Monday, September 19, 2022 12:48 AM IST
കോടതി മുമ്പാകെ കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ ചീഫ് ജസ്റ്റീസ് യു.യു. ലളിത് എടുത്ത പുതിയ നടപടികൾ തീർപ്പാക്കാത്ത കേസുകളുടെ എണ്ണം കുറയ്ക്കാനും പുതിയ കേസുകൾ വേഗത്തിൽ പരിഗണിക്കപ്പെടാനും സഹായിക്കും. ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുമ്പോൽ 71,000 കേസുകളാണ് പരമോന്നത കോടതിയിൽ തീർപ്പുകാത്തു കിടക്കുന്നത്. കൂടാതെ പുതിയ കേസുകളുമെത്തുന്നു.
കോടതിക്കുള്ളിലെ ഭരണപരമായ നടപടികളും അഭിഭാഷകരുടെ സഹകരണവുമാണ് കേസുകൾ വേഗത്തിൽ തീർപ്പാക്കാനും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനുമുള്ള അടിയന്തര നടപടികളെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്.
ഘടനാപരമായ പരിഹാരങ്ങളും ബന്ധപ്പെട്ടവരിൽനിന്നുള്ള പിന്തുണയുമുണ്ടെങ്കിൽ കൂടുതൽ സുതാര്യവും ചിട്ടയോടെയുള്ള പ്രക്രിയകളും ഭരണപരമായ മെച്ചപ്പെടുത്തലുകളും വഴി കെട്ടിക്കിടക്കുന്ന കേസുകളും പുതിയവയും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നതിൽ തർക്കമില്ല. സുപ്രീംകോടതിയിൽ വരുന്ന കേസുകളുടെ എണ്ണം ചെറുതല്ല. മുൻ ചീഫ് ജസ്റ്റീസായിരുന്ന എൻ.വി. രമണയുടെ കാലത്ത് കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ 67,000ത്തിൽനിന്ന് 71,400 ആയി ഉയർന്നു. ഒരുപക്ഷേ, കോവിഡ് ബാധിച്ച രണ്ട് വർഷങ്ങളായിരിക്കാം ഇത്തരമൊരു വർധനയ്ക്കു ഒരു കാരണം.
4 ദിവസംകൊണ്ട് 18,000 കേസ്
ചീഫ് ജസ്റ്റീസ് യു.യു. ലളിത് ചുമതലയേറ്റ് ആദ്യ നാല് ദിവസങ്ങളിൽ സുപ്രീംകോടതിക്ക് 1800 കേസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞത് നടപടികളുടെ മികവു തെളിയിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു. പിന്നീടുള്ള ദിവസങ്ങളിലും കാര്യങ്ങൾ മെച്ചപ്പെടുന്നു. സുപ്രീംകോടതിയിൽനിന്നുള്ള കാര്യക്ഷമത, ഉത്പാദനക്ഷമത, അച്ചടക്കം എന്നിവയുടെ സൂചനകൾ താഴേത്തട്ടിലേക്കും എത്തും. മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ നീതി തേടുന്ന പൗരന്മാർക്കായിരിക്കും ഇതിന്റെ ഗുണം. വർധിച്ചുവരുന്ന കേസുകൾ നേരിടാൻ വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ആവശ്യമായി വന്നേക്കാം.
കോടതിയുടെ മുമ്പാകെയുള്ള നടപടികൾ മുമ്പത്തെപ്പോലെ തുടരരുതെന്നും സമയബന്ധിതമായി വാദം കേൾക്കേണ്ടതുണ്ടെന്നും സൂചന നൽകി, ഓഗസ്റ്റ് അവസാന വാരത്തിൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു: “വലിയ സമയ പരിമിതിയുണ്ട്. അത് സമയത്തിനെതിരായ ഓട്ടമായിരിക്കും. ഞങ്ങൾ അഭിഭാഷരുടെ കൈകളിലാണ്, അവർ അവരുടെ വാദങ്ങൾ സമയപരിധിക്കുള്ളിൽ ഒതുക്കണം.’’ പഴയതും പുതിയതുമായ കേസുകൾ സമയപരിധിക്കുള്ളിൽ കേൾക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ കേസുകൾ കുമിഞ്ഞുകൂടുന്നത് തടയാൻ കഴിയും. മുൻഗണന അനുസരിച്ച് ഭരണഘടനാ കേസുകൾ വേഗത്തിൽ കേൾക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുമുണ്ട്. സന്ദർഭത്തിനനുസരിച്ച് ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യാം.
ജാഗ്രതയോടെ കോടതി
വ്യക്തിഗത അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതകൾ കാണിക്കുന്ന സംഭവങ്ങളുണ്ട്. ഇത്തരം സ്വഭാവമുള്ള കേസുകളിൽ സംസ്ഥാനത്തിന് സംശയത്തിന്റെ ആനുകൂല്യം നൽകിയിട്ടുണ്ട്. ഭാഗ്യവശാൽ, ടീസ്ത സെതൽവാദിന്റെ ജാമ്യം പോലുള്ള കേസുകളിൽ സുപ്രീംകോടതി ശക്തമായ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിച്ച് കോടതിയുടെ ജാഗ്രത ഉറപ്പുവരുത്തുകയും ചെയ്തു. അധികാരത്തിലിരിക്കുന്ന ചിലർ ഭരണഘടനാ വ്യവസ്ഥകളെ മാനിക്കുന്നതിൽ പരാജയപ്പെടുന്ന സ്വേച്ഛാധിപത്യ പ്രവണതകൾ കാണിക്കുന്ന സാഹചര്യത്തിൽ, കോടതി ഇടപെട്ട് അടിസ്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പരിശോധനയും സമതുലനാവസ്ഥയും ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കാം.
ചീഫ് ജസ്റ്റീസിന് തന്റെ ശ്രമങ്ങൾ തുടരണമെങ്കിൽ സഹ ജഡ്ജിമാരുടെയും നീതിന്യായ സംവിധാനങ്ങളുടെയും സഹായം ആവശ്യമാണ്. കേസുകൾ ലിസ്റ്റ് ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശം വേണം. സുതാര്യമായ ഒരു സംവിധാനവും അതിലൂടെ പൗരന് നീതി ലഭിക്കുന്നതിന് സൗജന്യ അവസരവും ഉണ്ടാകണം. ഇവയ്ക്കെല്ലാമൊപ്പമാണ് സംശുദ്ധമായ ഭരണസംവിധാനം.
സാധാരണക്കാരുടെ ആശ്വാസം
ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ട പല കേസുകളിലും ഇന്ത്യൻ കോടതികൾ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. നീതിക്കായി കോടതികളെ സമീപിക്കുന്ന നിരവധി മേഖലകളുണ്ടെന്നതാണ് ഇന്നത്തെ അവസ്ഥ. സ്വജനപക്ഷപാതത്തിനും സാമൂഹികനീതി അട്ടിമറിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്നതുമൂലം പലയിടങ്ങളിലും പരാജയങ്ങളുണ്ടെന്നു കാണാം. നിയമവാഴ്ചയുടെ ലംഘനം വളരെ വ്യാപകമാണ്, പല കേസുകളിലും നിയമപാലകർക്കുപോലും സത്യത്തിലെത്താനും കുറ്റവാളികളെ ശിക്ഷിക്കാനും പ്രയാസമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിയമം അനുസരിക്കാൻ മടിക്കുന്നവരുടെ എണ്ണംപോലും വർധിച്ചുകൊണ്ടിരിക്കുന്നു, ചില കേസുകളിൽ ശക്തരായ ലോബികളുടെ പിന്തുണയുമുണ്ട്.
അസന്തുഷ്ടവും അസ്വസ്ഥതയുളവാക്കുന്നതുമായ ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സാധാരണക്കാരുടെ ആശ്വാസത്തിന്റെ പ്രധാന ഉറവിടം കോടതികളാണ്. ദീർഘകാലമായി രാജ്യത്തു നിലനിൽക്കുന്ന അനുഗൃഹീതമായ നീതിവ്യവസ്ഥയെയും നിയമത്തെയും വെല്ലുവിളിക്കുന്നവരെ നിലയ്ക്കു നിർത്താനും ഭരണഘടന ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു ശക്തമായ ജുഡീഷറിയാണ് കാലഘട്ടത്തിന്റെ ആവശ്യം.
ചീഫ് ജസ്റ്റീസ് ലളിതിന് ഇനി രണ്ടു മാസവും ഏതാനും ദിവസങ്ങളും മാത്രമേ സർവീസ് ഉള്ളൂവെന്നതും പിന്നീട് എന്തു സംഭവിക്കുമെന്നതും മാത്രമാണ് ആശങ്ക. അടുത്ത ടീം അതേ പ്രതിബദ്ധതയോടെ വിഷയം പിന്തുടരുമോ? ഒരു സംശയവും വേണ്ട, പരമോന്നത കോടതി അതേ പ്രതിബദ്ധതയോടെതന്നെ തുടരും. അതിനിടെ, ഹൈക്കോടതികളിലെയും സുപ്രീംകോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം രണ്ടു വർഷത്തേക്കുകൂടി നീട്ടണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ശിപാർശ ചെയ്തിട്ടുണ്ട്. ബാർ കൗൺസിലിന്റെ നിർദേശം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ, അതേ ടീം തുടരാനും കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനും വിധിപറയുന്നതിനും ആവശ്യമായ കൂടുതൽ മാറ്റങ്ങൾ ജുഡീഷൽ സംവിധാനത്തിൽ വരുത്താനും സാധ്യതയുണ്ട്.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ