Sunday, July 18, 2021 12:54 AM IST
പടിഞ്ഞാറൻ യൂറോപ്പിനെ കശക്കിയെറിഞ്ഞ മിന്നൽ പ്രളയത്തിന്റെ ഞെട്ടലിലാണ് ലോകം. ഏതാനും ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ 150 പേരിലേറെ മരിക്കുകയും നൂറുകണക്കിനു പേരെ കാണാതാവുകയും ചെയ്തിരിക്കുന്നു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണു സംഭവിച്ചിരിക്കുന്നത്. ജർമനിയിലും ബെൽജിയത്തിലുമാണ് ആൾനാശം കൂടുതൽ. നെതർലൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും പ്രളയക്കെടുതി ഉണ്ടായി. ജർമനിയിൽ നൂറിലധികം പേരാണ് മരിച്ചത്. കഴിഞ്ഞ 60 വർഷത്തിനിടെ ജർമനിയിലുണ്ടായ പ്രകൃതിദുരന്തങ്ങളിലെ ഏറ്റവും ഉയർന്ന മരണമാണ് ഇക്കുറിയുണ്ടായത്. ശാരീരിക വൈകല്യങ്ങളുള്ളവർ താമസിച്ചിരുന്ന ഒരു ഡസൻ ഭവനങ്ങളെങ്കിലും പ്രളയജലത്തിൽ ഒഴുകിപ്പോയി. യൂറോപ്പും ഒപ്പം ലോകം മുഴുവനും അന്ധാളിച്ചിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ജർമനിയിലും സമീപ രാജ്യങ്ങളിലും പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവർ. ഈ വർഷം ജൂൺ 27 മുതൽ ജൂലൈ ഏഴുവരെ അമേരിക്കയിലും കാനഡയിലുമായി അത്യുഷ്ണത്തിൽ മരിച്ചവർ 853 പേരാണ്. കഴിഞ്ഞ വർഷം ജൂണിലും സെപ്റ്റംബറിലുമായുണ്ടായ പ്രളയത്തിൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 1,922 പേർ മരിച്ചു. 2019ൽ ഇന്ത്യയിലും നേപ്പാളിലുമായുണ്ടായ പ്രളയത്തിൽ 1,600 പേരാണു മരിച്ചത്. 2018 സെപ്റ്റംബർ 28ന് ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവർ 4,340 പേരാണ്. 2016ൽ ഇന്ത്യയിലുണ്ടായ അത്യുഷ്ണത്തിൽ മരണമടഞ്ഞത് 1,111 പേർ. ഇത്തരത്തിൽ സമീപകാലത്ത് ലോകമെമ്പാടും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകയാണ്. സുരക്ഷിതമായ ഒരിടവും ഇല്ല എന്ന അവസ്ഥയിലേക്ക് ലോകം എത്തിക്കഴിഞ്ഞിരിക്കുന്നു.
തീവ്രതയേറുന്ന മഴ
ജർമനിയിൽ ഇപ്പോൾ വേനൽക്കാലമാണ്. അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിലാണ് കനത്ത നാശമുണ്ടായത്. മഴയുടെ തീവ്രതയും ഉണ്ടാക്കാവുന്ന നാശത്തിന്റെ വ്യാപ്തിയും കണക്കുകൂട്ടി കൃത്യമായി ജനങ്ങളെ അറിയിക്കുന്നതിനും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിനും അവർക്കു സാധിക്കാതെപോയി. മൂന്നു ദിവസം മുമ്പുതന്നെ ജർമൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ജനങ്ങൾക്കു കൃത്യമായ മുന്നറിയിപ്പു നൽകുന്നതിലും പ്രളയസാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ വേണ്ടവിധത്തിൽ മാറ്റിപ്പാർപ്പിക്കുന്നതിലും വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ജർമനി പോലെ വികസിതമായൊരു രാജ്യത്തിന്റെ അവസ്ഥയിതാണെങ്കിൽ അവികസിത രാജ്യങ്ങളിൽ ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതായിരിക്കും.
പടിഞ്ഞാറൻ യൂറോപ്പിനെ പിടിച്ചുലച്ച പ്രളയത്തിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നതിൽ ശാസ്ത്രലോകത്തിനു സംശയമില്ല. ചൂടു കൂടുമ്പോൾ അന്തരീക്ഷത്തിൽ ഈർപ്പം കൂടും. ഒരു ഡിഗ്രി ചൂടു കൂടിയാൽ മഴയുടെ തീവ്രതയിൽ ഏഴു ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭൂമിയുടെ ധ്രുവങ്ങളിൽ ചൂടുകൂടുന്നുവെന്നും മഞ്ഞുരുകുന്നുവെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകിയിട്ട് ഏറെക്കാലമായി. എന്നാൽ, ആഗോളതാപനം കൂടുന്നതിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഉത്കണ്ഠ ഇപ്പോഴും ശാസ്ത്രലോകത്തിനപ്പുറത്തേക്ക് കാര്യമായി പ്രതിഫലിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
കടൽകയറ്റം
സമുദ്രനിരപ്പ് സംബന്ധിച്ച കണക്കെടുപ്പുകൾ തുടങ്ങിയത് 1880ലാണ്. അതിനുശേഷം ഇതുവരെ സമുദ്രനിരപ്പ് എട്ട് ഇഞ്ചാണ് ഉയർന്നിരിക്കുന്നത്. 2100 എത്തുമ്പോഴേക്കും കടലിലെ ജലനിരപ്പ് ഇപ്പോഴത്തേതിൽനിന്ന് ഒരടി മുതൽ എട്ടടിവരെ ഉയരാമെന്നാണ് കണക്കാക്കുന്നത്. മഞ്ഞുരുകുന്നതും കടൽവെള്ളം ചൂടുപിടിച്ചു വികസിക്കുന്നതുമാണ് ഇത്തരത്തിൽ സമുദ്രജലനിരപ്പ് ഉയരുന്നതിനുള്ള കാരണമെന്നാണ് കണ്ടെത്തൽ. വരാനിരിക്കുന്ന നിരവധി ദശകങ്ങളിൽ കടൽക്കയറ്റത്തോടൊപ്പം കൂറ്റൻ തിരമാലകളും രൂക്ഷമായ കടൽക്ഷോഭവും ഉണ്ടാവുകയും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രളയമുണ്ടാവുകയും ചെയ്യുമെന്നും കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭൗമോപരിതലത്തിലുണ്ടാകുന്ന ഊഷ്മാവിലെ വർധനവ് കടലിനെ ബാധിക്കാൻ ഏറെ കാലമെടുക്കും. നിലവിൽ ഭൂമിയിൽനിന്നു പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങൾ 2100ഓടെ കടലിനെ കൂടുതൽ ചൂടുപിടിപ്പിക്കുമെന്നും സമുദ്രനിരപ്പ് എട്ടടി വരെപ്പോലും ഉയരാൻ ഇടയാക്കുമെന്നുമാണ് കണക്കാക്കുന്നത്.
ബദലിനു മടി
ഏറ്റവും പ്രധാന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനത്തിലുണ്ടാകുന്ന വർധനയാണ് ലോകം നേരിടുന്ന വലിയ ഭീഷണി. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കൽക്കരി ഉപയോഗിക്കുന്നതും ഡീസൽ, പെട്രോൾ തുടങ്ങിയവ ഇന്ധനമാക്കുന്നതും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു കൂട്ടുന്നു. കൂടാതെ, സിമന്റ് നിർമാണ പ്രക്രിയയിലും ധാരാളമായി കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ, ഇത്തരത്തിലുള്ള ഇന്ധന ഉപയോഗത്തിന് ബദൽമാർഗങ്ങളിലേക്കു തിരിയാൻ ലോകത്തിനു കഴിയുന്നില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ലോകത്താകമാനം കൂടിവരുന്നുണ്ട്. എന്നാൽ, വൈദ്യുതി ഉത്പാദനത്തിനായുള്ള കൽക്കരിയുടെ ഉപയോഗം വേണ്ടത്ര കുറയ്ക്കാൻ കഴിയുന്നില്ല. ഇന്ത്യയിൽത്തന്നെ ഇപ്പോൾ കൽക്കരി ഖനനത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. അദാനി ഗ്രൂപ്പ് ഓസ്ട്രേലിയയിൽ നടത്തുന്ന വൻതോതിലുള്ള കൽക്കരി ഖനനത്തിനെതിരേ പരിസ്ഥിതി പ്രവർത്തകർ ഉയർത്തിയ എതിർപ്പും വേണ്ടത്ര ഫലംകണ്ടില്ലെന്നോർക്കണം.
നഗരവത്കരണം
കാലാവസ്ഥാ വ്യതിയാനമാണ് നമ്മുടെ നാട്ടിലടക്കമുണ്ടാകുന്ന പ്രളയത്തിനും അത്യുഷ്ണത്തിനും അടിസ്ഥാനകാരണമെന്നത് പലപ്പോഴും നമ്മുടെ പരിസ്ഥിതിവാദികൾ അംഗീകരിക്കാറില്ല. പശ്ചിമഘട്ടത്തിൽ കപ്പ നടുന്നതും പശുത്തൊഴുത്ത് ഉണ്ടാക്കുന്നതുമെല്ലാമാണ് കേരളത്തിലെ പ്രളയത്തിനും വരൾച്ചയ്ക്കും കാരണം എന്ന മട്ടിലാണ് ഇക്കൂട്ടരുടെ പ്രചാരണം. മലനിരകളിൽ ക്വാറി മാഫിയ ഉയർത്തുന്ന വെല്ലുവിളിക്കുപോലും പാവപ്പെട്ട കർഷകരെയാണ് ഇവർ കുറ്റക്കാരാക്കുന്നതും. കർഷകരോ കാർഷികവൃത്തിയോ അല്ല, നഗരവത്കരണമാണ് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്. എയർകണ്ടീഷണറുകളും വൻകിട നിർമാണങ്ങളും വ്യോമഗതാഗതവും മറ്റും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലും സംബന്ധിച്ച പഠനങ്ങൾക്ക് ഇപ്പോഴും വേണ്ടത്ര ഗൗരവം നൽകുന്നില്ല എന്നതും കാണാതെപോകരുത്. അനാവശ്യമായ നിർമാണപ്രക്രിയകൾക്കാണ് ആദ്യം വിലക്കേർപ്പെടുത്തേണ്ടത്. എല്ലാ രാജ്യങ്ങളും എല്ലാത്തരം വൻകിട നിർമാണങ്ങൾക്കും സത്യസന്ധമായ പരിസ്ഥിതി ആഘാതപഠനം നടത്തുകയും അത് ജനകീയ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ചെറിയൊരു വീടുണ്ടാക്കാൻ സാധാരണക്കാരന് അനുമതി കിട്ടണമെങ്കിൽ എത്രയോ കടമ്പകളാണ്. എന്നാൽ കെ-റെയിൽ, വിമാനത്താവളങ്ങൾ, സെൻട്രൽ വിസ്ത തുടങ്ങിയവ പോലുള്ള വൻകിട പദ്ധതികൾക്ക് യാതൊരു അനുമതി പ്രശ്നവുമില്ല. ഇത്തരം വൻകിട പദ്ധതികൾ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം വേണ്ടത്ര ചർച്ചചെയ്യപ്പെടുന്നില്ല. ഏതാണ്ട് ലോകംമുഴുവൻ ഇതുതന്നെയാണ് അവസ്ഥ. മനുഷ്യരാശിയുടെ മാത്രമല്ല പ്രകൃതിയുടതന്നെ സർവനാശത്തിലേക്കായിരിക്കും ഇത്തരമൊരവസ്ഥ ചെന്നെത്തുക.
സി.കെ. കുര്യാച്ചൻ