Wednesday, January 25, 2023 10:12 PM IST
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂന്തുറയിൽനിന്നു ബീമാപ്പള്ളി വഴി അൽപ്പം സഞ്ചരിച്ചാൽ പഴയ വസ്തുക്കൾ മാത്രം കൈകാര്യം ചെയ്യുന്ന പഴയ ഗോഡൗണ് കാണാം. ഈ ഗോഡൗണിന്റെ ഒരുഭാഗം മുഴുവനായി പഴയ ഇലക്ട്രോണിക് വസ്തുക്കളാണ് കൂട്ടിയിട്ടിരിക്കുന്നത്.
ലാപ്ടോപ്പുകൾ മുതൽ ഫ്രിഡ്ജും ടിവിയും വരെയുള്ള വസ്തുക്കൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്നു. എന്നാൽ ഇ-മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഇവിടെ പ്രത്യേക സംവിധാനങ്ങളില്ല. ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ വെട്ടിപ്പൊളിച്ച് ലോഹങ്ങൾ വേർതിരിക്കുന്നു. കത്തിച്ചു വേർതിരിക്കാവുന്ന ലോഹങ്ങൾ അത്തരത്തിൽ ശേഖരിക്കുന്നു. മറ്റു സാധനങ്ങൾ മൊറാദാബാദ് എന്ന സ്ഥലത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവിടെ ജോലി ചെയ്യുന്നവർ പറയുന്നു. ജോലിക്കാരിൽ അധികവും ഇതര സംസ്ഥാനക്കാരാണ്. ശാസ്ത്രീയമായ യാതൊരു മുന്നൊരുക്കവും കൂടാതെയാണ് ഇവിടെ ഇ-മാലിന്യം കൈകാര്യം ചെയ്യുന്നത്. മാലിന്യം കത്തിച്ച് ലോഹങ്ങൾ വേർതിരിക്കുന്നവർ മാസ്ക് പോലും ധരിച്ചിട്ടല്ല.
ഇ-മാലിന്യം പ്രകൃതിക്കിണങ്ങുംവിധം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗം അത് ഫലപ്രദമായി പുനരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഇ-മാലിന്യത്തിന്റെ നല്ലൊരുപങ്ക് ശേഖരിക്കുന്നതും കൈകാര്യം ചെയ്യപ്പെടുന്നതും അശാസ്ത്രീയമായാണ്. ഇ-മാലിന്യങ്ങൾ ശരിയായ വിധത്തിൽ ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നുവെന്നും പുനരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഉറപ്പാക്കാൻ ഭരണസംവിധാനങ്ങൾക്കു ബാധ്യതയുണ്ട്.
ഇ-മാലിന്യങ്ങൾ വേർതിരിച്ചാൽ
മനുഷ്യന്റെ തലച്ചോറിനെപ്പോലും അപകടകരമായ തരത്തിൽ ബാധിക്കുന്ന വിഷ പദാർഥങ്ങളും മെർക്കുറി പോലുള്ള അപകടകരമായ വസ്തുക്കളുമാണ് ഇ-മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്നത്. മിക്ക ഇലക്ട്രോണിക് ഉത്പന്നങ്ങളിലും അവശ്യവസ്തുവായ മെർക്കുറി മനുഷ്യശരീരത്തിൽ എത്തിയാൽ കിഡ്നിയുടെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനങ്ങളെ വളരെവേഗം അപകടത്തിലാക്കും. ലോഹങ്ങളും മറ്റു വസ്തുക്കളും വേർതിരിക്കുന്നതിനായി ഇ-മാലിന്യങ്ങൾ ചൂടാക്കുന്പോൾ അന്തരീക്ഷത്തെ നശിപ്പിക്കുന്ന വിഷ രാസവസ്തുക്കൾ വായുവിൽ പടരുന്നു. ഉപേക്ഷിക്കപ്പെട്ട ഇ-മാലിന്യങ്ങൾ വിഘടിക്കുന്പോൾ അവ ഭൂഗർഭജലത്തിലേക്ക് വിഷാംശങ്ങൾ കടത്തിവിടുകയും അത് മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളെ നേരിട്ടു ബാധിക്കുകയും ചെയ്യുന്നു. ഇ-മാലിന്യങ്ങൾ വേർതിരിക്കുന്പോൾ വിവിധ ഘടകങ്ങളാണ് ലഭിക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളിൽനിന്നു ചെന്പ് വേർതിരിച്ചെടുക്കുന്നത് പിവിസിയോ പ്ലാസ്റ്റിക് കവറിംഗുകളോ കത്തിച്ചുകൊണ്ടായിരിക്കും. ഇവ കത്തിക്കുന്പോഴുണ്ടാകുന്ന ഡയോക്സിൻ അന്തരീക്ഷത്തിൽ കലർന്ന് മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നു.
ഇ-മാലിന്യം രണ്ടു വിധം
ഇ-മാലിന്യം പ്രധാനമായി രണ്ടായി തിരിക്കാം. ഒന്ന് പുനഃചംക്രമണയോഗ്യമായവ. മറ്റൊന്ന്, അപകടകരമായവ. രണ്ടാം ഗണത്തിൽ അത്യന്തം അപകടകരമായ മൂലകങ്ങളായ ആർസെനിക്, ബേരിയം, ബെറിലിയം, കാഡ്മിയം, ക്രോമിയം, ക്ലോറോ ഫ്ളൂറോ കാർബണ്, ലെഡ്, മെർക്കുറി തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ഇത് അതീവസുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടണം. ഇതു വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും അത്യന്തം ഹാനികരമാണ്. കംപ്യൂട്ടർ പോലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളിൽനിന്നു സാധാരണ സംസ്കരണ കേന്ദ്രങ്ങളിൽ ക്രോമിയം വേർതിരിക്കുന്നത് ബോർഡുകളും സർക്യൂട്ടുകളും കത്തിച്ചാണ്. ക്രോമിയം കത്തിക്കുന്നത് അലർജിയും ശ്വാസതടസവും ഉണ്ടാക്കുന്നു.
പ്ലാസ്റ്റിക്
ഒട്ടുമിക്ക ഇലക്ട്രിക്-ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും ബോർഡുകൾ ഉറപ്പിക്കുന്നതിനായി വിവിധ നിലവാരത്തിലുള്ള പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. ശരാശരി ഒരു ഇലക്ട്രോണിക് ഉത്പന്നത്തിന്റെ ഭാരത്തിന്റെ നാലിലൊന്നും പ്ലാസ്റ്റിക്കായിരിക്കും. പ്ലാസ്റ്റിക് വേണ്ടവിധം സംസ്കരിക്കാതെ വലിച്ചെറിയുന്പോൾ അത് മണ്ണിന്റെ സ്വാഭാവിക ജൈവവിഘടനം തടയുകയും സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
ലെഡ്
ഇ-മാലിന്യങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഈയം അഥവാ ലെഡ്. കംപ്യൂട്ടർ-ടെലിവിഷൻ-ടാബ്ലറ്റ് സ്ക്രീനുകളിലാണ് ഈയം കൂടുതലായി ഉപയോഗിക്കുന്നത്. ബോർഡുകളിൽ യന്ത്രഭാഗങ്ങൾ ചേർത്തുപിടിപ്പിക്കുന്നതിനും ഈയം ഉപയോഗിക്കുന്നു. ഇത്തരം സ്ക്രീനുകൾ കത്തിക്കാനിടയായാൽ ലെഡ് അന്തരീക്ഷത്തിൽ പൊടിയായി കലരുന്നു. ഇ-മാലിന്യങ്ങൾ ചതുപ്പുകളിൽ മണ്ണിട്ടു മൂടുന്ന രീതിയും പലയിടത്തുമുണ്ട്. ഇങ്ങനെ ചെയ്താൽ കുടിവെള്ളത്തിൽപ്പോലും ഈയം കലരുന്ന സാഹചര്യമുണ്ടാകും. അശാസ്ത്രീയ സംസ്കരണം നടത്തുന്നവർ മോണിട്ടറുകളുടെ പിൻഭാഗം ചൂടാക്കുന്നതും ലെഡ് അന്തരീക്ഷത്തിലെത്തുന്നതിന് കാരണമാകും. ലെഡ് മണ്ണിൽ കലർന്നാൽ ഉടൻതന്നെ അതിന്റെ സാന്നിധ്യം അടുത്തുള്ള ജലാശയങ്ങളിലും എത്തും. ഈ ജലാശയങ്ങളിൽ വളരുന്ന മത്സ്യം കഴിക്കുന്നതും അപകടകരമാണ്. ഈയം മണ്ണിൽ കലരുന്നത് കൃഷിയെയും ദോഷകരമായി ബാധിക്കും. ഈയത്തിന്റെ അംശമുള്ള മണ്ണിൽനിന്നുള്ള വിളകൾ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ശ്വസനത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഈയം ശരീരത്തിലെത്തുന്നത് മാനസികവളർച്ചയെയും ബുദ്ധിവളർച്ചയെയും ഗുരുതരമായി ബാധിക്കും.
കാഡ്മിയം
മൊബൈൽ ഫോണ്, ടാബ്ലറ്റ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളിലും സോളാർ സെൽ, റസിസ്റ്ററുകൾ എന്നിവയിലും കൂടുതലായി കാണുന്ന മൂലകമാണ് കാഡ്മിയം. വിഷാംശങ്ങൾ അടങ്ങിയിരിക്കുന്ന ഈ മൂലകം മനുഷ്യശരീരത്തിൽ കിഡ്നിയിൽ അടിഞ്ഞുകൂടുകയും ശരീരത്തിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കാഡ്മിയത്തിന്റെ സാന്നിധ്യം ഗർഭിണികളിൽ എത്തിയാൽ അത് ഗർഭസ്ഥശിശുക്കളുടെ ആരോഗ്യത്തെപ്പോലും ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
പഠിക്കാം, ശാസ്ത്രീയ മാതൃകകൾ
ഇ-മാലിന്യം സുരക്ഷിതമായ സ്ഥലത്ത് സംഭരിക്കുകയും ശാസ്ത്രീയ രീതിയിലൂടെ പുനരുപയോഗത്തിനു തയാറാക്കുകയും ചെയ്താൽ അവ മനുഷ്യനും പ്രകൃതിക്കും ഹാനികരമാകില്ലെന്നു ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. ലോഹങ്ങൾ, പോളിമറുകൾ, ഗ്ലാസ് തുടങ്ങിയ വിവിധ പദാർഥങ്ങൾ ഇ-മാലിന്യങ്ങളുടെ കൂട്ടത്തിൽപ്പെടും. അവ ശരിയായി സംസ്കരിച്ചില്ലെങ്കിൽ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ ആരോഗ്യത്തിനും ഹാനികരമാണ്. ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ചയും ഇ-മാലിന്യം വർധിക്കുന്നതിനു കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.
ഇ-മാലിന്യ സംസ്കരണ നയങ്ങളും നിയമങ്ങളും ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. പല രാജ്യങ്ങളിലെ ജനങ്ങൾക്കും ഇ-മാലിന്യം സംസ്കരിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ അവബോധമില്ല. നമ്മുടെ രാജ്യത്തും ഈ പ്രശ്നം വലിയ വെല്ലുവിളി ഉയർത്തുന്നു. ഇ-മാലിന്യം സാധാരണ മാലിന്യങ്ങളിൽനിന്നു വ്യത്യസ്തമാണെന്നും ഇതു സംസ്കരിക്കാൻ അനുയോജ്യമായ മാർഗങ്ങൾ ഉണ്ടെന്നും അറിയാത്തവരും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഇ-മാലിന്യത്തിന്റെ ഏതാണ്ട് 80 ശതമാനത്തോളം പുനരുപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇന്ത്യയിലെ ഏതാണ്ട് 70 ശതമാനത്തോളം ഇ-മാലിന്യവും ഇപ്പോഴും കൈകാര്യം ചെയ്യുന്നത് അശാസ്ത്രീയമായാണ്.
(തുടരും)