Friday, July 29, 2022 12:53 AM IST
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തെത്തുടർന്നാണ് ആരോഗ്യരംഗത്ത് നമ്മുടെ രാജ്യം നേരിടുന്ന പരിമിതികളെക്കുറിച്ച് സർക്കാരും ആരോഗ്യ രംഗത്തെ വിദഗ്ധരും ഗൗരവതരമായി കാര്യങ്ങളെ വീക്ഷിക്കാൻ തയാറായത്. 1943ലെ ഭോർ കമ്മിറ്റി മുതൽ 1987ലെ ഹൈപവർ കമ്മിറ്റിവരെ ആരോഗ്യ സേവനരംഗം പരിഷ്കരിക്കുന്നതിനു നൽകിയ ശിപാർശകളിൽ പലതും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക, യുകെ, കാനഡ മുതലായ രാജ്യങ്ങളിൽ 1960-1980 കളിൽ നടപ്പിലാക്കിയ ‘നഴ്സിംഗ് പ്രാക്ടീഷണർ’ എന്ന ആശയം പ്രാവർത്തികമാക്കേണ്ടതിനെക്കുറിച്ച് നാം ഗൗരവതരമായി ചിന്തിക്കേണ്ടത്.
ആരോഗ്യ പ്രവർത്തകരിൽ മൂന്നിലൊന്നിനു മുകളിൽ ഇന്ത്യയിൽ നഴ്സുമാരാണ്. എന്നിരുന്നാലും പത്തു ലക്ഷത്തിൽപ്പരം നഴ്സ്മാരുടെ കുറവുണ്ട് ഇന്ത്യയിൽ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 2024ൽ 43 ലക്ഷം നഴ്സുമാരുടെ സേവനം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഭോർ കമ്മിറ്റിയുടെ ശിപാർശ പോലും 79 വർഷത്തിനുശേഷവും പൂർണമായും നടപ്പിലാക്കിയിട്ടില്ല. ഭോർ കമ്മിറ്റി ശിപാർശ പ്രകാരം ഓരോ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും നാലു വീതം പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ്വൈഫ്, ട്രെയിൻഡ് നഴ്സ് എന്നിവരും ഒരു ഇൻസ്റ്റിറ്റ്യൂഷണൽ നഴ്സും ഉണ്ടായിരിക്കണം.
ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ല
നമ്മുടെ രാജ്യത്ത് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളി ആവശ്യാനുസരണം ഡോക്ടർമാരും നഴ്സ്മാരും ഇല്ലെന്നതാണ്. ആഗോളതലത്തിൽ 1000 പേർക്ക് ഒരു ഡോക്ടറുടെയും 2.5 നേഴ്സുമാരുടെയും സേവനം ലഭ്യമാകുന്പോൾ ഇന്ത്യയിൽ ഇത് 0.77 ഡോക്ടർമാരും 1.96 നഴ്സുമാരുമാണ്. ഇതിൽത്തന്നെ ഗ്രാമപ്രദേശങ്ങളിലെ നിരക്ക് ഇതിലും താഴെയാണ്. ഇന്ത്യയിൽ 43 ശതമാനം ഡോക്ടർമാരുടെ കുറവുള്ളതായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ കാര്യമായ വിടവ് ഇപ്പോഴും നിലനിൽക്കുന്നു.
ഈ സാഹചര്യത്തിലാണ് ‘നഴ്സിംഗ് പ്രാക്ടീഷണർ’ എന്ന ആശയം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നത്. 1960കളിൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ‘നഴ്സിംഗ് പ്രാക്ടീഷണർ’ പ്രാവർത്തികമാക്കിയപ്പോൾ യുകെയിൽ 1980ൽ പ്രാബല്യത്തിൽ വന്നു. ഓസ്ട്രേലിയയിൽ 1990ലും നെതർലൻഡിൽ 2010 ലും നടപ്പിലായി. നിലവിൽ ദക്ഷിണകൊറിയ, സിംഗപ്പൂർ, തായ്ലൻഡ് ഉൾപ്പെടെ എഴുപതോളം രാജ്യങ്ങൾ ഈ ആശയം വിജയകരമായി പ്രാവർത്തികമാക്കിയിട്ടുണ്ട്. 2007ൽ ലോകത്താകമാനം 1.20 ലക്ഷം നഴ്സിംഗ് പ്രാക്ടീഷണർ ഉണ്ടായിരുന്നത് 2017 ആയപ്പോൾ 2.70 ലക്ഷമായും നിലവിൽ 10.60 ലക്ഷമായും വർധിച്ചു.
ഡോക്ടമാരുടെ ജോലിഭാരം കുറയും
നഴ്സിംഗ് പ്രാക്ടീഷണർ എന്ന ആശയം നമ്മുടെ രാജ്യത്തു നടപ്പിലാകുന്പോൾ ഡോക്ടമാരുടെ ജോലി ഭാരം ഗണ്യമായും കുറയും. പരിശീലനം സിദ്ധിച്ച നഴ്സിംഗ് പ്രാക്ടീഷണർക്ക് രോഗീപരിചരണം കൂടാതെ ജനറൽ ഫിസിഷ്യനായും കണ്സൽട്ടേഷൻ, ട്രീറ്റ്മെന്റ്, രോഗനിർണയം, രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി തയാറാക്കൽ, ലാബ് ഫലത്തിന്റെ വിശകലനം, എക്സ്റേ വിശകലനം, ഇസിജി, തുടങ്ങിയവയുടെ വിശദ റിപ്പോർട്ട് തയാറാക്കുന്നതിനു സാധിക്കും. അതിലുപരി, കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട രോഗീപരിചരണവും ആരോഗ്യ സംരക്ഷണവും നഴ്സിംഗ് പ്രാക്ടീഷണർ വഴി സാധിക്കും.
നിലവിൽ പരിമിതമായ തോതിലാണെങ്കിലും രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ നഴ്സിംഗ് പ്രാക്ടീഷണർ എന്ന ആശയം നടപ്പിലാക്കിയിട്ടുണ്ട്. 2002ൽ പശ്ചിമ ബംഗാളാണ് ഇന്ത്യയിൽ ആദ്യമായി നഴ്സിംഗ് പ്രാക്ടീഷണർ എന്ന ആശയം നടപ്പിലാക്കിയതും ഇതിനായി പ്രത്യേക കോഴ്സ് തുടങ്ങിയതും.
ആശയം നടപ്പിലാക്കണം
പതിനഞ്ചാം ദേശീയ ധനകാര്യ കമ്മീഷന്റെ ശിപാർശ അനുസരിച്ച് നഴ്സ്മാരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി നഴ്സിംഗ് പ്രാക്ടീഷണർ എന്ന ആശയം എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്ന് അടിവരയിട്ട് നിർദേശിക്കുന്നു. 2017ലെ ദേശീയ ആരോഗ്യനയത്തിൽ നഴ്സ് പ്രാക്ടീഷണർ ആശയത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ പ്രാവർത്തികമായിട്ടില്ല. ഈ സാഹചര്യത്തിൽ നഴ്സിംഗ് രംഗം വിജയകരമായി പ്രവർത്തിക്കുന്ന നമ്മുടെ സംസ്ഥാനത്തിന് നഴ്സിംഗ് പ്രാക്ടീഷണർ എന്ന ആശയം വേഗത്തിൽ നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താവുന്നതാണ്.
പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ശിപാർശയനുസരിച്ച് ആരോഗ്യ രംഗത്തെ ഉന്നമനത്തിനു മാത്രമായി 2021-22, 2025-26 കാലയളവിലേക്ക് 1,40,102 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്. ഇതിൽ 70,051 കോടി രൂപ ഹെൽത്ത് ഗ്രാന്റ് മാത്രമാണ്. ഇത്രയും വലിയ തുക വികസനത്തിനായി നീക്കിവച്ചിരിക്കുന്നത് ഫലപ്രദമായി വിനിയോഗിക്കുന്ന പക്ഷം നമ്മുടെ രാജ്യത്തെ ആരോഗ്യരംഗം തീർച്ചയായും സമൂലമായ പരിവർത്തനത്തിനു വിധേയമാകും. ഈ സാഹചര്യത്തിൽ നേഴ്സിംഗ് പ്രാക്ടീഷണർ ആശയംകൂടി ഫലപ്രദമായി നടപ്പാക്കിയാൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ ആരോഗ്യ സേവനരംഗം ഗുണനിലവാരത്തിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്നതാകും. അതിനായി നഴ്സിംഗ് സിലബസിൽ സർക്കാർ ആവശ്യമായ ഭേദഗതി വരുത്തി നഴ്സിംഗ് പ്രാക്ടീഷണർ എന്ന തസ്തികകൂടി സൃഷ്ടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കാം.
ഡോ. ജോസ് ചാത്തുകുളം
(സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകൻ)