Friday, May 13, 2022 1:35 AM IST
ഏകീകൃത സിവിൽ കോഡ് -3 / ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഹിന്ദു കോഡ് നിയമനിർമാണത്തിലൂടെ ഹിന്ദു വ്യക്തിനിയമങ്ങളിൽ ഏകീകരണം സാധ്യമായതോടെ ആർട്ടിക്കിൾ 44 (ഏക സിവിൽ കോഡ് ) വലിയ ചർച്ചകൾക്ക് ഇടം നൽകാതെ ഭരണഘടനയിൽ നിശബ്ദമായി അവശേഷിച്ചു. 1976ൽ ഭരണഘടനയുടെ
42-ാം ഭേദഗതി വഴിയായി ഇന്ദിരാഗാന്ധി മൗലികാവകാശങ്ങളുടെ മുകളിൽ മാർഗനിർദേശക തത്വങ്ങളെ പ്രതിഷ്ഠിച്ചു എങ്കിലും ഏകീകൃത സിവിൽ കോഡിൽ ഒരു ഇടപെടലും ഉണ്ടായില്ല. എന്നാൽ, 1986ലെ ഷബാനു ബീഗം കേസിലെ സുപ്രീംകോടതി ഇടപെടലോടെ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. ഷബാനു ബീഗം കേസിൽ മുസ്ലിം വ്യക്തിനിയമത്തെ ചോദ്യംചെയ്ത് സുപ്രീംകോടതി വിധി വന്നതോടെ ഭരണഘടനയിലെ മതസ്വാതന്ത്ര്യം അലംഘനീയമല്ല എന്നും മതന്യൂനപക്ഷ അവകാശങ്ങളിലും വ്യക്തിനിയമങ്ങളിലും കോടതിയുടെ ഇടപെടലുകൾ സാധ്യമാണ് എന്നും വാദമുയർന്നു.
ഷബാനു ബീഗം കേസോടുകൂടി ഏകീകൃത സിവിൽ കോഡ് മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടെയുള്ള രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളുമായി മാത്രം ബന്ധപ്പെടുത്തി ചർച്ച ചെയ്യാൻ ആരംഭിച്ചു. ഷബാനു ബീഗം കേസിലെ വിധി മറികടക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ ആവശ്യപ്രകാരം പാർലമെന്റിൽ നിയമനിർമാണത്തിന് രാജീവ് ഗാന്ധി ഗവൺമെന്റ് ശ്രമിച്ചപ്പോൾ അതിനെ മുസ്ലിം പ്രീണനമായി ചിത്രീകരിക്കാനും കേന്ദ്രസർക്കാരിനെതിരേ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും ആർഎസ്എസും സംഘപരിവാറും ശ്രമിച്ചു.
ഷബാനു ബീഗം കേസ് മുതൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരേ ഹിന്ദു ഭൂരിപക്ഷത്തെ സംഘടിപ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമായി ഏകീകൃത സിവിൽ കോഡ് മാറി. ജസ്റ്റീസ് സി.ജെ. ഭഗവതി ‘രാജ്യത്തെ ഒരു വ്യക്തിനിയമവും ഭരണഘടനയുടെ മുകളിൽ അല്ല’എന്ന് മേരി റോയി കേസിൽ ഒന്നാമതായി വിധിവാചകം എഴുതിയതിലൂടെ സംഘപരിവാറിന്റെ ഏകീകൃത സിവിൽ കോഡിനെ മുന്നിൽനിറുത്തിയുള്ള പ്രചാരണത്തിന് മൂർച്ചയും തീവ്രതയും വർധിച്ചു. ഷബാനു ബീഗം കേസ് മുതൽ ഇങ്ങോട്ടുള്ള നിരവധി കോടതി ഉത്തരവുകളിലും പാർലമെന്റിന്റെ നിയമനിർമാണങ്ങളിലും മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഗൗരവമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നു കാണാം.
കോടതിയുടെ ഇടപെടലുകൾ
ആദ്യം പരിമിതമായ ഇടപെടലുകളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് എങ്കിൽ ഇപ്പോൾ പൂർണമായും മതവിഷയങ്ങളിൽ ഇടപെടുന്ന അവസ്ഥയിലേക്കു കോടതികൾ എത്തിയിരിക്കുന്നു. മുത്തലാക്കും അയോധ്യയും ശബരിമലയും ഹിജാബും എല്ലാം ഇന്ന് നിർവചിക്കപ്പെടുന്നത് കോടതികളുടെ ഇടപെടലുകളിലൂടെയാണ്. ഷബാനു ബീഗം കേസ് (1985), മേരി റോയി കേസ് (1986), സരള മുഗ്ദൾ കേസ് (1995), ഫാ. ജോൺ വള്ളമറ്റം കേസ് (2003), മുത്തലാക്ക് കേസ് (2017) തുടങ്ങിയ പ്രമാദമായ കേസുകളിലൂടെ സുപ്രീംകോടതി എത്തിനിൽക്കുന്നത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കിയേ തീരൂ എന്ന വിധികളിലാ ണ്. കൂടാതെ 1972ലെ ഇന്ത്യൻ ക്രിസ്തീയ വിവാഹനിയമം ഭേദഗതി ചെയ്യണം എന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ച് 2001 ൽ പാർലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയ ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂർ, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ 2016ലെ വിധിയും വ്യക്തിനിയമങ്ങളിലെ കോടതികളുടെ മാറുന്ന സമീപനമായാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ മാര്യേജ് ആക്ട് പ്രകാരമുളള വിവാഹമോചനം നേടിയാൽ മാത്രമേ മറ്റൊരു വിവാഹം കഴിക്കാൻ പാടുള്ളൂവെന്നും അല്ലാത്തപക്ഷം ഇത്തരം പുനർ വിവാഹങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നുമായിരുന്നു കോടതിയുടെ വിധി.
2001ൽ പാർലമെന്റ് ഭേദഗതി ചെയ്ത ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ 10(എ) വകുപ്പു പ്രകാരം ക്രിസ്ത്യൻ ദമ്പതികൾക്കു വിവാഹമോചനം അനുവദിക്കാൻ രണ്ടു വർഷം വേർപിരിഞ്ഞു താമസിക്കണമെന്നു വ്യവസ്ഥ ചെയ്തിരുന്നു. ഇന്ത്യൻ മാര്യേജ് ആക്ട് പ്രകാരം മറ്റു മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഒരു വർഷം പിരിഞ്ഞു താമസിച്ചാൽ മതിയെന്നിരിക്കെ ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർക്ക് ഇതു രണ്ടു വർഷമായി ഉയർത്തിയ നിയമത്തെ ചോദ്യംചെയ്തു സമർപ്പിക്കപ്പെട്ട ഹർജി അംഗീകരിച്ച ഡിവിഷൻ ബെഞ്ച്, ഇന്ത്യൻ ക്രിസ്തീയവിവാഹ നിയമത്തിലെ 10എ വകുപ്പ് അസാധുവാക്കുകയാണു ചെയ്തത്.
ഏറ്റവും ഒടുവിലായി മോസ്കുകളിലും ദർഗകളിലും പ്രവേശിക്കുന്നതിനു മുസ്ലിം സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകർമം, സമുദായത്തിന് പുറത്തു വിവാഹിതരായ പാർസി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിലക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒരുമിച്ച് ശബരിമലയിലെ സ്ത്രീപ്രവേശന തർക്കവുമായി ബന്ധപ്പെടുത്തി പൊതുനിഗമനങ്ങളിൽ എത്താൻ ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെടുകവഴി ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കും സുപ്രീംകോടതി ചൂണ്ടുവിരൽ നീട്ടുന്നുണ്ട്. ഏക സിവിൽ കോഡിനുവേണ്ടി ശക്തമായി വാദിക്കുന്ന സംഘപരിവാർ ഉൾപ്പടെയുള്ള കേന്ദ്രങ്ങളെ സുപ്രീംകോടതിയുടെ ഈ റഫറൻസ് സന്തോഷിപ്പിക്കുന്നുണ്ട് എന്നതിൽ സംശയമില്ല.
മതേതര രാഷ്ട്രത്തിൽ വ്യക്തിനിയമങ്ങൾ നിലനിൽക്കണം
ഓരോ മതത്തിനകത്തുമുള്ള വ്യക്തിനിയമങ്ങൾ അവരുടെ സാമൂഹിക, സാംസ്കാരിക, പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. ഓരോ മതവിഭാഗത്തിനും അവരുടേതായ സാംസ്കാരികത്തനിമയും വ്യക്തിത്വവും നൽകുന്നത് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യക്തിനിയമങ്ങളുമാണ്. ഒരു രാജ്യത്ത് മതസ്വാതന്ത്ര്യം നിലനിൽക്കുന്നു എന്നു വിവക്ഷിക്കുന്നത് ഓരോ മതവിഭാഗത്തിനും തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യക്തിനിയമങ്ങളും പൂർണമായും പിന്തുടരാനുള്ള അവകാശമുള്ളപ്പോഴാണ്. രാഷ്ട്രം ഇത് അംഗീകരിക്കുമ്പോഴാണ് അതൊരു മതേതര രാഷ്ട്രമായി മാറുന്നത്. ഈ ദർശനം ലംഘിക്കപ്പെടുമ്പോൾ രാഷ്ട്രത്തിന്റെ സ്വഭാവം മതാധിഷ്ഠിതമോ മതനിഷേധമോ ആയി മാറും.
വളരെ വിശദമായ ചർച്ചകൾക്കു ശേഷം മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും 25 മുതൽ 30 വരെ വകുപ്പുകളിലായി മൗലികാവകാശങ്ങളുടെ ഭാഗമാക്കി ഭരണഘടനാശില്പികൾ ഉൾപ്പെടുത്തിയത് ഈ ദർശനം ഉൾക്കൊണ്ടുകൊണ്ടാണ്. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും ഏറെ വിശദവും മൗലികാവകാശങ്ങളുടെ പട്ടികയിലെ ഏറ്റവും വലുതുമായ ഭാഗമാണ്.
ഏക വ്യക്തിനിയമത്തെ അനുകൂലിക്കുന്നവർ പുരോഗമനവാദികളും എതിർക്കുന്നവർ പിന്തിരിപ്പന്മാരും എന്ന കാഴ്ചപ്പാടുകൾ ഇന്നു പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇതു ശരിയായ സമീപനമല്ല. രാഷ്ട്രവും രാഷ്ട്രനിയമങ്ങളും രൂപംകൊള്ളുന്നതിനു മുമ്പ് മനുഷ്യസംസ്കൃതിയെ രൂപീകരിക്കുന്നതിലും മുമ്പോട്ടു നയിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചവയാണ് മതങ്ങൾ. ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യക്തിനിയമങ്ങളിലുമുള്ള വൈവിധ്യങ്ങൾ തന്നെയാണ് വ്യത്യസ്ത മതവിശ്വാസങ്ങളെ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നത്.
ക്രൈസ്തവരുടെ വിവാഹമോചന അപേക്ഷകളിൽ അന്തിമതീർപ്പ് കൽപ്പിക്കാൻ രണ്ടുവർഷ കാലാവധി എന്നത് വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട ക്രൈസ്തവ വീക്ഷണങ്ങളുടെ ഭാഗമായി ഉള്ളതാണ്. ഇതുപോലെ ഓരോ മതവിശ്വാസത്തിന്റെയും ഭാഗമായ വ്യത്യസ്തങ്ങളായ വ്യക്തിനിയമങ്ങളിൽ കാലോചിതമായ മാറ്റം വരുത്താനുള്ള അധികാരവും അവകാശവും അതിനുള്ള കഴിവും ആ മതവിഭാഗങ്ങൾക്കുണ്ട്.
കാലോചിതമായ മാറ്റങ്ങൾ
നൂറ്റാണ്ടുകളിലൂടെ മതങ്ങളുടെ ഉള്ളിൽത്തന്നെ ആചാരങ്ങളിലും വ്യക്തിനിയമങ്ങളിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനുള്ള തിരുത്തലുകൾ മതങ്ങൾക്കുള്ളിൽത്തന്നെ ഉണ്ടാകും. മതങ്ങൾക്കുള്ളിലെ നവോത്ഥാനങ്ങളുടെ ചരിത്രം അതാണു പഠിപ്പിക്കുന്നത്. കത്തോലിക്കാ സഭയിൽ ഉണ്ടായ മതനവീകരണ പ്രസ്ഥാനവും ഇസ്ലാം മതത്തിലെ ഡിയോബാൻഡ് പ്രസ്ഥാനവും ഹിന്ദുമതത്തിൽതന്നെയുണ്ടായ ആര്യസമാജ്, ബ്രാഹ്മസമാജ് പ്രസ്ഥാനങ്ങളും ഇങ്ങനെയുണ്ടായ തിരുത്തൽശക്തികളാണ്.
മതങ്ങൾക്കുള്ളിൽത്തന്നെ കാലോചിതമായ മാറ്റങ്ങൾക്കുള്ള സാധ്യതകൾ ഉള്ളപ്പോൾ രാഷ്ട്രത്തിന്റെ, അതും ഏകപക്ഷീയമായി പ്രത്യയശാസ്ത്രവത്കരിക്കപ്പെട്ട ഭരണകൂടത്തിന്റെ, വ്യക്തിനിയമങ്ങളിലുള്ള ഇടപെടലുകൾ മതേതരവാദികളിൽ തീർച്ചയായും ആശങ്കകൾ സൃഷ്ടിക്കും. വ്യക്തിനിയമങ്ങളിൽ രാഷ്ട്രം ഇടപെടുന്നതോടുകൂടി വ്യക്തിത്വവും തനിമയും നഷ്ടപ്പെട്ട് കേവലം രാഷ്ട്രത്തിന്റെ ഒരു ഏജൻസി മാത്രമായി മതം മാറുകയാണ്. വർത്തമാന ഇന്ത്യയിൽ സംഭവിക്കുന്നതും അതാണ്.
തീർച്ചയായും മതവിശ്വാസവും വ്യക്തിനിയമവുംപോലെയുള്ള കാര്യങ്ങളിൽ പുരോഗമനപരമായ കാഴ്ചപ്പാടുകളെ ഭരണഘടനയും കോടതികളും ഉയർത്തിപ്പിടിക്കണം എന്ന കാര്യത്തിൽ സംശയമില്ല. പൊതുസമൂഹവും സ്വാഗതം ചെയ്യുന്നത് അതാണ്. പക്ഷേ, ബാധിക്കപ്പെടുന്ന മതവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ട സംവിധാനങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ വ്യക്തിനിയമങ്ങൾ മുകളിൽനിന്ന് സ്റ്റേറ്റ് അടിച്ചേൽപ്പിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിനോ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനോ യോജിച്ചതല്ല. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് രാജ്യത്തെ ഭരണകൂടം ഇപ്പോൾ സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ഈ ദിശയിൽ ഉള്ളതാണ് എന്നും പറയാതെ വയ്യ.
പ്രഫ. റോണി കെ. ബേബി