Saturday, December 3, 2022 2:04 AM IST
ജോർജ് കള്ളിവയലിൽ
വിഴിഞ്ഞം ഇന്റർനാഷണൽ ട്രാൻസ്ഷിപ്മെന്റ് ഡീപ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട് എന്ന വിഴിഞ്ഞം അന്തർദേശീയ ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം എങ്ങനെ വിവാദമായി. കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ വികസിപ്പിക്കുന്ന വൻകിട തുറമുഖപദ്ധതിയെക്കുറിച്ചും ഇതിന്റെ കരാറിനെക്കുറിച്ചും കഷ്ടതയിലായ മത്സ്യത്തൊഴിലാളികളെക്കുറിച്ചും ആഴത്തിൽ പരിശോധിച്ചാലേ പ്രശനം തെളിയൂ.
വിഴിഞ്ഞം പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും സംഘർഷങ്ങളും സമരപരന്പരകളും ഒഴിവാക്കാമായിരുന്നില്ലേ? പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും ദുരിതങ്ങളും മനുഷ്യാവകാശങ്ങളും പോലും ചവിട്ടിമെതിക്കപ്പെടുന്നതു ശരിയാണോ? സ്വകാര്യ കോർപറേറ്റ് കുത്തകയായ അദാനിക്കുവേണ്ടി വഴിവിട്ട നടപടികളും അഴിമതിയും ഉണ്ടായിട്ടുണ്ടോ?
വിഴിഞ്ഞത്തിന്റെ മറവിൽ വർഗീയത പടർത്തി നേട്ടം കൊയ്യാനുള്ള കുടിലശ്രമങ്ങൾ ഉണ്ടായിട്ടില്ലേ? പരസ്യമായി ക്ഷമ പറഞ്ഞ ശേഷവും മന്ത്രിയോ എംഎൽഎയോ പഞ്ചായത്ത് അംഗമോ പോലുമല്ലാത്ത ഒരു വ്യക്തിയുടെ പരാമർശത്തെ ചൊല്ലി മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പോലും വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നുണ്ടോ? രാഷ്ട്രീയക്കാരുടെയും മതമേധാവികളുടെയും പ്രസ്താവനകളും നിലപാടുകളും നിലപാടുമാറ്റങ്ങളും ഒരേ നിലയിലാണോ ചർച്ച ചെയ്യുന്നത്? ഇതു പോലെ ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ പലതാണ്.
അദാനിക്കായി റോഡ് ഷോ
വിഴിഞ്ഞം പദ്ധതിക്കു സ്വകാര്യപങ്കാളിയെ കണ്ടെത്താനായി 2014 ജനുവരി ആറിന് മുംബൈയിൽ റോഡ് ഷോ നടത്തിയിരുന്നു. സംസ്ഥാന തുറമുഖ മന്ത്രിയും ഉദ്യോഗസ്ഥരും അതിൽ പങ്കെടുത്തു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കായി തിരുവനന്തപുരത്തു ജനുവരി 22നും ഫെബ്രുവരി 11ന് വീണ്ടും സമ്മേളനം നടത്തി. ലേലത്തിൽ പങ്കെടുക്കാൻ അഞ്ചു കന്പനികൾ അപേക്ഷ നൽകി. എട്ടു ലക്ഷം രൂപ അടച്ചു മൂന്നു കന്പനികൾ ലേലത്തിനായുള്ള പേപ്പറുകൾ വാങ്ങി. അദാനി പോർട്സ് ആൻഡ് എസ്ഇസെഡ്, എസ്സാർ പോർട്സ്, എസ്ആർഇഐ- ഒഎച്ച്എൽ (ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്) എന്നിവയായിരുന്നു കന്പനികൾ.
തുടർന്ന് പ്രീ ബിഡ്ഡിംഗ് മീറ്റിംഗുകൾ. ലേലത്തീയതി പലതവണ നീട്ടിക്കൊടുക്കുന്നു. 2015 ഫെബ്രുവരി 20ന് അവസാന ലേലത്തീയതി പ്രഖ്യാപനം. പക്ഷേ, ആരുമെത്തിയില്ല. വീണ്ടും തീയതി നീട്ടി. മുംബൈയിൽ നാലാമതൊരു പ്രീ ബിഡ് മീറ്റിംഗിനുകൂടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിഴിഞ്ഞം കന്പനി ബോർഡ് യോഗം തീരുമാനിക്കുന്നു. തുടർന്ന് 2015 ഏപ്രിൽ 24ന് വീണ്ടും ലേലത്തീയതി നിശ്ചയിച്ചു. ഒടുവിൽ അദാനിയും സർക്കാരും വിചാരിച്ചതു നടന്നു. അദാനി പോർട്സ് മാത്രം ലേലത്തിൽ പങ്കെടുത്തു. മത്സരമോ താരതമ്യമോ ഇല്ലാതെ അദാനിക്കു നിർമാണക്കരാർ സർക്കാർ നൽകി.
ഉമ്മൻചാണ്ടി-അദാനി കൂടിക്കാഴ്ച
അതിനിടെ പക്ഷേ ഡൽഹിയിൽ ഒരു സുപ്രധാന കൂടിക്കാഴ്ച നടന്നു. 2015 മേയിലെ ഒരു ദിവസം രാവിലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വ്യവസായി ഗൗതം അദാനിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രി കെ. ബാബുവും തമ്മിലായിരുന്നു അധികമാരെയും അറിയിക്കാതെ "രഹസ്യ ചർച്ച'. എല്ലാം കോംപ്ലിമെന്റ്സായി. പ്രഫ. കെ.വി. തോമസിന്റെ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ നടന്ന വിരുന്നിലെ ചർച്ചയുടെ വിശദാംശങ്ങൾ സർക്കാരിന്റെ രേഖകളിൽ ഉണ്ടാകില്ല.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തന്റെ വസതിയിൽ കൂടിക്കാഴ്ച നടന്നതായി തോമസ് മാഷ് പിന്നീടു സ്ഥിരീകരിച്ചു. മന്ത്രി കെ. ബാബുവും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നുവെന്നും അദ്ദേഹം പത്രക്കാരോടു പറഞ്ഞു. ചർച്ച ചെയ്യുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും അദാനിയുമായി വി.എസ്. അച്യുതാനന്ദനും ചർച്ച നടത്തിയിട്ടുണ്ടെന്നും തോമസ് ഓർമപ്പെടുത്തി.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് 1,635 കോടി രൂപ ഗ്രാന്റായി സർക്കാർ നൽകണമെന്ന് അദാനി പോർട്സ് തുടർന്ന് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട അതേ 1,635 കോടി രൂപയുടെ ഗ്രാന്റോടു കൂടിയാണ് അദാനിയുടെ സ്വകാര്യ കന്പനിക്കു തുറമുഖ നിർമാണക്കരാർ അനുവദിച്ചത്. കേരള സർക്കാരിന്റെ ഫിഷറീസ്, തുറമുഖ വകുപ്പ് 2015 ജൂലൈ 13ന് ഇതു സംബന്ധിച്ച് ഉത്തരവുമിറക്കി. ഈ തുക പകുതി വീതം നൽകാൻ കേന്ദ്രവും കേരളവും വേഗം ധാരണയായി. കേന്ദ്രം 818 കോടിയും കേരള സർക്കാർ 817 കോടി രൂപയും.
അദാനി വന്നു, സിപിഎം അയഞ്ഞു
2015 ഓഗസ്റ്റ് 17ന് ഗൗതം അദാനി തിരുവനന്തപുരത്ത് പറന്നിറങ്ങി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും നേരിൽ കണ്ടു. വിഴിഞ്ഞം പദ്ധതിക്കുള്ള ധാരണാപത്രം (എംഒയു) അന്ന് ഒപ്പിട്ടു. ചടങ്ങിൽ നിന്നു സിപിഎം വിട്ടുനിന്നു. പിറ്റേന്നു തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എകെജി സെന്ററിലെത്തി ചർച്ച നടത്താനും അദാനി മടിച്ചില്ല. അദാനിയെ കണ്ടതോടെ സിപിഎം മയപ്പെട്ടു. അദാനിക്കു കരാർ നൽകിയതിൽ ചില ആശങ്കകൾ ഉണ്ടെങ്കിലും വിഴിഞ്ഞം പദ്ധതിയെ പിന്തുണയ്ക്കുമെന്നു സിപിഎം സെക്രട്ടറി അറിയിച്ചു. വീണ്ടും എല്ലാം കോപ്ലിമെന്റ്സായി!
ഇന്ത്യൻ കപ്പലുകൾ ഒഴികെയുള്ളവയ്ക്കു കേന്ദ്രം ചുമത്തുന്ന കബോട്ടാഷ് ചട്ടം അനുസരിച്ചുള്ള നികുതിയിൽനിന്നു വിഴിഞ്ഞം തുറമുഖത്തെ ഒഴിവാക്കണമെന്ന് അദാനിയുമായുള്ള ചർച്ചയ്ക്കു ശേഷം പരസ്യമായി ആവശ്യപ്പെടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറന്നില്ല. കബോട്ടാഷ് ചട്ടങ്ങളിൽനിന്നു വിഴിഞ്ഞം തുറമുഖത്തിന് ഒഴിവു നൽകുമെന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരി 2015 ഡിസംബർ അഞ്ചിന് വിഴിഞ്ഞത്തെത്തി പ്രഖ്യാപിച്ചു. നേരത്തേ നൽകിയ 1,635 കോടി രൂപയുടെ ഗ്രാന്റിനു പുറമേയാണിത്.
കേന്ദ്രമന്ത്രി ഗഡ്കരിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്ന് 2015 ഡിസംബർ അഞ്ചിന് 7,525 കോടിയുടെ വിഴിഞ്ഞം പദ്ധതിക്കു തറക്കല്ലിട്ടു. ചങ്ങാത്ത മുതലാളിമാർക്കുവേണ്ടി ഏതു നിയമവും നികുതിയും വഴിമാറുമെന്ന് അറിയാത്തവരാകും വിഡ്ഢികൾ! ഇവർക്കായി ബിജെപി, കോണ്ഗ്രസ്, സിപിഎം ഭായി- ഭായി കണ്ടും ഞെട്ടരുത്.
ദേശാഭിമാനിയുടെ കടൽക്കൊള്ള
വിഴിഞ്ഞം പദ്ധതി "കടൽക്കൊള്ള’ ആണെന്ന വൻ തലക്കെട്ടോടെയാണു സിപിഎം മുഖപത്രമായ ദേശാഭിമാനി, അദാനിക്ക് വിഴിഞ്ഞം കരാർ ലഭിച്ച 2015 ഏപ്രിൽ 24ന്റെ പിറ്റേന്ന് ഇറങ്ങിയത്. അയ്യായിരം കോടി രൂപയുടെ ഭൂമിതട്ടിപ്പാണെന്നു പത്രം കണക്കു നിരത്തി. വിഴിഞ്ഞത്തെ മത്സ്യബന്ധനത്തിനു മരണമണിയാകുമെന്നതിലും സിപിഎം മുഖപത്രത്തിനു സംശയമില്ല. മത്സ്യത്തൊഴിലാളികളെ മുഴുവൻ പുകച്ചു പുറത്തു ചാടിച്ച് പ്രദേശം അദാനിക്ക് തീറെഴുതാനുള്ള എല്ലാ ഒത്താശയും സർക്കാർ ചെയ്തത്രേ. ഒരു ജനതയെ ദുരന്തമുഖത്താണ് കൊണ്ടെത്തിച്ചതെന്ന് എഴുതിയതും ഇപ്പോഴത്തെ സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ മുഖപത്രമാണ്.
അദാനിയെപ്പോലുള്ള കോർപറേറ്റ് ഭീമന്മാരുടെ കൊള്ളയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരുന്നവർ അധികാരത്തിലെത്തിയപ്പോൾ തലകീഴെ മറിഞ്ഞു. ഒരു നേരത്തെ അത്താഴത്തിനു വിയർപ്പൊഴുക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളും അവരെ പിന്തുണയ്ക്കുന്നവരുമാണ് ഇപ്പോൾ ശത്രു! ആ പാവങ്ങളെ തീവ്രവാദികളെന്നു വരെയാണ് ആക്ഷേപിച്ചത്. അതിജീവനത്തിനായുള്ള ഒരു ജനതയുടെ പോരാട്ടത്തെ ഒരു സമുദായത്തിന്റേതു മാത്രമാക്കി ചിത്രീകരിച്ചു പ്രശ്നം വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളാണു കൂടുതൽ ആപത്ത്.
കക്ഷിഭേദമില്ലാതെ നെഞ്ചിലേറ്റി
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വന്നാൽ കേരളം രക്ഷപ്പെടുമെന്നു കൊട്ടിഘോഷിച്ചവർ ഇന്ന് അതേക്കുറിച്ചു മിണ്ടുന്നില്ല. പതിനൊന്നാം വർഷത്തിലും പദ്ധതി വൻപരാജയമായതിന് ഉത്തരവാദികളില്ല. മൂന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതിവർഷം 55 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യേണ്ടിയിരുന്ന വല്ലാർപാടം ടെർമിനലിൽ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് വെറും 6.2 ലക്ഷം കണ്ടെയ്നറുകളാണ്. സർക്കാർ 1,900 കോടി രൂപ ചെലവിട്ട പുതിയ ടെർമിനൽ തുറമുഖത്തിന് ആത്മഹത്യാപരമായെന്നു കൊച്ചി പോർട്ട് ട്രസ്റ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് പി.എം. മുഹമ്മദ് പറയുന്നു. നാലുവരിപ്പാത, റെയിൽ കണക്ടിവിറ്റി തുടങ്ങിയവ വേറെയും.
ചെന്നൈ, തൂത്തുക്കുടി, മംഗളൂരു തുറമുഖങ്ങൾ കൊയ്ത്തു തുടരുന്പോഴാണ് വല്ലാർപാടത്തിനു പുറമേ വിഴിഞ്ഞത്തു മറ്റൊരു സ്വപ്നംകൂടി ഉയർത്തുന്നത്! ഇന്ത്യയിലെ 13 വൻ തുറമുഖങ്ങളോടു മത്സരിച്ചു കേരളം ജയിക്കണമെന്നതു പക്ഷേ മോഹം മാത്രമാകരുത്. ആരെതിർത്താലും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതും കേരളത്തിലാകെ പ്രക്ഷോഭത്തിനു വഴിതെളിച്ചതുമായ കെ- റെയിൽ പദ്ധതിയുടെ ഗതിയും മുന്നറിയിപ്പാണ്.
സമാധാനം ഇനിയും വൈകരുത്
വിഴിഞ്ഞം പദ്ധതി അടക്കം വികസനത്തിന് ആരും എതിരല്ല. കൊച്ചി വിമാനത്താവളവും മെട്രോ റെയിലും എക്സ്പ്രസ് ഹൈവേയും ഉൾപ്പെടെ വികസനത്തെ എതിർത്തവർ ഇപ്പോൾ നല്ലപിള്ള ചമയേണ്ടതുമില്ല. മത്സ്യത്തൊഴിലാളികളും അവരെ പിന്തുണയ്ക്കുന്നവരും രാജ്യത്തിനും ജനങ്ങൾക്കുംവേണ്ടി സഹിച്ച ത്യാഗങ്ങളും വിട്ടുവീഴ്ചകളും ഇനിയും ഓർമിപ്പിക്കേണ്ടതില്ല. പക്ഷേ നാലു മാസത്തിലേറെയായി സഹനസമരം ചെയ്യുന്ന പാവങ്ങളെ തീവ്രവാദികളും കലാപകാരികളുമാക്കരുത്. അക്രമത്തിന്റെ വഴി പാടേ ഉപേക്ഷിക്കാൻ സമരക്കാരും തയാറാകണം. ആരാധ്യരായവർക്കെതിരേ വരെയുള്ള കള്ളക്കേസുകളിലൂടെയും പാവങ്ങളെ അടിച്ചമർത്തിയും അല്ല വികസനം വരേണ്ടതെന്നു സർക്കാരും മനസിലാക്കണം. ദുരിതത്തിൽ കഴിയുന്ന പാവങ്ങളോടല്ല വീറും വാശിയും വേണ്ടത്.
അദാനിക്കുവേണ്ടി 1,625 കോടി പ്രത്യേക ഗ്രാന്റും കോടികളുടെ കബോട്ടാഷ് നികുതിയിളവും പോലീസ് അടക്കം സർക്കാർ സംവിധാനങ്ങളും നൽകിയ സർക്കാരുകൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുവേണ്ടി അത്രയുമെങ്കിലും ചെയ്തിട്ടാകട്ടെ പഞ്ച് ഡയലോഗുകളും വീന്പുപറച്ചിലും ഭീഷണികളും വെല്ലുവിളികളും. അന്തസുറ്റ ജീവിതത്തിനു മത്സ്യത്തൊഴിലാളികൾക്കും അർഹതയുണ്ട്. മുഖ്യമന്ത്രി അടക്കം നേരിട്ടിറങ്ങി ചർച്ച നടത്തി പ്രശ്നപരിഹാരവും സമാധാനവും ഉണ്ടാക്കാൻ ഇനിയും വൈകരുത്.
വിഴിഞ്ഞം തുറമുഖ പദ്ധതി
വിഴിഞ്ഞം ഇന്റർനാഷണൽ ട്രാൻസ്ഷിപ്മെന്റ് ഡീപ് വാട്ടർ മൾട്ടി പർപ്പസ് സീപോർട്ട് കേരള സർക്കാർ ഏറ്റെടുത്ത വലിയ പദ്ധതിയാണ്. മൾട്ടിപർപ്പസ്, ബ്രേക്ക് ബൾക്ക് കാർഗോ എന്നിവയ്ക്കു പുറമെ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് നിറവേറ്റുന്നതിനാണ് ഇതു പ്രധാനമായും രൂപകല്പന ചെയ്തിരിക്കുന്നത്. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) അടിസ്ഥാനത്തിൽ പൊതുസ്വകാര്യ പങ്കാളിത്ത ഘടകവുമായി ‘ഭൂപ്രഭു’ (ലാൻഡ്ലോർഡ് മോഡൽ) മാതൃകയിലാണു തുറമുഖം നിലവിൽ വികസിപ്പിക്കുന്നത്.
വിഴിഞ്ഞം തുറമുഖ വികസനത്തിനായി കേരള സർക്കാർ ഒരു പ്രത്യേക കന്പനി രൂപീകരിച്ചു. പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണു വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിഐഎസ്എൽ) എന്ന പ്രത്യേക സർക്കാർ കന്പനി എന്നും ഇതേ വെബ്സൈറ്റ് പറയുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് ഗ്രീൻഫീൽഡ് തുറമുഖത്തിന്റെ വികസനത്തിനായി നടപ്പിലാക്കുന്ന ഏജൻസിയായി ഈ കന്പനി പ്രവർത്തിക്കുമെന്നും പറയുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ പരിസ്ഥിതി, വനം മന്ത്രാലയം ഈ പദ്ധതിക്കു പാരിസ്ഥിതിക അനുമതി നൽകിയതായും അറിയിച്ചിട്ടുണ്ട്.
ആനുകൂല്യം പറ്റുന്ന (കണ്സെഷണയർ) സ്വകാര്യ പങ്കാളിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് 2015 ഡിസംബർ അഞ്ചിന് നിർമാണം ആരംഭിച്ചുവെന്ന് വിഴിഞ്ഞം തുറമുഖ കന്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു. മൊത്തം 7,525 കോടി രൂപയാണു പദ്ധതിച്ചെലവ്. 2019 ഡിസംബറിനും 2010 ഓഗസ്റ്റിനുമിടയിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്ഥലം ഏറ്റെടുപ്പിലെ താമസം, കോവിഡ് എന്നിവ പരിഗണിച്ചു നിർമാണം പൂർത്തിയാക്കാനുള്ള സമയം അടുത്ത വർഷത്തേക്കു നീട്ടിയിട്ടുണ്ട്.