Saturday, June 4, 2022 11:33 PM IST
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
പരുമലയുടെ പരിശുദ്ധാന്തരീക്ഷത്തിലിരുന്നാണ് ഞാൻ ഇതു കുറിക്കുന്നത്. കണ്മുന്നിൽ പന്പാനദിയുണ്ട്. ഈ നീർച്ചാലു കാണുന്പോഴൊക്കെ ഞാൻ ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതം ഓർമിക്കും. ‘പന്പയിൽ എന്തൊക്കെയുണ്ട്’ എന്ന് ഒരാൾ പണ്ട് തിരുമേനിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു:
‘വെള്ളവും മീനുമൊഴിച്ച് എല്ലാമുണ്ട്...’ മരണാസന്നയായ ഒരു നദിയെക്കുറിച്ചുള്ള ഏറ്റവും തെളിമയുള്ള ഓർമപ്പെടുത്തൽ. പക്ഷേ ഇപ്പോൾ അരികിലുള്ള പന്പയിൽ കലങ്ങിയൊഴുകുന്ന വെള്ളമുണ്ട്. കിഴക്കൻ മലകളുടെ കണ്ണീരാകണം. അതു പെരുകിപ്പെരുകിയാണ് കുറച്ചു വർഷങ്ങൾക്കുമുന്പ് പെരുംപ്രളയമുണ്ടായത്. ഇപ്പോൾ നദി നിറയുന്നത് കാണുന്പോൾ നാം പ്രളയത്തെ പേടിക്കുന്നു.
ഇതുമാത്രമല്ല,അനേകം ഭയങ്ങളുടെ ദുർബലഗേഹങ്ങളിലിരുന്നുകൊണ്ടാണ് മലയാളി പരിസ്ഥിതിദിനത്തെക്കുറിച്ച് പരികല്പന നടത്തുന്നതും വാതോരാതെ സംസാരിക്കുന്നതും. ഓരോ പരിസ്ഥിതിദിനവും നമുക്ക് ചെടി നടാനുള്ള ഒരു ദിവസം മാത്രമാണ്. ആ ഒറ്റ ദിവസത്തിൽ നമ്മൾ നടും, നനയ്ക്കും, പിന്നെ വളരുമാറാക്കാനുള്ള ചുമതല ദൈവത്തെ ഏല്പിച്ച് കൈകഴുകി മടങ്ങും. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ നട്ട ചെടിയെക്കുറിച്ച് ഈ വർഷം ഓർക്കുന്ന എത്രപേരുണ്ടാകും!
പ്രപഞ്ചത്തെ ചൂഷണം ചെയ്യാൻ അവകാശമില്ല
ദൈവസൃഷ്ടിയാണ് മനുഷ്യനും പ്രപഞ്ചവും. മനുഷ്യന്റെ ഉപയോഗത്തിനായി പ്രപഞ്ചം പലതും നല്കുന്നു. പ്രപഞ്ചത്തിലെ എല്ലാം ന്യായമായി അനുഭവിക്കാൻ മനുഷ്യന് ദൈവം അനുവാദം നല്കിയിട്ടുണ്ട്. എന്നാൽ പ്രപഞ്ചത്തെ ചൂഷണം ചെയ്യാൻ അവകാശമേകിയിട്ടില്ല. വീടു വയ്ക്കാൻ ഒരു മരത്തെ ഉപയോഗപ്പെടുത്താം. പക്ഷേ ആർത്തിയോടെ കാടു വെട്ടിത്തളിക്കാൻ നമുക്ക് അധികാരമില്ല. ജലത്തിലെ മത്സ്യങ്ങളെ ഭക്ഷണത്തിനായി പിടിക്കാം. എന്നാൽ ജലാശയം മുഴുവനായി മലിനപ്പെടുത്തുന്നത് ദൈവനിയമത്തിന്റെ നിഷേധമാണ്.
പാറപൊട്ടിക്കലും ആനക്കൊന്പ് വേട്ടയുമൊക്കെ അതേ രീതിയിൽ ക്രൂരവും കുറ്റകരവുമാകുന്നു. ദൈനംദിന ജീവിതത്തിനായി പ്രകൃതിവിഭവങ്ങളെ ഉചിതമായി ഉപയോഗപ്പെടുത്തുന്പോഴാണ് നാം യഥാർഥ ദൈവമക്കളാകുന്നത്. അതു മറന്ന് ചൂഷണത്തിന്റെ നിലയിലേക്ക് പോകുന്പോൾ പ്രകൃതി പ്രളയങ്ങൾ സൃഷ്ടിക്കുന്നു.
നാം അപ്പോൾ ചകിതരാകുന്നു. ആദാമിനെ സൃഷ്ടിച്ച് ഏദൻതോട്ടത്തിലാക്കുന്പോൾ ദൈവം ആദ്യമനുഷ്യനോട് പറഞ്ഞത് തോട്ടത്തിൽ കൃഷി ചെയ്യാനും തോട്ടം പാലിക്കാനും നിന്നെ ചുമലതലപ്പെടുത്തിയിരിക്കുന്നു എന്നാണ്. ഈ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിതത്വം സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ദൈവം മനുഷ്യന് നല്കിയിട്ടുള്ളതാണ്. മനുഷ്യന് ആ ചുമതലയിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.
പൗലോസ് ശ്ലീഹയുടെ റോമാ ലേഖനം എട്ടാം അധ്യായം പതിനെട്ടാം വാക്യത്തിൽ പറയുന്നുണ്ട്, “മനുഷ്യപുത്രന്മാരുടെ വെളിപാടിനായി സൃഷ്ടി ഭാരപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്”എന്ന്.
മനുഷ്യൻ നന്മയിൽ ജീവിക്കുന്നതിനുവേണ്ടിയാണ് ആ ഭാരംചുമക്കൽ. സ്വന്തം അച്ചുതണ്ടിൽ കറങ്ങിയും സൂര്യനെ പ്രദക്ഷിണം ചെയ്തും സർവംസഹയായ ഭൂമി അതിലെ അന്തേവാസികൾക്കായി കഷ്ടപ്പെടുന്പോഴാണ് രാവും പകലുമുണ്ടാകുന്നത്. ഒരമ്മ മക്കൾക്കായി സ്വയം ത്യജിക്കുന്നതും സഹിക്കുന്നതും പോലുള്ള പ്രവൃത്തിയാണത്. അമ്മയെ എങ്ങനെ കാണുന്നുവോ അതുപോലെ ഭൂമിയെ കാണാൻ ശീലിക്കുന്പോഴാണ് നമ്മളിൽ ദൈവികത്വമുണ്ടാകുന്നത്.
പ്രപഞ്ചം മനുഷ്യനുവേണ്ടി മാത്രമല്ല
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യനുവേണ്ടി മാത്രമല്ല. സർവചരാചരങ്ങളുടേതുമാണ് ഭൂമി. കല്ല് -കരട്- കാഞ്ഞിരക്കുറ്റിക്കും മുള്ള് -മുരട് -മൂർഖൻപാന്പിനും അവകാശപ്പെട്ടതാണത്. ഇവിടത്തെ വെള്ളത്തിനും വായുവിനും നമ്മൾ മാത്രമല്ല അവകാശികൾ.
“ഭൂഗോളത്തിൽ ച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശിയായിത്തീർന്നതോടെ ഭാവിജീവിതം സുരക്ഷിതമായി എന്ന് ദൃഢമായിത്തന്നെ വിശ്വസിക്കു”ന്നതിലെ വിഡ്ഢിത്തത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ പണ്ടേ എഴുതി. ഭൂമിയിലെ ഉത്പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും എന്ന വലിയ സത്യവും അദ്ദേഹം ചെറിയ കഥയിലൂടെ പറഞ്ഞുതന്നു.
എല്ലാ മതങ്ങളും ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മനുഷ്യന്റെ പൊക്കിൾക്കൊടി അവന്റെ മാതാവായ ഭൂമിയിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അതിലൂടെ നമുക്ക് വായിച്ചെടുക്കാം.
‘വസുധൈവ കുടുംബകം’എന്നാണ് ഉപനിഷദ് വാക്യം. ‘അന്ത്യനാൾ വന്നെത്തുന്ന നേരം ഒരാളുടെ കൈയിൽ വിത്തുണ്ടെങ്കിൽ അതയാൾക്ക് സാധിക്കുമെങ്കിൽ കുഴിച്ചിടട്ടെ’എന്ന് നബിവചനം. എല്ലാറ്റിന്റെയും പൊരുൾ ഒന്നുതന്നെ. മണ്ണിൽ ജീവിക്കുന്നവൻ മണ്ണോട് ചേരുംവരെ മണ്ണിനെ മറക്കരുത്. ഒടുവിൽ മണ്ണിലേക്കാണ് മടങ്ങേണ്ടത് എന്നും മറക്കരുത്. ചുറ്റുപാടുകളെ അപരനായി കാണാതെ അയൽക്കാരനായി സ്നേഹിക്കുകയും കരുതുകയുമാണ് വേണ്ടത്. അങ്ങനെയൊരു മനോനിലയിലേക്ക് മനുഷ്യൻ വളരുന്പോഴാണ് ഭൂമി സ്വർഗമാകുന്നത്.
പക്ഷേ നാം അത്യാർത്തരായി പ്രകൃതിക്ക് നേരെ ആയുധമെടുക്കുന്നു. മനുഷ്യൻ പ്രകൃതിയെ നിരന്തരം ആക്രമിക്കുന്നു. സഹികെടുന്പോൾ പ്രകൃതി ക്ഷോഭിക്കുന്നു. പക്ഷേ വിശുദ്ധഗ്രന്ഥങ്ങൾക്കും ആത്മീയഗുരുക്കന്മാർക്കും എഴുത്തുകാർക്കും സാധിക്കാതിരുന്നത് പരമാണുവിനോളം ചെറുതായ ഒരു രോഗാണുവിന് സാധിച്ചു.
കോവിഡ് മനുഷ്യനെ പഠിപ്പിച്ച പാഠങ്ങൾ എത്രയെത്ര! രോഗത്തെ പേടിച്ച് വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ നമ്മൾ വാഹനങ്ങളുടെ പുകതുപ്പാതെ, ഹോണ് നീട്ടിയടിക്കാതെ, പുഴയിലേക്ക് മാലിന്യമൊഴുക്കാതെ, മരങ്ങളെ ദ്രോഹിക്കാതെ മര്യാദക്കാരായി. അന്ന് കിളികൾ പുറത്തിറങ്ങി അവരുടെ സ്വന്തമായ ആകാശത്തേക്ക് പറന്നു, മീനുകൾ തെളിവെള്ളത്തിലൂടെ നീന്തി, പുഴ നമുക്ക് മുഖം നോക്കാൻ കണ്ണാടിയായി. പരിസ്ഥിതി സ്ഫടികസമാനമായി.
“മനുഷ്യാ നിനക്ക് നിന്റെ ചുറ്റുപാടുകളെ നൊന്പരപ്പെടുത്താതെ ജീവിക്കാൻ കഴിയും” എന്ന് നമ്മോട് പറയുകയും തെളിയിച്ചുതരികയും ചെയ്യുകയുമായിരുന്നു കോവിഡ്. അത് മറന്നുകൂടാ. ലോക്ഡൗണ്കാലത്തെ സ്വയംനിയന്ത്രണങ്ങൾ പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തിൽ നമുക്ക് തുടർന്നും പാലിക്കാൻ സാധിക്കുമോ എന്ന വലിയ ചോദ്യമാണ് ഈ പരിസ്ഥിതി ദിനം നമ്മോട് ചോദിക്കുന്നത്.
ഇപ്പോൾ ഒരു കുരുവി എന്റെ ജാലകത്തിനരികെ പറന്നുവന്നിരിപ്പുണ്ട്. എനിക്കെന്റെ ആകാശം തിരികെത്തരില്ലേ എന്ന് അതു ചോദിക്കുന്നതും എനിക്കു കേൾക്കാനാകുന്നു.