Thursday, September 15, 2022 10:32 PM IST
ആര്യൻ
മൂന്നു നാലു വർഷം മുന്പ് ഇന്നത്തെപ്പോലെ പത്രങ്ങളായ പത്രങ്ങളെല്ലാം തെരുവുനായയുടെ ക്രൂരവിനോദങ്ങളെപ്പറ്റിയും നായ്കടിയേറ്റ കുഞ്ഞുങ്ങളുടെ വരെ ദീനരോദനത്തെപ്പറ്റിയും ഫോട്ടോകൾ സഹിതം വളരെയേറെ എഴുതിക്കൂട്ടിയതാണ്. ആര്യനും അന്നൊരു മണ്ടത്തരം കാണിച്ചു. അന്തിമവിജയം പേപ്പട്ടിക്കുതന്നെ! എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതി. മാലോകരിൽ കുറച്ചുപേരെങ്കിലും അതു വായിച്ച് ചിരിക്കുകയോ കരയുകയോ ചെയ്തിരിക്കാം, അവർ മനുഷ്യനെപ്പറ്റിയും പേപ്പട്ടിസ്വാതന്ത്ര്യത്തെപ്പറ്റിയും കാത്തുസൂക്ഷിക്കുന്ന തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ! പേപ്പട്ടിക്കുവേണ്ടി വാദിക്കാൻ മാത്രമായി ഒരു മന്ത്രിയും അന്നു കേന്ദ്രത്തിലുണ്ടായിരുന്നു. നിസഹായരായ മനുഷ്യർക്കുവേണ്ടി വാദിക്കാൻ, ജീവിക്കാനുള്ള അവരുടെ അവകാശത്തിനുവേണ്ടി വാദിക്കാൻ ഒരു മനുഷ്യനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിലോ നീതിമാന്മാരിലോ ഉണ്ടായിരുന്നില്ലതാനും. വെറുതെയല്ല, അന്തിമവിജയം പേപ്പട്ടിക്കുതന്നെയായത്.
നീതിബോധം ഉണരുന്നില്ലല്ലോ?
കാൽനടയാത്രക്കാരെ മാത്രമല്ല, ഓട്ടോയിലും ബൈക്കിലും സൈക്കിളിലും സഞ്ചരിക്കുന്നവരെ വരെ പേപ്പട്ടികൾ ആക്രമിച്ചു കടിച്ചുകീറുന്നതിന്റെ സജീവചിത്രങ്ങൾ അനുദിനം ടെലിവിഷനിൽ കണ്ടുകൊണ്ടിരുന്നിട്ടും ഒരു ന്യായാധിപന്റെപോലും നീതിബോധം ഉണരുന്നില്ലല്ലോ എന്നത് അതിക്രൂരമായ ദുഃഖസത്യമാണ്. പേപ്പട്ടിക്കേസുകൾ അനന്തമായി നീട്ടിവയ്ക്കുന്നതിന് അവരുടെ നീതിബോധം ഒരു പ്രതിബന്ധമല്ല. ഓരോ നീട്ടിവയ്ക്കലിനും ഇടയ്ക്ക് എത്രയോ മനുഷ്യജീവിതങ്ങളാണ്, എത്രയോ നിഷ്കളങ്കരായ കുഞ്ഞുജീവിതങ്ങളാണ് തലയിലും കാലുകളിലും കവിളുകളിലും കടിയേറ്റ് കരഞ്ഞു വിലപിക്കുന്നത്. ഈ വിലാപം കേൾക്കാൻ ഒരു നീതിമാനെങ്കിലും ജനിച്ചിരുന്നെങ്കിൽ.
ആരോഗ്യവകുപ്പിന്റെ പേവിഷ കുത്തിവയ്പുപോലും ഫലിക്കാത്ത കാലം. അത്ര വിശേഷമാണ് നമ്മുടെ ആരോഗ്യ പരിപാലനം. പേപ്പട്ടിവിഷമേറ്റ് മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി, നീതിപീഠം നീതിയോടെ നീതിബോധത്തോടെ ഒന്നു ശബ്ദിക്കുമോ എന്നതാകും ‘മൃഗ സ്നേഹമില്ലാത്ത’ എല്ലാ ഇരുകാലിമൃഗങ്ങളുടെയും, വീടുകളിൽ മാന്യമായി യജമാനനൊപ്പം ജീവിക്കുന്ന ഓമനകളായ പട്ടികളുടെയും ആകാംക്ഷ. എന്നിട്ടും ഇത്രയും രൂക്ഷമായ ഗൗരവമേറിയ ഒരു സ്ഥിതിവിശേഷത്തിൽ ഭരണാധികാരികളോ നിയമപാലകരോ നീതിമാന്മാരോ ഉണരുന്നില്ലെന്നത് ഈ നാടിന്റെ ശാപമല്ലേ?
പേപ്പട്ടികടിയുണ്ടാകുന്ന മാനസിക സംഘർഷങ്ങളും മാനസിക പ്രത്യാഘാതങ്ങളും അനുഭവിച്ചറിഞ്ഞവർക്കേ മനസിലാകൂ. രണ്ടു പ്രാവശ്യം അൾസേഷ്യൻ വളർത്തുനായയുടെ കടിയേറ്റ് കുത്തിവയ്പിനു വിധേയനായവനാണ് ഈ ആര്യൻ. കടിയേറ്റ് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ നിർബന്ധമായും ആവശ്യപ്പെട്ടു, കുത്തിവയ്പിനു വിധേയമാകാൻ. വളർത്തുനായയാണെന്നു പറഞ്ഞ് അവഗണിക്കാനാവില്ലെന്ന് അദ്ദേഹം നിർദേശിച്ചു. കാരണം, ഭാഗ്യപരീക്ഷണത്തിനു പോകാവുന്ന ഒരു കാര്യമല്ല ഇത്. വല്ലകാരണവശാലും ആ പട്ടിക്കു പേബാധ ഉണ്ടായിരുന്നെങ്കിൽ കടിയേറ്റവൻ പട്ടിയെപ്പോലെതന്നെ കുരച്ചു കരഞ്ഞു മരിക്കുകയേയുള്ളൂ.
ഓർക്കാപ്പുറത്ത് ചാടിവന്ന് അതിശൗര്യത്തോടെ വായ് പിളർന്നു ദംഷ്ട്രങ്ങൾ കാണിച്ചു കടിക്കുന്ന പട്ടിയുടെ രൂപം തലച്ചോറിൽ മായാത്തവിധം മുദ്രിതമാകും. ഉറക്കത്തിൽ പേടിപ്പിക്കുന്ന ദുഃസ്വപ്നങ്ങളായി അതു മാറും. അതിന്റെ ആഘാതത്തിൽനിന്നു വിമോചിതരാകാൻ കാലങ്ങൾ കഴിയും. കുഞ്ഞുങ്ങളിൽ ഇതുണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളെ ഓർത്തു മാത്രമെങ്കിലും തെരുവുനായ്ക്കളിൽനിന്നു മനുഷ്യനു മോചനമേകാൻ നിത്യം ആഡംബരക്കാറുകളിൽ സഞ്ചരിക്കുന്ന ഭരണകർത്താക്കളും നിയമപാലകരും ന്യായാധിപരും ഇനിയെങ്കിലും തയാറാകണം.
വെള്ളരിക്കാപ്പട്ടണമോ?
ഇതെന്താ കേരളം ഒരു വെള്ളരിക്കാപ്പട്ടണമാണോ? ഇന്ത്യയിലല്ലാതെ, പ്രത്യേകിച്ച് കേരളത്തിലല്ലാതെ പരിഷ്കൃത രാജ്യങ്ങളിലെവിടെയെങ്കിലും ഓടിനടന്ന് മനുഷ്യക്കുഞ്ഞുങ്ങളെ കടിച്ചുകീറാൻ, സൈക്കിൽ ചാടിക്കയറി യാത്രക്കാരനെ കടിച്ചു പിച്ചിച്ചീന്താൻ വാഹനങ്ങൾക്കു തടസം സൃഷ്ടിക്കാൻ, കിട്ടുന്നവരെയെല്ലാം ഓടിച്ചിട്ടു കടിച്ചുപറിക്കാൻ പേപ്പട്ടികൾക്കു സ്വാതന്ത്ര്യമുണ്ടോ? രാഷ്ട്രത്തെ കൊള്ളയടിക്കാൻ ചില രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും സ്വാതന്ത്ര്യമുള്ളതുപോലെ പേപ്പട്ടിയും തങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയാകും, പാവങ്ങളുടെ ചെലവിൽ. രാഷ്ട്രീയ പ്രഭുക്കന്മാരും പാവങ്ങളുടെ ചെലവിൽതന്നെയാണല്ലോ കൊള്ളയടിക്കലും കവർച്ചയും നടത്തുന്നത്. നമ്മുടെ മുഖ്യൻ ഇഷ്ടംപോലെ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇപ്പോൾ മുഖ്യനൊപ്പം മറ്റു മന്ത്രിമാരും ഉടൻ വിദേശയാത്ര നടത്തും. അതിനുള്ള ഒരുക്കത്തിലാണ്. വിദേശരാജ്യങ്ങളിൽ പഠിക്കാൻ ചെല്ലുന്ന നിങ്ങൾ തെരുവിലൂടെ ഒന്ന് ഇറങ്ങിനടക്കണമെന്നഭ്യർഥിക്കുന്നു. അവിടെയെങ്ങാനും പേപ്പട്ടിയെ കണ്ടാൽ മലയാളികളെ വിവരം ഒന്നറിയിക്കണേ. പട്ടിയെക്കൊണ്ട് മാന്യന്മാർ നടപ്പാതയിലൂടെ നടക്കുന്നതു നിങ്ങൾ കണ്ടെന്നിരിക്കും. തുടലിൽ കൊണ്ടുനടക്കുന്ന പട്ടികൾ. അവ കാഷ്ഠിച്ചാൽ യജമാനൻ ഗ്ലൗസിട്ട കൈകൊണ്ട് കാഷ്ഠം വാരിയെടുത്ത് സ്ഥലം വെടിപ്പാക്കി അതിനായുള്ള ബാഗുകളിൽ ഇട്ട് വീട്ടിൽ കൊണ്ടുപോയി നിക്ഷേപിക്കേണ്ട സ്ഥലത്ത് നിക്ഷേപിക്കുന്നതു കാണാം. മന്ത്രിമാർ വിദേശപഠന യാത്ര കഴിഞ്ഞു മടങ്ങിവരുന്പോഴെങ്കിലും അല്പം ബോധം തെളിഞ്ഞവരായി വന്ന് ജനസേവനം തുടരുമെന്നും പാവങ്ങളെ പേപ്പട്ടികളിൽനിന്നു രക്ഷിക്കുമെന്നും കരുതാം.
വന്ധ്യംകരണം!
ജീവികളോടു ക്രൂരത പാടില്ലെന്നത് ഭരണഘടനാനുശാസനം. എന്നാൽ, അതു നടപ്പാക്കേണ്ടതും എങ്ങനെ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതും സ്വന്തം ജനതയുടെ ആരോഗ്യവും ജീവനും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ട സംസ്ഥാനസർക്കാരിന്റെ ചുമതലയാണ്. എന്തായാലും പേപ്പട്ടിയോടു ക്രൂരത പാടില്ലെന്ന് ഒരു ഭരണഘടനയും പറഞ്ഞിട്ടില്ലല്ലോ. ജീവിക്കുന്ന മനുഷ്യരെ കടിച്ചുമുറിച്ചു തിന്നാൻ ഭരണഘടന പേപ്പട്ടികൾക്കു പ്രത്യേക അവകാശങ്ങളൊന്നും നൽകിയിട്ടുള്ളതായി എന്തായാലും അറിവില്ല. പക്ഷേ, എവിടെയും അഴിഞ്ഞാടാനുള്ള ലൈസൻസ് നിയമപാലകരും ഭരണകർത്താക്കളും ഇവറ്റകൾക്കു കൊടുത്തിരിക്കുന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്.
പേപ്പട്ടിപ്രശ്നം ഉണ്ടാകുന്പോൾ വന്ധ്യംകരണത്തെപ്പറ്റിയും ഷെൽട്ടറിനെപ്പറ്റിയുമാണ് ആദ്യം അധികാരികളിൽനിന്നു കേൾക്കുക. വന്ധ്യംകരിച്ചതുകൊണ്ട് പേപ്പട്ടിയുടെ പേവിഷം ഇല്ലാതാകുമോ? അവയുടെ ശൗര്യം കുറയുമോ? പല്ലുകൾക്കു മൂർച്ചയില്ലാതാകുമോ? പ്രജനനത്തിനുള്ള അവരുടെ ജന്മാവകാശം തടയുക മാത്രമാകും ചെയ്ക. നായയുടെ ഈ ജന്മാവകാശം തടയാൻ ആരാണ് അധികാരികൾക്ക് അവകാശം കൊടുത്തിരിക്കുന്നത്? ഇവയുടെ വന്ധ്യംകരണത്തെപ്പറ്റി പറയുന്നതുതന്നെ ഒരു നാണംകെട്ട ഏർപ്പാടാണ്. ‘പട്ടിസ്വാതന്ത്ര്യം’ നിഷേധിക്കുന്ന ഷെൽട്ടറിന്റെ കാര്യവും അതുതന്നെ. ഒരു ഷെൽട്ടർ ആര്യൻ കണ്ടിട്ടുണ്ട്. ഒരു പട്ടണത്തിൽ. പട്ടിയുടെ കുരശല്യംകൊണ്ട് അയൽവാസികൾക്ക് ഉറക്കമില്ലാതായി. തീറ്റ കൊടുക്കേണ്ട ഉദ്യോഗസ്ഥർ ചട്ടപ്പടി ജോലിചെയ്യുന്നവരാണല്ലോ. ഏതാനും മാസങ്ങൾക്കകം ഷെൽട്ടർ കാലിയായെന്നത് യാഥാർഥ്യം!
നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും അതിരാവിലെ അറവുശാലകളിലെയും വീടുകളിലെയും ഭക്ഷണാവശിഷ്ടം കാറുകളിൽ കൊണ്ടുപോയി വഴിവക്കത്ത് വലിച്ചെറിഞ്ഞ് തെരുവുനായ്ക്കളെ വളർത്തുന്നവരും ഈ പേപ്പട്ടികളേക്കാൾ ഒട്ടും കുറഞ്ഞവരല്ല. പേപ്പട്ടിക്കെതിരേ നടപടിയെടുക്കാനാവില്ലെങ്കിൽ ഈ മനുഷ്യദ്രോഹികൾക്കെതിരേയെങ്കിലും നടപടിയെടുത്തേ മതിയാവൂ.
കോവിഡ് കാലത്തിന് തൊട്ടുമുന്പായി തെരുവുനായ്, പേപ്പട്ടിശല്യം വർധിച്ചപ്പോൾ ഉണ്ടായ ഒരു സംഭവം. അന്ന് വളരെ പ്രമാദമായ ഒരു കേസിൽ കേരള ഹൈക്കോടതിക്ക് അഭിപ്രായപ്പെടേണ്ടി വന്നു, മനുഷ്യജീവന് തെരുവുനായ്ക്കളെക്കാൾ വിലയുണ്ടെന്ന്. ആക്രമണകാരികളായ തെരുവുനായ്ക്കളേ പിടികൂടി പള്ളുരുത്തി പോലീസ് സ്റ്റേഷനു മുന്നിൽ കെട്ടിയിട്ട കേസിൽ ‘സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ്’ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജോസ് മാവേലി തുടങ്ങിയവർക്കെതിരേ കൊച്ചി കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബഞ്ച് നടത്തിയ അഭിപ്രായപ്രകടനമായിരുന്നു അത്. നായ്ക്കളെ പോലീസ് സ്റ്റേഷനു മുന്നിൽ കെട്ടിയിട്ട കേസിൽ പ്രതികൾ ക്രൂരതകാട്ടിയെന്നു കോടതി കരുതുന്നില്ലെന്നും മനുഷ്യരെ രക്ഷിക്കാനാണ് അവർ ഇതു ചെയ്തതെന്നും അന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് അധികാരികൾ ഓർമിക്കുന്നതു നന്ന്. പേപ്പട്ടികൾക്കു നൽകുന്നതിനേക്കാൾ മുൻഗണന മനുഷ്യജീവനു നൽകാത്തവർ ഒരുപക്ഷേ, മനുഷ്യരല്ലായിരിക്കാം. അനേകം കോടികളുടെ ബിസിനസായ ആന്റിറാബീസ് നിർമാതാക്കളുടെ ഏജന്റുമാർ മാത്രമായിരിക്കും അവർ.
മനുഷ്യനെ പേപ്പട്ടി കടിക്കുന്പോൾ യഥാസമയം ശരിയായ ചികിത്സ ലഭിക്കാതെവന്നാൽ കടിയേറ്റ മനുഷ്യൻ പേപ്പട്ടിയെപ്പോലെ മരിക്കുന്ന ദയനീയാവസ്ഥ ഒന്നു ചിന്തിച്ചു നോക്കുക. മനുഷ്യനെ പേപ്പട്ടിയാക്കരുതേ! ഇനിയെങ്കിലും അന്തിമവിജയം പേപ്പട്ടിയുടേതാകരുത്.