Monday, October 4, 2021 11:39 PM IST
കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിലുള്ള കർഷകർക്കെതിരേ ക്രൂരമായ അതിക്രമമാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. അക്രമങ്ങളിലൂടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും സമരം കൂടുതൽ കൂടുതൽ ശക്തമാകുന്ന കാഴ്ചയാണ്.
ഹരിയാനയിലെ കർണാൽ ടോൾ പ്ലാസയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരേ പ്രതിഷേധിക്കുന്നതിനിടെ ക്രൂരമായ പൊലീസ് മർദനം ഏറ്റ സുശീൽ കാജൽ എന്ന കർഷകന്റെ മരണവാർത്ത പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കകമാണ് ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയിൽനിന്നു നാല് കർഷകരുൾപ്പെടെ ഒൻപതുപേരുടെ ജീവനെടുത്ത അക്രമത്തിന്റെ ദാരുണമായ വാർത്ത പുറത്തുവന്നിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിന്റെ ഗതി തിരിച്ചുവിടാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമായ ഗൂഢാലോചനയാണ് എന്ന വാദമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
സമരത്തോട് നേതാക്കൾ പുലർത്തുന്ന നിരാശ കലർന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് കർഷകസമരം ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട് എന്നാണ്. ഇത്തരം പ്രതികരണങ്ങൾ സ്വാഭാവികമായും അക്രമങ്ങൾക്കു കാരണമാകുന്നുണ്ട്.
ലഖിംപുർ ഖേരിയിൽ നടന്ന ദുരന്തത്തിന്റെ പ്രകോപനം, കർഷകർക്കെതിരേ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് കുമാർ മിശ്ര നടത്തിയ പ്രകോപനപരമായ ചില പരാമർശങ്ങളാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഹരിയാനയിലെ ഝാജറില്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പങ്കെടുക്കേണ്ട ചടങ്ങ് നടക്കുന്ന വേദി കരിങ്കൊടികളുമായി കര്‍ഷകര്‍ വളഞ്ഞിരുന്നു
10 മാസം പിന്നിട്ട സമരം
വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സിംഘുവിലും തിക്രിയിലും ഗാസിപൂരിലും ആയിരക്കണക്കിന് കര്‍ഷകര്‍ തമ്പടിച്ചു നടത്തുന്ന പ്രതിഷേധം 10 മാസം പിന്നിട്ടുകഴിഞ്ഞിരിക്കുന്ന സമയത്താണ് ചോരയിൽ മുക്കികൊണ്ട് സമരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ.
സമരത്തിനു നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്തു ഗാസിപുര്‍ സമരം ദുര്‍ബലമാക്കാന്‍ സർക്കാർ ശ്രമിച്ചത് യഥാർഥത്തിൽ കർഷകരുടെ സമരവീര്യത്തെ ആളിക്കത്തിക്കുകയാണു ചെയ്തത് .
ഉടൻതന്നെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളെ താഴെയിറക്കാനുള്ള ശക്തമായ പ്രചാരണവും കർഷകസംഘടനകൾ ആരംഭിച്ചിട്ടുണ്ട്.
ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കര്‍ഷകസമരത്തില്‍ അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഭാഗമായിരിക്കുന്നത്. രാജ്യമെമ്പാടും വിപുലമായ കര്‍ഷക ഐക്യം ഉണ്ടാക്കിയെടുക്കാന്‍ ഈ സമരത്തിനു കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
മൂന്നു കാർഷിക നിയമങ്ങൾ
കഴിഞ്ഞ സെപ്റ്റംബറില്‍ പാർലമെന്റ് പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളെച്ചൊല്ലിയാണു രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷകപ്രക്ഷോഭം ആരംഭിച്ചത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ നിയമങ്ങളെന്നു സര്‍ക്കാര്‍ പറയുമ്പോൾ, കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് നിയമമെന്നാണു കർഷകസംഘടനകൾ ഒറ്റക്കെട്ടായി വാദിക്കുന്നത്.
കാര്‍ഷികോത്പാദന വ്യാപാര, വാണിജ്യ (പ്രോത്സാഹന) നിയമം 2020, കാര്‍ഷികസേവന വിലസ്ഥിരത സംബന്ധിച്ച് കര്‍ഷകരുടെ (ശക്തീകരണം, സംരക്ഷണം) കരാര്‍ നിയമം, അവശ്യവസ്തു (ഭേദഗതി) നിയമം 2020 എന്നിവയാണ് വിവാദമായ മൂന്നു നിയമങ്ങള്‍. മൂന്നു നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. പിന്‍വലിക്കില്ല, പകരം ഭേദഗതിയാകാമെന്നാണു സര്‍ക്കാർ നിലപാട്.
ഡൽഹിയുടെ അതിർത്തികൾ വളഞ്ഞ് 2020 നവംബര്‍ 26നാണ് ദേശീയ പാതകള്‍ ഉപരോധിച്ച് ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധത്തിനു കര്‍ഷകര്‍ തുടക്കമിട്ടത്. മരംകോച്ചുന്ന തണുപ്പിനെയും ചുട്ടുപൊള്ളിക്കുന്ന ചൂടിനെയും മാത്രമല്ല, കോവിഡ് മഹാമാരിയെപ്പോലും വകവയ്ക്കാതെയാണ് വയോധികരും കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള ജനസഞ്ചയം പ്രക്ഷോഭത്തിന്റെ ഭാഗമായി റോഡുകളിലും തെരുവിലും ടെന്റുകളിലും സമരം തുടരുന്നത് . ഡൽഹിയുടെ അതിര്‍ത്തികളായ തിക്രിയിൽ 16-17 കിലോമീറ്റര്‍ ദൂരത്തിലും സിംഘുവിൽ ഒൻപത് കിലോമീറ്റര്‍ ദൂരത്തിലും പതിനായിരക്കണക്കിന് കർഷകർ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുകയാണ്.
"എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്നതിനു പകരം കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജനവിഭാഗമായ കര്‍ഷകരുടെ താല്പര്യങ്ങള് ബലി കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന ചിന്ത രാജ്യവ്യാപകമായി പടരുന്നതിൽ കർഷകസമരം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കർഷകസമരത്തിന്റെ ഫലമായി ഉത്തരേന്ത്യയിൽ കേന്ദ്രസർക്കാരിനെതിരേ വലിയ ജനവികാരം രൂപംകൊള്ളുന്നുണ്ട്.
ബിജെപിക്ക് ഭരണമുള്ള ഉത്തര്‍പ്രദേശില്‍ ഈ അടുത്തു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടുകയുണ്ടായി . ബനാറസ്, വാരാണസി, മഥുര, അയോധ്യ തുടങ്ങി ബിജെപി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന മേഖലകളില്‍പോലും വന്‍പരാജയം നേരിട്ടു.
സമരം പൊളിക്കാൻ ശ്രമങ്ങൾ
ഒരു ഡസൻ തവണയെങ്കിലും കേന്ദ്രവും കര്‍ഷകസംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനവും ചർച്ചകളിൽ ഉരുത്തിരിഞ്ഞിട്ടില്ല. മൂന്നു നിയമവും പിന്‍വലിച്ചേ തീരൂവെന്ന നിലപാടില്‍ കര്‍ഷകസംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
ചര്‍ച്ചകള്‍ പരമാവധി നീട്ടിക്കൊണ്ടുപോയി സമരം പൊളിക്കാമെന്ന സർക്കാരിന്റെ പ്രതീക്ഷയും പാളി. സമരം ചെയ്യുന്ന കര്‍ഷകരെ നക്സലുകളെന്നും ഖാലിസ്ഥാനികളെന്നും ചിത്രീകരിച്ചുകൊണ്ടു സമരത്തെ തകർക്കാനുള്ള ശ്രമങ്ങളും ഉണ്ടായി.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കർഷകർ നടത്തിയ ട്രാക്ടര്‍ പരേഡിനിടെ ആസൂത്രിത അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ട് സമരത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. കാർഷികനിയമങ്ങള്‍ തത്ക്കാലം മരവിപ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടു പല തവണ ആവശ്യപ്പെട്ടങ്കിലും കേന്ദ്രസർക്കാർ ഇപ്പോഴും നിഷേധാത്മക സമീപനം തുടരുകയാണ്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നു പറഞ്ഞ കോടതി വിഷയം പഠിക്കുന്നതിനു നാലംഗസമിതി രൂപീകരിക്കുകയുണ്ടായി. എന്നാൽ സമിതിയിലെ നാല് അംഗങ്ങളും ഏതെങ്കിലും രീതിയില്‍ കാര്‍ഷികനിയമങ്ങളെ പിന്തുണച്ചവരാണെന്നും അതിനാൽ സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
അന്തർദേശീയ പിന്തുണ
കർഷകസമരത്തിന് അന്തർദേശീയ തലത്തിലും വലിയ പിന്തുണയാണു ലഭിച്ചുവരുന്നത്. സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി അമേരിക്കയിലും കാനഡയിലുമടക്കം വിവിധ രാജ്യങ്ങളിൽ പ്രതിഷേധറാലികൾ സംഘടിപ്പിക്കുകയുണ്ടായി.
യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പ്രതിഷേധ റാലികൾ നടന്നു. കാനഡയിലെ ടൊറൊന്റോ, വാൻകൂവർ തുടങ്ങിയ സിറ്റികളിലാണ് കർഷകരെ പിന്തുണച്ചും മോദി സർക്കാരിനെതിരേ രൂക്ഷവിമർശനമുന്നയിച്ചും വലിയ പ്രതിഷേധറാലികൾ അരങ്ങേറിയത്.
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം നടന്ന സിഡ്നി സ്റ്റേഡിയത്തിലും കർഷകരോടുള്ള ഐക്യദാർഢ്യപ്രതിഷേധം നടന്നിരുന്നു. ഇന്ത്യയിലെ ഭരണകൂടപക്ഷ മാധ്യമങ്ങൾ തമസ്കരിച്ച കർഷകസമരത്തെ അന്തർദേശീയമാധ്യമങ്ങൾ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് കാണുന്നത് .
കേരളം, തമിഴ്നാട്, ബംഗാൾ ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ഒരു കാരണമായി കണക്കാക്കുന്നത് കർഷകസമരമാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് കനത്ത തിരിച്ചടി നൽകണമെന്ന വാശിയിലാണ് കർഷകസംഘടനകൾ.
കേന്ദ്രസർക്കാരും കർഷകസംഘടനകളും തങ്ങളുടെ നിലപാടുകളിൽനിന്നും പിന്നോട്ടു പോകാതെ നിൽക്കുമ്പോൾ ഉടനെയെങ്കിലും ഒരു ഒത്തുതീർപ്പിനുള്ള സാധ്യതകൾ വിരളമാണ് . ഏതായാലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക സംഭവമായി കർഷക പ്രക്ഷോഭം മാറുകയാണ് .
റോണി കെ. ബേബി