Saturday, October 1, 2022 10:15 PM IST
അനന്തപുരി /ദ്വിജന്
ഭാരതത്തിലെ മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ പോഷകസംഘടനകളായ റിഹാബ് ഫൗണ്ടേഷൻ, കാന്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗണ്സിൽ , നാഷണൽ കോണ്ഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂണിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ എട്ടു സംഘടനകളെയും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭീകരബന്ധത്തിന്റെയും അക്രമങ്ങളുടെയും സാന്പത്തിക തട്ടിപ്പുകളുടെയും പേരിൽ കേന്ദ്രസർക്കാർ 2022 സെപറ്റംബർ 28ന് പുലർച്ചെ നിരോധിച്ചു. ഈ നടപടിക്കു പിന്നിലെ കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ വിശ്വസിക്കാത്തവർക്കു പോലും സർക്കാർ നീക്കത്തിൽ യാതൊരു എതിർപ്പും ഇല്ലെന്ന സത്യം തിരിച്ചറിയേണ്ടതല്ലേ?
മനുഷ്യാവകാശങ്ങൾക്കു വേണ്ടിയോ?
പൊതുസമൂഹത്തെ ആകർഷിക്കാൻ നല്ല ചില മുദ്രാവാക്യങ്ങൾ പോപ്പുലർ ഫ്രണ്ട് മുഴക്കാറുണ്ട്. കേന്ദ്രസർക്കാർ നിരോധിച്ച ഇവരുടെ സംഘടനകളിൽ ഒന്ന് നാഷണൽ കോണ്ഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷനാണ്. അതായത് മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിൽക്കുന്ന സംഘടന. ആവിഷ്കാരസ്വാതന്ത്ര്യത്തിനവേണ്ടി പറയുന്നവർ, നാർകോട്ടിക് ജിഹാദിനെക്കുറിച്ച് പ്രസംഗിച്ച പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ ബിഷപ് ഹൗസിലേക്ക് മാർച്ച് നടത്തിയില്ലേ? ഒരു ധ്യാനത്തിനിടെ ടിപ്പുവിന്റെ പടയോട്ടത്തെക്കുറിച്ചു പറഞ്ഞ ജോസഫ് പുത്തൻപുര അച്ചനെതിരേ വധഭീഷണി മുഴക്കിയില്ലേ? ഇതാണ് പോപ്പുലർ ഫ്രണ്ട് പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം.
ഭീതി വിതയ്ക്കുക
ഭീകരമായ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തിയും വിഷംതുപ്പുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയും ഭീതിപ്പെടുത്തും വിധം ശക്തിപ്രകടനങ്ങൾ നടത്തിയും കൊച്ചു കുട്ടികളെക്കൊണ്ടുപോലും വിഷം തുപ്പിച്ചും സമൂഹത്തിൽ ആശങ്ക വളർത്തുവാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചു.
തൊടുപുഴയിലെ ജോസഫ് സാറിന്റെ കൈ വെട്ടിയത് പ്രവാചകനിന്ദ ആരോപിച്ചായിരുന്നു എങ്കിൽ എറണാകുളം മഹാരാജാസിലെ കോളജ് ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന അഭിമന്യുവിനെ വിളിച്ചുണർത്തി വെട്ടിക്കൊന്നത് അവൻ വർഗീയ സംഘടനയ്ക്ക് എതിരായതുകൊണ്ടായിരുന്നു.
2013 ഏപ്രിലിൽ കണ്ണുരിലെ നാറാത്തും വാഗമണ്ണിലും ഈരാറ്റുപേട്ടയിലും ഒക്കെ നടന്ന ക്യാന്പുകളുടെ കഥകളൊന്നും കേരള പോലീസ് അറിഞ്ഞില്ല. അല്ലെങ്കിൽ നടപടി എടുത്തില്ല. അതുകൊണ്ടു കേരള സർക്കാരിനെയും പോലീസിനെയും കേന്ദ്രത്തിനു വിശ്വാസമില്ലാതായി. ഹാത്രസിൽ സിദ്ധിഖ് കാപ്പനോടൊപ്പം പിടിയിലായ പ്രതി പെട്രോൾ ബോംബ് നിർമിക്കുന്നതിനു പല സംസ്ഥാനങ്ങളിൽ പരിശീലനം കൊടുത്തതായി സമ്മതിച്ചു. കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടതും പെട്രോൾ ബോംബുകളായിരുന്നു.
പോരാളികളോ ഇരകളോ?
പോരാളികൾ എന്നു പട്ടം ചാർത്തി യുവാക്കളെ തീവ്രവാദികൾ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്കായി കെണിയിൽപ്പെടുത്തുന്പോൾ നഷ്ടപ്പെടുന്നത് അവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം മാത്രമല്ല, സമൂഹത്തിലെ എത്രയോ നിരപരാധികളുടേതുകൂടിയാണ്. എത്രയോ ജീവിതങ്ങളാണ് ജയിലുകളിൽ നരകിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും ഉണ്ട്. കേരള സർക്കാർ 2012ൽ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലം അനുസരിച്ച് ഇവർ പ്രതികളായ 27 കൊലപാതകങ്ങൾ കേരളത്തിൽ നടന്നിരുന്നു. ഇരകൾ മിക്കവാറും ആർഎസ്എസുകാരോ ബിജെപിക്കാരോ ആയിരുന്നു. 2014ൽ കേരള സർക്കാർ ഹൈക്കോടതിക്കു സമർപ്പിച്ച സത്യവാങ് മൂലം അനുസരിച്ച് 27 കൊലപാതക കേസുകളിലും 86 വധശ്രമക്കേസുകളിലും 106 വർഗീയ കലാപങ്ങളിലും ഈ സംഘടനയുടെ പ്രവർത്തകർ പ്രതികളാണ്. അവരിൽ ഒരാളായ അബിദ് ഫാഷാ ആറു കൊലപാതകക്കേസുകളിൽ പ്രതിയാണ്.
എങ്ങനെയും ഇസ്ലാമിക് സ്റ്റേറ്റ്
ഭാരതത്തെ മുസ്ലിമാക്കാൻ നാട്ടിലെ എല്ലാ സംവിധാനങ്ങളെയും തങ്ങൾക്കനുകൂലമാക്കുന്നതിന് എല്ലാത്തരം തന്ത്രങ്ങളും അവർ ഉപയോഗിക്കുന്നു. ഭാരതത്തിലെ ജനങ്ങളിൽ 75 ശതമാനവും ഹിന്ദുക്കളാണെങ്കിലും ഭാരതം ഭരിക്കുന്ന പാർട്ടിക്കു 30 ശതമാനം ജനങ്ങളുടെ പിന്തുണയാണുള്ളതെന്നും മുസ്ലിം ജനത ഇപ്പോഴത്തെ 20ൽ നിന്ന് 10 ശതമാനംകൂടി കൂടുകയും ഒന്നിച്ചു നിൽക്കുകയും ചെയ്താൽ ഭാരതത്തിന്റെ ഭരണം പിടിക്കാമെന്നും ശരിയത്ത് കൊണ്ടുവരാമെന്നും കരുതുന്ന ഒരു കണക്കുണ്ട്.
ജനസംഖ്യാവർധനയിലൂടെ ഇതിനായി അവർ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ലോകത്താകമാനം കുടിയേറ്റത്തിലൂടെ ഇസ്ലാം നടത്തുന്ന അധിനിവേശശ്രമങ്ങൾ ഭാരതത്തിലും നടത്തുന്നതായി കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ബംഗ്ലാദേശിൽനിന്നും പാക്കിസ്ഥാനിൽനിന്നും മ്യാൻമറിൽനിന്നും വരുന്ന കുടിയേറ്റക്കാർക്ക് ഇത്തരത്തിലുള്ള ലക്ഷ്യമുണ്ടെന്നു കരുതിയാണ് കുടിയേറ്റക്കാരിൽ മുസ്ലിമുകൾ ഒഴികെയുള്ളവർക്കേ ഭാരതത്തിൽ പൗരത്വം കൊടുക്കൂ എന്ന് നിയമം പാസാക്കിയത്.
ജനസംഖ്യയിൽ 30 ശതമാനമാകുന്നതിനുള്ള യത്നത്തിന്റെ ഭാഗമായാണ് ജനസംഖ്യയിൽ രണ്ടു ശതമാനം വരുന്ന ക്രൈസ്തവരെ ഒന്നാകെ മുസ്ലീമാക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള ശ്രമം. ലൗ ജിഹാദിലുടെ പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോയും നാർകോട്ടിക് ജിഹാദിലൂടെ തലമുറയെ നശിപ്പിച്ചും ആ സമൂഹത്തെ നിഗ്രഹിക്കുവാൻ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം. ഇങ്ങനെ കെണിയിലായവർ സിറിയയിൽ വരെ എത്തുന്നു.
വിമൻസ് ഫ്രണ്ടിലൂടെ പരിശീലനം നേടിയ യുവതികൾ അന്യസമുദായത്തിലെ യുവതികളെ പ്രണയക്കെണിയിലും മയക്കുമരുന്നു കെണിയിലും എല്ലാം പെടുത്താൻ സഹായിക്കുന്നു. കോഴിക്കോട്ടെ സത്യസരണിയിൽ എത്തിച്ചു മതം മാറ്റിക്കുന്നു. ക്രൈസ്തവർക്കിടയിലെ ഐക്യം ഇല്ലാതാക്കാനും എല്ലാ സഹായവും ചെയ്യും. സമൂഹത്തിനു നേരേ വരുന്ന ആക്രമണങ്ങളെ കായികമായി ചെറുത്തുനിൽക്കാൻ അനുവാദമോ സംഘടനയോ ഇല്ലാത്തവരാണ് ക്രൈസ്തവർ എന്നത് മുതലാക്കപ്പെടുന്നു. മനുഷ്യാവകാശം പോലുള്ള നല്ല പദങ്ങൾ ഉപയോഗിച്ചു സുമനസുകളെ കെണിയിൽ വീഴ്ത്തുന്നതുപോലെ പ്രണയം അടക്കം ഉള്ളവ കുരുവാക്കി ക്രൈസ്തവ യുവതികളെ മതം മാറ്റാൻ ഗൂഢനീക്കങ്ങൾ നടത്തി. ഇങ്ങനെ നടക്കുന്നു എന്നു പറയാൻ പോലും മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ സമ്മതിക്കാത്ത വിധം സാമൂഹിക അന്തരീക്ഷം തങ്ങൾക്ക് അനുകൂലമാക്കുവാൻ പ്രീണനവും ഭീഷണിയും അടക്കമുള്ള എല്ലാ തന്ത്രവും ഉപയോഗിക്കുന്നു.
പോലീസിൽ, മാധ്യമങ്ങളിൽ...
സർക്കാർ സംവിധാനങ്ങളെ തങ്ങളുടെ തീവ്രവാദത്തിനായി ഉപയോഗിക്കുന്നതിനു വിവിധ വകുപ്പുകളിലെല്ലാം നുഴഞ്ഞുകയറുന്നു. ഈ ലക്ഷ്യത്തോടെ തീവ്രവാദികളുടെ 5000 സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി പോലീസ് മേധാവി വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അക്കാര്യം പെട്ടില്ല! മാധ്യമ പ്രവർത്തകരെയും സാംസ്കാരിക നായകരെയും പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും പരസ്യദാതാക്കളെക്കൊണ്ട് സമ്മർദം ചെലുത്തിച്ചും എല്ലാം തങ്ങൾക്കനുകൂലമാക്കുന്നതിന്റെ നിരവധി കഥകളുണ്ട്.
സാമൂഹികനീതി, തുല്യ അവസരം, ഇരവാദം, ഭൂരിപക്ഷ വർഗീയത തുടങ്ങി പലതും മുന്നോട്ടുവച്ചുകൂടിയാണ് ഈ ആകർഷണം. തങ്ങൾക്കെതിരേ പറയുന്ന മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തുക മാത്രമല്ല, ആക്രമിക്കുവാനും മുതിർന്ന സംഭവങ്ങളുണ്ട്. ഹർത്താൽ ദിനത്തിലും ഉണ്ടായല്ലോ അത്തരം സംഭവങ്ങൾ.
ജുഡീഷറിയിൽ
ഭാരതം ഇസ്ലാം രാഷ്ട്രമാക്കണം എന്നു വിഭാവന ചെയ്തുകൊണ്ട് അവർ പ്രസിദ്ധീകരിച്ച കുറിപ്പിൽ, ജുഡീഷറിയിൽ വരെ നുഴഞ്ഞു കയറുന്നതിനുള്ള പദ്ധതിയെക്കുറിച്ച് പറയുന്നുണ്ട്. ഒരു സംഭവത്തിന് പ്രതിക്കെതിരേ പല കോടതികളിൽ കേസു കൊടുക്കുന്നതടക്കമുള്ള തന്ത്രങ്ങൾ വേറെയും.
രാഷ്ട്രീയ പാർട്ടികളിൽ
അധികാരം മാത്രം ലക്ഷ്യമാക്കിയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ഇവരുടെ നുഴഞ്ഞുകയറ്റം പ്രകടമാണ്. തീവ്രവാദികളുടെ പിന്തുണയോടെയാണ് പല പഞ്ചായത്തിലും ഇരുമുന്നണിയും ഭരിക്കുന്നത്. ഭരണത്തിലെ സ്വാധീനംകൊണ്ട് സർക്കാർ പലതും ചെയ്തു കൊടുക്കുന്നു. പലതും കണ്ടില്ലെന്നു നടിക്കുന്നു. സെപ്റ്റംബർ 22ന് നടന്ന റെയ്ഡിനു മറുപടിയായി കേരളത്തിൽ നടന്ന ഹർത്താലിലെ പോപ്പുലർ ഫ്രണ്ടുകാരുടെ അഴിഞ്ഞാട്ടവും പോലീസിന്റെ നിസംഗതയും കണ്ട് ഉരുക്കുമുഷ്ടി പ്രയോഗിക്കാൻ ഹൈക്കോടതിക്കു പറയേണ്ടി വന്നു. ഹൈക്കോടതി പറഞ്ഞാലും പിണറായി പറയാതെ പോലീസ് അനങ്ങുമോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു ഇടതുപക്ഷ സ്ഥാനാർഥിയെക്കുറിച്ച് “രാത്രി പോപ്പുലർ ഫ്രണ്ടുകാരനും പകൽ സിപിഎമ്മുകാരനും” എന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞതായി പരാതി ഉയർന്നില്ലേ? ഈ സുധാകരനാണ് രജിസ്ട്രേഷൻ മന്ത്രിയായിരിക്കെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു പരസ്യം കൊടുക്കുന്പോൾ വധൂവരന്മാരുടെ ഫോട്ടോ കൊടുക്കണം എന്ന നിബന്ധന വേണ്ടെന്നു വച്ചത്. എന്നാൽ സുപ്രീം കോടതി അത് പുനഃസ്ഥാപിച്ചു.
ചാല കലാപം തന്ന പാഠം
ഇത്തരം ഒരു പ്രീണനത്തിന്റെ ഫലമായിരുന്നു 1982ലെ ചാല കലാപം. 1982 ഡിസംബർ 28ന് ആലപ്പുഴയിലെ മിലാഡി ഷെറീഫ് ആഘോഷങ്ങളുടെ നേർക്ക് പോലീസിനു വെടിവയ്ക്കേണ്ടി വന്നു. 30ന് കേരളത്തിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ നടന്നു. സി.എച്ചാണ് ഉപമുഖ്യമന്ത്രി. പോലീസിനോടു മാറിനിൽക്കാൻ മുഖ്യമന്ത്രി കരുണാകരൻ നിർദേശിച്ചു. പോലീസ് മാറിനിന്നു. മുസ്ലിം തീവ്രവാദികൾ അഴിഞ്ഞാടി. ഹിന്ദുക്കൾ തിരിച്ചടിച്ചു. തലസ്ഥാനത്ത് കലാപമായി. പട്ടാളം ഇറങ്ങി. കലാപം അടിച്ചമർത്തപ്പെട്ടു.
എങ്കിലും വർഗീയത വല്ലാതെ വളർന്നു. സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ ഡ്രസുമായി ശിവൻകുട്ടി വന്നപ്പോഴും സമസ്ത പറഞ്ഞതായിരുന്നു അവസാനവാക്ക്. ശബരിമലക്കാലത്ത് സ്ത്രീകളുടെ നവോത്ഥാനത്തിനായി മതിൽ കെട്ടിയ പിണറായി, വേദിയിൽ കയറി സമ്മാനം വാങ്ങിയ പെണ്കുട്ടിയെ പരസ്യമായ ശാസിച്ച സമസ്ത നേതാവ് പറയുന്നതു കേട്ടില്ല. ശിവൻകുട്ടി കൊണ്ടുവരുന്ന പുതിയ ടൈംടേബിൾ പോലും മുസ്ലിം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കും. നവരാത്രിക്ക് അവധിയും നല്കും. പക്ഷേ, ക്രൈസ്തവരുടെ സാബത്തായ ഞായറാഴ്ച എന്തും ചെയ്യും?
മുനീറിന്റെ വാക്കുകൾ
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ അർഥശങ്കയ്ക്കിടയില്ലാതെ സ്വാഗതം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ പറഞ്ഞത് അതാണ്. യുവമനസുകളിൽ വർഗീയതയും കലാപവാസനയും കൊലപാതകചിന്തയും കുത്തിവയ്ക്കുന്ന ഈ കൂട്ടരിൽ നിന്നു മുസ്ലിം യുവാക്കളെ രക്ഷിക്കുവാൻ മുസ്ലിം സമൂഹം ഉണരണം എന്ന മുനിറിന്റെ വാക്കുകൾ സമൂഹം ഏറ്റെടുത്തെങ്കിൽ!