Tuesday, January 4, 2022 10:21 PM IST
അക്ഷരമാല പാഠപുസ്തകത്തിൽ തിരിച്ചെത്തിക്കണമെന്നും മാതൃഭാഷയ്ക്കായി ബില്ല് തയ്യാറാക്കണമെന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചിന്തിക്കേണ്ട ഒരുതരം ഗതികേട് മലയാളിക്ക് വന്നുചേർന്നിരിക്കുന്നുവെന്നത് ഒരു ദുരവസ്ഥതന്നെ.
മാതൃഭാഷ പഠിക്കണോ വേണ്ടയോ? എന്താണ് അതിന്റെ സാധ്യതകൾ? ഇന്ന് മലയാളിയെ സാരമായി അലട്ടുന്ന ചോദ്യങ്ങളാണിവ. മാതാവും മാതൃഭൂമിയും സ്വർഗസമാനമെന്ന് അഭിമാനിക്കുന്ന മലയാളിക്ക് മലയാളഭാഷയുടെ ശ്രേഷ്ഠത മനസിലാക്കിക്കൊടുക്കേണ്ട ഒന്നാണോ? അവന്റെ മനസിൽ അലിഞ്ഞു ചേർന്നതും അനുദിന ജീവിതവ്യാപാരത്തിന്റെ ഭാഗവുമല്ലേയത്? എന്നാൽ, ഇന്ന് നമ്മിലെത്രപേർ മലയാളത്തെ സ്നേഹിക്കുന്നു? മലയാളം പറയുന്നതിൽ അഭിമാനിക്കുന്നു? തെറ്റു കൂടാതെ മലയാളം എഴുതുന്നു? ഇതര ഭാഷകളെക്കുറിച്ചുള്ള അറിവും വിജ്ഞാനവും അനായാസം ആർജിക്കുന്ന മലയാളി, മാതൃഭാഷയുടെ മഹത്ത്വവും സാധ്യതകളും എത്രമാത്രം അറിയുന്നു എന്നുള്ളത് പ്രസക്തമായ ചോദ്യമാണ്.
വിദേശാധിപത്യത്തിൽനിന്നു മുക്തരായപ്പോൾ, കേവലം രാഷ്ട്രീയ അടിമത്തത്തിൽനിന്നുള്ള മോചനം മാത്രമായിരുന്നില്ല നമുക്ക് ലഭിച്ചത്; സംസ്കാരത്തിന്റെയും ഭാഷയുടെയുമൊക്കെ വീണ്ടെടുപ്പുകൂടിയായിരുന്നു അത്. എന്നാൽ, എവിടെയോ എപ്പൊഴോ നമ്മിൽ കടന്നുകൂടിയ വികലമായ ഒരു വിദേശാനുകരണ ഭ്രമം നമ്മുടെ അബോധതലങ്ങളെ പിടിമുറുക്കുന്നു എന്നതാണ് വസ്തുത. "എന്റെ കുട്ടിക്ക് മലയാളം അറിയില്ല’ എന്ന് പറയുന്നതിൽപോലും ക്രെഡിറ്റ് എടുക്കുന്ന മലയാളിയുടെ മനോഭാവമാണ് ശോചനീയം.
ശ്രേഷ്ഠ ഭാഷ
മൂന്നരക്കോടി വരുന്ന മലയാളികളുടെ സ്വന്തമായ മലയാളം ഒരു ശ്രേഷ്ഠഭാഷയാണ്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള ആറ് ഇന്ത്യൻ ഭാഷകളിൽ അഞ്ചാമതാണ് മലയാളം. സാഹിത്യസംഭാവനകളിലും സർഗശേഷിയിലും മലയാളത്തിനുള്ള സ്ഥാനം ഒട്ടും പിന്നിലല്ല. എന്നിട്ടും നമുക്കു ചുവടുതെറ്റിയത് എവിടെയാണ്?
മലയാളി മലയാളത്തെ മറക്കുന്പോൾ കേവലമൊരു ഭാഷയെയല്ല മറക്കുന്നത്; മറിച്ച് ഒരു സംസ്കാരത്തെയും പൈതൃകത്തെയും അതുനൽകുന്ന സഹിതഭാവത്തെയുമാണ്. ഇന്ന് സമൂഹത്തിൽ നടമാടുന്ന ധർമച്യുതികൾക്കും വർഗീയധ്രുവീകരണത്തിനും മതഭ്രാന്തിനും കാരണം മാതൃഭാഷയെക്കുറിച്ചും അതു സംവേദനം ചെയ്യുന്ന പാരസ്പര്യത്തെക്കുറിച്ചുമുള്ള അറിവില്ലായ്മയാണെന്ന് പകൽപോലെ വ്യക്തം. മനുഷ്യജീവിതത്തിന്റെ കാതലായ പ്രതിഭാസങ്ങളിലെല്ലാം ഭാഷ ഉൾപ്പെട്ടിരിക്കുന്നുവെന്നാണ് സാമൂഹികമനഃശാസ്ത്രം പറയുന്നത്. അതിനാൽ ഭാഷയെ വീണ്ടെടുക്കുക എന്നാൽ വ്യക്തിയെയും സമൂഹത്തെയും സംസ്കാരത്തെയും വീണ്ടെടുക്കുക എന്നുതന്നെയാണർത്ഥം.
മലയാളിയുടെ ഗതികേട്
അക്ഷരമാല പാഠപുസ്തകത്തിൽ തിരിച്ചെത്തിക്കണമെന്നും മാതൃഭാഷയ്ക്കായി ബില്ല് തയാറാക്കണമെന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചിന്തിക്കേണ്ട ഒരുതരം ഗതികേട് മലയാളിക്ക് വന്നുചേർന്നിരിക്കുന്നുവെന്നത് ഒരു ദുരവസ്ഥതന്നെ. ഇവിടെയാണ്, നൂറ്റാണ്ടുകൾക്കുമുന്പ് മലയാളഭാഷയുടെ ആഴവും പരപ്പും തിരിച്ചറിഞ്ഞ് അതിനു വേണ്ടി ജീവാർപ്പണം ചെയ്ത അർണോസ് പാതിരിയെപ്പോലെയുള്ള അർണവത്തെ സ്മരിക്കേണ്ടത്. മലയാളഭാഷയുടെ വാതായനങ്ങൾ വിദേശികൾക്കുപോലും തുറന്നുകൊടുത്ത "സിദ്ധരൂപ’മായ പാതിരി, ലത്തീൻ ഭാഷയുടെ വ്യാകരണ നിഷ്ഠാപ്രമാണത്തിനനുസരിച്ച് മലയാളഭാഷയ്ക്ക് സുഘടിതവും കൃത്യവും യുക്തവുമായ വ്യാകരണ-നിഘണ്ടു നിർമിതിയിലൂടെ നാട്ടുപണ്ഡിതരെപ്പോലും അതിശയിപ്പിക്കുന്ന ഭാഷാജ്ഞാനം ആർജിച്ചത് കേവലം 20 വയസിനുശേഷമാണെന്നുള്ളത് മലയാളത്തിൽ പിറന്ന് മലയാളം കേട്ടുവളരുന്ന മലയാളി ഏറെ ചിന്തിക്കേണ്ട വസ്തുതയാണ്.
അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്തുമായിക്കൊള്ളട്ടെ, ഒരു നാടിനെയും നാട്ടുകാരെയും സംസ്കൃതിയെയും അറിയാൻ സാഹസികമായ യാത്ര ചെയ്ത് ഇവിടെ എത്തുകയും തികച്ചും അന്യമായ ഒരു ഭാഷയുടെ അക്ഷരമാലമുതൽ ആത്മാവുവരെ തൊട്ടറിയുകയും അതിന്റെ അപാരസാധ്യതകളെ മനസിലാക്കി, അയത്നലളിതമായി ആശയ വിനിമയം നടത്തുകയുംചെയ്തു എന്നത് ചിന്തനീയമാണ്. സാധ്യതകളോ സൗകര്യങ്ങളോ സാങ്കേതികതയോ ഇന്നത്തപ്പോലെ വികസിച്ചിട്ടില്ലാത്ത ഒരു കാലത്താണ് അർണോസ് പാതിരി (1681-1732), ഹെർമൻ ഗുണ്ടർട്ട് (1814-1893), ബെഞ്ചമിൻ ബെയ്ലി (1791-1871) തുടങ്ങിയ വിദേശികൾ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും നിസ്തുല സംഭാവനകൾ നല്കിയത് എന്നോർമിക്കണം.
മംഗ്ലീഷുകാർ
മലയാളി പലപ്പോഴും "മംഗ്ലീഷ്’ സംസാരിക്കുന്പോൾ വിദേശികൾ ഉച്ചാരണശുദ്ധിയോടെ, മലയാളിയെപോലും ലജ്ജിപ്പിക്കുന്നവിധം മലയാളം സംസാരിക്കുന്നത് നമുക്ക് ബോധോദയം നൽകേണ്ടതാണ്. മക്കളെ മലയാളം പഠിപ്പിക്കണമെന്ന് പ്രവാസി മലയാളികൾക്ക് വിചാരം ഉദിച്ചെങ്കിൽ അതിന്റെ പിന്നിലും ഒരു ജീവിത യാഥാർത്ഥ്യമുണ്ട്. വിദേശത്തു ജനിച്ച മക്കൾ, അവിടെത്തന്നെ വാക്കിലും നോക്കിലും തഴയപ്പെടുകയും മാതാപിതാക്കളുടെ ഭാഷ അറിയാത്തതുകൊണ്ട് വീട്ടിലും നാട്ടിലും തനിവിദേശികളായി മാറുകയും ചെയ്യുന്പോൾ അത് ഒരു തലമുറയിൽ സൃഷ്ടിക്കുന്ന സംഘർഷവും സങ്കീർണതയും ചെറുതല്ല.
"പെറ്റമ്മയും മാതൃഭാഷയും പിറന്നനാടും' ഒന്നാണെന്ന് പഠിപ്പിച്ച സംസ്കാരമാണ് നമ്മുടേത്. മലയാള ഭാഷയോടുള്ള മനോഭാവത്തിലെ മാറ്റം തന്നെയാവണം ആദ്യചുവട്. നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിലും പാഠ്യപദ്ധതിയിലും മാതൃഭാഷയ്ക്ക് മതിയായ ഇടം നൽകിക്കൊണ്ടുള്ള ഒരു മുന്നേറ്റമായിരിക്കണം ഇനി നാം ലക്ഷ്യം വയ്ക്കേണ്ടത്.
ഭാഷയെന്ന അടയാളം
ഭാഷ ഒരു സമൂഹത്തിന്റെ അടയാളമാണ്. സാമൂഹികജീവിയായ മനുഷ്യന്റെ വികാസപരിണാമം ഭാഷയിലൂടെത്തന്നെയാണ് സംഭവിക്കുന്നത്. അവന്റെ വികാരവിചാരങ്ങളെ രൂപപ്പെടുത്തുന്നതിൽ ഭാഷയ്ക്കുള്ള സ്വാധീനം നിർണായകവുമാണ്. ഭാഷയിലൂടെ ഒരു സംസ്കാരത്തെത്തന്നെ വിമലീകരിക്കാമെന്നും ഒരു ജനതയെ ചലിപ്പിക്കാനും പ്രചോദിപ്പിക്കാനും ശക്തീകരിക്കാനും ഭാഷയ്ക്കാകുമെന്നും നമ്മുടെ പൂർവസൂരികൾ തെളിയിച്ചു തന്നിട്ടുണ്ട്. അന്നും ഇന്നും ഭാഷയ്ക്കുള്ള ഈ ജൈവശേഷി തിരിച്ചറിഞ്ഞ് മുന്നേറുക എന്നതാണ് കരണീയം.
സമൂഹനിർമിതിയിൽ സർഗപരമായി ചിന്തിക്കാനും ക്രിയാത്മകമായി ഇടപെടാനുമുള്ള അവസരങ്ങളാണ് ഭാഷയിലൂടെ സംജാതമാകുന്നത്. ഉയർന്ന ചിന്തകളും കുലീനകാഴ്ചകളും സാമൂഹികപ്രതിബദ്ധതയും കർമ്മ ബോധവുമുള്ള ഒരു തലമുറയെ രൂപപ്പെടുത്താൻ ഭാഷയിലൂടെയുള്ള ഒരു വിപ്ലവത്തിന് നാം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. ആദാനപ്രദാനങ്ങളിലൂടെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഭാഷ, സംസ്കാരങ്ങളെയും പാരന്പര്യങ്ങളെയും അറിയാനും മനസിലാക്കാനുമുള്ള മാധ്യമം കൂടിയാണ്. ഇത്തരം തിരിച്ചറിവുകളിലൂടെ ഗദ്യപദ്യങ്ങളിലൂടെയും ഞാറ്റുവേലകളിലൂടെയും തോറ്റങ്ങളിലൂടെയും കൈരളിയുടെ മനോജ്ഞത നെയ്ത എഴുത്തും വായനയും ഇവിടെ സജീവമാകേണ്ടതുണ്ട്.
പ്രതിബദ്ധത വേണം
രാഷ്ട്ര, അന്താരാഷ്ട്രവേദികളിൽ മാതൃഭാഷയുടെ മഹത്ത്വം അറിയിക്കാനും അതിലേക്ക് ആകർഷിക്കാനും അതിന്റെ സാധ്യതകൾ പരിചയപ്പെടുത്താനുമുള്ള ഒരു പ്രതിബദ്ധത നമ്മിൽ ഉരുത്തിരിയണം. "മലയാളം പഠിച്ചവർക്ക് മറ്റേതുഭാഷയും വഴങ്ങും’ എന്നൊരു ചൊല്ലുതന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇതുതന്നെ മറ്റേതു ഭാഷയിലേക്കും സംസ്കാരത്തിലേക്കും ആത്മവിശ്വാസത്തോടുകൂടി മലയാളിക്കു കടന്നു ചെല്ലാമെന്ന ശുഭസൂചികയാണ്. മലയാള ഭാഷയ്ക്ക് ലഭിക്കേണ്ട ആദരാഭിമാനവും സംരക്ഷണവും നൽകാൻ നമ്മൾ തയാറായെങ്കിലേ മലയാളമണ്ണിൽ മലയാളഭാഷയ്ക്കു വേരോട്ടമുണ്ടാവുകയുള്ളൂ.
"പിണങ്ങുവാൻ, പിന്നെയുമിണങ്ങുവാൻ
പാടുവാൻ, പഞ്ചാരക്കയ്പ്പേറേ -
യിഷ്ടമെന്നോതുവാൻ
കരയുവാൻ, പൊരുതുവാൻ, ചേരുവാൻ
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം
അന്യമായി പോകുന്ന ജീവമലയാളം.
ഓർക്കുക, അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം.’
(അമ്മ മലയാളം -കുരീപ്പുഴ ശ്രീകുമാർ)
ഫാ. ജോയി ചെഞ്ചേരിൽ, എംസിബിഎസ്