Tuesday, March 28, 2023 10:25 PM IST
ഡോ. ജോസഫ് ഏബ്രഹാം
കൃഷി സംസ്ഥാനത്തെ ജനങ്ങളുടെ പ്രാഥമിക ഉപജീവനമാര്‍ഗമാണ്. പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോയ 2017-18ല്‍ കാര്‍ഷിക വളര്‍ച്ചാനിരക്ക് 2.11 ശതമാനമായി കുറഞ്ഞിരുന്നു. പിന്നീടുള്ള രണ്ടു വര്‍ഷങ്ങളില്‍ വളര്‍ച്ച നെഗറ്റീവായി. എന്നാല്‍ 2020-21 ല്‍ 0.24 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് 2021-22 വർഷം 4.64 ശതമാനമായി. ഇത് കേന്ദ്രഗവണ്മെന്റിന്റെ കാർഷിക വളര്‍ച്ചാനിരക്കിനേക്കാള്‍ മുന്നിലാണ് എന്നത് അഭിമാനകരമാണ്. 2021-22ല്‍ സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തൃതി 1.79 ശതമാനവും വിളതീവ്രത 126ല്‍നിന്ന് 124 ആയി കുറഞ്ഞു. തന്മൂലം തൊഴിലില്ലായ്മയും സാമ്പത്തികകെടുതികളും കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. കര്ഷകന് തന്റെ ഉത്പന്നങ്ങള്‍ക്കു തുച്ഛമായ വില ലഭിക്കുമ്പോള്‍ ഒരേ ഉത്പന്നത്തിന് ഉപഭോക്താക്കളില്‍നിന്നും വളരെ ഉയര്‍ന്ന വില കച്ചവടക്കാരും ഇടനിലക്കാരും ഈടാക്കുന്നു. കര്ഷകന് കഞ്ഞി കുമ്പിളില്‍തന്നെ എന്ന നില തുടര്‍ന്നാല്‍ ക്രമേണ കര്‍ഷകനും കൃഷിയും കേരളത്തില്‍ തകര്‍ന്നടിയും.
കൃഷിഭൂമി കുറയുന്നു
കേരളത്തിലെ ഭൂവിനിയോഗക്രമത്തില് വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാര്‍ഷികേതര, ഭക്ഷ്യേതര ആവശ്യങ്ങള്‍ക്കായി വർധിത തോതില്‍ ഭൂമിയുടെ ഉപയോഗത്തില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നു. സംസ്ഥാനത്ത് യഥാർഥ കൃഷിയുടെ ഭൂവിസ്തൃതിയും കുറഞ്ഞുവരുന്നു. ഒന്നില്‍ കൂടുതല്‍ തവണ കൃഷി ചെയ്യുന്ന കൃഷിയിടങ്ങളുടെ എണ്ണത്തില്‍ വർധനയുമുണ്ട്. നാഷണൽ സാമ്പിള്‍ സര്‍വേയുടെ 2019ലെ 77ാം റൗണ്ട് പ്രകാരം കേരളത്തിലെ മൊത്തം കുടുംബങ്ങളില്‍ 33.2 ശതമാനം കര്‍ഷകകുടുംബങ്ങളാണ്. ഇതില്‍ 34.4 ശതമാനവും വിള ഉത്പാദനരംഗത്ത് സ്വയംതൊഴില്‍ ചെയ്ത് ഉപജീവനം ചെയ്യുന്നു. കൃഷി അനുബന്ധ മേഖലകള്‍ക്ക് മുന്തിയ പരിഗണന ബജറ്റുവിഹിതം വകയിരുത്തുന്നതും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതും ഗ്രാമീണ കര്‍ഷകന്റെ വിള ഉത്പാദന പ്രയത്നങ്ങളെ അവഗണനയുടെ പാതയിലേക്കാണു തുടര്‍ച്ചയായി നയിച്ചുവരുന്നത്. സംസ്ഥാന പ്ലാനിംഗ്/ധനവകുപ്പ്/ബോര്‍ഡ് എല്ലാ വര്‍ഷവും തയാറാക്കി പ്രസിദ്ധീകരിക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍, ദിശാബോധങ്ങള്‍ സ്വീകരിച്ചാകണം ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍, ധനാഭ്യര്‍ഥനകള്‍ സംസ്ഥാന ബജറ്റില്‍ ഇടം തേടേണ്ടത്.
തെങ്ങ്
റബറിനെ കാര്‍ഷികവിളയായി കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ അംഗീകരിച്ചിട്ടില്ല, വ്യവസായതോട്ടവിളയായി തുടരുകയാണ്. സാമ്പത്തിക അവലോകനങ്ങളില്‍ സ്ഥിരീകരിച്ചിരിക്കുന്ന സ്ഥിരം വിവരണസമീപനം അവസാനിപ്പിച്ചേ തീരൂ. തേങ്ങയ്ക്ക് കര്ഷകന് കിലോയ്ക്ക് 25 രൂപ ലഭിക്കുമ്പോള്‍ ഉപഭോക്താവ് മാര്‍ക്കറ്റില്‍നിന്നു വാങ്ങുമ്പോള്‍ 40 രൂപ നല്‍കണം. മുന്തിയവില ഇടനിലവ്യാപാരി നേടുന്നു. കൊപ്രയുടെ മൂല്യവര്‍ധനയ്ക്കായി തമിഴ്നാട്/കര്‍ണാടകയിലേക്ക് ഒഴുക്കുന്നു. കേരളത്തിലെ തെങ്ങുകൃഷിയുടെ വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ കുറഞ്ഞുവരുകയും മറ്റ് അയല്‍ സംസ്ഥാനങ്ങള്‍ ഈ കൃഷിയില്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്ന സ്ഥിതിയും തുടരുകയാണ്. തെങ്ങുകൃഷിയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും രാജ്യത്ത് കേരളം ഒന്നാമതാണ്. 2021 നെ അപേക്ഷിച്ച് 2021-22ല്‍ രാജ്യത്തെ തെങ്ങുകൃഷി വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ കുറഞ്ഞു. തെങ്ങുകൃഷി വിസ്തൃതിയില്‍ ഒന്നാമതും ഉത്പാദനക്ഷമതയില്‍ മൂന്നാമതുമാണ് കേരളം. ബജറ്റില്‍ നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്നു 34 രൂപയായി വര്‍ധിപ്പിച്ചത് നല്ലകാര്യമാണെങ്കിലും താങ്ങുവില കണക്കാക്കിയതില്‍ പ്രായോഗിക സമീപനം സ്വീകരിച്ചില്ല എന്ന പരാതി നിലനില്ക്കുന്നു.
നെല്ല്
നെൽക്കൃഷി ഗ്രാമീണ കേരളത്തിന്റെ തനത് പ്രതീകമായിരുന്ന കാലം അസ്തമിച്ചു. നെൽപ്പാടങ്ങള്‍ നികത്തി സമുച്ചയങ്ങളും റോഡുകളും വളര്‍ന്ന് ഗ്രാമം കീഴടക്കിയിരിക്കുകയാണ്. 2021-22 ല്‍ സംസ്ഥാനത്തെ നെല്‍ വയല്‍ വിസ്തൃതി 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2020-21 നെ അപേക്ഷിച്ച് നെല്‍ക്കൃഷി വിസ്തൃതിയില്‍ 3.9 ശതമാനം കുറവുണ്ടായി. മലപ്പുറവും വയനാടും ഒഴികെയുള്ള ജില്ലകളില്‍ 2020-21 നെ അപേക്ഷിച്ച് നെല്‍ക്കൃഷി വിസ്തൃതിയില്‍ കുറവു ണ്ടായി.
നെല്ല് സംഭരണത്തിലും മുന്തിയ വില ലഭ്യമാക്കുന്നതിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കര്‍ഷകനെ പിന്തിരിപ്പിക്കുന്നു. നെല്ല് സംഭരണത്തിൽ സര്‍ക്കാര്‍ സംവിധാനം മുന്‍കരുതലുകള്‍ സ്വീകരിക്കാൻ വരുത്തുന്ന കാലതാമസം തുടര്‍ക്കഥയായി. നെല്ലിന്റെ കയറ്റിറക്ക് കൂലി, നെല്ലിന്റെ ഈര്‍പ്പനില കണക്കാക്കുന്നതില്‍ മില്ലുകള്‍/സര്‍ക്കാര്‍ സപ്ലൈകോ വരുത്തുന്ന വലിയ കിഴിവ് തുടങ്ങിയവ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഈ കെടുതികളിൽനിന്നു കര്‍ഷകനെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥ തുടരുകയാണ് കേരളത്തില്‍.
റബര്‍
സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തീര്ണത്തിന്റെ 21.3 ശതമാനം റബറാണ്. റബര്‍ ഇറക്കുമതി കാര്യത്തിൽ വ്യവസായികള്‍ക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാർ നിലപാടെടുക്കുന്നു. താങ്ങുവില പുതുക്കൽ, കുടിശിക വിലസ്ഥിതാഫണ്ട് ലഭ്യമാക്കുന്നതിലെ കാലതാമസം തുടങ്ങിയവ റബര്‍ കര്‍ഷകരോടുള്ള അവഗണനയാണ് തുറന്നുകാട്ടുക. പിന്നിട്ട അഞ്ച് വര്‍ഷക്കാലത്ത് (2017-2022) സംസ്ഥാനത്തെ റബറിന്റെ ഉത്്പാദനവും ഉത്പാദനക്ഷമതയും വര്‍ധിച്ചിട്ടുണ്ട്.
2021-22ലെ ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി കുടിശിക നല്കാന് 50 കോടി വകയിരുത്തി. 2022-23 ല്‍ റബര്‍ സബ്സിഡിക്ക് 500 കോടി ബജറ്റില്‍ വകയിരുത്തി. മേല്‍ രണ്ട് വകയിരുത്തലില്‍ എത്ര തുക കര്‍ഷകര്‍ക്ക് നല്കി, എത്ര നീക്കി ബാക്കി എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടില്ലതാനും. 2023-24 ല്‍ വകയിരുത്തലില്ല. റബര്‍ ബോര്‍ഡും സംസ്ഥാനകേന്ദ്ര ഗവണ്മെന്റുകളും, റബര്‍ അനുബന്ധ വ്യാപാരി-വ്യവസായ മേഖലയില്‍ വന്‍തോതില്‍ പണം മുടക്കിയിട്ടുള്ളവരുടെ വഴിവിട്ട സ്വാധീനങ്ങളെ ചെറുക്കേണ്ടതുണ്ട്.
പച്ചക്കറികള്‍
2019-20 വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 2020-21ല്‍ പച്ചക്കറി കൃഷിവിസ്തൃതി 5.9 ശതമാനവും ഉത്്പാദനം 5.4 ശതമാനവും വര്‍ദ്ധിച്ചു. ഇപ്രകാരം വലിയ തോതിലുള്ള വളര്‍ച്ച പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുമെന്ന് പ്രത്യാശിക്കാം. പച്ചക്കറി കൃഷി ലാഭകരമാക്കുവാന്‍ ഉത്്പാദനച്ചെലവുകള് ഗണ്യമായി കുറയ്ക്കേണ്ടതുണ്ട്. പച്ചക്കറി കൃഷി നടത്തുന്ന പരിമിത/ചെറുകിട കര്‍ഷകര്‍ക്ക് പരമാവധി സാമ്പത്തികസഹായം ലഭ്യമാക്കേണ്ടതുണ്ട്.
വലിയതോതില്‍ വിന്യസിച്ചിരിക്കുന്ന കൃഷി ഉദ്യോഗസ്ഥ സംവിധാനത്തെ ഓഫീസ് ജോലികളില്‍ നിന്നു മോചിപ്പിച്ച് കൃഷയിടങ്ങളിലിറക്കി കര്‍ഷകരോടൊപ്പം കൈപിടിച്ച് മുന്നേറാന്‍ തയാറാക്കണം.നിലവാരമുള്ള വിത്തുകള്‍, തൈകള്‍ മുതലായവയ്ക്ക് ആവശ്യക്കാര്‍ ധാരാളമുണ്ട്. എന്നാല്‍ ഈയിനത്തില്‍ പകല്‍ക്കൊള്ളയും ധൂര്‍ത്തും നടത്തുന്നത്, കേരളത്തില്‍ കാര്ഷികതലത്തില് എല്ലാ മേഖലയിലും വ്യാപിച്ചുകിടക്കുന്ന ഒരു ബിസിനസായി മാറിയിരിക്കുന്നു.
വില്പനകേന്ദ്രങ്ങള്
പഞ്ചായത്ത്, ബ്ലോക്കുതലങ്ങളിൽ ഉത്പന്നങ്ങള്‍, മുല്യവര്‍ധിത ഇനങ്ങള്‍ എന്നിവ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉപകരിക്കുന്ന വില്പന കേന്ദ്രങ്ങള്‍ നടപ്പിലാക്കാവുന്നതാണ്. ഓരോ വര്‍ഷവും കോടികള്‍ ചെലവിടുന്ന കൃഷിവകുപ്പ് എത്ര കോടി തനത് വരുമാനം നേടുന്നുണ്ട്. തനത് വരുമാനം വര്‍ധിപ്പിക്കേണ്ടത് വകുപ്പിന്റെ നിലനില്‍പ്പിന് ആവശ്യംതന്നെ. കൃഷി അനുബന്ധ മേഖലകള്‍ക്കായി കൃഷിവികസന കര്‍ഷകക്ഷേമ വകുപ്പ് ഓരോ വര്‍ഷവും കേരളത്തില്‍ ചെലവിടുന്ന ബജറ്റ് വിഹിത ചെലവുകള്‍ ഏതൊക്കെ തരത്തിലാണ് നാടിന്, കര്ഷകന്, കാര്‍ഷികേതര കൃഷിക്കാര്‍ക്ക് ലഭ്യമാവുന്നത് എന്ന തരത്തിലുള്ള ഒരു വിശകലനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ നിരന്തരം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതുപോലെ ഇവ കണ്ടെത്തി യഥാസമയം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനും സര്‍ക്കാരിനുമുണ്ട്. ഖജനാവിലെ പണം കാര്‍ഷികമേഖലയില്‍ ചെലവിടുമ്പോള്‍ ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന സമീപനം നിര്‍ത്തിയേ തീരൂ.