Tuesday, March 28, 2023 1:25 AM IST
സ്വര്‍ഗചിത്ര അപ്പച്ചന്
ഞാന്‍ നിര്‍മിച്ച വിയറ്റ്നാം കോളനി എന്ന സിനിമയുടെ ഷൂട്ടിംഗ് 1992ല്‍ ആലപ്പുഴയില്‍ നടക്കുന്നു. മോഹന്‍ലാലാണ് നായകന്. തുല്യപ്രാധാന്യമുള്ള വേഷവുമായി ഇന്നസെന്റും അഭിനയിക്കുന്നു. ഇതേസമയം മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന "ആയിരപ്പറ' എന്ന സിനിമയുടെ ലൊക്കേഷനും ആലപ്പുഴയായിരുന്നു. ഇരുസംഘവും താമസിച്ചത് ഒരേ ഹോട്ടലില്‍. രാവിലെ എട്ടിന് ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് വളരെ വൈകിയായിരിക്കും. ഒരേ ഹോട്ടലില്‍ താമസിക്കുന്നുവെങ്കിലും രണ്ടു സൂപ്പര്‍ സ്റ്റാറുകളും പരസ്പരം കാണാറില്ല. ഒരുദിവസം രാവിലെ രണ്ടുപേരും ലൊക്കേഷനിലേക്ക് പോകാന്‍ ഒരുമിച്ചാണ് പുറത്തിറങ്ങിയത്. ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാനായി ഇന്നസെന്റും ആ സമയത്ത് അവിടെയുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നേരില്‍ കണ്ടപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു.
കുശലാന്വേഷണം നടത്തി. അപ്പോഴാണ് ഇന്നസെന്റിന്റെ കമന്റ് “ഹൊ, ദോസ്തി സിനിമ കണ്ടതിനുശേഷം ഇത്രയും സ്നേഹം ഒന്നിച്ചു കാണുന്നത് ഇതാദ്യമായാണ്”. അവിടെ കൂടിനിന്നവരെല്ലാം പൊട്ടിച്ചിരിച്ച നിമിഷമായിരുന്നു അത്. എത്ര വലിയവനായാലും തനിക്കു പറയാനുള്ളത് തുറന്നടിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇന്നസെന്റ്. ആരെയും അതു വേദനിപ്പിച്ചിരുന്നില്ല. എല്ലാം തമാശയുടെ മേമ്പൊടി ചേര്‍ത്തുമാത്രം.
നര്‍മം നിറഞ്ഞുതുളുമ്പുന്ന മനസ്. ഏതു കീറാമുട്ടിയായ പ്രശ്നവും തമാശയിലൂടെ പരിഹരിക്കാനുള്ള കഴിവ്. മലയാളസിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ഇന്നസെന്റ് കഥാവശേഷനാകുമ്പേള് എന്റെ മനസില്‍ ഒരുപാട് ഓര്‍മകള്‍ പച്ചപിടിച്ചു നില്‍ക്കുകയാണ്. നര്‍മത്തില്‍ ചാലിച്ച സ്നേഹസ്പര്‍ശമായിരുന്നു എനിക്ക് ഇന്നസെന്റ്. കഠിനാധ്വാനവും തൊഴിലിനോടുള്ള പ്രതിബദ്ധതയും ആത്മസമര്‍പ്പണവുമെല്ലാം സന്നിവേശിപ്പിച്ച ആളായിരുന്നു അദ്ദേഹം.
സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ പോകുമ്പോഴൊക്കെ ഇന്നസെന്റിനെ കണ്ടിരുന്നുവെങ്കിലും 1989ല്‍ ഞാനും ഫാസിലും ഔസേപ്പച്ചനും ചേര്‍ന്നു നിര്‍മിച്ച "റാംജി റാവു സ്പീക്കിംഗ്' എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് അടുത്തു പരിചയപ്പെട്ടത്. നാടക ഗ്രൂപ്പിന്റെ ഉടമയായ മാന്നാര്‍ മത്തായി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ചത്. സിദ്ദിഖ്-ലാലിന്റെ ആദ്യപടമായിരുന്നു ഇത്. അവരാണ് ഇന്നസെന്റിന്റെ കഥാപാത്രത്തിന് മാന്നാര്‍ മത്തായി എന്ന പേരിട്ടത്. മാന്നാര്‍ മത്തായിയുടെ കോമഡികള്‍ തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി. സിനിമ വന്‍ ഹിറ്റായി. ഇന്നസെന്റിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ഈ കഥാപാത്രം. ഇതിനുശേഷം ഹാസ്യരംഗത്തുള്പ്പെടെ സിനിമയില്‍ അവിഭാജ്യഘടകമായി അദ്ദേഹം മാറി.
ഞാന്‍ നിര്‍മിച്ച ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ്, വേഷം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇന്നസെന്റ് സ്വതസിദ്ധമായ ഹാസ്യവുമായി തകര്‍ത്താടി. ഒരേസമയം സ്ത്രീവിരോധിയും അതേസമയം അച്ഛനറിയാതെ വിവാഹം കഴിച്ച് ജീവിക്കുകയും ചെയ്യുന്ന ഇരട്ടമുഖമുള്ള കഥാപാത്രത്തെയാണ് ഗോഡ് ഫാദറില്‍ ഇന്നസെന്റ് അവതരിപ്പിച്ചത്.
അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ചേഷ്ടകളും തമാശകളും സിനിമ തുടര്‍ച്ചയായി 405 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹമില്ലായിരുന്നെങ്കില്‍ സിനിമയ്ക്ക് ഇത്രയും റേഞ്ച് ഉണ്ടാകുമായിരുന്നുവോ എന്നതില്‍ എനിക്ക് സംശയമുണ്ട്. ഗോഡ് ഫാദര്‍ സിനിമയുടെ നെടുംതൂണായിരുന്നു ഇന്നസെന്റ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. "വിയറ്റ്നാം കോളനി' സിനിമയില്‍ നായകനായ മോഹന്‍ലാലിന്റെ തുല്യപ്രാധാന്യമാണ് ഇന്നസെന്റിനുണ്ടായിരുന്നത്. ചില ഘട്ടങ്ങളില്‍ ലാലിനേക്കാള്‍ റേഞ്ചിലെത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
തിയറ്ററുകളില്‍ നൂറുദിവസം സിനിമ പ്രദര്ശിപ്പിക്കുന്നതിലേക്ക് ഇന്നസെന്റിന്റെ അഭിനയമികവും വഴിതെളിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സിനിമയായ മണിച്ചിത്രത്താഴില്‍ ആസ്വാദകര്‍ നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു ഇന്നസെന്നിന്റേത്. ഉണ്ണിത്താന് എന്ന കഥാപാത്രം ഇപ്പോഴും മനസില്‍ നിറഞ്ഞുനില്ക്കുന്നു. 366 ദിവസമാണ് ഈ സിനിമ തിയറ്ററുകള്‍ അടക്കിവാണത്. മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം "വേഷ'ത്തില്‍ മമ്മൂട്ടിയുടെ പിതാവായാണ് ഇന്നസെന്റ് വേഷമിട്ടത്. അഭിനയത്തികവിന്റെ മിന്നലാട്ടമാണ് വേഷത്തില്‍ ഈ പ്രതിഭ പകര്‍ന്നാടിയത്.
ഞാന്‍ വിതരണം ചെയ്ത കാബൂളിവാല, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത്, ചന്ദ്രലേഖ, ഉസ്താദ്, കാക്കക്കുയില്‍, രാവണപ്രഭു, ഫാന്റം, നമ്മള്, വെട്ടം എന്നീ ചിത്രങ്ങളിലും ഇന്നസെന്റിന്റെ തമാശകളുടെ വേലിയേറ്റമുണ്ടായി. കാബൂളിവാലയില്‍ ജഗതി ശ്രീകുമാറും ഇന്നസെന്റും കന്നാസും കടലാസുമായി തകര്‍ക്കുകയായിരുന്നു. സത്യന് അന്തിക്കാട്, പ്രിയദര്ശന്, സിദ്ദിഖ് ലാല്‍, ഫാസില്‍ എന്നീ സംവിധായകരാണ് ഇന്നസെന്റിന്റെ പ്രതിഭ തിരിച്ചറിയുകയും പൂര്‍ണമായി ഉപയോഗപ്പെടുത്തുകയും ചെയ്തതില്‍ മുന്‍പന്തിയിലുള്ളവര്‍.
സ്വപ്രയത്നംകൊണ്ട് സിനിമാലോകത്തെത്തി തന്റേതായ അടയാളെപ്പടുത്തലുകളുമായാണ് ഇന്നസെന്റ് വിടവാങ്ങിയത്. കമേഴ്സ്യല്‍ സിനിമയുടെ അഭിഭാജ്യഘടമായിരുന്നു അദ്ദേഹം. സംവിധായകര്‍ തമാശയുടെ ചെറിയ ഭാഗം കൊടുത്താല്‍ അതു നൂറാക്കി പൊലിപ്പിക്കാനുള്ള കഴിവ് അപാരമായിരുന്നു. സംവിധായകര്‍ ചിന്തിക്കുന്നതിനപ്പുറം അദ്ദേഹം അത് തേച്ചുമിനുക്കിയെടുക്കും. എല്ലാ സെറ്റുകളിലും പോസിറ്റീവ് എനര്‍ജിയാണ് അദ്ദേഹം പകര്‍ന്നത്. എത്രയോ തവണ ഇന്നസെന്റ് എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.
കോഴിക്കോട്ടു വരുമ്പോള്‍ എന്നെ കണ്ടേ മടങ്ങാറുള്ളൂ. രാഷ്്്ട്രീയത്തില് സജീവമായപ്പോഴും ബന്ധം തുടര്‍ന്നു. പതിനാറു സിനിമകളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു. പ്രതിഫലത്തിനുവേണ്ടി വാശിപിടിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. അക്ഷരാര്‍ഥത്തില്‍ മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനായിരുന്നു ഇന്നസെന്റ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരമൊരു പ്രതിഭ ഇനി ഇല്ലെന്നുതന്നെ പറയാം. പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ ഒരുപിടി അശ്രുപുഷ്പങ്ങൾ.