Monday, January 23, 2023 12:22 AM IST
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയൊരു വിഷയമായി ഉയർന്നുവരുന്നു. ഹിമാചൽ പ്രദേശിൽ ഓറഞ്ച്/ആപ്പിൾ തോട്ടങ്ങൾ കുരങ്ങുകൾ കയറി മുഴുവൻ നശിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലികളും കടുവകളും വനത്തിൽനിന്ന് ജനവാസ കേന്ദ്രങ്ങളിലിറങ്ങി ആളുകളെ കൊല്ലുന്നു. ആനകൾ കർഷകരെ ആക്രമിക്കുന്നു. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുക മാത്രമല്ല, കർഷകരെ വ്യാപകമായി ആക്രമിക്കുന്നു. ഞാൻ മഹാരാഷ്ട്രയിലെ ആദിവാസികൾക്കിടയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. തലമുറകളായി ആദിവാസികൾ വനത്തോടു ചേർന്നു ജീവിക്കുന്നവരാണ്. അവരുടെ വീടുകളിൽ ഞാൻ താമസിച്ചിട്ടുണ്ട്. അവരെവരെ പുലി ആക്രമിച്ചു കൊല്ലുന്നു. അതുകൊണ്ടുതന്നെ വന്യജീവി ആക്രമണം എനിക്ക് ഒരു ജീവൽപ്രശ്നം തന്നെയാണ്. ദേശീയതലത്തിൽ വന്യജീവി ആക്രമണങ്ങളും അവ തടയാനുള്ള നടപടികളും യുക്തിസഹമായ കാഴ്ചപ്പാടോടെയാണ് നേരിടേണ്ടത്.
ഒരു പരിസ്ഥിതി പ്രവർത്തകനെന്ന നിലയിൽ ഞാൻ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാം. ലോകത്തിൽ മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളും നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സ്വാഭാവികവളർച്ചയെ തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിവിധ ഘടകങ്ങളുണ്ട്. ഉദാഹരണത്തിന് കാട്ടുപന്നികളെ ഭക്ഷണത്തിനായി നായാട്ടു നടത്തുന്നത്, പ്രകൃതിക്ഷോഭങ്ങളിലൂടെയും മറ്റ് രോഗങ്ങളിലൂടെയും എണ്ണം കുറയൽ തുടങ്ങിയവ. കാലാകാലങ്ങളായി വിവിധ തരത്തിലുള്ള വന്യമൃഗങ്ങളെ വേട്ടയാടലിലൂടെയായിരുന്നു വനത്തിനുള്ളിൽതന്നെ നിയന്ത്രിച്ചിരുന്നത്.
മനുഷ്യൻ മൂന്നുലക്ഷം വർഷങ്ങൾക്ക് മുന്പ് ഭൂമിയിലെത്തിയതായി കണക്കാക്കുന്നു. അവർ ജീവൻ നിലനിർത്തിയിരുന്നതു തന്നെ വേട്ടയാടലിലൂടെയായിരുന്നു. വേട്ടയാടി ലഭിക്കുന്ന മൃഗങ്ങളുടെ ഇറച്ചിയായിരുന്നു അവരുടെ സ്വാഭാവിക ഭക്ഷണക്രമം. 50,000 വർഷങ്ങളായി കൃഷിയും മൃഗപരിപാലനവും മനുഷ്യരുടെ ജീവിതക്രമമായി മാറി. അതിനു മുന്പുള്ള രണ്ടര ലക്ഷം വർഷം ആദിമ മനുഷ്യർ വേട്ടയാടി തന്നെയാണ് ജീവിതം നിലനിർത്തിയത്. ഭാരതത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. 1972 ലെ വന്യജീവി സംരക്ഷണനിയമം വരുന്നതുവരെ മൃഗങ്ങളെ വേട്ടയാടിയാണ് മനുഷ്യർ ഭക്ഷണം കണ്ടെത്തിയിരുന്നത്. നർമ്മദാ നദിയുടെ തീരങ്ങളിലെ കൽഭിത്തികളിൽ മനുഷ്യൻ മൃഗങ്ങളെ വേട്ടയാടുന്നതിന്റെ ഓയിൽ പെയിന്റിംഗ് വരെ ഉണ്ട്. വിവിധ മൃഗങ്ങളെ അവിടെ വരച്ചിട്ടുണ്ട്. അക്കാലത്തെ ഏറ്റവും മികച്ച പോഷകാഹാരമായിരുന്നു വേട്ടമൃഗ ഇറച്ചി.
നിയന്ത്രിത വേട്ടയാടൽ
സലിം അലി ഒരു വേട്ടക്കാരനായിരുന്നു; അദ്ദേഹത്തിന്റെ ആത്മകഥയിൽ അദ്ദേഹം തന്നെ ഇത് വെളിപ്പെടുത്തുന്നു. ഖാസി മലകളിൽ കടുവകളെ വെടിവെച്ചു കൊന്നിരുന്നതായും സലിം അലി രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് നിരവധി മനുഷ്യരെ കൊന്നുതിന്നുന്ന കടുവകളുണ്ട്. എന്നാൽ കടുവകളെ കൊന്നുതിന്നുന്ന വളരെ ചുരുക്കം മനുഷ്യരേ ഉള്ളൂ. സലിം അലി അതിലൊന്നാണ്. നിയന്ത്രണങ്ങളോടെ മൃഗങ്ങളെ വേട്ടയാടുന്നതിൽ ഒരു കുഴപ്പവുമില്ല. മൃഗങ്ങളുടെ വർധന നിയന്ത്രിക്കാൻ നിയന്ത്രിത വേട്ടയാടൽ അനിവാര്യമാണ്.
ചാൾസ് ഡാർവിൻ പറഞ്ഞത് ആനകളെ വേട്ടയാടുന്നതു തടഞ്ഞാൽ 750 വർഷങ്ങൾകൊണ്ട് ഒരു ആനയെ മറ്റൊരു ആനയുടെ പുറകിൽ നിർത്തിയാൽ ഭൂമിയിൽനിന്നു ചന്ദ്രനിലെത്താനുള്ളതിന്റെ ആറിലൊന്നു ദൂരം ആനയെക്കൊണ്ട് നിറഞ്ഞിരിക്കും എന്നായിരുന്നു. അത്രയധികം ആനകൾ ഉണ്ടാകും ഭൂമിയിൽ. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ രാജ്യത്തെ കാട്ടാനകൾ ക്രമാതീതമായി വർധിച്ചു.
രാജ്യത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ മൃഗങ്ങളെ സംബന്ധിച്ച കള്ളക്കണക്കുകൾ നൽകുന്നതിൽ കുപ്രസിദ്ധരാണ്. വിശ്വസനീയമായ ഒരു കണക്കും മൃഗങ്ങളെപ്പറ്റി വനംവകുപ്പിന്റെ കയ്യിലില്ല. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിക്കുന്പോൾ ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ ഞാനായിരുന്നു രാജ്യത്തെ ആദ്യത്തെ ആന കണക്കെടുപ്പിന് നേതൃത്വം നൽകിയത്. 1976ലായിരുന്നു ആദ്യ ആന സെൻസസ് നടന്നത്. തനിക്ക് ശേഷം ഐഐഎസിലെ സുകുമാർ സെൻസസ് തുടർന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ആനകൾ മൂന്നിരട്ടിയായി പെറ്റുപെരുകി.
അനാദികാലം മുതൽ മൃഗങ്ങളെ വേട്ടയാടുന്നത് ഒരു സ്വാഭാവിക പ്രക്രിയായിരുന്നെങ്കിൽ 1972 മുതൽ അതൊരു ക്രിമിനൽ കുറ്റമായി മാറി. റോയൽ കോർട്ട് ഓഫ് നേപ്പാളിൽ കാട്ടുപന്നി ഇറച്ചിയാണ് ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം. രാജാക്കന്മാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കാട്ടുപന്നിയുടെ ഇറച്ചിയാണ്. പൂനയിൽ ഞാൻ താമസിക്കുന്നത് ആർമി റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിന്റെ അടുത്താണ്. നിരവധി കാട്ടുപന്നികൾ ആ പരിസരങ്ങളിൽ കടന്നുചെല്ലുന്പോൾ ആർമി ഓഫീസർമാർ അതിനെ കൊന്നുതിന്നുന്നു.
ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വേട്ടയാടൽ
ആഗോള തലത്തിൽ വന്യജീവി നിയന്ത്രണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റിയും നാം അറിഞ്ഞിരിക്കണം. ഇക്കാര്യത്തിൽ എനിക്ക് മറ്റാരേക്കാളും കൂടുതൽ അനുഭവജ്ഞാനമുണ്ട്. നാലുവർഷം ഞാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ എണ്വയണ്മെന്റ് ഫെസിലിറ്റി സയൻസ് ടെക്നോളജി അഡ്വൈസറി പാനലിന്റെ ചെയർമാനായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി സംബന്ധമായ ഏതു പഠനം നടത്താനും അധികാരമുള്ള ആഗോള സ്ഥാപനമായിരുന്നു അത്. അതുകൊണ്ടുതന്നെ വന്യജീവി നിയന്ത്രണം അടക്കം പരിസ്ഥിതി സംബന്ധമായി നിരവധി വിഷയങ്ങളിൽ ആഗോളതലത്തിൽ തന്നെ ഞങ്ങൾ പഠനം നടത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ സ്വീഡനും നോർവെയുമാണ് ഏറ്റവും മികച്ച രീതിയിൽ പരിസ്ഥിതി സംരക്ഷണം നടത്തുന്ന രാജ്യം. ഗ്ലോബൽ പരിസ്ഥിതി സൗഹൃദ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എന്നും നിൽക്കുന്നത് സ്വീഡനോ നോർവെയോ ചിലപ്പോൾ ഡെൻമാർക്ക് അല്ലെങ്കിൽ ഫിൻലാന്റാണ്. ഹാപ്പിനെസ് (സന്തോഷം) ഇൻഡെക്സിലും ആഗോളതലത്തിൽ ഈ രാജ്യങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ ഖേദകരമെന്നു പറയട്ടെ പരിസ്ഥിതി സംരക്ഷണ റാങ്കിംഗിൽ ഇന്ത്യയാണ് ഏറ്റവും താഴെ. 180-ാം റാങ്കാണ് ഇന്ത്യയ്ക്ക്. ഇതിന് പ്രധാന കാരണം യുക്തിരഹിതവും അന്യായവുമായ വന്യജീവി സംരക്ഷണ നിയമങ്ങളാണ്.
നോർവേ, സ്വീഡൻ, ഫിൻലാന്റ്, ഡെൻമാർക്ക്, അമേരിക്ക, ബ്രിട്ടണ്, യൂറോപ്യൻ രാജ്യങ്ങൾ, സ്വിറ്റ്സർലണ്ട്, ആഫ്രിക്കൻ രാജ്യങ്ങളിലൊക്കെ വന്യമൃഗങ്ങൾക്ക് സംരക്ഷണം വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും അകത്തുമാത്രമാണ്. ഇതിനു പുറത്തൊക്കെ വേട്ടയാടൽ അനുവദനീയമാണ്. സ്വീഡനും നോർവേയും പറയുന്നത് വന്യജീവികൾ എന്നതു പുനരുപയോഗ വിഭവങ്ങൾ അല്ലെങ്കിൽ പുതുക്കാവുന്ന വിഭവങ്ങൾ ആണെന്നാണ്. വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടൽ അനിവാര്യമായ നടപടിയാണെന്നാണ് പരിസ്ഥിതി സംരക്ഷണത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സ്വീഡൻ ചൂണ്ടിക്കാട്ടുന്നതും പ്രവൃത്തിപഥത്തിലെത്തി നിൽക്കുന്നതും.
സ്വീഡനിലും നോർവേയിലും ഹൈവേയിലൂടെ യാത്ര ചെയ്യുന്പോൾ നമുക്ക് കൂട്ടംകൂട്ടമായി മാനുകളെ കാണാം. അവയൊക്കെ നിയന്ത്രിത വേട്ടയാടലിനു വിധേയമാണ്. അങ്ങനെ മൃഗങ്ങളുടെ വളർച്ച, എണ്ണപ്പെരുപ്പം എന്നിവ നിയന്ത്രിക്കും. എത്ര മൃഗങ്ങൾ, ഏതു കാലഘട്ടത്തിൽ, എങ്ങനെ വേട്ടയാടണമെന്ന് തീരുമാനിക്കുന്നത് രാജ്യതലസ്ഥാനങ്ങൾ ഇരിക്കുന്ന ഉദ്യോഗസ്ഥരല്ല, മറിച്ച് നമ്മുടെ പഞ്ചായത്ത് മാതൃകയിലുള്ള പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളാണ്. പഞ്ചായത്തുകളാണ് എണ്ണം നിശ്ചയിക്കുന്നതും വേട്ടയാടുന്നതിനുള്ള ലൈസൻസ് നൽകുന്നതും. എനിക്കറിയാവുന്ന നിരവധി പരിസ്ഥിതി ശാസ്ത്രജ്ഞരും അവിടെ വേട്ടയാടലിനുള്ള ലൈസൻസ് എടുക്കുന്നുണ്ട്.
അപരിഷ്കൃത വന-വന്യജീവി നിയമം
രാജ്യത്തൊട്ടാകെ ജനവാസകേന്ദ്രങ്ങൾ അടക്കം എല്ലാ പ്രദേശങ്ങളിലും വന്യജീവികളെ സംരക്ഷിക്കണമെന്നു പറയുന്ന, നിർദ്ദേശിക്കുന്ന കാടൻ വന/വന്യ ജീവി നിയമമുള്ള ലോകത്തിലെ ഏക രാജ്യം ഭാരതമാണ്. കഴിഞ്ഞ 50 വർഷമായി തുടരുന്ന തുഗ്ലക്ക് നിയമമാണ് ജനങ്ങളെ കൊല്ലാൻ വന്യജീവികൾക്ക് സഹായകരമാകുന്നത്. അശാസ്ത്രീയവും യുക്തിരഹിതവുമായ നിലവിലെ വന്യജീവി നിയമം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വേൾഡ് വൈഡ് ലൈഫ് ഫണ്ടടക്കമുള്ള ആഗോള പരിസ്ഥിതി സന്നദ്ധ സംഘടനകൾ നമ്മോടു പറയുന്നത് നാം വന്യജീവികളെ സംരക്ഷിക്കണമെന്നാണ്. എന്നാൽ ആരൊക്കെയാണ് വേൾഡ് വൈഡ് ലൈഫ് ഫണ്ടടക്കമുള്ള പ്രസ്ഥാനങ്ങൾക്ക് പിന്നിലെന്ന് നാം അറിഞ്ഞിരിക്കണം. മിക്കവരും ബ്രിട്ടനിലെ രാജ കുടുംബാംഗങ്ങളാണ്. നമ്മോട് വന്യമൃഗങ്ങളെ സംരക്ഷിക്കണം/വേട്ടയാടരുത് എന്നുപദേശിക്കുന്ന വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ നേതാക്കൾ എന്താണ് അവരുടെ രാജ്യങ്ങളിൽ ചെയ്യുന്നത്? അവർക്കൊക്കെ സ്വന്തമായി മൃഗങ്ങളെ വേട്ടയാടാൻ ഷൂട്ടിംഗ് എസ്റ്റേറ്റുകളുണ്ട്. നമ്മുടെ നാട്ടിലെ റിസർവ് വനത്തിന് സമാനം. അവിടെ രാജാക്കന്മാരും പ്രഭുക്കളും വ്യാപകമായി മൃഗങ്ങളെ വേട്ടയാടി ആഘോഷിക്കുന്നു. പുറത്തുനിന്ന് അവർ അതിഥികളെയും സ്വാഗതം ചെയ്യുന്നു. ആയിരക്കണക്കിന് മൃഗങ്ങളെ വർഷാവർഷം വേട്ടയാടി കൊല്ലുന്നു. അവരാണ് മൃഗങ്ങളെ വേട്ടയാടരുതെന്നു നമ്മെ പഠിപ്പിക്കുന്നത്. വിഡ്ഢികളായ നാം അത് അനുസരിക്കുന്നു.
അതുകൊണ്ടുതന്നെ 50 വർഷം പഴക്കമായ പ്രാകൃതമായ വന്യജീവി നിയമം പുനഃപരിശോധിക്കണം. പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രിത വേട്ടയാടലും സംരക്ഷിത പ്രദേശങ്ങൾക്കു പുറത്ത് വന്യമൃഗങ്ങളെ ഷൂട്ട് അറ്റ് സൈറ്റ് സംവിധാനങ്ങളും രാജ്യത്ത് അടിയന്തിരമായി നടപ്പിലാക്കണം.
എന്താണ് നിലവിലെ രാജ്യത്തെ വന്യജീവി നിയമം? കാട്ടുപന്നി കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിച്ചാലോ കർഷകരടക്കമുള്ള സാധാരണക്കാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്താൽ പോലുമോ നമുക്കവയെ നേരിടാൻ അധികാരമില്ല. ഇതൊരു വലിയ വിരോധാഭാസമായി തോന്നിയതിനാൽ ഞാൻ രണ്ട് റിട്ട. ഹൈക്കോടതി ജഡ്ജിമാരുടെയും ഒരു റിട്ട. ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെയും ഉപദേശം തേടി. വന്യജീവി ആക്രമണങ്ങളിലെ ജനങ്ങളുടെ നിസഹായത ഞാൻ അവരുടെ മുന്പിൽ വിശദീകരിച്ചു. അവർ ഒറ്റക്കെട്ടായി പറഞ്ഞത് 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ 100, 103 വകുപ്പുകൾ പ്രകാരം ഒരു കള്ളനോ മറ്റാരെങ്കിലുമോ നിങ്ങളുടെ ഭവനത്തിൽ അതിക്രമിച്ചു കയറി നിങ്ങളുടെ ജീവനു ഭീഷണിയാണെന്നു തോന്നിയാൽ അങ്ങനെ അതിക്രമിച്ചു കടക്കുന്നവരെ കൊല്ലാനുള്ള അവകാശം ജനങ്ങൾക്കു ലഭ്യമാണ്.
സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊല്ലാൻ അവകാശമുള്ള രാജ്യത്ത് പുലിയേയോ കടുവയേയോ കാട്ടുപന്നിയേയോ സ്വയരക്ഷാർത്ഥം കൊല്ലാൻ പറ്റില്ല എന്ന് നിയമമുണ്ടെങ്കിൽ അത് പരിഹാസ്യവും ആ നിയമം ഭരണഘടനാ വിരുദ്ധമാണ്. മനുഷ്യനും മൃഗങ്ങൾക്കും രണ്ടുതരം മൂല്യങ്ങളോ നിയമങ്ങളോ നീതിയോ സാധാരണഗതിയിൽ അംഗീകരിക്കാനാവില്ല. ആരെങ്കിലും ഈ നിയമത്തെ ചോദ്യം ചെയ്താൽ അന്ന് ഇന്ത്യയിലെ വന്യജീവി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കും. എന്നാൽ നാളിതുവരെ ആരും ആ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തിട്ടില്ല.
തയാറാക്കിയത്: ജെയിംസ് വടക്കൻ (ചെയർമാൻ, സേവ് വെസ്റ്റേണ്ഘട്ട് പീപ്പിൾ ഫൗണ്ടേഷൻ)