത്തെ പ്രധാനമായും ശീർഷകങ്ങളായാണു തിരിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുപ്പതു ശീർഷകങ്ങളാണു പൗരസ്ത്യ കാനൻ നിയമത്തിലുള്ളത്.
2. ലത്തീൻ കാനൻ നിയമത്തിലെ ഭേദഗതികൾ
ഏതു നിയമത്തിന്റെ കാര്യത്തിലും എന്നപോലെതന്നെ കാനൻ നിയമത്തിലും കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമാണ്. ഈ നിയമങ്ങൾ പരിഷ്കരിക്കുന്നതിനോ അസാധുവാക്കുന്നതിനോ പുതിയവ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള അധികാരം റോമാ മാർപാപ്പയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ അധികാരമുപയോഗിച്ച് ബനഡിക്ട് പതിനാറാമൻ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയും പല മാറ്റങ്ങളും വിവിധ വർഷങ്ങളിലായി ഈ നിയമസംഹിതകളിൽ വരുത്തിയിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരു മാറ്റമായിരുന്നു വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിന്റെ കോടതി നടപടിക്രമങ്ങൾ ലഘൂകരിച്ചുകൊണ്ടു ഫ്രാൻസിസ് മാർപാപ്പ 2015-ൽ നടത്തിയത്.
ലത്തീൻസഭയുടെ കാനൻ നിയമത്തിൽ 1983-നു ശേഷം ഇതുവരെ എട്ടുപ്രാവശ്യമായി നടത്തിയ ഭേദഗതികൾവഴി നാൽപത്തിനാലിലധികം കാനോന(norms)കൾക്കു മാറ്റംവരുത്തുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നടത്തിയ ഒൻപതാമത്തെ ഭേദഗതിയിലാണ് ആദ്യമായി ഒരു പുസ്തകം പൂർണമായും ഭേദഗതി ചെയ്തു പ്രസിദ്ധീകരിക്കുന്നത്. ശിക്ഷാനിയമങ്ങളെ സംബന്ധിച്ച ലത്തീൻ കാനൻ നിയമത്തിലെ ആറാമത്തെ പുസ്തകമാണ് ഇപ്രകാരം ഭേദഗതി ചെയ്തിരിക്കുന്നത്. 2021 മേയ് 23-ന് "ദൈവത്തിന്റെ അജഗണങ്ങളെ പാലിക്കുക' (Pascite gregem Dei) എന്ന അപ്പസ്തോലിക പ്രമാണംവഴി വരുത്തിയ ഭേദഗതികൾ 2021 ഡിസംബർ എട്ടു മുതൽ പ്രാബല്യത്തിലാകും. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു പ്രതികരിക്കാനുള്ള കത്തോലിക്കാസഭയുടെ ശേഷിയാണ് ഈ മാറ്റങ്ങളിൽ പ്രതിഫലിക്കുന്നത്.
3. ഭേദഗതികളുടെ ഉദ്ദേശ്യം
തെറ്റുചെയ്ത വ്യക്തിയുടെ മാനസാന്തരം, ആത്മരക്ഷ, അതോടൊപ്പം കുറ്റംമൂലമുണ്ടായ ഉതപ്പിനും ക്ഷതത്തിനും പരിഹാരം, നീതിയുടെ പുനഃസ്ഥാപനം എന്നിവയെല്ലാമാണു ശിക്ഷവഴി സാധിക്കേണ്ടത്. തെറ്റുചെയ്ത വ്യക്തിയോടു ക്ഷമയും അനുഭാവവും കാണിക്കണം എന്നു പറയുന്പോഴും കുറ്റംവഴിയായി ഉണ്ടായിട്ടുള്ള മുറിവുകൾ ഉണക്കാൻ ആവശ്യമെങ്കിൽ ശിക്ഷകൾ ചുമത്തണം എന്നുതന്നെയാണു സഭ പഠിപ്പിക്കുന്നത്. ഇക്കാര്യത്തിൽ അനാവശ്യ കാർക്കശ്യം എന്നപോലെതന്നെ അതിരുകവിഞ്ഞ മൃദുസമീപനവും മേലധികാരികൾ ഒഴിവാക്കേണ്ടതുണ്ട്.
ഒരു വ്യക്തിക്കെതിരേ ചെയ്ത തെറ്റിൽ തെറ്റു ചെയ്ത വ്യക്തിയുടെയെന്നപോലെതന്നെ മുറിവേറ്റ വ്യക്തിയുടെയും ആത്മരക്ഷയും ക്ഷേമവും സൗഖ്യവും പരിഗണിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ. സ്നേഹവും കരുണയും കാണിക്കുന്നതോടൊപ്പം വക്രമായതിനെ നേരേയാക്കുന്നതും വേണ്ട ശിക്ഷണവും തിരുത്തലുകളും നൽകുന്നതും ഒരു പിതാവിന്റെ കടമയാണെന്നു മേലധികാരികളെ ഓർമിപ്പിച്ചുകൊണ്ടാണു ഫ്രാൻസിസ് മാർപാപ്പ ഈ ഭേദഗതികൾ വരുത്തിയിട്ടുള്ളത്.
ചുരുക്കിപ്പറഞ്ഞാൽ, ശിക്ഷാനിയമങ്ങൾ വേണ്ടവിധം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനു മേലധികാരികളെ സഹായിക്കുക എന്നത് ഈ മാറ്റങ്ങളുടെ ലക്ഷ്യമാണ്. വ്യക്തത കുറഞ്ഞ നിയമങ്ങൾക്കു വ്യക്തത വരുത്തിക്കൊണ്ടും കൃത്യമായ ശിക്ഷാവിധി നിർദേശിച്ചുകൊണ്ടും ചില പുതിയ കുറ്റങ്ങളും ശിക്ഷകളും ശിക്ഷാനിയമ പുസ്തകത്തിന്റെ ഭാഗമാക്കിക്കൊണ്ടുമാണ് ഈ ലക്ഷ്യങ്ങൾ സാധിച്ചിട്ടുള്ളത്.
4. എല്ലാം പുതിയതോ?
ശിക്ഷാനിയമങ്ങൾക്കു ഭേദഗതി വരുത്തി എന്നു പറയുന്പോൾ മുന്പുണ്ടായിരുന്നവ പാടേ തിരുത്തി എന്നർഥമില്ല. നിലവിലുള്ള നിയമങ്ങളെ കൂടുതൽ ഗ്രാഹ്യമായവിധം അവതരിപ്പിക്കുകയും ശിക്ഷകളുടെ തരംതിരിവിലും കാനോനകളുടെ സ്ഥാനത്തിലും ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തതോടൊപ്പം പുതിയ ചില കുറ്റങ്ങളും ശിക്ഷകളും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ആറാം പുസ്തകത്തിന്റെ ഘടനയിലും കാനോനകളുടെ എണ്ണത്തിലും മാറ്റംവരുത്താതെയാണ് ഇക്കാര്യങ്ങൾ നിർവഹിച്ചിട്ടുള്ളത്. പ്രധാന ചില മാറ്റങ്ങൾ താഴെ പറയുന്നവയാണ്.
1. മേലധ്യക്ഷന്മാരുടെ കടമ
സഭാഗാത്രത്തെ സംരക്ഷിക്കാനുള്ള സഭാതലവന്മാരുടെ ഉത്തരവാദിത്വം വ്യക്തമാക്കുന്ന ഒരു ഖണ്ഡിക ആറാം പുസ്തകത്തിന്റെ ആദ്യ കാനോനയിൽതന്നെ കൂട്ടിച്ചേർത്തു (c.1311, 2) എന്നത് ശ്രദ്ധേയമാണ്. ചില കുറ്റങ്ങൾ സഭാഗാത്രത്തിനേൽപിക്കുന്ന ക്ഷതം പരിഹരിക്കുന്നതിനു ശിക്ഷകൾ ആവശ്യമാണ്. എന്നാൽ, ശിക്ഷിക്കാൻ മടികാണിക്കുകയോ അതു മറച്ചുവയ്ക്കുകയോ ചെയ്യുന്ന മേലധികാരികൾക്കെതിരേ ഉണ്ടാകാവുന്ന ശിക്ഷാനടപടികൾ സംബന്ധിച്ചുള്ള നിയമങ്ങൾ 2016-ലും (As a loving mother) 2019 ലും (Vos estis lux mundi) ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഗൗരവമായ തെറ്റുകൾ ചെയ്യാൻ സാധ്യതയുള്ളവരെ ജാഗ്രതാപൂർവം നിരീക്ഷണത്തിൻകീഴിൽ നിർത്തുന്നതും ഈ കടമയുടെ ഭാഗമാണ് (c. 1339, 5).
2. ക്രിമിനൽ വ്യവഹാര നടപടികളുടെ കാലഹരണപ്പെടൽ (Prescription)
സാധാരണയായി കാനൻ നിയമമനുസരിച്ച് ഒരു ക്രിമിനൽ വ്യവഹാര നടപടി കാലഹരണപ്പെടൽ വഴി ഇല്ലാതെയാകുന്നതു മൂന്നു വർഷം കഴിയുന്പോഴാണ്. എന്നാൽ, ഗൗരവമുള്ള ചില കുറ്റങ്ങളുടെ കാര്യത്തിൽ അഞ്ചുവർഷം എന്നു നിശ്ചയിച്ചിരുന്നത് ഏഴു വർഷമാക്കി ഉയർത്തി. സഭാവസ്തുക്കളുടെ അപഹരണവും നിയമാനുസൃതമല്ലാത്ത അന്യാധീനപ്പെടുത്തലും ദുർഭരണവും സഭയിലെ അധികാരത്തിന്റെയോ ഉദ്യോഗത്തിന്റെയോ ദുർവിനിയോഗം, കൈക്കൂലി, പുരോഹിത ശുശ്രൂഷികളും സന്യസ്തരും നടത്തുന്ന കാനൻ നിയമവിരുദ്ധമായ വ്യാപാരങ്ങൾ, പണമിടപാടുകൾ തുടങ്ങിയവ, മനുഷ്യജീവൻ, മനുഷ്യമഹത്വം, സ്വാതന്ത്ര്യം എന്നിവയ്ക്കെതിരായ കുറ്റങ്ങൾ, പുരോഹിത ശുശ്രൂഷികൾ, സന്യസ്തർ, സഭാപരമായ ഉദ്യോഗമോ ശുശ്രൂഷയോ നിർവഹിക്കുന്ന അല്മായർ തുടങ്ങിയവർ ആറാം പ്രമാണത്തിനെതിരായി ചെയ്യുന്ന കുറ്റങ്ങൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ കാലഹരണപ്പെടണമെങ്കിൽ കുട്ടിക്കു പ്രായപൂർത്തിയായശേഷം ഇരുപതുവർഷം കഴിഞ്ഞിരിക്കണം. അതീവ ഗുരുതരമായ (delicta graviora) കുറ്റങ്ങളെ സംബന്ധിച്ച് വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച നിയമങ്ങളെ (Sacramentorum Sanctitatis Tutela) അധികരിച്ചാണ് ഈ ഭേദഗതി വരുത്തിയിട്ടുള്ളത് (art. 7, 1).
3. കൂട്ടിച്ചേർത്ത കുറ്റങ്ങൾ
വിശ്വാസതിരുസംഘത്തിന്റെ നടപടികൾക്കായി നീക്കിവച്ചിരിക്കുന്ന അതീവ ഗുരുതരമായ കുറ്റങ്ങളുടെ പട്ടികയിൽനിന്നു കൂട്ടിച്ചേർത്തവയാണ് ഇവയിൽ ചിലത്. ദൈവനിന്ദാപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയർപ്പണം (c. 1382, 2; SST art. 3, 2), വനിതകൾക്കു പുരോഹിതപട്ടം നൽകുന്നതിനുള്ള ശ്രമം (c. 1379, 3; SST 5, 1,2,3), പ്രായപൂർത്തിയാകാത്ത കുട്ടികൾ, അവർക്കു സമരായി നിയമം പരിഗണിക്കുന്നവർ തുടങ്ങിയവർക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ (c. 1398, 1, 2; SST art. 6), കുന്പസാരത്തിൽ വൈദികനോ കുന്പസാരിക്കുന്ന വ്യക്തിയോ പറയുന്ന കാര്യങ്ങൾ ഉപകരണങ്ങളിൽ പകർത്തി മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് (c. 1386, 3; SST art. 4, 2) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.
ഇങ്ങനെ കൂട്ടിച്ചേർത്ത മറ്റു കുറ്റങ്ങളാണു സഭയിലെ അധികാരസ്ഥാനത്തോ ഉദ്യോഗത്തിലോ ശുശ്രൂഷയിലോ ഉള്ള സന്യസ്തർ, അല്മായർ തുടങ്ങിയവർ ചെയ്യുന്ന മനുഷ്യജീവനും മഹത്വത്തിനും സ്വാതന്ത്ര്യത്തിനും എതിരായ കുറ്റങ്ങൾ (c. 1398, 1), അധികാരമോ പദവിയോ ദുർവിനിയോഗം ചെയ്ത് ആറാം പ്രമാണത്തിനെതിരായി ചെയ്യുന്ന കുറ്റങ്ങൾ (c. 1395, 3; 1398, 2), പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ബലഹീനരായ മുതിർന്നവർക്കും എതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ മുതലായവ.
പൊന്തിഫിക്കൽ രഹസ്യങ്ങളുടെ ലംഘനം (c. 1371, 4), നിയമം അനുശാസിച്ചിട്ടും ചില കുറ്റങ്ങൾ മേലധ്യക്ഷനെ അറിയിക്കുന്നതിൽ വരുത്തുന്ന വീഴ്ച (c. 1371, 6), സഭയുടെ ഭൗതിക സ്വത്തിന്റെ അപഹരണം (c. 1372, 1, 1), അവയുടെ ഭരണത്തിലുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ (c. 1376, 2,1,2), ആറുമാസം തുടർച്ചയായി നിയമവിരുദ്ധമായി പൗരോഹിത്യ ശുശ്രൂഷയിൽനിന്നു മാറിനിൽക്കുക (c. 1392), നിയമാനുസൃതം കൂദാശകൾ നിഷേധിക്കപ്പെട്ടവർക്കു മനഃപൂർവം കൂദാശകൾ നൽകുക (c. 1379, 4) തുടങ്ങിയവയും പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കുറ്റങ്ങളിൽപ്പെടുന്നു.
4. പുതിയ ശിക്ഷകൾ
ഒരു കുറ്റത്തിനു നൽകാവുന്ന ശിക്ഷയെക്കുറിച്ച് ശിക്ഷിക്കാൻ അധികാരമുള്ള വ്യക്തിക്കു ധാരണയുണ്ടാകേണ്ടതുണ്ട്. മുന്പുണ്ടായിരുന്ന നിയമത്തിൽ "ഉചിതമായ ശിക്ഷ' അല്ലെങ്കിൽ "ന്യായമായ ശിക്ഷ' നൽകുക എന്നു പറഞ്ഞിരുന്ന അവസരങ്ങളിൽ മേലധ്യക്ഷൻ ഇതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും നൽകാവുന്ന ശിക്ഷകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിരിക്കുകയാണു പുതിയ ഭേദഗതിയിലൂടെ. 1336-ാം കാനോനയിലാണ് പുതിയ ശിക്ഷകളുടെ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുള്ളത്. അതിനുദാഹരണമാണ് നിശ്ചിത ലക്ഷ്യങ്ങൾക്കായി പിഴയൊടുക്കാനുള്ള കല്പന നൽകുക, കാനോനികമായ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനോ തെരഞ്ഞെടുക്കപ്പെടാനോ ഉള്ള അവസരവും വോട്ടവകാശത്തോടുകൂടി സഭായോഗങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും നിഷേധിക്കുക, സഭാവസ്ത്രം ഉപയോഗിക്കുന്നത് (പുരോഹിതശുശ്രൂഷികളും സന്യസ്തരും) വിലക്കുക, കുന്പസാരിപ്പിക്കുന്നതിനും പ്രസംഗിക്കുന്നതിനുമുള്ള അധികാരം, നിയുക്തമായ ഭരണാധികാരം എന്നിവ എടുത്തുകളയുക തുടങ്ങിയവ. പാഷണ്ഡത പഠിപ്പിക്കുക, തിരുത്തലുകൾ നൽകിയിട്ടും അധികാരികളെ അനുസരിക്കാതിരിക്കുക, സഭാഭരണം തടസപ്പെടുത്തുക, സഭാശുശ്രൂഷകരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്കെല്ലാം നൽകാവുന്ന ഉചിതമായ ശിക്ഷയിൽ മേൽപറഞ്ഞ കാര്യങ്ങളും ഉൾപ്പെടുന്നു.
അതുപോലെതന്നെ എടുത്തുപറയേണ്ട കാര്യങ്ങളാണു സസ്പെൻഷൻ വൈദികശുശ്രൂഷികൾക്കു മാത്രമേ ബാധകമായിട്ടുള്ളൂ എന്നു പുതിയ നിയമത്തിൽ പറയുന്നില്ല എന്നുള്ളതും ശിക്ഷയായി മറ്റൊരു ഉദ്യോഗത്തിലേക്ക് നൽകുന്ന സ്ഥലംമാറ്റം ശിക്ഷകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നതും.
വിശ്വാസ്യത വർധിപ്പിക്കും
2007-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ തുടങ്ങിവച്ച പരിശ്രമമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ശിക്ഷാനിയമങ്ങൾ കൈകാര്യം ചെയ്യുന്ന മേലധ്യക്ഷന്മാർക്ക് ഇതു കൂടുതൽ വ്യക്തത നൽകുമെന്നതിൽ സംശയമില്ല. കുറ്റംചെയ്തവരെ ശിക്ഷിക്കുക മാത്രമല്ല കുറ്റം ചെയ്യാതിരിക്കാൻ മുൻകരുതലെടുക്കേണ്ടതും മേലധ്യക്ഷന്മാരുടെ കടമയാണ് എന്നു നിയമം ഓർമപ്പെടുത്തുന്നു.
ആരെങ്കിലും കുറ്റം ചെയ്താൽ അതുമൂലമുണ്ടായിട്ടുള്ള ഉതപ്പും ക്ഷതവും പരിഹരിക്കപ്പെട്ടു എന്നും ഉറപ്പാക്കണം. ഇക്കാര്യങ്ങളിൽ മേലധ്യക്ഷൻ ക്ഷമയും കരുണയും സഹിഷ്ണുതയുമുള്ള മാതാവും കാർക്കശ്യത്തോടെ ശിക്ഷണവും തിരുത്തലുകളും നൽകുന്ന പിതാവും ആയിരിക്കണം. ഇത്തരം നിലപാടുകൾ സഭയുടെ വിശ്വാസ്യത വർധിപ്പിക്കും. സഭയ്ക്കെതിരേയുള്ള വിമർശനങ്ങൾക്കു മറുപടിയുമാകും.
ഇതുപോലുള്ള ഭേദഗതികൾ പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാനോനകളിലും താമസിയാതെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
ഡോ. ജോർജ് തെക്കേക്കര
(വടവാതൂർ പൗരസ്ത്യ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. പ്രഫസറാണു ലേഖകൻ).