Tuesday, April 26, 2022 11:16 PM IST
പതിനൊന്നു കോടി മാത്രം ജനങ്ങളുള്ള, ലോകത്തിലെ 32-ാമത്തെ സാമ്പത്തിക ശക്തിയായ ഫിലിപ്പീന്‍സ് എന്ന കൊച്ചുരാജ്യം വളരെ അപൂര്‍വമായി മാത്രമേ ലോകവാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ളു. ഇടയ്ക്കിടെ സംഭവിക്കാവുന്ന അധികാര അട്ടിമറിശ്രമങ്ങളും വല്ലപ്പോഴും വീണുകിട്ടുന്ന സൗന്ദര്യപ്പട്ടങ്ങളും പിന്നെ ചൈനയുമായി നടക്കുന്ന സമുദ്രാതിര്‍ത്തി തര്‍ക്കങ്ങളുമൊക്കെ ചിലപ്പോഴെങ്കിലും ഫിലിപ്പീന്സിനെക്കുറിച്ചു വാര്‍ത്തകള്‍ സൃഷ്ടിച്ചേക്കാം.
1986 ഫെബ്രുവരി 26 ന് രാജ്യത്തെ ആദ്യ ജനകീയ വിപ്ലവത്തിലൂടെ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് എന്ന സ്വേച്ഛാധിപതി 20 വര്‍ഷത്തെ കുപ്രസിദ്ധമായ ഭരണത്തിനു ശേഷം പുറത്താക്കപ്പെട്ടതും അമേരിക്കയുടെ സഹായത്താല്‍ അദ്ദേഹവും കുടുംബവും പലായനം ചെയ്തതുമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ വാര്‍ത്ത. അതിലുപരി അദ്ദേഹത്തിന്റെ സുഖലോലുപയായ ഭാര്യ ഇമെല്‍ഡ മാര്‍ക്കോസിന്റെ ധാരാളിത്തത്തിന്റെയും ആഡംബരത്തിന്റെയും കഥകള്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ചു. എന്റെയും എന്റെ തലമുറയില്‍പ്പെട്ട പലരുടെയും ഫിലിപ്പീന്‍സിനെ കുറിച്ചുള്ള ആദ്യ ഓര്‍മ്മകള്‍ ഇമെല്‍ഡയുടെ 3000 ജോഡി ഷൂസുകളുടെയും 888 ഹാന്‍ഡ് ബാഗുകളുടെയും 508 ഗൗണിന്റെയും നിറം പിടിപ്പിച്ച കഥകളാണ്.
മുപ്പത്താറു വര്‍ഷത്തിനുശേഷം മാര്‍ക്കോസും ഇമെല്‍ഡയും അവരുടെ ധൂര്‍ത്തിന്റെ കഥകളും ഇന്ന് ലോകം മുഴുവന്‍ വാര്‍ത്തകളിലൂടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാരണം, അവരുടെ മകന് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂണിയര്‍ ഫിലിപ്പീന്‍സിന്റെ 17-ാമത്തെ പ്രസിഡന്റ് ആകാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന സ്ഥാനാര്‍ഥിയാണ്. മേയ് ഒന്പതിനു നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ 10 പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍, കഴിഞ്ഞ ജനുവരി മുതലുള്ള എല്ലാ പ്രതിവാര അഭിപ്രായ സര്‍വേകളിലും 60 ശതമാനം വോട്ടുമായി ജൂണിയര്‍ മാര്‍ക്കോസ് ഒന്നാം സ്ഥാനത്താണ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മാര്‍ക്കോസ് യുഗം വീണ്ടും വരും.
ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ടതും തെറ്റിദ്ധരിക്കപ്പെട്ടതുമായ ജനകീയ ഭരണാധികാരിയായിരുന്നു മാര്‍ക്കോസ്. സ്വന്തം സുഖത്തിനുവേണ്ടി രാജ്യത്തെ കൊള്ളയടിച്ച സ്വേച്ഛാധികാരിയായി അദ്ദേഹം മുദ്ര കുത്തപ്പെട്ടു.
അതേ സമയം, വളരെയധികം ആളുകള്‍, പ്രത്യേകിച്ചും പഴയ തലമുറക്കാര്‍ മാര്‍ക്കോസ് ഭരണം രാജ്യത്തിന്റെ സുവര്ണകാലമായിരുന്നെന്നു വിശ്വസിക്കുന്നു. 1965 ല്‍ ഭരണം പിടിച്ചെടുത്ത മാര്‍ക്കോസ് റോഡുകള്‍ നിര്‍മിച്ചും ആശുപത്രികള്‍ പണിതും സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചും അഴിമതി കുറച്ചുകൊണ്ടും വലിയ ജനസമ്മതി നേടിയെടുത്തു. പക്ഷേ, വിദേശ വായ്പയിലൂടെ നടത്തിയ വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിദേശക്കടം കൂട്ടി. എന്നാലും 1969 ലും അദ്ദേഹം അനായാസമായി ഭരണം നിലനിര്‍ത്തി. എന്നാൽ, രണ്ടാം ഭരണത്തിന്റെ അവസാന നാളുകള്‍ ആയപ്പോഴേക്കും സാമൂഹിക അസ്വസ്ഥതകളും എതിര്‍പ്പും കൂടിവന്നു. ഇതിനെ നേരിടാന്‍ രാജ്യത്ത് ആദ്യമായി 1971 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് 1981 വരെ നീണ്ടു നിന്നു.
എതിരാളികളെ കൊന്നും പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും നടന്ന ദുര്‍ഭരണം രാജ്യത്തിന്റെ ഇരുണ്ടയുഗമായി ചരിത്രകാരന്മാര് കരുതുന്നു. എന്നിട്ടും 1981 ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. 1986 ആയപ്പോള്‍ ഉയര്‍ന്നുവന്ന ജനരോഷവും കടക്കെണികളും അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായിരുന്ന പ്രതിപക്ഷ നേതാവ് ബെനിഞ്ഞോ അക്വിനോയുടെ ക്രൂരമായ കൊലപാതകവും മാര്‍ക്കോസിന്റെ വിധി നിശ്ചയിച്ചു. അക്വിനോയുടെ വിധവ കോറോസോണ്‍ നേതൃത്വം നല്കിയ ചരിത്രപ്രസിദ്ധമായ എഡ്സാ വിപ്ലവത്തിനു മുന്നില്‍ മാര്‍ക്കോസ് തലകുനിച്ചു. എക്കാലത്തും തന്റെ വിശ്വസ്ത വിദേശ സുഹൃത്തായ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ സഹായത്താല്‍ മാര്‍ക്കോസും കുടുംബവും ഹാവായ് ദീപിലേക്കു പലായനം ചെയ്തു. 1989 ല്‍ അവിടെവച്ച് അദ്ദേഹം മരണമടഞ്ഞു.
മാര്‍ക്കോസ് കുടുംബത്തിന്റെ ധൂര്‍ത്തിന്റെയും അധികാരപ്രമത്തതയുടെ യും സാമ്പത്തിക തട്ടിപ്പുകളുടെയും കഥകള്‍ അദ്ദേഹത്തെ ഏറ്റവും വെറുക്കപ്പെട്ടവനാക്കി. ഇക്കാലയളവില്‍ രാജ്യത്തിന്റെ വിദേശക്കടം 80 ശതമാനം കൂടി. പക്ഷേ മാര്‍ക്കോസ് കുടുംബം ചിന്തിക്കാവുന്നതിലപ്പുറം ധനികരായി മാറി. ഏകദേശം 10 ബില്യണ്‍ ഡോളര്‍ രാജ്യത്തിന്റെ ഖജനാവില്‍നിന്ന് അടിച്ചുമാറ്റി. ഒരു സർക്കാരിനെ ഏറ്റവും വലിയ തോതില്‍ ‘കവര്‍ച്ച’ ചെയ്ത റിക്കാര്‍ഡ് അങ്ങനെ അവരുടെ പേരിലായി. 1991 ല്‍ തിരിച്ചെത്തിയ മാര്‍ക്കോസ് കുടുംബം, പടിപടിയായി പഴയ കളങ്കങ്ങള്‍ തുടച്ചു നീക്കി രാഷ്ട്രീയത്തില്‍ ഉയര്‍ന്നു. ഇമെല്‍ഡ 2016 ല്‍ ഉള്‍പ്പെടെ മൂന്നു പ്രാവശ്യം സെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവര്‍ ഇപ്പോഴും രാജ്യത്തെ ഏറ്റവും സമ്പന്നയായ നേതാക്കളില്‍ ഒരാളായി തുടരുന്നു. അഴിമതിയുടെയും നികുതി വെട്ടിപ്പിന്റെയും പേരില്‍ കുറ്റക്കാരി ആയി വിധിച്ചിട്ടും ഇന്നും അഴിക്കു പുറത്തു തന്നെ. ബോങ് ബോങ് എന്നറിയപ്പെടുന്ന 64കാരന് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂണിയര്‍ സെനറ്റര്‍ ആയി 2010 ല്‍ വിജയിച്ചു. ഇപ്പോള്‍ പ്രസിഡന്റ് പദത്തിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുന്നു.
മാര്‍ക്കോസ് യുഗത്തിന്റെ ചര്‍ച്ചകള്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും തന്റെ പ്രചാരണങ്ങളില്‍ അച്ഛന്റെ പേരു വലിച്ചിഴയ്ക്കാതെ മകന് ശ്രദ്ധിച്ചു. ഇമെല്‍ഡയും പ്രചാരണത്തിന്റെ പിന്നണിയില്‍ ഒതുങ്ങിക്കൂടി. ഫിലിപ്പൈന്‍സ് ജനത്തിന്റെ ശരാശരി പ്രായം 25 ആയതിനാല്‍, ആറരക്കോടി വോട്ടര്‍മാരില്‍ മാര്‍ക്കോസ് ബാധ അധികം ഏല്‍ക്കില്ല. തൊണ്ണൂറു ശതമാനം ആളുകളും ഓണ്‍ലൈനില്‍ സജീവമായതിനാല്‍ മാര്‍ക്കോസ് ടീം സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്നു. കൂടാതെ, ഭരണകക്ഷി സ്ഥാനാര്‍ഥി എന്നതിനാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്ടെയുടെ പൂര്‍ണപിന്തുണയുമുണ്ട്. അതിലുപരി, ഡുട്ടര്തെയുടെ മകളും ദവാവോ സിറ്റി മേയറും ആയ സാറ ഡുട്ടര്ടെ മാര്‍ക്കോസ് ജൂണിയറിനൊപ്പം ഉപരാഷ്ട്രപതി ആയി മത്സരിക്കുന്നു.
അടിച്ചമര്‍ത്തലിന്റെയും അഹങ്കാരത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം എന്നു വിമര്‍ശിക്കപ്പെട്ടിട്ടും, കീഴടങ്ങാന്‍ തയാറാകാത്ത ആയിരക്കണക്കിന് മയക്കു മരുന്ന് അടിമകളെയും മാഫിയകളെയും നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ കൊന്നു തള്ളിയിട്ടും ഇന്നും മാര്‍ക്കോസിന് ശേഷം ഏറ്റവും ജനകീയനായ നേതാവായി ഡുട്ടര്ടെ തുടരുന്നു. അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടിക്കു മുന്നില്‍ മയക്കുമരുന്ന് മാഫിയ മുട്ടുമടക്കി. കാര്‍ക്കശ്യത്തിനു മുന്നില്‍ അഴിമതി ഗണ്യമായി കുറഞ്ഞു. ഡുട്ടര്ടെയുടെ നയങ്ങള്‍ തുടരും എന്ന് മാര്‍ക്കോസ് ജൂണിയറും ആണയിടുന്നു.
ചരിത്രപരമായി ഫിലിപ്പീന്‍സ് കുടുംബവാഴ്ചയുടെ തട്ടകം ആണ്. താഴെത്തട്ടു മുതല്‍ 60 ശതമാനം സ്ഥാനമാനങ്ങളും പ്രബല രാഷ്ട്രീയ കുടുംബങ്ങളുടെ കൈകളില്‍ ഭദ്രം. ഓരോ പ്രവിശ്യയും ഓരോ കുടുംബത്തിന്റെ കുത്തക. രാഷ്ട്രീയ കുടുംബ പാരമ്പര്യമുള്ള ഇമെല്‍ഡയ്ക്ക് ലെയ്തേ അടക്കമുള്ള പ്രവിശ്യകളില്‍ സ്വാധീനം ഉണ്ട്. അതുപോലെ, സ്വന്തം തട്ടകമായ ഇലോകോസ് നോര്തേയില് മാര്‍ക്കോസിന്റെ നില ഭദ്രം. കൂടാതെ ഡുട്ടര്ടെ കുടുംബത്തിന്റെ മിണ്ടനാവോ റീജിയണിലും മാര്‍ക്കോസിന് വലിയ പിന്തുണ കിട്ടുന്നു. ഇതിലെല്ലാം ഉപരിയായി അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളില്‍ യുവതലമുറ വിശ്വസിക്കുന്നു.
മാര്‍ക്കോസിന്റെ ഏറ്റവും ശക്തയായ പ്രതിയോഗി ഇപ്പോഴത്തെ വെസ് പ്രസിഡന്റും ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ലെനി റോബര്ദോ ആണ്. അന്‍പത്തേഴുകാരിയായ റോബര്ദോ ഇപ്പോഴത്തെ പ്രസിഡന്റിന്റെ ഏറ്റവും വലിയ വിമര്‍ശകയാണ്. തെരെഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ കാണുന്ന വലിയ ആള്‍ക്കൂട്ടം വോട്ടായി മാറുമോ എന്നു കാത്തിരുന്ന് കാണാം. സൂപ്പര്‍സ്റ്റാര്‍ നടനും മനില മേയറുമായ ഇസ്കോ മൊറേനോ ആണ് അഭിപ്രായ സര്‍വേകളില്‍ മൂന്നാംസ്ഥാനത്ത്.
സര്‍വേകളില്‍ മുന്നില്‍ അല്ലെങ്കിലും ഏറ്റവും അറിയപ്പെടുന്ന സ്ഥാനാര്‍ഥി ഫിലിപ്പീന്‍സിന്റെ സ്വന്തം സ്പോര്‍ട്സ് സൂപ്പര്‍ഹീറോ മാനി പക്വിയാവോ ആണ്. ഇന്ത്യക്കാര്‍ക്ക് സച്ചിന് ടെണ്ടുല്‍ക്കര്‍ എങ്ങനെയാണോ അതെ വികാരമാണ് ഫിലിപ്പീന്‍സുകാര്‍ക്ക് പക്വിയാവോ. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സെനറ്റര്‍ ആയ ഈ കായിക പ്രതിഭ ബോക്സിംഗില്‍ പന്ത്രണ്ട് ലോക കീരിടങ്ങള്‍ നേടി ലോകം കണ്ട ഐതിഹാസിക ഇടിവീരന്‍മാരില്‍ ഒരാള്‍ ആണ്. ദൈന്യത നിറഞ്ഞതായിരുന്നു ബാല്യം. അന്നന്നത്തെ അപ്പത്തിനായി മനില തെരുവുകളില്‍ റൊട്ടി വിറ്റും കടലാസ് പെട്ടിക്കുള്ളില്‍ കിടന്നുറങ്ങിയും തന്റെ സ്വപ്നം പിന്തുടര്ന്ന് അദ്ദേഹം കോടിശ്വരനായ കഥ ഓരോ ഫിലിപ്പിയനും ഹൃദിസ്ഥം. രാജ്യത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. പക്ഷേ, ഗോദയിലെ അജയ്യമായ വിജയങ്ങള്‍ രാഷ്ട്രീയത്തില്‍ ആവര്‍ത്തിക്കുമോ എന്നതു കണ്ടറിയണം. തെരഞ്ഞെടുപ്പ് ഫലം എന്തായാലും പൊതുതെരഞ്ഞെടുപ്പു രാജ്യത്തിനു പുറത്തും വാര്‍ത്തയായിക്കഴിഞ്ഞു.
ജോസഫ് അലക്സാണ്ടര്‍
(മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ലേഖകന്‍ ഇപ്പോള്‍ ഫിലിപ്പീന്‍സിലാണ്)