Friday, January 13, 2023 1:35 AM IST
മണികർണിക ശ്രീരാമരാജു
കർണാടക ഇന്നൊരു പ്രതിസന്ധിഘട്ടത്തിലാണ്. ഗുജറാത്തിലും ഉത്തരേന്ത്യയിൽ പലയിടത്തും പരീക്ഷിച്ച് അധികാരം അനസ്യൂതമായി കൈയിലൊതുക്കുവാനായ ബിജെപിയുടെ ഹിന്ദുത്വപരീക്ഷണങ്ങൾ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടമാടുകയാണ്. ഭൂരിപക്ഷ കേന്ദ്രീകരണത്തിനായി ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് അവരുടെ അവകാശങ്ങളെ ധ്വംസിച്ച്, ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും കാറ്റിൽപ്പറത്തി, ഭീതിപരത്തി തെരഞ്ഞെടുപ്പിൽ വിജയം കൊയ്യാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി. അവർക്കു തടയിടാനായി ജനതാദളിൽനിന്നു തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിലെത്തിയ സിദ്ധരാമയ്യയും അടിയുറച്ച കോൺഗ്രസ് നേതാവായ ഡി.കെ. ശിവകുമാറും അനുയായികളായ കോൺഗ്രസ് ശൃംഖലയും ഒരുവശത്ത്. ഈ രണ്ട് പ്രബല ആശയങ്ങളുടെ സംഘർഷത്തിൽ ലാഭം കൊയ്യാൻ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും കുടുംബപാർട്ടിയെന്നറിയപ്പെടുന്ന ജനതാദളും. ഈ മൂന്നു പാർട്ടികൾക്കിടയിൽ പുരോഗമനം കാത്ത് പിടയുന്ന കർണാടകയും.
വികസനം മുരടിച്ച് ബംഗളൂരു
ശാസ്ത്രത്തിന്റെയും വിവരസാങ്കേതികതയുടെയും ഈറ്റില്ലമായ ബംഗളൂരു ഇന്ന് വികസനം മുരടിച്ച്, ശ്വാസംമുട്ടി മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറുകയാണ്. ഒരുകാലത്ത് ലോകോത്തര കന്പനികൾ ബംഗളൂരുവിലേക്ക് പറിച്ചുനടപ്പെട്ടിരുന്നു. ഗതാഗതക്കുരുക്കും അഴിമതിയും നാഥനില്ലാക്കളരിപോലെയായ മന്ത്രിസഭയും ഡൽഹിയിലേക്കു മാത്രം നോക്കി തീരുമാനങ്ങൾ വരുന്നത് കാത്തിരിക്കുന്ന മുഖ്യമന്ത്രിയും ബിജെപിയുടെ അപചയത്തിനു കാരണമാവും. ‘ഞാനോ നീയോ’ എന്നമട്ടിൽ അടുത്ത മുഖ്യമന്ത്രിക്കായി കുപ്പായും തുന്നി, ശീതസമരത്തിലേർപ്പെടുന്ന സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും അനുയായികളില്ലാത്ത അസംഖ്യം നേതാക്കളും കോൺഗ്രസിന്റെ വിജയത്തിനു വിഘാതമാണ്.
പ്രത്യേക ആദർശങ്ങളൊന്നുമില്ലാതെ, അധികാരമെന്ന അപ്പക്കഷണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ജനതാദൾ എന്ന അപ്പാ-മക്കളും കക്ഷി, ആരുമായും ചേരാൻ മടിക്കാറില്ല. കഴിഞ്ഞകാല രാഷ്ട്രീയ പരീക്ഷണങ്ങൾ ബിജെപിയുമായും കോൺഗ്രസുമായും ജനതാദൾ മുന്നണിയുണ്ടാക്കി ഭരണനേതൃത്വമേറ്റെടുത്തെങ്കിലും പൂർണതയിലേക്കെത്തിക്കാൻ അവർക്കായില്ല. കോൺഗ്രസിൽനിന്നും ജനതാദളിൽനിന്നും എംഎൽഎമാരെയും എംഎൽസിമാരെയും കൂറുമാറ്റി കുമാരസ്വാമിയുടെ മന്ത്രിസഭയെ വീഴ്ത്തിയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. സെക്കുലർ മുഖമുണ്ടായിരുന്ന യെദിയൂരപ്പയെ മാറ്റി കേന്ദ്രത്തിന്റെ ഇംഗിതം മാത്രം നിറവേറ്റുന്ന ബസവരാജ് ബൊമ്മയെ പ്രതിഷ്ഠിച്ച് ആജ്ഞാനുവർത്തിയാക്കി ഹിന്ദുത്വപരീക്ഷണങ്ങൾ നടത്താനുള്ള വേദിയാക്കി കർണാടകയെ ബിജെപി മാറ്റി. അന്പലമുറ്റങ്ങളിൽനിന്ന് മുസ്ലിം കച്ചവടക്കാരെ പൂർണമായും നിഷ്കാസനം ചെയ്യുക, വിദ്യാലയങ്ങളിൽ ഹിജാബ് പൂർണമായി നിരോധിക്കുക, പോത്ത്-കാള തുടങ്ങിയവയുടെ മാംസം വിൽക്കുന്നതും അവയെ അറക്കുന്നതും നിരോധിക്കുക, മുസ്ലിം- ക്രൈസ്തവ മതങ്ങളിലേക്ക് മാറുന്നതു നിയമംമൂലം നിരോധിക്കുക, ന്യൂനപക്ഷ പ്രസ്ഥാനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിൽ മതംമാറ്റം നടക്കുന്നുണ്ടോയെന്നു പരിശോധിക്കാനെന്ന വ്യാജേന ഭീഷണിയും നീതിനിഷേധവും അപ്രഖ്യാതമായി നടപ്പാക്കുക, മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളിൽനിന്നുള്ള ബിജെപി പ്രവർത്തകരെ വെട്ടിനിരത്തി ഹിന്ദുത്വ അനുകൂല നേതാക്കളെ മാത്രം ഉന്നതസ്ഥാനങ്ങളിലേക്ക് ഉയർത്തുക തുടങ്ങിയ തന്ത്രങ്ങൾ വഴി ഭൂരിപക്ഷവർഗീയതയെ പരിപോഷിപ്പിക്കുവാൻ ബിജെപി കരുക്കൾ നീക്കുകയാണ്. സെക്കുലറിസത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന യെദിയൂരപ്പയുടെ ചിറകുകൾ അരിഞ്ഞ്, മക്കളായ വിജയേന്ദ്രയുടെയും രാഘവേന്ദ്രയുടെയും ശക്തി ചോർത്തി, അനുയായിയായ ശോഭ കാരന്തലെ രാജെയെ കേന്ദ്രത്തിൽ കൃഷി സഹമന്ത്രിയാക്കി അനുനയിപ്പിച്ച് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആജ്ഞാനുവർത്തികളാക്കി കർണാടകയെ മെരുക്കിയെടുത്തു. മേയ് മാസത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനു മുന്‍പ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് അസംതൃപ്തരെ കൂടെ നിർത്താനും ബിജെപി അശ്രാന്തപരിശ്രമം നടത്തുന്നു.
അമിത്ഷായും മോദിയും ബി.എൽ. സന്തോഷ് എന്ന ബിജെപി ജനറൽ സെക്രട്ടറിയിലൂടെ കരുക്കൾ നീക്കുന്നതും കഴിവുള്ള നേതാക്കളെ തഴഞ്ഞ് ഹിതാനുവർത്തികളായവരെ മാത്രം നേതൃനിരയിലേക്കു കയറ്റിവിടുന്നതും രാഷ്ട്രീയ നിരീക്ഷകർക്ക് കാണാനാവും. ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ഇപ്പോൾ നിയമിതനായിരിക്കുന്ന വ്യക്തി തമിഴ് മുതലിയാരാണ്. ക്രൈസ്തവരും മുസ്ലിംകളുമായ നിരവധി നേതാക്കളുണ്ടായിരുന്നുവെങ്കിലും അവർക്കാർക്കും നല്‍കാതെ ഹിന്ദുനാമധാരിയായ മുതലിയാരെ നൈയാമികമായി ബുദ്ധമതസ്ഥനാക്കി, ചെയർമാനാക്കിയതാവാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിമതം. യൂണിവേഴ്സിറ്റികളുടെ സിൻഡിക്കറ്റ് തുടങ്ങിയ തുലോം ലഘുവായ ചില തസ്തികകൾ ഭിക്ഷാംദേഹികളായ ന്യൂനപക്ഷങ്ങൾക്ക് നൽകി അവരുടെ പിന്തുണയും ഉറപ്പാക്കുന്നു.
പ്രീണനതന്ത്രവുമായി കോൺഗ്രസ്
കോൺഗ്രസാവട്ടെ അനാവശ്യമായ മുസ്ലിം പ്രീണനം നടത്തുന്നു. ടിപ്പുസുൽത്താനെ സ്വാതന്ത്ര്യസമര നായകനായും അദ്ദേഹത്തിന്റെ പേരിൽ യൂണിവേഴ്സിറ്റിയും മറ്റു പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച് അവരുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. മലമുകളിലെ വലിയ ക്രിസ്തുശില്പങ്ങളും മറ്റും തച്ചുടച്ച് ക്രിസ്മസിനും മറ്റും ക്രൈസ്തവ നേതാക്കളെ കണ്ട് ആശംസകൾ അറിയിക്കുന്ന മുഖ്യമന്ത്രിയുടെ പതിവ് നിർത്തലാക്കി കേന്ദ്ര നേതൃത്വത്തിന്റെ ഹിന്ദുത്വകേന്ദ്രീകരണത്തിന് ബിജെപി പ്രാമുഖ്യം നൽകുന്നു. ശക്തമായ നിലപാടെടുത്ത് ബിജെപിക്കെതിരായി ന്യൂനപക്ഷങ്ങളെ അണിനിരത്തി സമരത്തിനും കേസിനുംവരെ തയാറാവുന്ന ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ ഭരണകക്ഷിയുടെ കണ്ണിലെ കരടാണ്. നീതിപീഠം മാത്രമാണ് തങ്ങളുടെ രക്ഷ എന്ന നിലപാടിലേക്ക് ക്രൈസ്തവസമൂഹം സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നു.
കോൺഗ്രസിന്റെ മുസ്ലിം പ്രീണനത്തിനും ബിജെപിയുടെ ഹിന്ദുത്വവത്കരണത്തിനുമിടയിൽ ഞെരിയാൻ വിധിക്കപ്പെട്ടവരായിത്തീരുകയാണ് കർണാടകയിലെ ക്രൈസ്തവർ. ഘർ വാപ്പസിക്കായി അവരെ പോലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒരുപോലെ ഭീഷണിപ്പെടുത്തുന്നതിലൂടെ നഷ്ടപ്പെടുന്നത് സെക്കുലറിസം എന്ന ആധാരശിലയാണ്. ഒരുപക്ഷേ ഭാരതം എന്ന നാമം നൽകി ഇന്ത്യയെന്ന യാഥാർഥ്യത്തെ തമസ്കരിക്കുന്ന കാലം വിദൂരമല്ലായെന്ന് ഈ ഹിന്ദുത്വപരീക്ഷണ സമസ്യകൾ നിരീക്ഷകർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു.
അധികാരം മാത്രം കാത്തുകഴിയുന്ന ജനതാദളിന് മാണ്ഡ്യയിലും ഹസനിലും വൊക്കലിംഗ മതസമൂഹത്തിന്റെ ശക്തമായ പിൻബലമുണ്ട്. മുസ്ലിം നേതാക്കൾ മുന്‍പ് ഉണ്ടായിരുന്നുവെങ്കിലും ചിലരെല്ലാം ഇപ്പോൾ കോണ്‍ഗ്രസിലും മറ്റു ചിലർ നിർജീവവുമാണ്. കർണാടകയുടെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുക എത്രമാത്രം സീറ്റുകൾ ജനതാദൾ പിടിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ബിജെപിയുടെ ശക്തരായ അനുഭാവികളായ ലിംഗായത്ത് വിഭാഗത്തിന്റെ ചിത്രദുർഗയിലെ മുന്ദഗരാജേന്ദ്ര ശരണരു സ്വാമികൾ പോക്സോ കേസിൽ ജയിലഴികൾക്കുള്ളിലായത് എങ്ങനെ ബിജെപിയെ ബാധിക്കും എന്നറിയില്ല. പ്രാരംഭത്തിൽ സ്വാമിയെ പിന്തുണച്ച മുഖ്യമന്ത്രി ബൊമ്മയും മുൻ മുഖ്യമന്ത്രി യെദിയൂരപ്പയും മറ്റു നേതാക്കളും തെളിവുകൾ പുറത്തായപ്പോൾ നിയമം അതിന്റെ വഴിക്ക് എന്ന നിലപാടെടുത്തു. ജനതാദളാവട്ടെ സ്വാമിക്കെതിരായി പ്രക്ഷോഭം നയിച്ച് ദളിതരെ തങ്ങളുടെ കൂടെക്കൂട്ടാൻ പരിശ്രമിക്കുന്നു. ദളിതരായ പെണ്‍കുട്ടികളെയാണ് സ്വാമി കരുവാക്കിയത് എന്നാണ് ജനതാദളിന്റെ പക്ഷം.
‘കർ നാടകം’ ആവർത്തിക്കുമോ?
ഇതിനിടെ ഇടിത്തീപോലെയാണ് ഖനി ലോബിയുടെ നേതാവായ ജനാർദന റെഡ്ഡി ക്രിസ്മസ് രാത്രിയിൽ താൻ കല്യാണരാജ്യ പ്രഗതി പക്ഷ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതായും അതിന്റെ ലേബലിൽ കൊപ്പാൾ ജില്ലയിലെ ഗംഗാവതിയിൽ സ്ഥാനാർഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചത്. റെഡ്ഡി സഹോദരന്മാർ ബെല്ലാരിയിലെ ഖനി ഉടമകളായി സ്വർണം ഖനനം ചെയ്ത് കർണാടക രാഷ്ട്രീയത്തിന്റെ ഗതിനിയന്ത്രിച്ചിരുന്നു. കോടതിവിധിയിലൂടെ ജയിലിലായ ഇവരെ അമിത്ഷാ തള്ളിപ്പറഞ്ഞതിൽ കോപിഷ്ടരായ റെഡ്ഡിമാർ ബിജെപിക്കു തീർച്ചയായും ശക്തമായ പോരാട്ട മുനയൊരുക്കും.
മാത്രമല്ല, കോണ്‍ഗ്രസിൽനിന്നും ജനതാദളിൽനിന്നും വിഘടിച്ച് ബിജെപിയിൽ ചേർന്നെങ്കിലും മന്ത്രിസ്ഥാനം ലഭിക്കാതെ നിരാശരായ പല നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരിച്ചൊഴുകിത്തുടങ്ങി. സിദ്ധരാമയ്യായുടെ അധികാരക്കൊതിയും ഡി.കെ. ശിവകുമാറിന്റെ മുഖ്യമന്ത്രിയാവാനുള്ള തീവ്രാനുരാഗവും തമ്മിൽ ഏറ്റുമുട്ടി അസുലഭമായ അവസരം കളഞ്ഞുകുളിക്കാനും ഇടയുണ്ട്. തീർച്ചയായും കർണാടക രാഷ്ട്രീയം ഒരു നിർണായകഘട്ടത്തിലാണ്. അധികാരം ലഭിച്ച് തെക്കേ ഇന്ത്യയിൽ കൂടി രാമരഥം ഓടിക്കാനുള്ള ഭാഗ്യാവസരമായി ബിജെപിയും സന്തുലിതമായ സാമൂഹ്യ-സാന്പത്തിക-സാംസ്കാരിക-നാഗരികതായി വികസിപ്പിക്കുവാൻ കോണ്‍ഗ്രസും, ആത്യന്തികമായി അധികാരവും സന്പത്തും സംഘടിപ്പിക്കാനായി ജനതാദളും ഉറ്റുനോക്കുന്ന കർണാടക തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാഗധേയംതന്നെ നിയന്ത്രിക്കുന്നതായിരിക്കും. സന്നിഗ്ധമായ ഈ ദശാസന്ധിയിൽ കർണാടക ആരെ വരിക്കും, കർ-നാടക വീണ്ടും സജീവമാകുമോ? കാത്തിരുന്നു കാണേണ്ടിവരും. കാരണം, പ്രത്യക്ഷമായ രാഷ്ട്രീയചലനങ്ങൾ എങ്ങും കാണാനാവില്ല; പക്ഷേ ചില അടിയൊഴുക്കുകൾ ദിശാസൂചനകൾ നൽകുന്നതാണ്.