Thursday, April 28, 2022 3:01 AM IST
ഡോ. സന്തോഷ് വേരനാനി
പ്രതിരോധച്ചെലവിൽ ലോകത്തെ മൂന്നാമത്തെ രാജ്യമായി മാറിയിരിക്കയാണ് ഇന്ത്യ. അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യക്കു മുന്നിൽ. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2021ൽ ഇന്ത്യയുടെ പ്രതിരോധച്ചെലവ് 0.9 ശതമാനം വർധിച്ച് 5.87 ലക്ഷംകോടി രൂപയായി. ചൈനീസ്, പാക് അതിർത്തി സംഘർഷത്തെത്തുടർന്ന് സേനകളെ ആധുനികീകരിച്ചതാണ്് ചെലവ് കൂടാനിടയാക്കിയതെന്നാണ് വിശദീകരണം. 64 ശതമാനം തുകയും യുദ്ധോപകരണങ്ങൾക്കായാണു ചെലവഴിച്ചത്. ഇന്ത്യ യുദ്ധോപകരണങ്ങൾ വൻതോതിൽ ആഭ്യന്തരമായി നിർമിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കോവിഡിനിടയിലും ആഗോള പ്രതിരോധച്ചെലവ് 2.1 ട്രില്യൺ ഡോളറായി വർധിച്ചു. സർവകാല റിക്കാർഡാണിത്. അമേരിക്ക, ചൈന, ഇന്ത്യ, യുകെ, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനത്ത്. ആഗോള പ്രതിരോധച്ചെലവിന്റെ 62 ശതമാനവും ഇവരുടേതാണ്. ഇതിൽ 38 ശതമാനം യുഎസും 14 ശതമാനം ചൈനയുമാണ് ചെലവഴിക്കുന്നത്. ഇന്ത്യയുടെ വിഹിതം 3.6 ശതമാനവും ബ്രിട്ടന്റെയും റഷ്യയുടെയും 3.2 ശതമാനം വീതവും ഫ്രാൻസിന്റെയും ജർമനിയുടെയും വിഹിതം 2.7 ശതമാനം വീതവുമാണ്. 61 ലക്ഷം കോടി രൂപയാണ്് അമേരിക്ക ചെലവഴിച്ചത്. 2020ൽനിന്ന് 1.4 ശതമാനത്തിന്റെ കുറവ്. ചൈന 22 ലക്ഷം കോടി രൂപ ചെലവഴിച്ചു. 4.7 ശതമാനത്തിന്റെ വർധന. തുടർച്ചയായ 27-ാം വർഷമാണ് ചൈന പ്രതിരോധച്ചെലവ് ഉയർത്തുന്നത്. റഷ്യയാകട്ടെ തുടർച്ചയായി മൂന്നാം വർഷവും.
യുക്രെയ്ൻ യുദ്ധം
യുക്രെയ്ൻ പ്രതിസന്ധി ആയുധ ലോബികളുടെ സൃഷ്ടിയാണ് എന്നൊരു വാദം ഉയരുന്നുണ്ട്. കോവിഡ് മഹാമാരി മൂലം തകർന്നടിഞ്ഞ ആയുധ കച്ചവടത്തിന് ഉന്മേഷം പകരാൻ ആയുധ നിർമാതാക്കൾ ഉണ്ടാക്കിയ യുദ്ധം എന്നുപോലും ആരോപണമുണ്ട്. ആയുധങ്ങളുടെയും ആയുധ സംവിധാനങ്ങളുടെയും സൈബർ ഉപകരണങ്ങളുടെയും വിൽപ്പന വർധിപ്പിക്കാൻ ആയുധ കമ്പനികൾ ആഗ്രഹിക്കുന്നു. ഈ അജണ്ടയിൽ അമേരിക്കൻ, റഷ്യൻ, ചൈനീസ് ആയുധ ഇടപാടുകളുടെ കേന്ദ്രമായി ഇന്ത്യൻ ഉപഭൂഖണ്ഡം ഉയർന്നുവരുന്നു.
യുക്രെയ്ൻ യുദ്ധം ഇന്ത്യയെ ബാധിക്കുന്നത് ഇന്ധന വിലക്കയറ്റത്തെ മാത്രമല്ല, സൂര്യകാന്തിയുടെയും മറ്റ് ഭക്ഷ്യ എണ്ണകളുടെയും ഇറക്കുമതി, തേയില കയറ്റുമതി എന്നിവയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വിദേശ വ്യാപാരത്തിനായുള്ള പാതകൾ പലയിടത്തും അടയ്ക്കപ്പെട്ടതിനാൽ വിലക്കയറ്റം ഇവിടെയും രൂക്ഷമാണ്. അഫ്ഗാനിസ്ഥാൻ, ഇറാക്ക്, സിറിയ എന്നിവിടങ്ങളിലെ യുദ്ധങ്ങളിൽ ആയുധ ലോബിയുടെ ലാഭം കുതിച്ചുയർന്നിരുന്നു. എന്നാൽ അമേരിക്കൻ സമ്പദ്വ്യവസ്ഥ തകർച്ചയിലാകുകയും ചെയ്തു. ഇരുപത് വർഷത്തെ യുദ്ധങ്ങൾ കൊണ്ട് ഒമ്പത് ലക്ഷം മരണങ്ങൾ ഉണ്ടായി. രണ്ടു കോടിയിലധികം അഭയാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്തു.
ലാഭം കൊയ്യുന്ന ആയുധക്കമ്പനികൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ഥിതിഗതികൾ സംഘർഷത്തിൽത്തന്നെ തുടരുന്നതിനാൽ തങ്ങളുടെ വിൽപ്പന ഇവിടെ വർധിപ്പിക്കാൻ ആയുധലോബിക്ക് താത്പര്യമുണ്ട്. ഇന്ത്യ-പാക് സൗഹൃദം അനുവദിക്കാത്തതും പാക് സർക്കാരാൽ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതും ആയുധക്കമ്പനികളാണെന്ന വാദങ്ങളും ഉണ്ട്. ഇന്ത്യക്കും പാക്കിസ്ഥാനും ഒരേസമയം ആയുധങ്ങളും യുദ്ധവിമാനങ്ങളും വിൽക്കാൻ ആയുധക്കമ്പനികൾക്കു കഴിയുന്നു.
കോവിഡ് മഹാമാരിക്കിടയിലും ആയുധക്കമ്പനികൾ ലാഭം കൊയ്യുകയാണ്. ലോക്ക്ഹീഡും ബോയിംഗും ഉൾപ്പെടെ 20 വലിയ യുഎസ് ആയുധനിർമാതാക്കളും സൈനിക സേവന കമ്പനികളും 2001 മുതൽ 5.436 ബില്യൺ ഡോളർ ലാഭം ഉണ്ടാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്കുള്ള ആയുധവിൽപ്പന കുറയുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അവ വർധിച്ചു വരികയാണ്. ദക്ഷിണേഷ്യൻ മേഖല ലോകത്തിന്റെ ആയുധച്ചന്തയായി മാറുകയാണ്. 2001ൽ തുടങ്ങിയ ഭീകരതയ്ക്കെതിരായ ആക്രമണത്തിനു ശേഷം യുഎസിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിനായി 5.4 ബില്യൺ ഡോളർ ചെലവഴിച്ചതായി പാക്കിസ്ഥാൻ ധനമന്ത്രാലയം പറയുന്നു.
യുഎസ് ആയുധങ്ങളുടെ സാർവത്രിക വിൽപ്പന 55.7 ബില്യൺ ഡോളറിൽ നിന്ന് 50.8 ബില്യൺ ഡോളറായി കുറയുമ്പോൾ, 2020 ൽ ഇന്ത്യയിലേക്കുള്ള യുഎസ് ആയുധവിൽപ്പന 6.2 മില്യൺ ഡോളറിൽ നിന്ന് 3.4 ബില്യൺ ഡോളറായി ഉയരുകയാണ് ചെയ്തത്.
സൗദി അറേബ്യ, ബെൽജിയം, ഇറാഖ്, ദക്ഷിണ കൊറിയ, എന്നിവ ആയുധങ്ങൾ വാങ്ങുന്നത് വെട്ടിക്കുറച്ചപ്പോൾ ഇവിടെ കൂടുകയായിരുന്നു. 2014 മുതൽ റഷ്യ പാക്കിസ്ഥാനുമായുള്ള ആയുധ വ്യാപാര ബന്ധം വർധിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിന് ഒരു ബില്യൺ ഡോളർ ആയുധ വായ്പയും റഷ്യ അനുവദിച്ചിരുന്നു. കൂടാതെ ശ്രീലങ്കയ്ക്ക് ആയുധം നൽകാനും റഷ്യ തയാറായിട്ടുണ്ട്.
വൻതോതിൽ ആയുധ ഇറക്കുമതി ഇന്ത്യ-റഷ്യ സഹകരണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ റഷ്യയോടുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറഞ്ഞുവരികയാണ്. 2016 നും 2020 നും ഇടയിൽ ഇന്ത്യൻ ആയുധങ്ങൾ ഇറക്കുമതി ചെയ്തതിന്റെ 49.4 ശതമാനം റഷ്യയിൽനിന്നും 0.5 ശതമാനം യുക്രെയ്നിൽനിന്നും ആണെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങൾ പറയുന്നു. എന്നാൽ 1996 നും 2016 നും ഇടയിൽ ഇന്ത്യ വാങ്ങിയിരുന്നതിന്റെ 70 ശതമാനവും റഷ്യൻ ആയുധങ്ങളായിരുന്നു.
ആണവായുധങ്ങൾ
ആണവായുധശേഷി കൈവരിച്ച ഒമ്പതു രാജ്യങ്ങളാണ് ലോകത്തുള്ളത്. ആയുധങ്ങളുടെ എണ്ണത്തിൽ മുന്നിലാണ് റഷ്യയുടെ സ്ഥാനം. 5,977 ആണവ പോർമുനകളാണ് റഷ്യയുടെ പക്കലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് 5428 എണ്ണമുണ്ട്. ലോകത്ത് ആകെയുള്ള 12,705 ആണവായുധങ്ങളിൽ 90 ശതമാനവും ഈ രണ്ട് വമ്പന്മാരുടെ കൈയിലാണ്. ചൈനയ്ക്കാകട്ടെ 350 പോർമുനകൾ മാത്രമാണുള്ളത്. ഫ്രാൻസിന് 290, ബ്രിട്ടണ് 225 എന്നിങ്ങനെയുണ്ട്. ഈ അഞ്ചു രാജ്യങ്ങളാണ് അംഗീകൃത ആണവായുധ രാഷ്ട്രങ്ങൾ. തൊട്ടുപിന്നിലാണ് ഇന്ത്യയും പാകിസ്ഥാനും. 150നും 165 നും ഇടക്ക് ആണവായുധങ്ങളാണ് രണ്ടു രാഷ്ട്രങ്ങൾക്കുമുള്ളത്.
ആണവശക്തിയാണെങ്കിലും ഔദ്യോഗികമായി വെളിപ്പെടുത്താത്ത ഇസ്രയേലിന് 90 എണ്ണമുണ്ട്. ലോകത്തെ വെല്ലുവിളിച്ച് അടുത്തിടെ ആണവശേഷി കൈവരിച്ച ഉത്തരകൊറിയയുടെ പക്കലുമുണ്ട് 20 എണ്ണം.കഴിഞ്ഞ അഞ്ചു വർഷമായി ലോക ആയുധവിൽപ്പനക്കാർ കൂടുതൽ അത്യാധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാൻ ദക്ഷിണേഷ്യൻ മേഖലയിലെ എല്ലാ രാജ്യങ്ങളെയും പ്രലോഭിപ്പിക്കുകയാണ്.
ഇന്ത്യ ഈ മത്സരത്തിലേക്ക് ആകർഷിക്കപ്പെടുകയാണെങ്കിൽ വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ഊർജം എന്നീ മേഖലകളിലെ ചെലവുകളിൽ വെട്ടിക്കുറവുണ്ടാകും. കാർഗിൽ പോരാട്ടത്തിനു ശേഷം ഈ മേഖലയിൽ വലിയ സംഘർഷങ്ങളൊന്നും കണ്ടിട്ടില്ലെങ്കിലും മേഖലയിലെ വലിയ ആയുധവ്യാപാരങ്ങൾ ആശങ്ക ജനിപ്പിക്കുന്നതാണ്. ഇത്തരം ആയുധക്കമ്പനികളാണ് മൂന്നാം ലോകരാജ്യങ്ങളിലെ വിദേശനയങ്ങളും കരുപ്പിടിപ്പിക്കുന്നത്. ആയുധക്കമ്പനികളാണ് മിക്കവാറും തിങ്ക് ടാങ്കുകളുടെയെല്ലാം സാമ്പത്തിക സ്രോതസുകളും. തിങ്ക് ടാങ്കുകളിലൂടെ അവർ സംഘർഷം സൃഷ്ടിക്കുകയും ആയുധവ്യാപാരം വർധിപ്പിക്കുകയും ചെയ്യുന്നു.