Thursday, December 30, 2021 1:24 AM IST
നിയമംകൊണ്ടു സർക്കാരും കൈയൂക്കുകൊണ്ട് ആൾക്കൂട്ടവും വിദ്വേഷപ്രസംഗങ്ങൾകൊണ്ടു തീവ്ര ഹിന്ദുത്വ പ്രചാരകരും ക്രൈസ്തവരെ പീഡിപ്പിക്കുന്നു. 1998 മുതൽ ക്രൈസ്തവർക്കെതിരേ സംഘടിത ആക്രമണങ്ങൾ ഉണ്ടാകുന്നതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടുചെയ്യുന്നു. 2016-ൽ 330, 2017-ൽ 440, 2018-ൽ 478, 2019-ൽ 570 എന്നീ ക്രമത്തിൽ ക്രൈസ്തവർക്കെതിരേ ആക്രമണങ്ങളുണ്ടായി.
2021 ഡിസംബർ 23നു കർണാടക നിയമസഭയിൽ മതപരിവർത്തനം തടയാൻ ബിൽ പാസാക്കി. മതപരിവർത്തനം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടാൽ അതിന്റെ മറവിൽ ക്രൈസ്തവർക്കെതിരേ കേസെടുക്കാൻ സാധിക്കും. കേസ് തെളിയിക്കപ്പെട്ടാൽ അഞ്ചുവർഷം തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. മതപരിവർത്തനത്തിനു വിധേയരാകുന്നവർ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ശിക്ഷ ഇരട്ടിയാകും.
ക്രിസ്മസ് കാലത്തു കർണാടക സർക്കാർ ഹേറോദേസിനെപ്പോലെ പെരുമാറിയെന്നു കർണാടകയിലെ ക്രൈസ്തവ നേതൃത്വം പ്രതികരിച്ചു. യേശുവിന്റെ ജനനത്തിൽ അസ്വസ്ഥനായിത്തീർന്ന ഹേറോദേസ് യേശുവിനെ വകവരുത്താൻ നാട്ടിൽ വ്യാപകമായി ശിശുവധം നടത്തിയതുപോലെ ക്രൈസ്തവരെ വേട്ടയാടാൻ സർക്കാർ നേതൃത്വം വഹിക്കുന്നുവെന്നാണ് ആക്ഷേപം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ ആസൂത്രിത ആക്രമണങ്ങൾ നടന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ സംഘപരിവാർ ശക്തികൾ സാന്താക്ലോസിന്റെ കോലം കത്തിച്ചു. വാരണാസിയിലെ മത്രിധാം ആശ്രമത്തിനു മുന്നിൽ പള്ളിക്കെതിരേ മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ചു. ഹരിയാനയിലെ ക്രൈസ്തവ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷത്തിനെതിരേ ജയ് ശ്രീറാം വിളിച്ചു പ്രശ്നങ്ങളുണ്ടാക്കി. ഹരിയാനയിലെതന്നെ കുരുക്ഷേത്രയിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ വേദിയിൽ കയറി ഹനുമാൻ കീർത്തനം ചൊല്ലി. അംബാലയിൽ ക്രിസ്തുവിന്റെ പ്രതിമ തകർത്തു. ഗുരുഗ്രാമിൽ ക്രിസ്മസ് ആഘോഷം നടന്ന പള്ളി അക്രമികൾ അടിച്ചുതകർത്തു. ആസാമിലെ സിൽച്ചാർ പള്ളിയിലേക്ക് അക്രമികൾ ഇരച്ചുകയറി ചടങ്ങുകൾ അലങ്കോലമാക്കി. കർണാടകയിലെ മാണ്ഡ്യയിലുള്ള നിർമല സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി.
ക്രൈസ്തവർ വ്യാപകമായി മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. 1971-ലെ കണക്കുപ്രകാരം ക്രൈസ്തവരുടെ ജനസംഖ്യ 2.53 ശതമാനമായിരുന്നു. 1991-ൽ അത് 2.43 ശതമാനവും 2011-ൽ 2.3 ശതമാനവുമാണ്. 16,000ലധികം വൈദികരും 50,000ലധികം സിസ്റ്റേഴ്സും ആയിരക്കണക്കിനു കോളജുകളും പതിനായിരക്കണക്കിനു സ്കൂളുകളും ആശുപത്രികളും ആതുരാലയങ്ങളുമുള്ള കത്തോലിക്കാ സഭ വ്യാപകമായി മതപരിവർത്തനം നടത്തിയിരുന്നെങ്കിൽ ക്രൈസ്തവരുടെ സംഖ്യ ഗണ്യമായി ഉയരേണ്ടിയിരുന്നില്ലേ?
മതപരിവർത്തന നിയമം ഭരണഘടനയുടെ 25-ാം അനുഛേദത്തിനു വിരുദ്ധമാണ്. വിശ്വസിക്കാനും വിശ്വാസമനുസരിച്ചു ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തുന്നു. വിശ്വാസം മാറാനുള്ള അവകാശവും വിശ്വാസം ഉപേക്ഷിക്കുന്നതിനുള്ള അവകാശവും ഭരണഘടനാദത്തമാണ്. അതുകൊണ്ടു സ്വമനസാലേ മതം മാറാനുള്ള ഒരുവന്റെ അവകാശത്തെ നിയമംമൂലം തടയാനാകില്ല.
ക്രൈസ്തവ മിഷനറിമാർ പ്രവർത്തിക്കുന്നത് അസംഘടിതരും ചൂഷിതരും പാവപ്പെട്ടവരുമായ ഗ്രാമീണർക്കിടയിലാണ്. ആദിവാസികൾ, പട്ടികജാതി പട്ടികവർഗക്കാർ, കീഴ്ജാതിക്കാർ തുടങ്ങിയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണു മിഷനറിമാരുടെ ശ്രമം. അവരെ മതംമാറ്റാനല്ല മനുഷ്യരാക്കാനാണ് മിഷനറിമാർ യത്നിക്കുന്നത്. മതപരിവർത്തന നിയമം വന്നാൽ ഭക്ഷണം കൊടുക്കുന്നതും മരുന്നു നൽകുന്നതും വിദ്യാഭ്യാസം നൽകുന്നതും അവരുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമെല്ലാം മതപരിവർത്തനം ലക്ഷ്യംവച്ചാണെന്ന് ആക്ഷേപിച്ചു കേസെടുക്കുന്ന സാഹചര്യമുണ്ടാകാം.
ഹൈന്ദവർ പൊതുവേ സമാധാനകാംക്ഷികളും മതസഹിഷ്ണുതയുള്ളവരും എല്ലാവരെയും ഉൾക്കൊള്ളുന്നവരുമാണ്. ഹിന്ദുത്വവാദികളായ സംഘപരിവാർ ശക്തികളാണു രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതസ്പർധ പ്രചരിപ്പിക്കുന്നത്. സംഘപരിവാർ പ്രത്യയശാസ്ത്രത്തിനു വിത്തുപാകിയതു വി.ഡി. സവർക്കർ ആണ്. ആർഎസ്എസിന്റെ മതമൗലികരാഷ്ട്ര പ്രത്യയശാസ്ത്രം രൂപീകരിക്കപ്പെട്ടത് ഇതിന്റെ ചുവടുപിടിച്ചാണ്. ഹിന്ദുത്വ ആശയത്തെ ദേശസ്നേഹത്തിന്റെ വർണക്കുപ്പായം പുതപ്പിച്ച് അവതരിപ്പിക്കുന്നതിൽ സംഘപരിവാർ ശക്തികൾ വിജയിച്ചു. സവർക്കറെ പിന്തുടർന്ന് ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രവാദത്തിന് അടിത്തറ വികസിപ്പിച്ചത് ഗോൾവാർക്കർ ആണ്. ഇന്ത്യ ഹിന്ദുക്കൾക്കു മാത്രമുള്ളതാണ്, മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളും ഭീഷണികളുമാണ്, ജനാധിപത്യ സംവിധാനം പാശ്ചാത്യ ഉത്പന്നമാണ് തുടങ്ങിയ തെറ്റായ ആശയങ്ങൾ പ്രചരിപ്പിച്ചാണ് ഭൂരിപക്ഷ വർഗീയത വളർത്തുന്നത്. ഭരണഘടനയുടെ കാവൽക്കാരായ ഭരണകൂടങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കു നിലനിൽപുണ്ടാവില്ല.
അയലാളൻ / പിന്നുര