Saturday, June 11, 2022 10:22 PM IST
അനന്തപുരി /ദ്വിജന്
സ്വർണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ എന്തുമാത്രം സത്യം ഉണ്ടെന്ന കാര്യത്തിൽ സംശയിക്കുന്നവർക്കു പോലും മുഖ്യമന്ത്രിയും സർക്കാറും ഇപ്പോൾ കാണിക്കുന്ന പരാക്രമങ്ങളിൽ വല്ലാത്ത സംശയം തോന്നുകയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പു ഫലം വന്നതു മുതൽ പത്രലേഖകരെ ഒഴിവാക്കുകയാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രി വല്ലാതെ പരിഭ്രാന്തനാണെന്ന മട്ടിലാണ് ഇപ്പോഴത്തെ നീക്കങ്ങൾ. മുഖ്യമന്ത്രിയാണോ, പുതിയ പെളിറ്റിക്കൽ സെക്രട്ടറി ശശിയാണോ കളികൾക്കു പിന്നിൽ എന്ന് സംശയിക്കണം. സ്വപ്ന ഇപ്പോഴും ഒറ്റപ്പെട്ട സൂചനകളാണ് നല്കിയിട്ടുള്ളത്. ഇനിയും എത്രയോ കാര്യങ്ങൾ പുറത്തുവരും എന്ന ചിന്തയാണ് ഇപ്പോൾ ശക്തമായിട്ടുള്ളത്. അതെല്ലാം സത്യമാണെങ്കിൽ, കേരളത്തിൽ ഒരു സുൽത്താൻ ഭരണത്തെക്കുറിച്ചാണ് ഭരണഘടന പറഞ്ഞിരിക്കുന്നതെന്ന് പിണറായിയും സംഘവും തെറ്റിദ്ധരിച്ചതുപോലെ തോന്നും.
എല്ലാ കേസും പൊടിതട്ടിയെടുത്തു
കഴിഞ്ഞ സർക്കാറിന്റെ കാലത്തു തന്നെ സ്വർണകള്ളക്കടത്തു കേസന്വേഷണത്തിനു പിന്നിൽ ഗുഢാലോചന ഉണ്ടെന്ന ആക്ഷേപത്തേക്കുറിച്ച് അന്വേഷണം നടത്തുവാൻ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റിസ് മോഹനൻ കമ്മിഷന്റെ കാലാവധി പൊടുന്നനെ നീട്ടിക്കൊടുക്കുന്നു. ആ കമ്മിഷന്റെ അന്വേഷണം ഹൈക്കോടതി തടഞ്ഞതാണ്. മാത്രമല്ല, കമ്മിഷന്റെ കാലാവധി കഴിഞ്ഞതിനാൽ ഒരു മാസത്തേക്ക് അനക്കമൊന്നുമില്ലായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്കു ശേഷമാണ് കമ്മിഷന് ജീവൻ തിരിച്ചു കൊടുക്കുന്നത്.
സ്വപ്നയെ കുടുക്കാൻ സാധിക്കുന്ന എല്ലാ വഴികളും സർക്കാർ പൊടുന്നനെ സജീവമാക്കി. അവരുടെ ഡിഗ്രി സംബന്ധിച്ച കേസും പൊടിതട്ടി എടുത്തു. എല്ലാം എത്രയോ കാലമായി നിർജീവമായിരുന്നതാണ് എന്നതാണ് കൗതുകകരമായ സത്യം. സ്വപ്ന ഇപ്പോൾ ജോലി ചെയ്യുന്ന പാലക്കാടുള്ള എച്ച്ആർഡിഎസ് എന്ന സ്ഥാപനത്തിനെതിരെയും നടപടികളായി. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അവരുടെ ഓഫീസിലെത്തി വാഹനങ്ങളിൽ നിന്നു സംഘടനയുടെ പേരു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെവരെ ഇല്ലാതിരുന്ന പുതിയ നിയന്ത്രണം വരുന്പോൾ അതു നിയമപരമായിട്ടാണെങ്കിലും സംശയം ഉയർത്തും.
പരാതി അന്വേഷിക്കാൻ 11 ഉദ്യോഗസ്ഥർ
അതുപോലെ ആരോപണവിധേയരായവരിൽ മുൻമന്ത്രി കെ.ടി. ജലീൽ പോലീസിൽ പരാതിപ്പെട്ടതും ആ പരാതിയിൽ കേസെടുത്തതും എല്ലാം സംശയങ്ങളാണ് വർധിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പരാതിയിൽ സ്വപ്നയ്ക്കും പി.സി. ജോർജിനും എതിരേ കലാപ ശ്രമത്തിനാണു കേസെടുത്തിരിക്കുന്നതത്രേ. രാജ്യദ്രോഹകുറ്റം ചുമത്താൻ സാധിക്കാത്തതാവും കാരണം. ജലീൽ ആരോപിക്കുന്ന ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കുവാൻ കേരളാ പോലീസിലെ ഉന്നതരായ 11 പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നു. സരിത്തിനോട് കാണിച്ച കളിയാകുമോ അവർ കാഴ്ചവയ്ക്കുവാൻ പോകുന്നത്?
പഴയ ശശി ടെക്നിക്
ഇത്തരത്തിലുള്ള നീക്കങ്ങൾ പണ്ടും കമ്യുണിസ്റ്റ് സർക്കാർ ചെയ്തിട്ടുണ്ട്. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദേഹത്തിനും മകനും എതിരേ ആക്ഷേപങ്ങൾ ഉന്നയിച്ച ടി.എം. ജേക്കബിന്റെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും പല രേഖകളും എടുത്തുകൊണ്ടുപോവുകയും ചെയ്തു. ശശിയായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറി. ഇക്കാര്യം ജേക്കബ് നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തതാണ്. അന്ന് ആരും അത്ര വിഷയമാക്കിയില്ല.
പഴങ്കഥകളോ?
മുഖ്യമന്ത്രി പിണറായി വിജയൻ, അക്കാലത്തെ വഖഫ് മന്ത്രി കെ.ടി. ജലീൽ, സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രിയൂടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്ക് എതിരേ മാത്രമല്ല പിണറായിയുടെ ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരേയും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവർ എന്താണ് ചെയ്തതെന്ന് 164 -ാം വകുപ്പു പ്രകാരം കോടതിയിൽ കൊടുത്ത മൊഴിയിൽ ഉണ്ടാവും. അത് ഇനിയും പുറത്തു വന്നിട്ടില്ല.
സ്വപ്ന പറഞ്ഞതെല്ലാം പഴങ്കഥകളാണെന്നും കേന്ദ്ര ഏജൻസികൾ പലവട്ടം അന്വേഷിച്ചവയാണെന്നും ജനം തള്ളിക്കളഞ്ഞവയാണെന്നും ഇടതു നേതാക്കൾ ഒരേ നിലപാട് എടുക്കുന്നു. ഇക്കുറി കാനം രാജേന്ദ്രനും ജോസ് കെ. മാണിയും വരെ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നുണ്ട്. ആക്രമണം ശക്തമാണെന്നതിന്റെ തെളിവുകൂടിയാണ് ഈ നേതാക്കളുടെ എല്ലാം രംഗപ്രവേശം. ജനങ്ങൾ എല്ലാം കാണുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നേതാക്കൾ പറയുന്നതെല്ലാം അപ്പാടെ വിശ്വസിക്കുന്ന കാലം കഴിഞ്ഞു.
സത്യം പുറത്തുവരുമായിരിക്കും
സ്വപ്ന ഇക്കാര്യങ്ങളെല്ലാം അന്നേ കേന്ദ്ര ഏജൻസികളെ അറിയിച്ചിരുന്നുവെന്നാണ് പറയുന്നത്. പക്ഷേ ഒന്നും കൃത്യമായി പുറത്തുവന്നതായി ഓർമയില്ല. അവ പുറത്തു വരാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. അതിന്റെ പേരിൽ ഡിഐജി അജയകുമാർ അവരെ ജയിലിൽ വച്ചു മാനസികമായി വല്ലാതെ പീഡിപ്പിച്ചതായും മൊഴി തിരുത്തുവാൻ ഭീഷണിപ്പെടുത്തിയതായും അവർ പറയുന്നു. ഇവയെല്ലാം സത്യമാണെങ്കിൽ വലിയ ഗൂഡാലോചനയുടെ ഇതളുകളാണ് വിടരുന്നത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സ്വപ്ന പുറത്തുവിടുന്ന സംശയങ്ങൾ കണ്ണടച്ച് തള്ളിക്കളയാൻ ആരും തയാറാവില്ല. അവയുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. അവ വരാനിരിക്കുന്നതേയുള്ളൂ. കോടതിയിൽ തെളിയിക്കപ്പെടാനായില്ലെങ്കിലും അവ ജനത്തിനു മനസിലാകും.
ഇനിയും വരും പുത്തൻ വിവരങ്ങൾ
164-ാം വകുപ്പനുസരിച്ച് താൻ എല്ലാം കോടതിയിൽ മൊഴിയാക്കിയിട്ടുണ്ടെന്നും ആരോപണത്തിന്റെ തെളിവുകൾ വേറെ പലരുടെയും കൈവശം കൊടുത്തിട്ടുണ്ടെന്നും സ്വപ്ന പറയുന്നു. ആരോപങ്ങളുടെ വിശദാംശങ്ങൾ ഒന്നും അവർ വെളിപ്പെടുത്തിയിട്ടില്ല. സസ്പെൻസിൽ സൂക്ഷിക്കുകയാണ്. അതായത് ഇനിയും പലതും വരും. വിശദാംശങ്ങളടക്കം.
അവയിൽ പലതിനും കോടതിയിൽ തെളിയിക്കുന്നതിനു വേണ്ട തെളിവുകൾ ഇല്ലെങ്കിലും ചിലപ്പോൾ ജനങ്ങൾക്കു വിശ്വസിക്കാനാവുന്നതാവും. ജനം കാത്തിരിക്കുകയാണ്. ഇതിനിടെ ഒരു പഴയകാല പത്രപ്രവർത്തകൻ സ്വപ്നയെ സമാധാനിപ്പിക്കുവാൻ രംഗത്തെത്തിയതും കൗതുകകരമായി. കരുക്കൾ നീക്കുന്നതിൽ സ്വപ്നയ്ക്കുള്ള വൈഭവം ഇപ്പോൾ പ്രകടമാണ്.
ജനം തള്ളിയ ആക്ഷേപങ്ങളോ?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു എന്നത് വാസ്തവമാണ്. കള്ളക്കടത്തു കേസുകൾ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നോ? സർക്കാർ വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ടു എന്നതുമുതൽ ജനാധിപത്യമുന്നണിയിൽ ലീഗ് കൈവരിച്ച മേൽക്കൈയെക്കുറിച്ച് പരന്പാരഗത വോട്ടു ബാങ്കുകളിൽ ഉണ്ടായ സംശയമടക്കം വേറെ എത്രയോ കാരണങ്ങൾ ആ തോൽവിക്കു മുന്നിലുണ്ട്. സ്വപ്ന പറഞ്ഞതിലും പറയാനിരിക്കുന്നതിലുമുള്ള സത്യം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം തീർപ്പാക്കി എന്ന് വാദിക്കുന്നത് വലിയ തമാശയാണ്.
സരിതയെ വിശ്വാസം, സ്വപ്ന കള്ളി!
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ സരിത പറഞ്ഞവയെല്ലാം വെള്ളം ചേർക്കാത്ത നേരുകളായി വിശ്വസിക്കുന്നവരാണ് ഇടതുപക്ഷം. സരിത വിഷയം ഉന്നയിച്ച ഉമ്മൻചാണ്ടി സർക്കാറിനെതിരേ രണ്ടു ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചവർ സർക്കാരിനെതിരേ ഇന്ന് നടക്കുന്ന പ്രതിഷേധത്തെ അധമ രാഷ്ട്രീയമായി ചിത്രീകരിക്കുന്നതും കൗതുകകരമായി. സരിത കൊടുത്ത കേസിൽ അടുത്ത കാലത്ത് ക്ലിഫ് ഹൗസിൽവച്ചു വരെ തെളിവെടുപ്പ് നടന്നിരുന്നു.അവർക്ക് സ്വപ്ന പറയുന്നതെല്ലാം കള്ളം! ജനം എല്ലാം വിശ്വസിക്കുമത്രെ.
ധൈര്യം പകർന്നത് തൃക്കാക്കര ഫലം?
മുഖ്യമന്ത്രിയും ഇടതുപക്ഷവും ആക്ഷേപിക്കുന്നതുപോലെ ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ എന്തേ ഈ സമയത്ത് അവർ ആക്ഷേപങ്ങൾ പുറത്തുവിട്ടു. മുഖ്യമന്ത്രി വലിയ അഭിമാനവിഷയമായി എടുത്ത തൃക്കാക്കര ഉപതെരഞ്ഞെടുപ്പു സമയത്തായിരുന്നെങ്കിൽ അതാകുമായിരുന്നില്ലേ രാഷ്ട്രീയമായി നല്ലതെന്ന് ചോദിക്കുന്നവരുണ്ട്. തൃക്കാക്കരയിൽ ഭരണകക്ഷിക്കുണ്ടായ തിരിച്ചടിയാണ് സ്വപ്നയ്ക്ക് ധൈര്യം പകർന്നതെന്ന് പറയുന്നവരുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്തുണ്ടായ സരിതാ കേസിന്റെ ഗൂഢാലോചന അറിയുന്നവരായതുകൊണ്ട് ഇപ്പോൾ സംശയിക്കുന്നത് ന്യായമാണ്.
വായടപ്പിക്കാൻ പിണറായി
ലാവ്ലിൻ കേസിന്റെ അപ്പീൽ ആറുവർഷമായി നീട്ടിക്കൊടുത്തുകൊണ്ടിരിക്കുന്ന കേന്ദ്ര ഏജൻസികൾ പുതിയതായി എന്തു വെളിപ്പെടുത്തൽ ഉണ്ടായാലും അതെല്ലാം തട്ടിത്തൂകി കളയില്ലേ എന്ന സംശയവും ശക്തമാണ്. പക്ഷേ പിണറായിക്ക് ആ വിശ്വാസം പൂർണമായുമില്ലെന്ന് വേണം കരുതുവാൻ. അദ്ദേഹം തനിക്കുള്ള അധികാരം ഉപയോഗിച്ച് വായടപ്പിക്കുവാൻ നോക്കുകയാണ്. ബംഗാളിൽ മമത ചെയ്യുന്നതുപോലെ ഒന്ന്. അവിടെ അവരുടെ പോരാട്ടം അഴിമതി ആരോപണത്തെ നേരിടാനല്ല. ബിജെപിയെ രാഷ്ട്രീയമായി നേരിടാനാണ്. ഇവിടെ അധികാരം ഉപയോഗിക്കുന്നതും സർക്കാർ പണം മുടക്കി വൻ അഭിഭാഷകരെ കൊണ്ടുവരുന്നതും എല്ലാം കുടുംബത്തെ രക്ഷിക്കുവാനാണ്.
ഒരു ഗുരുവിനെയും നിന്ദിക്കരുത്
ഭാരതം ഭരിക്കുന്ന ബിജെപിയുടെ ഒരു വക്താവ് ചർച്ചയിൽ നടത്തിയ പരാമർശത്തെ ചൊല്ലി ഉയർന്ന കോലാഹലങ്ങൾ തുടരുകയാണ്. ലോകമതങ്ങൾ ആദരിക്കുന്ന ഒരു ഗുരുവിനെയും നിന്ദിക്കരുതെന്നും നിന്ദിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കണമെന്ന ആത്മാർത്ഥമായ തീരുമാനത്തിൽ എത്തിയിരുന്നെങ്കിലെന്ന് സുമനസുകൾ ആഗ്രഹിക്കുന്നു. മതസ്ഥാപകർക്കും മതവിശ്വാസികൾക്കും നേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിദാരുണമായ ആക്രമണങ്ങൾ നടക്കുന്ന ഇക്കാലത്ത് ഇത്തരം ഒരു തീരുമാനത്തിലെത്താൻ ഈ വിവാദം ഇടയാകുമെങ്കിൽ അത് ലോകസമാധാനത്തിനു തന്നെ വലിയ സംഭാവനയാകും. അതിനു പകരം തീവ്രവാദികൾ ഞങ്ങൾ തോന്നിയതുപോലെ പറയും നിങ്ങൾ മറുപടി പറഞ്ഞാൽ കാണിച്ചുതരാം എന്ന് വെല്ലുവിളിക്കുന്നതും മാധ്യമങ്ങൾ വരെ അവർക്ക് ഓശാന പാടുന്നതും മാനവികതയോടുള്ള വെല്ലുവിളിയാണ്. കർശനമായ നിയമനടപടികൾ ഇക്കാര്യത്തിലുണ്ടാവണം.
ബിജെപി അല്ല ഇന്ത്യ
ഭാരതീയ ജനതാപാർട്ടിയുടെ ഒരു വക്താവ് ഒരു ചർച്ചയിൽ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ ഭാരതം മാപ്പു പറയണം എന്ന മട്ടിൽ ഏതാനും മുസ്ലിം രാജ്യങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി ഇപ്പോൾ ഭാരതം ഭരിക്കുന്ന പാർട്ടിയാണ്. ഒരു കാലത്ത് കോണ്ഗ്രസായിരുന്നു നാടു ഭരിച്ചത്. പിന്നീട് ജനതാ പാർട്ടി വന്നു. അവരുടെ അവാന്തര വിഭാഗങ്ങൾ വന്നു. അവരുടെ വക്താക്കളിൽ ഒരാൾ നടത്തുന്ന പ്രതികരണത്തിന് എന്തുകൊണ്ട് ഭാരതം മാപ്പു പറയണം? വാസ്തവത്തിൽ ഇക്കാരണം പറഞ്ഞ് ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുവാൻ അവർ നടത്തിയ നീക്കങ്ങളെ തന്റേടത്തോടെ നേരിടാൻ ഭാരത സർക്കാർ കാണിച്ച ധൈര്യം അഭിമാനകരമായി.
ഭാരതത്തിൽ ഈ വിവാദം ഉണ്ടാകുന്ന കാലത്ത് നൈജീരിയായിലെ ഒരു കത്തോലിക്കാ പള്ളിയിൽ പന്തക്കുസ്താ തിരുനാളിന് ആരാധന നടത്തിക്കൊണ്ടിരുന്ന അന്പതോളം പേരെ വെടിവച്ചു കൊന്ന തീവ്രവാദികളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല! ഒരു മതനേതാവിനെതിരെയും ഒന്നും പറയരുതെന്ന് പറഞ്ഞ യു.എൻ. സെക്രട്ടറി ജനറലിന് പോലും ഈ കൂട്ടക്കുരുതി വലിയ വിഷയമായില്ല. ആ നിസംഗത ഏതു ലോക നേതാവിനും അപമാനകരമാണ്.
പഠിച്ചാണ് തീരുമാനിക്കേണ്ടത്, ഭയന്നല്ല
പ്രവാചകനിന്ദ, ദൈവദുഷണം തുടങ്ങിയ പദങ്ങൾ ആഗോള തലത്തിൽ മുസ്ലിം തീവ്രവാദികൾ മറ്റു മതസ്ഥർക്കെതിരേ ഉപയോഗിക്കുന്ന ആയുധമാണ്. പാക്കിസ്ഥാനിലടക്കം എത്രയോ അന്യമത വിശ്വാസികളെയാണ് ഈ ആരോപണം ഉന്നയിച്ച് വധശിക്ഷയ്ക്കുവരെ വിധിച്ചത്. ഈ രണ്ടു വാക്കുകൾ പറയുന്നതല്ലാതെ അവർ പറഞ്ഞതെന്തെന്ന് ആർക്കും അറിയില്ല. പ്രവാചക നിന്ദയെന്ന് തീവ്രവാദികൾ ചിത്രീകരിക്കുന്ന പ്രയോഗം എന്തെന്ന് ആരും പറയില്ല. അത്ര ഭീതിയാണ്.
ആഗോള വിഷയമാക്കി തീവ്രവാദികൾ ഉയർത്തിയ ഭാരതത്തിലെ ഒരു ചർച്ചയിലെ പ്രതികരണം എന്തോ വലിയ തെറ്റായിപ്പോയി എന്ന ധാരണയാണ് പടരുന്നത്. അതു ശരിയാമാകാം തെറ്റുമാകാം. പക്ഷേ തീവ്രവാദികൾ പറയുന്നതുകേട്ട് നടപടി എടുത്താൽ എന്തോ തെറ്റ് പറഞ്ഞു എന്ന ചിന്തയാണ് ശക്തമാവുക. പഠിച്ചാണ് തീരുമാനിക്കേണ്ടത്. ഭയന്നല്ല.