Friday, June 3, 2022 11:49 PM IST
വിനോദ് നെല്ലയ്ക്കൽ
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ലോകാരോഗ്യ സംഘടനയുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളം ആത്മഹത്യകളുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം കേരളത്തിൽ ഏറ്റവും കൂടിയ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ജില്ല കൊല്ലമാണ്. സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് 24.3 (ഒരു ലക്ഷത്തില്‍) ആണെങ്കില്‍ കൊല്ലം ജില്ലയില്‍ അത് 44 ആണ്.
2020ല്‍ 8500 ആത്മഹത്യകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 6570 പേര് (77 %) പുരുഷന്മാരാണ്. പലവിധ കോവിഡ് പ്രതിസന്ധികളാണ് കഴിഞ്ഞ രണ്ടുവര്ഷങ്ങള്ക്കിടയിലെ ആത്മഹത്യകളില്‍ ഏറിയ പങ്കിലും ആരോപിക്കപ്പെട്ടത്. എന്നാല്‍, കോവിഡ് പ്രതിസന്ധി ഏറെക്കുറെ അരങ്ങൊഴിഞ്ഞിട്ടും ആത്മഹത്യകളുടെ എണ്ണവും നിരക്കും കുറയുന്നില്ല. ആത്മഹത്യകള്‍ പുതിയ കാരണങ്ങള്‍ തേടുകയാണെന്നാണ് സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
കൂട്ട ആത്മഹത്യകള്‍ അല്ല, കൊലപാതകങ്ങൾ!
അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ആത്മഹത്യകളില്‍ വലിയൊരു വിഭാഗം ഏറ്റവും വേദനാജനകമായ കൂട്ട ആത്മഹത്യകളാണ്. കൂട്ട ആത്മഹത്യകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ ഒന്നുമാത്രമായിരിക്കും ആത്മഹത്യ. മറ്റുള്ളത് കൊലപാതങ്ങളായിരിക്കും.
പ്രത്യേകിച്ച് പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കൂടി മരണങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍. ഭാര്യാഭര്ത്താക്കന്മാര് ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുക്കുന്ന സാഹചര്യങ്ങളില്‍ മിക്കപ്പോഴും കുട്ടികളെക്കൂടി കൊല്ലാന്‍ അവര്‍ തീരുമാനമെടുക്കുന്നത് നമ്മില്‍ നടുക്കം സൃഷ്ടിക്കാറുണ്ട്. അത്തരം നടുക്കങ്ങളുടെ ഗ്രാവിറ്റി ഇക്കാലത്ത് ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നുള്ളതാണ് വാസ്തവം.
സമീപകാലത്ത് എറണാകുളത്ത് വയോധികയും മകളും മകളുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്ത സംഭവമുണ്ടായിരുന്നു. ആറും പതിനൊന്നും വയസുള്ള കുട്ടികളെ അവര്‍ ജീവിക്കാന്‍ അനുവദിച്ചു എന്നുള്ളത് വലിയ കാര്യം. എന്നാല്‍, ചില സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടുക്കമുളവാക്കി. അവര്‍ക്ക് ആ കുഞ്ഞുങ്ങളെക്കൂടി കൊണ്ടുപോയിക്കൂടായിരുന്നോ എന്നതായിരുന്നു അവരുടെ ”ദുഃഖം”.
വിചിത്രവും ദുരൂഹവുമായ കാരണങ്ങള്‍
ആത്മഹത്യകള്‍ക്ക് വിചിത്രവും ദുരൂഹവുമായ കാരണങ്ങള്‍ ഏറിവരുന്നു എന്നതാണ് സമീപകാലത്ത് കണ്ടുവരുന്ന മറ്റൊരു പ്രതിഭാസം. കുടുംബജീവിതവുമായി ബന്ധപ്പെട്ട് പ്രതികാരചിന്തകള്‍ വര്‍ധിക്കുന്നതായി നിരീക്ഷണങ്ങളില്‍ വ്യക്തമാണ്. ചെറിയ കുടുംബപ്രശ്നങ്ങള്‍ പോലും വിചിത്രമായ പ്രതികാരചിന്തകളിലേക്കും കുട്ടികളെ കൊന്നുകൊണ്ടുള്ള ആത്മഹത്യകളിലേക്കും നയിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ പലപ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അതിനപ്പുറമുള്ള കുടുംബപ്രശ്നങ്ങളും മനഃശാസ്ത്രപരമായ മറ്റു പ്രശ്നങ്ങളുമാണ് യഥാര്‍ത്ഥ കാരണങ്ങളെന്ന് പല സംഭവങ്ങളിലും വ്യക്തമാണ്.
ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ പലതും നഷ്ടപ്പെടുന്ന സാഹചര്യം അനേകരില്‍ ഉടലെടുക്കുന്നു എന്നത് തീര്‍ച്ചയാണ്. ബന്ധങ്ങളിലെ ആഴം കുറയുന്നതും, മറ്റുള്ളവരുടെ പ്രതിസന്ധികളില്‍ താങ്ങാകാനും താത്പര്യം കാണിക്കാനുമുള്ള സന്മനസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും, ദുരഭിമാനത്തിന്റെ അളവ് വര്‍ധിക്കുന്നതും കുടുംബ ആത്മഹത്യകള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി മാറുന്നു. ആവശ്യമെങ്കില്‍ മനഃശാസ്ത്ര വിദഗ്ധരെ കാണാനോ, സുഹൃത്തുക്കളോടുപോലും പ്രതിസന്ധികള്‍ തുറന്നുപറയാനോ കഴിയാതെ വരുന്നത് വലിയൊരു പങ്ക് ആത്മഹത്യകള്‍ക്കും പിന്നിലുള്ള യഥാർഥ കാരണമാണ്.
കാരണങ്ങള്‍ തിരിച്ചറിയാത്ത ആത്മഹത്യകള്‍
സ്കൂള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതാണ് സമീപകാലത്തെ മറ്റൊരു ആശങ്ക. പരീക്ഷാ റിസള്‍ട്ടുകളും പരീക്ഷാപ്പേടിയുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ കണ്ടുവന്നിരുന്ന ആത്മഹത്യകളേക്കാള്‍, കാരണങ്ങള്‍ തിരിച്ചറിയാതെ പോകുന്ന ആത്മഹത്യകള്‍ എത്രയോ അധികം ഇന്ന് നടക്കുന്നു!
കുട്ടികളുടെ മാനസികാവസ്ഥകളില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആഴമുള്ള പഠനങ്ങള്‍ അനിവാര്യമായിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിൽ അശാസ്ത്രീയമായി നടപ്പാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതികള്‍ ഏതൊക്കെ വിധത്തിലാണ് കുട്ടികളെ ബാധിച്ചിട്ടുള്ളതതെന്നു വ്യക്തമല്ല.
ഭൂരിപക്ഷം കുട്ടികളും ഓണ്‍ലൈന്‍ പഠനത്തിനായി ആശ്രയിച്ചത് മൊബൈല്‍ ഫോണുകളാണ്. സ്വതന്ത്രമായി ലഭിക്കുന്ന മൊബൈല്‍ ഫോണുകളും ഡാറ്റയും ഒട്ടേറെ കുട്ടികളില്‍ ഗെയിം, അശ്ളീല വീഡിയോ, സോഷ്യല്‍ മീഡിയ അഡിക്ഷനുകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഒട്ടേറെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ വഴിവച്ചിട്ടുണ്ടാകാം. ഈ കാലഘട്ടം ബാക്കിവച്ചിരിക്കുന്ന ദൂഷ്യഫലങ്ങള്‍ ഇനിയും നാം കാണാന്‍ ബാക്കിയുണ്ടാവാം.
യുവജനങ്ങളും പിന്നാലെ
കുടുംബങ്ങളിലും കുട്ടികളിലും മാത്രമല്ല, യുവജനങ്ങള്‍ക്കിടയിലും ആത്മഹത്യാപ്രവണതകള്‍ വര്‍ധിക്കുകയാണ്. ജീവിത പരാജയത്തോടുള്ള ഭയവും നിരാശയും യുവതലമുറയില്‍ വര്‍ധിച്ചുവരുന്നതും ലഹരിയുടെ ഉപയോഗവും മറ്റു മാനസിക പ്രതിസന്ധികളും വിവിധ സമ്മര്‍ദങ്ങളും ആത്മഹത്യാ കാരണങ്ങളാണെങ്കിലും, പ്രണയനൈരാശ്യം പ്രധാന കാരണമായി തുടരുകയാണ്.
പ്രണയിതാവിനെ അപായപ്പെടുത്തിയതിന് ശേഷമുള്ള ആത്മഹത്യകള്‍ വര്‍ധിക്കുന്നത് വലിയ അപകടസൂചനയാണ്. പ്രണയത്തെ തുടര്‍ന്ന് ഒരുമിച്ചുള്ള ആത്മഹത്യകള്‍ സമീപകാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും യുവജനങ്ങള്‍ക്കിടയില്‍ മറ്റു വിവിധ രീതികളിലുള്ള ആത്മഹത്യാ പ്രവണതകള്‍ വര്‍ധിച്ചുവരുന്നതും അന്വേഷണ വിധേയമാകേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനുള്ള കരുത്ത് യുവജനങ്ങള്‍ക്ക് നല്‍കുക എന്ന ദൗത്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് ഭരണകൂടം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.
ആത്മഹത്യ തെരഞ്ഞെടുക്കുന്ന പെണ്‍കുട്ടികൾ
വിവാഹജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സമീപകാലത്ത് വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നത് മറ്റൊരു പ്രധാന ചിന്താവിഷയമാകേണ്ടതുണ്ട്. കഴിഞ്ഞ ചില മാസങ്ങള്‍ക്കിടയില്‍ അത്തരം ഒട്ടേറെ ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത്യാവശ്യ പഠനങ്ങള്‍ക്ക് ശേഷം ചെറിയ പ്രായത്തില്‍ത്തന്നെ വിവാഹിതരാകുന്ന പെണ്‍കുട്ടികളാണ് അത്തരത്തില്‍ ജീവന് ഒടുക്കുന്നവരില് ഏറെയും.
സ്വന്തമായൊരു ജോലി ഉണ്ടായിരുന്നെങ്കില്‍ അവള് ഇപ്രകാരം ചെയ്യുമായിരുന്നില്ല എന്ന പരാമര്‍ശം ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് ചിലപ്പോഴെങ്കിലും കേള്‍ക്കാറുണ്ടെങ്കിലും അത്തരം ആത്മഹത്യകള്‍ക്ക് പ്രധാന കാരണം മറ്റു ചിലതാണെന്ന് അനുമാനിക്കേണ്ടതുണ്ട്.
കാരണം, വിവാഹത്തിന് മുന്‍പു തന്നെ ജോലി ഉള്ളവരും വിവാഹത്തിന് ശേഷം വൈകാതെ തന്നെ ജോലി നേടിയവരുമായ യുവതികളും സമീപകാലത്തെ ആത്മഹത്യാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
കുടുംബജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ, സാമ്പത്തിക പ്രശ്നങ്ങള്‍ക്കപ്പുറം മറ്റുചില പ്രതിസന്ധികള്‍ ആ കുടുംബങ്ങളില്‍ രൂപംകൊള്ളുന്നെങ്കില് ആ വിഷയം വ്യക്തമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇടുങ്ങിയ വഴികളിലൂടെയും അണുകുടുംബങ്ങളിൽനിന്നും കടന്നുവരുന്ന ഇക്കാലത്തെ യുവതീയുവാക്കളില്‍ ഒരു വിഭാഗം കൂടുതല്‍ സങ്കുചിത മനസ്കരും പരസ്പരം ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നവരും സാങ്കല്‍പ്പിക ലോകത്തെ ഉള്ളില്‍ സൂക്ഷിക്കുന്നവരും ആയിരിക്കാനിടയുണ്ട്. ഇത്തരം കേസുകളില്‍ ഭര്‍തൃപീഡനം പലപ്പോഴും ഒരു സമാനഘടകമായി കാണപ്പെടാറുമുണ്ട്. മേല്‍പ്പറഞ്ഞതുപോലെ, നമുക്കിടയിലെ യുവതീയുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിശകലനങ്ങളും ശാസ്ത്രീയമായ ഇടപെടലും ഇന്ന് ആവശ്യമാണ്.
ആരും വിമുക്തരല്ല
കേരളത്തില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്ന ആത്മഹത്യാ തരംഗങ്ങളില്‍നിന്ന് ഏതു ജീവിതസാഹചര്യത്തിലുള്ളവരും വിമുക്തരല്ല എന്നുള്ളത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സന്യാസാര്‍ഥിനികളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വിവാദങ്ങളായവയാണ്.
സന്യാസാർഥിനികൾ മാത്രമല്ല, സന്യസ്തരും വൈദികരും പോലും ആത്മഹത്യ ചെയ്ത സംഭവങ്ങൾ അപൂർവമല്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തിലെ ചിന്താധാരകളും സമ്മര്‍ദങ്ങളും ഓരോരുത്തരെയും ചെറിയ അളവിലെങ്കിലും സ്വാധീനിക്കുന്നു എന്നുള്ളതാണ് വാസ്തവം.
അരക്ഷിതാവസ്ഥകളിലേക്കും മനോദൗര്ബല്യങ്ങളിലേക്കും പാഞ്ഞടുക്കുന്ന ഒരു ആള്‍ക്കൂട്ടമായി മലയാളികള്‍ മാറുന്നതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞേക്കും.
ഈ വെല്ലുവിളിയെ ഒരു കൂട്ടുത്തരവാദിതത്വമായി ഏറ്റെടുക്കാനുള്ള ആര്‍ജവം ഇവിടുത്തെ ബൗദ്ധിക സമൂഹവും നേതൃനിരകളിലുള്ളവരും പ്രകടിപ്പിക്കണം. ആത്മഹത്യകളെയും അനുബന്ധ ദാരുണ സംഭവങ്ങളെയും എല്ലായ്പ്പോഴും ലൈംലൈറ്റില്‍ നിര്‍ത്തുന്ന മാധ്യമങ്ങളുടെ ശൈലിക്ക് മാറ്റം അനിവാര്യമാണ്.
അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്. എല്ലാം മറച്ചുവച്ച് തങ്ങളില്‍തന്നെ ഒതുങ്ങിക്കൂടുന്നവരാകാതെ തുറന്ന് ചിന്തിക്കുന്നവരും തുറന്ന് സംസാരിക്കുന്നവരുമായി മാറാന്‍ എല്ലാവര്ക്കും കഴിയേണ്ടതുണ്ട്. ലോകത്തിന്റെ ആത്മഹത്യാമുനമ്പായി ഈ അറബിക്കടലിന്റെ തീരം വിശേഷിപ്പിക്കപ്പെടുന്ന അപമാനകരമായ അവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ്.