Tuesday, June 7, 2022 11:15 PM IST
സിസ്റ്റർ മരിയ ആന്റണി സിഎച്ച്എഫ്
പറക്കുന്ന പുണ്യവാൻ എന്നറിയപ്പെടുന്ന വിശുദ്ധനാണ് ജോസഫ് കുപ്പർത്തീനോ. മിന്നൽവേഗത്തിൽ പലയിടത്തും ഒരേസമയത്തു പ്രത്യക്ഷപ്പെടുക, ആകാശത്തിനും ഭൂമിക്കുമിടയിൽ നിലകൊള്ളുക എന്നിങ്ങനെ വേറിട്ട ചില അടയാളങ്ങൾ ദൃശ്യമായതിനാലാണ് അദ്ദേഹം പറക്കുന്ന പുണ്യവാനെന്ന് അറിയപ്പെട്ടത്.
ഇവിടെ നമ്മുടെ സ്വന്തം നാട്ടിൽ, തൊട്ടരികിൽ പ്രസിദ്ധയായിക്കൊണ്ടിരിക്കുന്ന വിശുദ്ധ മറിയം ത്രേസ്യക്കും ആത്മീയതയുടെ ലക്ഷണമൊത്ത ചില സിദ്ധികൾ ദൈവം നൽകിയിരുന്നു. വിശുദ്ധയുടെ പുണ്യത്തിന്റെ ഭിന്നമുഖങ്ങളെക്കുറിച്ചുള്ള ഒരുപാടറിവുകൾ ഇനിയും ഒളിഞ്ഞുകിടപ്പുണ്ട്. വിശുദ്ധ കുപ്പർത്തീനോയെപ്പോലെ അത്യപൂർവവും സവിശേഷവുമായ ചില സിദ്ധികളാൽ സന്പന്നമാക്കപ്പെട്ട ഒരു പുണ്യവതിയാണ് വിശുദ്ധ മറിയം ത്രേസ്യ. സാധാരണ ദിവസങ്ങളിലും പ്രത്യേകിച്ച് വെള്ളിയാഴ്ചകളിലും പഞ്ചക്ഷതത്തോടൊപ്പം ശിരസിൽ മുൾമുടിവട്ടത്തിൽ രക്തം പൊടിയുക, നിലത്തുനിന്നുയർത്തപ്പെട്ടു ചുമരിൽ കുരിശാകൃതിയിൽ തറച്ചവിധം തൂങ്ങിനിൽക്കുക എന്നീ സംഭവങ്ങൾക്കു നാനാജാതി മതസ്ഥർ ദൃക്സാക്ഷികളായുണ്ട്. ദൈവ-മനുഷ്യ ബന്ധത്തിന്റെ ഗാഢവും തീവ്രവുമായ ഈ അനുഭവം കൂടെക്കൂടെ സ്വന്തമാക്കാനുള്ള ഭാഗ്യം വിശുദ്ധ മറിയം ത്രേസ്യക്കു ലഭിച്ചിരുന്നു. ഹൃദയം ഹൃദയത്തോടു സംവദിച്ച ആ രഹസ്യങ്ങളുടെ നേർക്കാഴ്ചയായിരുന്നു വിശുദ്ധ മറിയം ത്രേസ്യയും കുടുംബങ്ങളും തമ്മിലുള്ള ബന്ധം. ആയതിനാൽ വേർപ്പെടുത്താനാവാത്തവിധം വിശുദ്ധ കുടുംബങ്ങളോടു ചേർന്നുനിൽക്കുന്നു.
കുടുംബങ്ങൾക്കു നേരേയുള്ള ശ്രദ്ധ
ദൈവജനം ദൈവത്തെ മറന്നു ജീവിക്കുന്പോൾ അവരെ തന്നിലേക്കടുപ്പിക്കാൻ കരുണാമയനായ ദൈവം വ്യക്തികളിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു കാലഘട്ടത്തിൽ ദൈവത്തിന്റെ സന്ദേശം കുടുംബങ്ങളെ അറിയിക്കാൻ അയയ്ക്കപ്പെട്ടവളാണ് വിശുദ്ധ മറിയം ത്രേസ്യ. വിശുദ്ധ മറിയം ത്രേസ്യയിലൂടെയാണ് ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു ജനം തൊട്ടറിഞ്ഞത്. മനുഷ്യർക്കിടയിൽ വ്യാപരിക്കുന്ന ദൈവത്തെ ത്രേസ്യ ജനത്തിനു വെളിപ്പെടുത്തി.
വിശുദ്ധ മറിയം ത്രേസ്യ അനുഭവിച്ച ആത്മീയതയുടെ അടയാളങ്ങൾ കണ്ട് അസാധാരണമായ ദൈവചൈതന്യം അവളിൽ കുടികൊള്ളുന്നു എന്നവർക്കു ബോധ്യപ്പെട്ടു. അതുകൊണ്ട് അവളിൽ അവർ വിശ്വാസമർപ്പിച്ചു. അവരുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ താത്പര്യത്തോടെ അനുവദിച്ചു. വീടുകളിലെ രോഗികൾ, മരണാസന്നർ, തർക്കങ്ങൾ, തകർച്ചകൾ, ഇടർച്ചകൾ എന്നിവയെക്കുറിച്ചെല്ലാം ആദ്യം അറിയിക്കുന്നതു വിശുദ്ധ മറിയം ത്രേസ്യയെയായിരുന്നു. അവളുടെ കെെയിൽ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടെന്ന് അവർ വിശ്വസിച്ചു. അത് അവരുടെ അനുഭവമായിരുന്നു. വിശുദ്ധ മറിയം ത്രേസ്യയുടെ അറിവുകൂടാതെ പുത്തൻചിറ നാട്ടിൽ ആരും മരിച്ചിരുന്നില്ല എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്രമേൽ അവിടത്തെ കുടുംബങ്ങളുമായി വിശുദ്ധയ്ക്ക് അടുപ്പമുണ്ടായിരുന്നു.
ഇന്നും തുടരുന്ന കുടുംബപ്രേഷിതത്വം
കുടുംബങ്ങളിലെ പ്രശ്നങ്ങൾ സർവകാലത്തെയും അതിശയിപ്പിക്കുമാറ് വർധിക്കുകയാണിന്ന്. സൈബർ കുറ്റങ്ങൾ, വിവാഹമോചനങ്ങൾ, സ്ത്രീപീഡനങ്ങൾ എന്നിങ്ങനെ ദൈവഭയമില്ലാത്തവണ്ണം തിന്മകൾ പെരുകുന്നു. അല്പനേരത്തേക്കും അല്പകാലത്തേക്കും മാത്രം നീളുന്ന സന്തോഷങ്ങൾക്കൊടുവിൽ സമാധാനം കെട്ടുപോകുന്ന കുടുംബങ്ങളുടെ നിലവിളികൾക്കുനേരേ അമ്മ ഇന്നും വിളിപ്പുറത്തുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ, മതങ്ങളിൽപ്പെട്ടവർ, ഭക്തർ, വിശ്വാസികൾ തുടങ്ങി എല്ലാവരും കുഴിക്കാട്ടുശേരിയിലെ കബറിടത്തിലെ സന്ദർശകരാണ്. നമ്മുടെ ഭാവനകൾക്കും പ്രതീക്ഷകൾക്കും മേലെയാണ് ഇന്നു മറിയം ത്രേസ്യ കുടുംബങ്ങളിൽ വർഷിക്കുന്ന വരങ്ങൾ.
യാതനകൾ സംവഹിച്ച വിശുദ്ധ
അമ്മ കുഞ്ഞിനെ സ്നേഹിക്കുന്നതിനേക്കാളുപരി ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. എന്നാൽ, ആ സ്നേഹം തിരിച്ചറിയാതെ തിരസ്കരിക്കുന്ന മക്കളെപ്രതി ദൈവത്തിന്റെ ഹൃദയം വേദനിക്കുന്നു. ദൈവത്തിന്റെ ആ വേദനയുടെ കാഠിന്യം തിരിച്ചറിഞ്ഞവളാണ് വിശുദ്ധ മറിയം ത്രേസ്യ. ദൈവശാസ്ത്രം പഠിക്കാതെത്തന്നെ ‘കുരിശിലല്ലാതെ രക്ഷയില്ല’എന്ന മഹാരഹസ്യം തിരിച്ചറിഞ്ഞു ദൈവത്തെ ആശ്വസിപ്പിക്കാൻ മനുഷ്യപാപത്തിന്റെ ഭാരങ്ങൾ ത്രേസ്യ സ്വശരീരത്തിൽ സംവഹിച്ചു. കഠിനമായ പ്രായശ്ചിത്തങ്ങൾ അവൾ അനുഷ്ഠിച്ചു. മുൾച്ചട്ട, മുള്ളരഞ്ഞാണം, ഞെരിഞ്ഞിൽ തലയണ, ചമ്മട്ടി എന്നിവകൊണ്ട് സ്വയം ശരീരത്തിൽ വേദനകൾ വഹിച്ച് മനുഷ്യപാപങ്ങൾക്കു പരിഹാരംചെയ്യുകയും രക്ഷ സാധിച്ചെടുത്ത് ദൈവത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതിലായിരുന്നു ത്രേസ്യ ഹൃദയാനന്ദം അനുഭവിച്ചത്.
അതുപോലെതന്നെ സഹോദരനൊന്പരവും ത്രേസ്യക്കു ദൗർബല്യമായിരുന്നു. ദൈവത്തിന്റെ അടുത്തിരുന്നു ദൈവസ്നേഹത്തിന്റെ മാംസള, ഊഷ്മള ഭാവങ്ങൾ സ്വന്തമാക്കിയ ത്രേസ്യ കണ്ണീർ പൊഴിക്കുന്നവരോടു ചേർന്നു കണ്ണീർ പൊഴിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. രോഗം, പാപപീഡകൾ, ദാരിദ്ര്യം, ഏകാന്തത, അനാഥത്വം തുടങ്ങിയ ഏതു നിസഹായതയിലും അവൾ പറന്നെത്തുമായിരുന്നു. സമയം, നഷ്ടം, കൂട്ട്, പ്രതിസന്ധികൾ ഇതിനൊന്നിനും അവളുടെ ഉള്ളിലെ തീയണയ്ക്കാനായില്ല.
ഉള്ളിലെ ഈ തീയാണ് കുടുംബങ്ങളിലേക്കു നടക്കാനും ഓടാനും പറക്കാനുമുള്ള ആവേശത്തിരയിളക്കി വിശുദ്ധ മറിയം ത്രേസ്യയെ ചലിപ്പിച്ച ആത്മീയശക്തി.
(കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യൻ ഫാ. ജോസഫ്
വിതയത്തിൽ തീർഥാടനകേന്ദ്രം സെക്രട്ടറിയാണ് ലേഖിക)