Monday, January 16, 2023 10:11 PM IST
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം നടത്തി വേണം പുതിയ നിയമം നിർമിക്കാൻ. പോയകാലത്ത് നാട്ടിലുണ്ടായ വലിയ തോതിലുള്ള മാറ്റങ്ങൾ നാം അംഗീകരിച്ചേ പറ്റൂ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടുക്കി ജില്ലയ്ക്കുവേണ്ടി വിളിച്ചുചേർത്തതാണെങ്കിലും, കേരളത്തെ ഒന്നായി കാണാൻ തീരുമാനിച്ചത് അഭിനന്ദനാർഹമാണ്.
കേരളം രൂപീകരിക്കപ്പെടുന്നതിനു മുന്പ് വ്യത്യസ്ത രൂപത്തിലും വിവിധ സാഹചര്യങ്ങളിലും ഭൂമിയുടെ അവകാശങ്ങൾ ഉണ്ടായിരുന്നു. അതിനാൽത്തന്നെ പൂർവാവകാശ നിയമങ്ങളുടെയും ചട്ടങ്ങളുടെയും തുടർച്ചയെന്ന നിലയിലും, എന്നാൽ ഓരോ കാലത്തിന്റെയും സാഹചര്യങ്ങൾക്കനുസൃതമായിട്ടുമാണ് കേരളം ഈ രംഗത്ത് പ്രവർത്തിച്ചത്. 1958ൽ ഇ.എം.എസ് ഗവണ്മെന്റ് തുടക്കം കുറിച്ച കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ചുവടു പിടിച്ച് 1960, 1963, 1964 കൊല്ലങ്ങളിലുണ്ടായ നിയമങ്ങളും ചട്ടങ്ങളും പ്രാധാന്യമർഹിക്കുന്നതു തന്നെയാണ്. അതിന്റെയും തുടർച്ചയെന്ന നിലയിൽത്തന്നെയാണ് ലോകം തന്നെ ശ്രദ്ധിച്ച 1970ലെ അച്ചുതമേനോൻ ഗവണ്മെന്റ് പ്രാവർത്തികമാക്കിയ കേരള ഭൂപരിഷ്കരണ നിയമം. ആ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ ആശയം ജന്മിത്വം അവസാനിപ്പിച്ച് ഭൂരഹിതർക്ക് ഭൂമി നൽകുക എന്നുള്ളതു തന്നെയായിരുന്നു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കർ ഭൂമി എന്നതിൽ കവിഞ്ഞുള്ള ഭൂമി മിച്ചഭൂമിയായി കണ്ടെത്തി സർക്കാരിന്റെ കൈവശമാക്കി, അതു പിന്നീട് ഭൂരഹിതർക്ക് പതിച്ചു നൽകുക എന്നതായിരുന്നു നടപടി. തൊഴിലാളികൾ തോട്ടങ്ങളിൽ പണിയെടുക്കുന്നവരാണ്. തൊഴിൽ നഷ്ടപ്പെടരുത്. മാത്രവുമല്ല, നാണ്യവിളകൾ ഉൾപ്പെടെയുള്ള തോട്ടങ്ങൾ സംരക്ഷിക്കുകയും വേണം. ഇതു മുൻനിർത്തി അഞ്ചിനം തോട്ടങ്ങളെ കേരള ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം ഭൂപരിധി തിട്ടപ്പെടുത്താതെ ഒഴിവ് അനുവദിച്ചു നൽകി. തോട്ടക്കാർ അത് സംരക്ഷിച്ചുപോന്നിരുന്നു.
എക്സിക്യൂട്ടീവിന്റെ തീരുമാനങ്ങളെ ജുഡീഷറിയിൽ ചോദ്യംചെയ്യാമെന്ന പഴുതുപയോഗപ്പെടുത്തി മിച്ചഭൂമിയുള്ള കക്ഷികൾ രംഗത്തുവന്നതിനാൽ മിച്ചഭൂമി കേസുകളുണ്ടായി. ആ കേസുകൾ ഇന്നും അനന്തമായി തുടരുന്നു. ഭൂപരിഷ്കരണ നിയമത്തിനു തുടക്കമിട്ടിട്ട് ആറര പതിറ്റാണ്ട ് പിന്നിടുന്പോഴും നിയമം നിലവിലുണ്ടായിട്ട് 53 വർഷമായിട്ടും ഭൂരഹിതർക്ക് ഇനിയും കുറ്റമറ്റ രൂപത്തിൽ ഭൂമി നൽകാൻ കഴിയാത്തത് പോരായ്മയാണ്. കാലോചിതമായ വിധത്തിൽ ജനങ്ങളുടെ താത്പര്യം മനസിലാക്കാൻ ശ്രമിക്കാത്ത, നാടിന്റെ പൊതുസാഹചര്യങ്ങൾ എങ്ങനെയാണെന്ന് പഠിക്കാത്ത, കേവലം സർക്കാർ ഫയലുകൾ മാത്രം കണ്ടെഴുതുന്ന നെഗറ്റീവ് ചിന്താഗതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരാൽ എഴുതിവിടുന്ന, യാഥാർഥ്യങ്ങളുമായി പൊതുത്തപ്പെടാത്ത നിയമങ്ങളും ചട്ടങ്ങളും ഇനിയെങ്കിലും മാറ്റിയേ തീരൂ.
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ നിർമിച്ച നിയമങ്ങൾ ആർക്കും മനസിലാക്കാൻ കഴിയും വിധം വളരെ ലളിതമായിട്ടാണ് എഴുതപ്പെട്ടത്. എന്നാൽ കേരളത്തിലുണ്ടാക്കിയ നിയമങ്ങൾ ഒന്നിനു പിറകെ രണ്ട ും മൂന്നും കൂട്ടിച്ചേർക്കലും, ഒഴിവാക്കലും നടത്തി ആശയക്കുഴപ്പമുണ്ടാക്കി നിയമസഭാ സാമാജികർക്കു പോലും പെട്ടെന്ന് മനസിലാക്കാൻ കഴിയാത്ത വിധത്തിലാണ് കൊണ്ട ുവന്നു നടപ്പാക്കുന്നത്. കേരളം പടച്ചുവിട്ട ഇഎഫ്എൽ നിയമം മാത്രം മതി, പല നിയമങ്ങളും ജനപക്ഷത്തല്ല എന്നു തെളിയിക്കാൻ. ഇപ്പോഴാകട്ടെ, വനാതിരുകളിലെ ജനവാസ മേഖലകളിൽ ബഫർ സോണാക്കുമെന്ന പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയുമാണ്.
ഇ-ഗവേണൻസ്
വിവരാവകാശ നിയമം പോലുള്ള പരിഷ്കൃതവും പുരോഗമനപരവുമായ നിയമങ്ങളുണ്ടാക്കിയ ഇന്ത്യയിൽ ഇ-ഗവേണൻസ്് നടന്നുവരികയാണല്ലോ? അതിനായി എല്ലാ തലങ്ങളിലും നിലവിലുള്ള ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളെ ഉപയോഗിച്ചു നടപ്പാക്കുന്നതിന് ഗവണ്മെന്റ് ശ്രമിക്കുകയാണ്. എന്നാൽ ആഗ്രഹിച്ചതുപോലെ നടപ്പിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒരു ഭരണപരിഷ്കാരം നടപ്പാക്കാൻ ആഗ്രഹിക്കുന്പോൾ അതിന്റെ ഗുണഫലം ഉണ്ടാകണമെങ്കിൽ പരിഷ്കരണത്തിന് ആവശ്യമായ കൃത്യമായ പദ്ധതിയുണ്ടാകണം. അതിനു ശേഷമേ ഏതു തരത്തിലുമുള്ള പരിഷ്കരണവും നടപ്പാക്കാവൂ. അല്ലാത്തപക്ഷം ‘ഓതാൻ പോയപ്പോൾ ഉള്ളതും പോയി’ എന്ന നിലയിലാവും പരിഷ്കരണങ്ങൾ.
കോടതിവിധികൾ
വ്യക്തികൾക്കും സംഘടനകൾക്കും അവർ ആഗ്രഹിക്കുന്ന നീതിക്കുവേണ്ടി കോടതികളെ സമീപിക്കാമെന്ന സൗകര്യം നമ്മുടെ നാട്ടിലുണ്ട്. കേരള ഹൈക്കോടതി മുന്പാകെ ഇടുക്കി ജില്ലയിലെ ബൈസണ്വാലി സ്വദേശി ലാലി ജോർജ് നൽകിയ ഹർജിയിൽ ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളിൽ നിർമാണാനുമതി തടഞ്ഞ ജില്ലാ ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്തുള്ളതായിരുന്നു. ഇവർക്കുവേണ്ട ി കേസ് വാദിച്ചത് അഡ്വക്കറ്റ് മാത്യു എ. കുഴൽനാടനായിരുന്നു. ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളിൽ മറ്റു ജില്ലകളിൽനിന്നുള്ളതിൽനിന്നും വ്യത്യാസമെന്താണെന്ന നിലയിലാണ് കേസിന്റെ വാദം നടന്നത്. ഈ പശ്ചാത്തലത്തിലാണ് പൊതു വിധിന്യായത്തിൽ കേരളത്തിലെ പട്ടയഭൂമികളിൽ തരംമാറ്റൽ തടഞ്ഞുകൊണ്ട ് ഉത്തരവായത്. ഇതിനെതിരേ കേരളം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധിയിൽ ഇടപെടാതെ അപ്പീൽ പെറ്റീഷൻ തള്ളുകയാണുണ്ടായത്. തത്ഫലമായി നിർമാണാവശ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകണമെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് അനിവാര്യമായി. കേരളത്തിൽ പല പേരുകളിലും പട്ടയങ്ങളുണ്ട്. ചെറുതും വലുതുമായ രേഖകളിലെ ചെറിയ നിബന്ധനകളാണ് പലപ്പോഴും കോടതികളിലും മറ്റും തെറ്റിദ്ധാരണകളുണ്ടാക്കുന്നത്.
ഇടുക്കിയും വയനാടും
ഇടുക്കി, വയനാട് ജില്ലകളിലെ കുടിയേറ്റങ്ങളെല്ലാം ഒരേ കാലഘട്ടത്തിൽ സംഭവിച്ചതല്ല. രണ്ടാം ലോകമഹായുദ്ധത്തത്തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് 1940കളുടെ മധ്യകാലത്ത് ‘ഗ്രോ മോർ ഫുഡ്’ പദ്ധതി തിരുവിതാംകൂർ, മദിരാശി ഭരണാധികാരികൾ പ്രഖ്യാപിച്ചു. അതോടൊപ്പം വയനാട്, ഇടുക്കി പ്രദേശങ്ങളിലേക്ക് ജനങ്ങളെ വിളിച്ചുവരുത്തി കുടിയിരുത്തി. മേൽപ്പറഞ്ഞ ജില്ലകളിലേക്ക് നിരവധി കുടിയേറ്റങ്ങളുമുണ്ടായി. അക്കാലത്തെ അധികൃതരുടെ പ്രേരണയാലും മൗനസമ്മതത്തോടെയുമാണ് പല കുടിയേറ്റങ്ങളും ഉണ്ടായത്. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി ഹൈറേഞ്ച് കോളനൈസേഷൻ സ്കീം, വയനാട് കോളനൈസേഷൻ സ്കീം എന്നിവ ഭരണാധികാരികൾ നേരിട്ടു നടത്തിയ നടപടികളായിരുന്നു. ഇടുക്കിയിലും വയനാട്ടിലും അതിൽപ്പിന്നെ കുടിയിറക്കുവിരുദ്ധ സമിതികൾ ഉണ്ടാവുകയും, കൈവശക്കാർ അവകാശരേഖയുള്ളവരായിത്തീരുകയും ചെയ്തു.
ഭൂനിയമങ്ങൾ
കൃഷി, തോട്ടവ്യവസായം എന്നിവയെല്ലാം ഇപ്പോൾ നഷ്ടത്തിലായി. കഷ്ടനഷ്ടങ്ങളാൽ പൊറുതിമുട്ടിയ നെൽകർഷകർ കൃഷിയിൽനിന്നും പിന്നോട്ടു പോയി. തോട്ടവ്യവസായത്തിനും ഇതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ തൊഴിലുടമകളുടെ ഏക ആശ്രയം. ആ നിലയിൽ വേണം ഇനിയുമുണ്ടാകേണ്ട നിയമങ്ങളെ കാണേണ്ടത്. ഭൂനിയമങ്ങൾ ഇപ്പോഴും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. തെറ്റുകുറ്റങ്ങൾ നിറഞ്ഞുനിൽക്കുന്നതാണ് അടിയാധാരങ്ങൾ. മാറിമാറി വരുന്ന സർക്കാരുകൾ ആത്മാർഥതയോടെ പട്ടയമേളകൾ നടത്തുന്നുണ്ട്. അതിൽ പലതും മേളയ്ക്കു വേണ്ടിയുള്ള മേളകളായി മാറി. എന്നിരുന്നാലും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകതന്നെ വേണം.
കെട്ടിടനിർമാണ നിരോധനത്തിലെ 1964, 1993 ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി അനിവാര്യംതന്ന. കോടതികളും ഗവണ്മെന്റുമുണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും എന്തുതന്നെയായാലും ആയതിൽ പലതും കാലാനുസൃതമല്ല എന്ന കാരണത്താൽ പൊളിച്ചെഴുത്ത് നടന്നേ മതിയാകൂ. നിലവിലുള്ള കെ.എൽ.ആറിലെ 15 ഏക്കർ ഭൂപരിധിയെന്നത് ഒഴിവാക്കാവുന്നതാണ്. സെക്ഷൻ 81 പ്രകാരമുള്ള ഒഴിവ് കിട്ടിയ ഭൂമിയിൽ തരം മാറ്റലും ക്രയവിക്രയ സൗകര്യങ്ങളും അനുവദിക്കേണ്ടതാണ്. വാണിജ്യപ്രാധാന്യമുള്ള റോഡുകളുടെ ഇരുവശങ്ങളിലും നിലത്തിന്റെ (വയൽ) ഒരു നിശ്ചിത ദൂരം ഫീസ് വാങ്ങി തരംമാറ്റി നിർമിതികൾക്ക് അവസരം നൽകുകയും ശേഷിക്കുന്ന വയൽ നെൽക്കൃഷിക്കു വേണ്ട ി മാത്രം ഉപയോഗപ്പെടുത്തണമെന്ന വ്യവസ്ഥയും വേണ്ടതാണ്. നെൽവയൽ-തണ്ണീർത്തട നിയമത്തിലെ അപാകത പരിഹരിക്കാൻ കമ്മിറ്റിയെ നിയോഗിക്കുക, ജന്മിമാരിൽനിന്നോ, അവരിൽനിന്നു കൈമാറിയവരിൽനിന്നൊ ഭൂമി വാങ്ങി കബളിക്കപ്പെട്ടവർക്ക് അവകാശരേഖയിൽ കൃത്യത വരുത്തി നൽകുക.
അനാദായകരമായതോ, കാലാവസ്ഥാ വ്യതിയാനങ്ങൾ നിമിത്തം ഗുണകരമല്ലാത്തതോ മറ്റു കാരണങ്ങളാലോ തരംമാറ്റേണ്ടിവന്നാൽ ആയത് മതിയായ കാരണങ്ങളാൽ അംഗീകരിക്കാവുന്നതാണ്. പ്രശ്നസങ്കീർണങ്ങളായ അവകാശക്രമങ്ങളാലും ഭൂപരിഷ്കരണ നിയമം നിമിത്തമുണ്ടായ കേസുകളും ക്രയവിക്രയ കാരണങ്ങളാലുള്ള കോടതി പ്രശ്നങ്ങളും സർവ്വേ, റീസർവ്വേ പ്രശ്നങ്ങളുമെല്ലാം ചേർത്ത് ഭൂനിയമങ്ങൾ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അതിനു പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ മുൻകൈ എടുക്കുന്നുവെന്നത് ഏറെ ശ്ലാഘനീയമാണ്. പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച് തീരുമാനമെടുക്കാനുള്ള ആർജവം കാണിക്കുകതന്നെ വേണം. ഒരു വില്ലേജിൽ ഒരാൾക്ക് ഒറ്റ തണ്ടപ്പേർ എന്നതുപോലെ മൂലനിയമങ്ങളിൽ എന്തുതന്നെ പറഞ്ഞാലും പ്രയാസരഹിതമായി ഒരു പട്ടയക്കാരന് കാര്യങ്ങൾ നടത്തിയെടുക്കാൻ വിധത്തിൽ കുരുക്കഴിക്കണം. സ്വകാര്യ സ്വത്തവകാശം നിലവിലുള്ള നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷിച്ചും സംരംഭകർക്ക് പ്രോത്സാഹനവും സംരക്ഷണവും നൽകിയും പുരോഗതിയുടെ വഴിത്താരയിൽ നവകേരള സൃഷ്ടിക്കായി മുന്നേറാം.
(ലേഖകൻ കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും സൗത്ത് ഇന്ത്യൻ കോഫീ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റുമാണ്)