Thursday, November 17, 2022 11:07 PM IST
കെ.എസ്. ഫ്രാൻസിസ് / നിർമാണ നിരോധനത്തിന്റെ തനിനിറം
ഇടുക്കി ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമാണ നിരോധനത്തിന്റെ തനിനിറം എന്താണ്? കൈയേറ്റക്കാരെ സംരക്ഷിക്കാൻ കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഗൂഢാലോചന. ഇല്ലാത്ത നിയമങ്ങളുടെ പേരിലാണ് സർക്കാർ ഉത്തരവിലൂടെ ജനങ്ങളെ പീഡിപ്പിക്കുന്നത്. ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന ഭരണകൂട ഭീകരതയെ നേരിടാൻ ജനായത്ത സർക്കാരിനാകുന്നില്ല, അല്ലെങ്കിൽ അവർ ഒത്താശചെയ്യുന്നു. സംസ്ഥാനത്ത് 1960ൽ നിലവിൽവന്ന ഭൂപതിവു നിയമത്തിന്റെ പേരിലാണ് 2016 മുതൽ കുടിയേറ്റക്കാർക്കെതിരേ കരിനിയമങ്ങൾ പ്രയോഗിക്കുന്നത്.
1964ൽ തയാറാക്കിയ ഭൂപതിവു ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കാർഷികേതര-പാർപ്പിടേതര നിർമാണം പാടില്ലെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. ഇവർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂലമായ ഉത്തരവും സന്പാദിച്ചു. 2016 വരെ യാതൊരു തടസവുമില്ലാതെ കാർഷികേതര ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിച്ചുകൊണ്ടിരുന്നിടത്താണ് ദേവികുളം റവന്യു ഡിവിഷണൽ ഓഫീസറുടെ ഉത്തരവോടെ നിർമാണ നിയന്ത്രണം ഉണ്ടായത്. 2010ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് ആർഡിഒയുടെ ഉത്തരവിന്റെ സൂചനയായി പരാമർശിക്കുന്നത്. 1801/2010 റിട്ട്പെറ്റീഷനിലെ ഉത്തരവാണ് സൂചകം. മൂന്നാർ പ്രദേശത്തു നടന്നുവരുന്ന എല്ലാ നിർമാണങ്ങളും റവന്യുവകുപ്പിന്റെ അനുമതിയോടെയേ നടത്താൻ പാടുള്ളൂവെന്നാണ് 21-01- 2010ലെ കേരള ഹൈക്കോടതിയുടെ ഇടക്കാല വിധിയെന്നു റവന്യു ഡിവിഷണൽ ഓഫീസറുടെ സർക്കുലർ പറയുന്നു. 26-05-2016ലെ ഉത്തരവിന്റെ പേരിൽ മൂന്നാർ ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്ന എട്ടു വില്ലേജുകളിൽ നിർമാണങ്ങൾക്കു നിരോധനം ഏർപ്പെടുത്തി.
മൂന്നാറിൽ തുടങ്ങിയ ചതി
മൂന്നാറിൽ നടക്കുന്ന സർക്കാർ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും തടയണമെന്നാവശ്യപ്പെട്ട് എറണാകുളം ആസ്ഥാനമായ ഒരു സംഘടന സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. മൂന്നാറിലെ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ 2016ലെ ഇടക്കാല ഉത്തരവിലുള്ളത്.
ഇതിനാണ് മൂന്നാർ ട്രൈബ്യൂണലിന്റെ പരിധിയിലുള്ള പ്രദേശങ്ങൾ മുഴുവൻ മൂന്നാർ പ്രദേശമാണെന്നു ദേവികുളം ആർഡിഒ കണ്ടുപിടിച്ചത്. ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്പോൾ (21-01-2010) മൂന്നാർ ട്രൈബ്യൂണൽ രൂപീകരിച്ചിട്ടില്ല. പരിസ്ഥിതി പ്രശ്നം പരിശോധിക്കാൻ സുപ്രീംകോടതി രൂപീകരിച്ച നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ (ചെന്നൈ) മൂന്നാർ ബെഞ്ചാണ് മൂന്നാർ ട്രൈബ്യൂണൽ. കോടതിയുടെ ഇടക്കാല ഉത്തരവിനുശേഷം ഉണ്ടായ മൂന്നാർ ട്രൈബ്യൂണലിന്റെ അധികാര പ്രദേശങ്ങൾ മുഴുവൻ മൂന്നാർ പ്രദേശമാക്കിയതിൽ ചതിയുണ്ട്. മൂന്നാർ ട്രൈബ്യൂണലിൽ ഇതുവരെ സിറ്റിംഗ് നടന്നിട്ടില്ല. ഇപ്പോൾ ഇതു പ്രവർത്തിക്കുന്നില്ല. കെഡിഎച്ച്, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൻവാലി എന്നീ വില്ലേജുകളാണ് മൂന്നാർ ഗ്രീൻ ട്രൈബ്യൂണലിന്റെ പരിധിയിലുണ്ടായിരുന്നത്.
ഉദ്യോഗസ്ഥരുടെ വീഴ്ച
മൂന്നാറിലെ റവന്യു- ഫോറസ്റ്റ് വക സ്ഥലങ്ങളിലെ കൈയേറ്റവും വ്യാജപട്ടയങ്ങളും അനധികൃത നിർമാണങ്ങളും ദുർബലമായ റവന്യു ഭരണവും മൂന്നാറിനെ നശിപ്പിച്ചു എന്ന കോടതി പരാമർശത്തിന് (21-15-2010ലെ കോടതി ഉത്തരവ്, ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ) മറപിടിക്കാനാണ് എട്ടു വില്ലേജുകളിലെ നിർമാണം റവന്യു ഡിവിഷണൽ ഓഫീസർ നിരോധിച്ചത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റലിജൻസ്) രാജൻ കെ. മഥേക്കറും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരനും നൽകിയ റിപ്പോർട്ടുകളിൽ റവന്യു ഉദ്യോഗസ്ഥർക്കെതിരേ നടത്തിയിട്ടുള്ള അതിരൂക്ഷമായ പരാമർശം കോടതി പരിഗണിച്ചാണ് മൂന്നാറിൽ നിർമാണങ്ങൾക്കു റവന്യുവകുപ്പിന്റെ എൻഒസി വേണമെന്ന് ഉത്തരവിട്ടത്.
മൂന്നാറിലും ദേവികുളത്തും ജോലിക്കെത്തുന്ന സർക്കാർ സേവകർ അവധിയിൽ പോകുകയോ സ്ഥലംമാറ്റത്തിനായി ശ്രമിക്കുകയോ ചെയ്തുകൊണ്ട് ഓഫീസിൽ എത്താതെ ഭരണം നിർജീവമാക്കി. തഹസിൽദാറും ജില്ലാ കളക്ടറും സ്ഥലംമാറ്റത്തിനുള്ള തിരക്കിലാണ്. അവർക്ക് ഇവിടെ ജോലിചെയ്യാൻ സമയമുണ്ടായിരുന്നില്ല. അങ്ങിനെ മൂന്നാറിന്റെ ഭൂഭരണം തകർത്തു. കൂടാതെ പുറംവാതിലിലൂടെ നിയമലംഘനത്തിനും അനധികൃത നിർമാണങ്ങൾക്കും അനുമതി നൽകി. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണമെന്നും റിപ്പോർട്ടുണ്ടെന്നു കോടതി വിധിയിൽ പറയുന്നു.
രക്ഷപ്പെടാൻ വിവാദ ഉത്തരവ്
മൂന്നാറിൽ ഭൂമിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയിരിക്കുകയാണെന്നും നിർഭാഗ്യവതികളും ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളും കഠിനഹൃദയരായ ക്രിമിനലുകളുടെ കൈയിൽ അകപ്പെട്ട അവസ്ഥയാണ് മൂന്നാറിന്റെതെന്നും വരെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. (ഉത്തരവ് ഖണ്ഡിക 12). ഡ്യൂട്ടിയും ഉത്തരവാദിത്വവും നിർവഹിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥരെ ജോലിയിൽനിന്നു പുറത്താക്കണമെന്നുവരെ കോടതി ഉത്തരവിലുണ്ട്. 18 ഖണ്ഡികകളിൽ ഒൻപതു പേജുള്ള ഉത്തരവിൽ ഒരിടത്തുപോലും 1964ലെ ഭൂപതിവു ചട്ടമനുസരിച്ചു പതിച്ചു നല്കിയ സ്ഥലത്തെ നിർമാണം നിരോധിക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. ജോലിയിൽ നിരുത്തരവാദിത്വം കാട്ടുകയും നിയമലംഘനത്തിനു കൂട്ടുനിൽക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും പറഞ്ഞിട്ടുണ്ട്. കോടതി പറഞ്ഞതു ചെയ്തില്ല. എന്നിട്ടു പറയാത്തതു ചെയ്യുന്നു.
നിരപരാധികൾക്കു ശിക്ഷ!
അന്വേഷണ ഏജൻസികളുടെയും കോടതിയുടെയും മുന്നിൽ കളങ്കിതമായി സർക്കാരും സർക്കാർ ഉദ്യോഗസ്ഥർ കുറ്റവാളികളായും നിൽക്കുന്പോൾ, അവർ നിരപരാധികളായ നികുതിദായകരായ സാധാരണക്കാർക്കു ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് ഇടുക്കിയിൽ കാണുന്നത്. പിൻവാതിലിലൂടെ നിയമലംഘനത്തിന് ഒത്താശചെയ്തു മൂന്നാറിനെ നശിപ്പിച്ചു സർക്കാർ ഭൂമിയും തോടുപുറന്പോക്കും കൈയേറി കോണ്ക്രീറ്റ് സൗധങ്ങൾ നിർമിക്കാൻ നിന്നുകൊടുത്തവർ കോടതിയുടെ മുന്നിൽ നല്ലപിള്ള ചമയാൻ ഇടുക്കി ജില്ലയിലെ നിർമാണങ്ങൾക്കു നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഏതു നിയമത്തിന്റെ അല്ലെങ്കിൽ ഉത്തരവിന്റെ പിൻബലത്തിലാണിതെന്നത് അവ്യക്തം. കഴിഞ്ഞ സെപ്റ്റംബർ ആറിനു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ നിർമാണ നിരോധന ഉത്തരവിലും സൂചികയായി പറയുന്നത് 2010ലെ കോടതിയുടെ ഇടക്കാല ഉത്തരവാണ്. എന്നാൽ, നിർമാണം നിരോധിക്കാൻ കോടതി ഉത്തവിട്ടിട്ടില്ല. 2010ലെ ഉത്തരവിന്റെ 17-ാം ഖണ്ഡികയിൽ സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചിരിക്കുന്നതു മൂന്നാറിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ നിർമാണം അനുവദിക്കില്ലെന്നാണ്.
6-10-22ലെ സർക്കാർ ഉത്തരവനുസരിച്ച് സംസ്ഥാനത്ത് 1964ലെ ഭൂപതിവു ചട്ടമനുസരിച്ചു നൽകിയിട്ടുള്ള ഭൂമിയിലെ എല്ലാ പാർപ്പിടേതര നിർമാണങ്ങളും അനധികൃതമാണ്. ആ പട്ടയങ്ങൾ റദ്ദാക്കി സർക്കാർ ഏറ്റെടുക്കണമെന്നു ജില്ലാ കളക്ടർക്കും തഹസിൽദാർക്കും നിർദേശം നൽകുന്നതാണ് ഉത്തരവ്.
ഹോട്ടൽ നിർമാണത്തിന് എൻഒസി
ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് എ-2 സ്പെഷൽ റസിഡൻസി കാറ്റഗറി കെട്ടിടം നിർമിക്കാൻ അനുമതി നൽകിയ നിർമാണത്തിനെതിരേ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ് മെമ്മോ റദ്ദാക്കാനും റവന്യുവകുപ്പിന്റെ എൻഒസി ആവശ്യമാണെങ്കിൽ ഒരു മാസത്തിനകം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. 2016 ജനുവരി 21ന് ഹൈക്കോടതി ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്. എറണാകുളം പൈനുത്തറ പി.എം. ജോണ് നൽകിയ ഹർജിയിലാണ് വിധി.
(തുടരും)