Monday, October 3, 2022 2:24 AM IST
മഹാമാരിക്കാലം ഏതാണ്ട് അവസാനിക്കാറായി എന്ന് ലോകാരോഗ്യസംഘടന സൂചിപ്പിച്ചിരിക്കുന്നു. ഇനി പുനരന്വേഷണങ്ങളുടെയും പുനർവിചിന്തനങ്ങളുടെയും കാലമാണ്. വർധിച്ചുവരുന്ന രോഗാതുരതയുടെയും രക്തരൂഷിതമായ സംഘർഷങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും നിരവധി പരിസ്ഥിതി പ്രശ്നങ്ങളുടെയും മദ്യ-മയക്കുമരുന്നു ദുരന്തങ്ങളുടെയും നാളുകളിലൂടെയാണ് ലോകമിന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വേഗത്തിന്റെയെും തിരക്കിന്റെയും ഹിംസാത്മകമായ കുതിപ്പുകളുടെയും കഴുത്തറുപ്പൻ മത്സരങ്ങളും വീണ്ടും ലോകമെങ്ങും സജീവമായിരിക്കുന്നു. ചൈനയുടെ അധിനിവേശശ്രമങ്ങളും അടിച്ചമർത്തലും റഷ്യൻ-യുക്രെയ്ൻ യുദ്ധവും ലോകത്തിനു മുന്പിലുള്ള പുതിയ വെല്ലുവിളികളായി രൂപം കൊണ്ടിരിക്കുന്നു.
ലോകം പിന്തുടരുന്ന അക്രമാസക്തമായ അത്യാഗ്രഹത്തിന്റെ സംസ്കൃതിക്ക് ഇനിയുമൊരു കുതിപ്പിന് ബാല്യമുണ്ടോ? കാരണം ഈ മാരകവൈറസിന്റെ പിറവിക്ക് ഇന്നത്തെ നാഗരികതയുമായുള്ള ജനിതക ബന്ധം അത്ര നിഗുഢമല്ല. കോവിഡാനന്തര കാലത്ത് ഇന്നത്തെ നാഗരികതയ്ക്ക് ഒരു തുടർച്ചയുണ്ടാകുമോ? സമൂഹത്തിന്റെ ചിന്തയിലും സമീപനങ്ങളിലും ഗുണാത്മകമായ മാറ്റങ്ങൾക്കും ലോകത്തെ പുതുക്കിപ്പണിയുവാനും ഈ ആത്മവിചാരങ്ങളുടെ അടച്ചുപൂട്ടൽ കാലംവഴി ഒരുക്കിയോ? ഒടുങ്ങാത്ത ആഗ്രഹങ്ങളുടെയും ആർത്തിയുടെയും അഴിയാക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന ആധുനിക മനുഷ്യന് ആര് പുതിയ പ്രത്യാശയും പ്രകാശവും നൽകും?
അഹന്തയുടെ ആധുനികൻ
മനുഷ്യർ ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ യുഗത്തെ അന്ത്രോഫോസിൻ യുഗമെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യനാണ് എല്ലാറ്റിന്റെയും കേന്ദ്രബിന്ദു എന്ന അഹന്തയുടെ ദുരിതകാലം. ഫോസിൽ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപയോഗവും അതുവഴി ഉണ്ടാകുന്ന ആഗോള കാലാവസ്ഥാ പ്രത്യാഘാതങ്ങളും വളരുന്ന ജനസംഖ്യയും കുറയുന്ന ആവാസഭൂമിയും തകരുന്ന കൃഷിയും ഉയരുന്ന കടൽനിരപ്പും താഴുന്ന ഭൂഗർഭജലവിതാനവും ക്ഷയിക്കുന്ന ആരോഗ്യവും അന്യംനിൽക്കുന്ന ജീവജാതികളുമാണ് ആധുനിക മനുഷ്യരെ അസ്വസ്ഥരും ആകുലരുമാക്കുന്നത്.
പറവകളെപ്പോലെ ആകാശത്തിലും മത്സ്യങ്ങളെപ്പോലെ സാഗരങ്ങളിലും സഞ്ചരിക്കാൻ ആധുനിക മനുഷ്യൻ പഠിച്ചുകഴിഞ്ഞു, പക്ഷേ ഭൂമിയിൽ മനുഷ്യനെപ്പോലെ നടക്കാൻ അവൻ ഇനിയും പഠിച്ചിട്ടില്ല. ആധുനികശാസ്ത്ര സാങ്കേതിക വികാസത്തിന്റെ ആകാശങ്ങളിലൂടെ പുരോഗതിയുടെ റോക്കറ്റുകൾ പ്രകാശവേഗത്തിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പാഞ്ഞുനടക്കുന്ന ഈ കാലത്ത് ലോകത്തിലെ വലിയൊരുവിഭാഗം ജനങ്ങൾ പ്രതിദിനം 40 രൂപകൊണ്ട് ജീവിതം മുന്നോട്ടുനീക്കാൻ ക്ലേശിക്കുന്നവരാണ്.
ആധുനികതയും വ്യക്തിപരതയും
മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു ഗാന്ധിജിയുടെ പ്രഥമതാത്പര്യം. ദുരിതംപേറുന്ന ഏവരുടെയും കണ്ണീരൊപ്പാൻ കഴിയുന്ന ഒരു ലോകത്തെക്കുറിച്ചാണ് ഗാന്ധിജി ചിന്തിച്ചത്. സംഘർഷരഹിതവും സമാധാനപൂർണവും സന്തോഷകരവുമായ ഒരു ജീവിതം സമസ്തജനങ്ങൾക്കും എങ്ങനെ ഉറപ്പുവരുത്താം എന്ന അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ധാർമിക മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള, സ്നേഹത്തിന്റെയും അഹിംസയുടെയും മാർഗം സ്വീകരിച്ചാലേ അപരന്റെ മനസിന്റെ കവാടങ്ങൾ തുറന്നുകിട്ടുകയുള്ളുവെന്നു ഗാന്ധിജി മനസിലാക്കിയിരുന്നു. ഇന്ദ്രിയസുഖങ്ങളെ താലോലിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ആധുനിക നാഗരികത, അധികാരത്തിനും ഭൗതികസുഖങ്ങൾക്കും അടിമപ്പെട്ട് ഹിംസയിലും ചൂഷണത്തിലും അധിഷ്ഠിതമായിരിക്കുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. വൈരുധ്യങ്ങളുടെ നടുവിലാണ് ഗാന്ധിജി ജീവിച്ചത്. ആധുനികനും ആധുനികതയുടെ വിമർശകനും മതവിശ്വാസിയും മതവിമർശകനുമായിരുന്ന ഗാന്ധിജി ഒരു പ്രക്രിയയാണ്. അദ്ദേഹം ഒരിക്കലും നിശ്ചിത സ്ഥാനീയനായിരുന്നില്ല. സ്വയംതിരുത്തുവാനുള്ള സന്നദ്ധതയുടെ പേരാണ് ഗാന്ധിജി.
ആധുനിക പാശ്ചാത്യ നാഗരികതയുടെ അടിസ്ഥാനഘടകങ്ങളെ ഗാന്ധിജി നിശിതമായി വിമർശിച്ചു. വ്യക്തികേന്ദ്രീകൃതമായ ആധുനിക മനുഷ്യ സങ്കല്പത്തിൽത്തന്നെ ഫാസിസത്തിന്റെ കാന്പ് ഉണ്ടെന്ന് ഗാന്ധിജി കണ്ടെത്തി. അപരത്വത്തിന്റെ വകഞ്ഞുമാറ്റലും അപരത്വത്തെ ഇല്ലാതാക്കലുമാണ് അതിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആധുനികതയുടെ സമൂഹസങ്കല്പം ‘ഞാനും എന്റെ താല്പര്യങ്ങളും അഭിരുചികളും അത് സംരക്ഷിക്കുവാനുള്ള ഭരണകൂട സംവിധാനവുമാണെന്ന്’ തിരിച്ചറിഞ്ഞത് ഗാന്ധിജിയാണ്. വ്യക്തിപരതയിൽ അധിഷ്ഠിതമാണ് പാശ്ചാത്യനാഗരികത. പാരസ്പര്യത്തിനു പകരം അപരനിഷേധത്തിലധിഷ്ഠിതമാണത്. ആധുനിക നാഗരികത അധിനിവേശപരവുമാണ്. പരിത്യാഗത്തിലൂടെ മറ്റൊരാൾക്കുവേണ്ടി സ്വയം ഒഴിയാൻ തയാറുള്ളവരുടെ സമൂഹത്തെക്കുറിച്ചാണ് ഗാന്ധിജി ചിന്തിച്ചത്.
മുതലാളിത്ത ജീവിതക്രമം ആവശ്യങ്ങൾക്കുമുകളിലേക്ക് ആർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ആർത്തിയും കൊതിയും ഭയവും ലോകമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് ആധുനികപാശ്ചാത്യ നാഗരികത 1950 മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘ഏവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങൾ ലോകത്തിലുണ്ട്. എന്നാൽ ഒരാളുടെപോലും അത്യാഗ്രഹ പൂർത്തീകരണത്തിനുള്ളവിഭവങ്ങൾ ഇല്ലെന്നുള്ള’ ഗാന്ധിജിയുടെ കാഴ്ചപ്പാട് ഏറെ പ്രസക്തമാണ്. സംഘർഷത്തിന്റെയും സംഘട്ടനത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും വിത്തുകൾ വിതച്ചുകൊണ്ട് ലോകത്തൊട്ടാകെ പടർന്നുപന്തലിച്ചു കഴിഞ്ഞ ആധുനിക പാശ്ചാത്യ നാഗരികത ഇന്നു കടുത്ത പ്രതിസന്ധിയിലാണ്. പരിധിയും പരിമിതിയുമില്ലാത്ത വളർച്ച സ്വപ്നം കാണുന്ന ആധുനിക നാഗരികതയുടെ അടിക്കല്ലുകൾ അടർന്നുതുടങ്ങിയിരിക്കുന്നു.
ഇന്ദ്രിയനിയന്ത്രണം നഷ്ടപ്പെട്ട
മനുഷ്യർ
ആധുനിക മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണങ്ങൾ ഏതാണ്ടു പൂർണമായും ബഹുരാഷ്ട്ര കന്പനികളുടെ നിയന്ത്രണത്തിലായിരിക്കുന്നു. സമസ്തജീവിതതുറകളിലും അവരുടെസ്വാധീനങ്ങൾ വ്യാപിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തിലുടനീളം നമുക്ക് കാണാനാവുന്ന ഒരു യഥാർഥ്യം പഞ്ചേന്ദ്രിയങ്ങളെ തന്റെ വരുതിയിലാക്കാനുള്ള നിരന്തരമായ ശ്രമമാണ്. സ്വന്തം നാക്കും ത്വക്കും കണ്ണും തന്റെ പൂർണനിയന്ത്രണത്തിലും വരുതിയിലുമാക്കാൻ സത്യഗ്രഹത്തിൽ ഏർപ്പെട്ട വ്യക്തിയാണദ്ദേഹം.
പഞ്ചേന്ദ്രിയങ്ങളെ തന്റെ വരുതിയിലും പൂർണനിയന്ത്രണത്തിലുമാക്കുന്ന സത്യഗ്രഹത്തിൽ ഏർപ്പെടുകയും പഞ്ചേന്ദ്രിയങ്ങളുമായി ഇത്രമാത്രം സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്ത മനുഷ്യൻ ആധുനിക ചരിത്രത്തിലില്ല. നമ്മുടെ കണ്ണുകൾ എന്തു കാണണം, കാതുകൾ എന്തു കേൾക്കണം, നാവ് എന്തു രുചിക്കണം, മൂക്കിനു പറ്റിയ ഗന്ധമേത്, ത്വക്കിനു പറ്റിയതെന്ത് എന്നു നിശ്ചയിക്കുന്നത് ബഹുരാഷ്ട്ര കുത്തക കന്പനികളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഭാഗധേയം നിർണയിച്ചത് കൊളോണിയലിസം ആയിരുന്നെങ്കിൽ ഈ നൂറ്റാണ്ടിന്റെ ഭാഗധേയം ബഹുരാഷ്ട്ര കന്പനികൾ നിയന്ത്രിക്കുമെന്ന് പറഞ്ഞത് അക്ഷരംപ്രതി ശരിയായിരിക്കുന്നു. ലോകത്തിലെ ഒട്ടുമിക്ക സർക്കാരുകളുടെയും നയപരിപാടികൾ നിശ്ചയിക്കുന്നത് അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളും ബഹുരാഷ്ട്ര കന്പനികളുമാണ്.
കിണറ്റുവെള്ളത്തിന്റെ രുചിയാണ് കൃത്രിമപാനീയങ്ങളെക്കാൾ നല്ലതെന്ന് ഏതു വിദ്യാർഥിയാണ് ഇന്നു പറയുക? വിപണിയിലിറങ്ങുന്ന വിലകൂടിയ കൃത്രിമ ഗന്ധങ്ങളല്ല എനിക്കാവശ്യം മലിനീകരിക്കപ്പെടാത്ത ശുദ്ധവായുവാണെന്ന് ഇന്ന് ആരു പറയും? നാലുചക്ര വാഹനമല്ല, ചെറിയദൂരം സഞ്ചരിക്കാൻ എനിക്കാവശ്യം കാലുകളാണ്, ഏറിയാൽ ഒരു സൈക്കിളാണെന്ന് എത്ര കുട്ടികൾക്ക് ഇന്നു പറയുവാൻ സാധിക്കും. വിപണിയിലെ ഭക്ഷണങ്ങളുടെ കൃത്രിമ രുചിക്കൂട്ടുകളല്ല തൊടിയിലുണ്ടാക്കിയ പച്ചക്കറികളാണ് എനിക്കിഷ്ടമെന്ന് ആരു പറയും? ആധുനിക കന്പോള വ്യവസ്ഥയുടെ താത്പര്യങ്ങൾക്കനുസൃതമായി ലോകക്രമത്തെ മാറ്റിയിരിക്കുന്നു. ഉപഭോഗ സംസ്കാരത്തിന്റെ ഇരകളും നടത്തിപ്പുകാരുമായി ആധുനിക മനുഷ്യൻ മാറിയിരിക്കുന്നു. പാശ്ചാത്യ നാഗരികതയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് പുറത്തു കടക്കാനാകാത്തവണ്ണം സങ്കീർണമായ കെട്ടുപാടുകളിൽ അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. പരാശ്രിതത്വത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ആധുനിക മനുഷ്യസമൂഹവും അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു.
ധാർമികതയില്ലാത്ത രാഷ്ട്രീയവും മതവും
ലോകമേധാവിത്വത്തിനു വേണ്ടിയുള്ള മത്സരത്തിൽ എല്ലാം ധാർമികമൂല്യങ്ങളും കുരുതികൊടുക്കപ്പെടുന്നു. ഭരണകൂട ഭീകരത ഒരു ചോദ്യചിഹ്നമായി മനുഷ്യനെ തുറിച്ചുനോക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും മാലിന്യക്കൂന്പാരങ്ങളും സൃഷ്ടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുന്പിൽ പകച്ചുനിൽക്കുന്ന ആധുനിക മനുഷ്യർ ഇന്ന് രക്ഷകനെ അന്വേഷിക്കുന്നു. വിപ്ലവത്തിലൂടെ പുതിയയുഗത്തിന്റെ പിറവി കുറിക്കുമെന്ന് അവകാശുപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെ അടിപ്പടവുകൾ തകർന്നു കഴിഞ്ഞിരിക്കുന്നു. തൊണ്ണൂറ്റി നാല് ദശലക്ഷത്തിലധികം മനുഷ്യരെയാണ് ലോകത്തിൽ കമ്യൂണിസം സ്ഥാപിക്കുവാൻ കൊന്നൊടുക്കിയിട്ടുള്ളത്. അവിടങ്ങളിൽ ജനാധിപത്യത്തിനുവേണ്ടിയുള്ള ബഹുജന മുന്നേറ്റങ്ങളെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്തിക്കൊണ്ടിരിക്കുന്നു. വിയോജിക്കുന്നവരെ കൊന്നൊടുക്കുന്ന, ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന, ആജീവനാന്ത സർവാധിപതികളെ വാഴിക്കുന്ന, കുടുംബവാഴ്ചകളെ നിയമാനുസ്യതമാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ആധുനികലോകത്തിനു ഭീഷണിയാണ്.
മതവൈരവും മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ഭീകരവാദ തീവ്രവാദ പ്രവർത്തനങ്ങളും സകല പരിധികളും ലംഘിച്ചുകൊണ്ട് മാനവസംസ്കാരത്തിനും മാനവസാഹോദര്യത്തിനും ഭീഷണിയായിത്തീർന്നിരിക്കുന്നു. രാഷ്ട്രീയത്തിൽ ജനാധിപത്യവും മതത്തിൽ സർവധർമ സമഭാവവും സഹിഷ്ണുതയും വളരേണ്ടതും വളർത്തേണ്ടതും മനുഷ്യന്റെ നിലനില്പിന് അനുപേക്ഷണീയമാണ്. ലോകത്തിന്റെ രാഷ്ട്രീയ സാന്പത്തിക വ്യവസ്ഥകളിലും മതസങ്കല്പങ്ങളിലും ഒരു പൊളിച്ചടുക്ക് അനിവാര്യമായിരിക്കുന്നു. അപരനെ ചേർത്തു പിടിക്കുന്ന, വരിയിൽ അവസാനം നിൽക്കുന്നവനെ ആദ്യം പരിഗണിക്കുന്ന, ഏറ്റവും ദരിദ്രനായവന്റെ ശബ്ദത്തിനും വിലകല്പിക്കുന്ന ഒരു ലോകക്രമത്തിനുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഉയർന്നവരെന്നോ താഴ്ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാസമുദായങ്ങളും തികഞ്ഞ ഐക്യത്തോടെ ജീവിക്കുന്ന ഒരിന്ത്യയും ലോകവുമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം.
ധാർമിക ധ്വനികളോടെ നിസ്സംഗ വിപ്ലവത്തിന്റെ പടക്കളത്തിൽ പലപ്പോഴും ഒറ്റയ്ക്കുനിന്ന് ഇന്ത്യയുടെയും സമസ്തലോകത്തിന്റെയും മോചനത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ഗാന്ധിജിയുടെ വഴിത്താരകളിലൂടെ സഞ്ചരിച്ചാലേ വർത്തമാനകാലം അഭിമുഖീകരിക്കുന്ന മനുഷ്യന്റെ നിലനിൽപ്പിനു പോലും ഭീഷണിയായിട്ടുള്ള വിപത്തുകളെ മറികടന്ന് കോവിഡനന്തരകാല ലോകത്തെ പുതുക്കിപ്പണിയുവാൻ കഴിയുകയുള്ളൂ.
ഡോ. ജോസ് മാത്യു