Thursday, March 30, 2023 2:15 AM IST
ആധുനിക കേരളചരിത്രത്തിലെ ഉജ്വല സമരാധ്യായം
മാത്യു ആന്റണി
ബാരിസ്റ്റർ ജോർജ് ജോസഫിന്റെ നേതൃത്വം
എ.കെ. പിള്ളയുടെ അറസ്റ്റിനെത്തുടർന്ന് 1924 ഏപ്രിൽ 10നു ബാരിസ്റ്റർ ജോർജ് ജോസഫ് സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അന്ന് വൈക്കം ബോട്ടുജെട്ടി മൈതാനത്ത് ജോർജ് ജോസഫിന്റെ പ്രസംഗം ഉണ്ടായിരുന്നു.
ബാരിസ്റ്റർ ഇങ്ങനെ പ്രസംഗിച്ചു: "മാന്യമാരും ഹൃദയമുള്ളവരും ദേശാഭിമാനമൂർത്തികളും ധീരന്മാരും നിഷ്കളങ്കന്മാരുമായ യുവജനങ്ങളെയാണ് നമ്മുടെ അധികാരികൾ വെയിലത്തിട്ടു പഴുപ്പിച്ചു കൊല്ലാൻ തുടങ്ങുന്നത്. ഇതിനുത്തരവാദികൾ തീർച്ചയായും സവർണഹിന്ദുക്കൾ തന്നെ. ഈ ദയനീയ സ്ഥിതി അവരുടെ ഹൃദയത്തെപ്പോലും അലിയിക്കയില്ലയോ? അവരോടു പ്രത്യേകമായി ഞാൻ പിന്നെയും ഈ സമസൃഷ്ടികളുടെ ന്യായമായ അവകാശത്തെ തടയരുതെന്ന് അപേക്ഷിക്കുന്നു ’’.
ജോർജ് ജോസഫ് ഏപ്രിൽ 11നു ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിനയച്ച കത്തിൽ സമരത്തിന്റെ പുതിയ രീതികൾ അവതരിപ്പിക്കുന്നു:
"ഒരാഴ്ചയ്ക്കകം, അതായത് മേടം നാലാം തീയതിക്കകം, സത്യഗ്രഹികളെ അറസ്റ്റ് ചെയ്യുകയോ തർക്ക റോഡുകളിൽക്കൂടി അധഃകൃതർക്കു സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയോ ചെയ്തില്ലെങ്കിൽ വടക്കേ ഗേറ്റിലും കിഴക്കേ ഗേറ്റിലും കൂടി സത്യഗ്രഹം നടത്തുന്നതിനു കമ്മറ്റി നിർബന്ധിതരാകും. ഒരു ആഴ്ചത്തേക്ക് എന്നു പറയുന്നതിനെപ്പറ്റി ഒരു കാര്യം കൂടി പറയാനുണ്ട്. ഈ ഒരാഴ്ച മുമ്പിൽ സത്യാഗ്രഹ വാളണ്ടിയർമാർക്ക് ഗൗരവതരമായി കായികമോ മാനസികമോ ആയ അപകടം ഉണ്ടാകുന്നുവെങ്കിൽ എല്ലാ ഗേറ്റിലുംകൂടി ഒരുമിച്ച് ഉടനെതന്നെ സത്യാഗ്രഹം നടത്തും. തങ്ങളുടെ ഈ തീരുമാനത്തിന്റെ ഗൗരവമായ സ്വഭാവം കമ്മറ്റിക്കു നല്ലപോലെ അറിയാം. ബലം പ്രയോഗിച്ച് പോലീസുകാർ വാളണ്ടിയർമാരെ പിരിച്ചുവിടാൻ ശ്രമിക്കുകയായിരിക്കും. എന്നാൽ, ഗവർമ്മെണ്ടിന്റെ ഇപ്പോഴത്തെ ക്രൂരമായ നയത്താൽ തങ്ങളുടെ വാളണ്ടിയർമാരെ മരിക്കുവാൻ അനുവദിക്കുന്നതിനു പകരം ഈ പരിണാമവും കമ്മറ്റി സഹിക്കുവാൻ തയ്യാറുണ്ട് ’.
അറസ്റ്റ് വരിക്കുന്നു
ഏപ്രിൽ 11നു തന്നെ ജോർജ് ജോസഫ്, പി.ഡബ്ല്യു. സെബാസ്റ്റ്യൻ, കുരുവിള മാത്യു എന്നിവർക്കെതിരെ വാറണ്ട് സമൻസ് വരുകയും കുരുവിള ഒഴിച്ചുള്ള മറ്റുള്ളവരെയെല്ലാം ഓഫിസിൽവച്ച് അറസ്റ്റു ചെയ്യുകയും ചെയ്തു. ഏപ്രിൽ 12നു ജോർജ് ജോസഫ്, സെബാസ്റ്റ്യൻ എന്നിവരെ ആറു മാസത്തെ വെറും തടവിനു ശിക്ഷിച്ചു. അന്നേ ദിവസം മഹാത്മാഗാന്ധി ഒരു കത്ത് ജോർജ് ജോസഫിനെഴുതി: ’പ്രാഥമികമായ സത്യാഗ്രഹസമരം കൊണ്ടുതന്നെ പ്രശ്നത്തിലേക്ക് പൊതുജന ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞിരിക്കുന്നു. ക്ഷമ കേടുകൊണ്ട് അത് ഇനി ഹിംസാപരമായി തീരാതെയും താനേ നശിച്ചുപോകാതെയും സൂക്ഷിക്കുക’.
ഏപ്രിൽ 13നു ജോർജ് ജോസഫിന്റെ നിർദേശപ്രകാരം കോട്ടവാതിലുകൾ നാലും നിരോധിക്കപ്പെട്ടു. മൂന്നു സംഘം വാളണ്ടിയർമാർ പതിവുപോലെ ഘോഷയാത്രയായി പുറപ്പെട്ടു വടക്കേ നടയിലും കിഴക്കേ നടയിലും സത്യാഗ്രഹം തുടങ്ങി. അന്നേദിവസം ജോർജ് ജോസഫിന്റെ അറസ്റ്റിൽ അനുമോദിച്ചു കൊണ്ട് ഗാന്ധിജിയുടെ ഒരു കത്ത് സത്യഗ്രഹ പന്തലിൽ ലഭിച്ചു. സർവേന്ത്യാനായകനായ ജോർജ് ജോസഫിനെയും കൊച്ചിയിലെ ജയിലുകളിൽ ഒന്നിൽ പോയി യഥാർഥ ദേശാഭിമാനം പ്രദർശിപ്പിച്ച സെബാസ്റ്റ്യനെയും ജയിലിലടച്ചു തിരുവിതാംകൂർ ഗവർമെണ്ട് ലോകനിന്ദയ്ക്കു പാത്രമായി എന്നു സമദർശി മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ബാരിസ്റ്ററുടെ കമ്പി സന്ദേശത്തിനു ഗാന്ധി മറുപടി നല്കി: പട്ടിണി ഉപേക്ഷിക്കുക.എന്നാൽ സത്യാഗ്രഹികളെ തവണ വെച്ചു മാറ്റുക; അവർ ബന്ധനസ്ഥരാകുന്നതുവരെ ശാന്തതയോടും താഴ്മയോടും കൂടി നിൽക്കുകയോ നിലത്ത് ഇരിക്കുകയോ വേണം.1924 ഏപ്രിൽ 14നു ഗാന്ധി "യങ്ങ് ഇന്ത്യ’യിൽ എഴുതി: "തീണ്ടിക്കൂടായ്മ എന്ന തിന്മയുടെ ആ ചെറിയ അംശം ദൂരീകരിച്ചാൽ സത്യാഗ്രഹം നടത്തുന്ന ആ പ്രദേശത്തെങ്കിലും അതിനു മാരകമായ ഒരു പ്രഹരമേൽപ്പിക്കാൻ പറ്റും. സത്യാഗ്രഹികളുടെ കൂട്ടത്തിൽ മലബാറിലെ ഏറ്റവും ഉറച്ച പ്രവർത്തകന്മാർ പലരും ഉൾപ്പെടുന്നു.കൂട്ടത്തിൽ എന്റെ മുൻഗാമിയായ ജോർജ് ജോസഫുമുണ്ട് ’.
സമരം ദേശീയശ്രദ്ധ നേടുന്നു
ബാരിസ്റ്റർ ജോർജ് ജോസഫിന്റെ നേതൃത്വം സത്യാഗ്രഹത്തെ വലിയതോതിൽ ദേശീയശ്രദ്ധ ആകർഷിച്ചു. ആളും അർഥവും വൈക്കത്തേക്കു പ്രവഹിച്ചു. സത്യാഗ്രഹികൾക്കായി സൗജന്യ ഭോജനാലയം തുടങ്ങാനായി പഞ്ചാബിൽനിന്നും ഒരു അകാലി സംഘം എത്തി.
കേരളത്തിനു വെളിയിൽനിന്നുള്ള പ്രശസ്തരായ പലരെയും ഈ ചരിത്രസംഭവം കേരളത്തിലേക്കാകർഷിച്ചു.
ബാരിസ്റ്റർ ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. സത്യാഗ്രഹത്തിന്റെ സംഘാടകനും നേതാവുമായി ക്രിസ്ത്യാനിയായ ജോർജ് ജോസഫ് പ്രവർത്തിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും അനേകം കത്തുകൾ കേരളത്തിൽ നിന്നും ഗാന്ധിക്കു കിട്ടി. ഗാന്ധിജി നിലപാടു മാറ്റി. ഹിന്ദു മതത്തിന്റെ ആഭ്യന്തര പ്രശ്നമായി അയിത്തത്തെ അവതരിപ്പിപ്പിച്ചു. ഹിന്ദുക്കൾ അനുവർത്തിക്കുന്ന അയിത്തത്തിന്റെ കാര്യത്തിൽ ഓരോ ഹിന്ദുവും അനുഷ്ഠിക്കേണ്ടതു പോലുള്ള ഒരു പശ്ചാത്താപ കർമം ജോസഫ് അനുഷ്ഠിക്കേണ്ടതില്ലന്നു ഗാന്ധി ’യംഗ് ഇന്ത്യ’യിൽ എഴുതി.അയിത്തം ഹിന്ദുക്കളുടെ പാപമാണ്. അവർതന്നെ അതിനു സ്വയം ശുദ്ധീകരിക്കണമെന്നായിരുന്നു ഗാന്ധിയുടെ നിലപാട്. ഗാന്ധിയുടെ വീപരീതനിലപാടിനെത്തുടർന്ന് ക്രൈസ്തവർക്ക് വൈക്കം സത്യാഗ്രഹത്തിൽനിന്നും പിന്മാറേണ്ടി വന്നു.
നിയമസഭാ പ്രമേയം
തിരുവിതാംകൂർ പ്രജാസഭാ മെമ്പറും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ എൻ.കുമാരൻ 1925 ഫെബ്രുവരി 5നു സഞ്ചാരസ്വാതന്ത്ര്യ പ്രമേയം പ്രജാസഭയിൽ അവതരിപ്പിച്ചു. ’’ വൈക്കം ക്ഷേത്രത്തിനും തിരുവിതാംകൂറിലെ മറ്റെല്ലാ ക്ഷേത്രങ്ങൾക്കും ചുറ്റുമുള്ള എല്ലാ റോഡുകളും ജാതിമതവ്യത്യാസം കൂടാതെ മഹാരാജാവ് തിരുമനസ്സിലെ സകലവിഭാഗം പ്രജകൾക്കും സഞ്ചരിക്കുന്നതിന്ന് തുറന്നുകൊടുക്കണമെന്ന് ഈ കൗൺസിൽ ഗവൺമെന്റിനോടു ശിപാർശ ചെയ്യുന്നു’’ എന്നായിരുന്നു പ്രമേയം. 23, 24,25 തീയതികളിൽ പ്രമേയത്തേക്കുറിച്ചുള്ള ചർച്ച നടന്നു.
ചർച്ചയുടെ രണ്ടാം ദിവസം പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഫാ. സിറിയക്ക് വെട്ടിക്കാപ്പിള്ളി സംസാരിച്ചു. തിരുവിതാംകൂർ ജനതയുടെ പകുതി ഭാഗത്തിന്റെ ന്യായമായ അവകാശം സംബന്ധിച്ച കാര്യമായതിനാൽ താൻ ഈ പ്രമേയത്തെ പിൻതാങ്ങുന്നു എന്ന് ഫാ. വെട്ടികാപ്പള്ളി പറഞ്ഞു.തുടർന്ന് ക്രൈസ്തവ പ്രതിനിധികളായ പോൾ.വി.ഡാനിയേൽ, തര്യതു കുഞ്ഞിത്തൊമ്മൻ, ജോൺ നിധീരി, കെ.സി. മാമ്മൻമാപ്പിള എന്നിവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.
ഒരു നല്ല ഗവൺമെന്റ് പൗരന്മാരുടെ പ്രാഥമികാവകാശത്തെ സ്ഥാപിച്ചു കൊടുക്കണമെന്ന് പോൾ.വി. ഡാനിയേൽ അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെയും റോഡുകൾ വെട്ടിയിട്ടുള്ളത് മനുഷ്യവർഗ്ഗത്തിന്റെ സഞ്ചാരത്തിനുവേണ്ടിയാണെന്ന് തര്യത് കുഞ്ഞിത്തൊമ്മൻ പറഞ്ഞു.
മതത്തിന്റെയും ജാതിയുടെയും പേരിൽ സഞ്ചാരതടസ്സം ചെയ്യാൻ പാടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ചാരസ്വാതന്ത്ര്യാവകാശം ഉറപ്പാക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഒരു വിഭാഗം സവർണ്ണരുടെ വീപരിതമായ നിലപാടിനു അർത്ഥമില്ലായെന്നും ജോൺ നിധീരി പ്രസംഗിച്ചു. യാഥാസ്ഥിതിക മനഃസ്ഥിതിയാണ് എല്ലാ കാര്യങ്ങൾക്കും തടസ്സമായി നിൽക്കുന്നതെന്ന് കെ.സി. മാമ്മൻമാപ്പിള അഭിപ്രായപ്പെട്ടു.
ഒരു മാമൂലോ ഒരു ആചാരമോ അർത്ഥമില്ലാതെയോ അനീതിയായോ തോന്നുമ്പോൾ അവയെ നീക്കം ചെയ്യേണ്ടത് നിയമസഭയുടെ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രമേയം വോട്ടിനിട്ടപ്പോൾ 21 പേർ അനുകൂലിച്ചും 22പേർ എതിർത്തും വോട്ടു ചെയ്തു. എസ്.എൻ.ഡി.പി യോഗം സ്ഥാപകനേതാവായ ഡോ. പല്പുവിന്റെ ജ്യേഷ്ഠൻ പി. പരമേശ്വരൻ പ്രമേയത്തെ എതിർത്തു സംസാരിക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്തു.പരമേശ്വരൻ അനുകൂലിച്ചു വോട്ടുചെയ്തിരുന്നുവെങ്കിൽ പ്രമേയം പാസ്സാകുമായിരുന്നു. ഈഴവനായ പരമേശ്വരന്റെ ഒരു വോട്ടിലാണ് സഞ്ചാരസ്വാതന്ത്ര്യ പ്രമേയം തള്ളപ്പെട്ടു എന്നത് എക്കാലത്തും ഓർമ്മിക്കേണ്ട ഒന്നാണ് എന്നു ടി.കെ മാധവന്റെ ജീവചരിത്രത്തിൽ എം.കെ പവിത്രൻ എഴുതി (പേജ്: 266)
ഫാ. സിറിയക്ക് വെട്ടിക്കാപ്പിള്ളി
തിരുവിതാംകൂർ പ്രജാസഭയിൽ അവതരിപ്പിക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യ പ്രമേയത്തിൽ അനുകൂലമായി പ്രസംഗിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ’തിരുവിതാംകൂറിലെ പ്രജാവർഗ്ഗത്തിൽ അർദ്ധാംശത്തിന്റെ ന്യായമായ ഒരവകാശ സ്ഥാപനാർത്ഥമുള്ള ഒരു കാര്യം മാത്രമാണ് സഞ്ചാരസ്വാതന്ത്ര്യം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് .
പ്രമേയത്തെ എതിർക്കാൻ ഭീഷണികളും പ്രലോഭനങ്ങളും പല ഭാഗത്തുനിന്നും ഉണ്ടായെങ്കിലും നിലപാടിൽ മാറ്റം വരുത്തിയില്ല.1925 മാർച്ച് 17നു ഫാ. വെട്ടിക്കാപ്പള്ളി കുറച്ചു കത്തോലിക്കാ പുരോഹിതർക്കൊപ്പം ഗാന്ധിജിയെ വൈക്കത്ത് വച്ചു സന്ദർശിച്ചു. ഖദർ ധരിക്കുന്നതിനെക്കുറിച്ചു ഗാന്ധിജി ആരായുകയും മെത്രാപ്പോലീത്താ അനുവദിച്ചാൽ ഖദർ ധരിക്കുവാൻ സന്തോഷമേയുള്ളുവെന്നും ഫാ. വെട്ടിക്കാപ്പിള്ളി പ്രസ്താവിക്കുകയും ചെയ്തു.
പൂവത്തുംമൂട്ടിൽ സെബാസ്റ്റ്യൻ
കോൺഗ്രസ് പ്രവർത്തകനും തൃശ്ശൂർ സ്വദേശിയുമായ പി.ഡബ്ല്യു സെബാസ്റ്റ്യൻ ബാരിസ്റ്റർ ജോർജ് ജോസഫിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. ജാമ്യം നൽകാത്തതിനാൽ ക്രിമിനൽ നടപടി (വകുപ്പ് 106) പ്രകാരം 6 മാസം വെറും തടവിനു ശിക്ഷ വിധിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
ഭജേഭാരതം എം. മാത്തുണ്ണി
ഗാന്ധിയനും ഭജേഭാരതം പത്രാധിപരുമായ എം. മാത്തുണ്ണി വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്ത ക്രൈസ്തവനാണ്. വൈക്കം സത്യാഗ്രഹത്തെ സംബന്ധിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട സമിതിയിൽ മാത്തുണ്ണിയും അംഗമായിരുന്നു. മാത്തുണ്ണി തിരുവിതാംകൂറിലെ ഒരു പൊതുയോഗത്തിലും പ്രസംഗിക്കാൻ പാടില്ലയെന്ന നിരോധന ഉത്തരവ് ഗവൺമെന്റ് നല്കി. മഹാത്മാഗാന്ധിയുടെ ചെങ്ങന്നൂർ സന്ദർശന പരിപാടിയുടെ പ്രധാന സംഘാടകൻ മാത്തുണ്ണിയായിരുന്നു.
കുരുവിള മാത്യു
കോൺഗ്രസ് പൊതുയോഗത്തിൽ ഗവർമ്മെണ്ട് അനുവർത്തിച്ചു വരുന്ന നയത്തെ അധിക്ഷേപിച്ചു പ്രസംഗിക്കാൻ താൻ തീരുമാനിച്ചതായി കുരുവിള മാത്യു ഒരു കത്ത് പ്രസിദ്ധീകരിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മെയ് 14നു കോട്ടയം മജിസ്ട്രേട്ടു കോടതിയിൽ അദ്ദേഹം നല്കിയ പ്രസ്താവന ശ്രദ്ധേയമാണ്. അതിൽ വൈക്കം സത്യാഗ്രഹത്തിൽ താൻ പങ്കെടുക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നായി തൻ്റെ ക്രൈസ്തവാദർശത്തെ കുരുവിള പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നു. പ്രസ്താവനയിൽ ഒരു ഭാഗം ഇങ്ങനെയാണ്:
"തിരുവിതാംകൂർ സംസ്ഥാനത്തിലെ രാജ്യഭണ്ഡാരത്തിൽ നിന്നും ധനവ്യയം ചെയ്ത സംരക്ഷിച്ചു പോരുന്നതും മ്ളേച്ഛങ്ങളായ ജന്തുവർഗ്ഗങ്ങൾക്കുകൂടി സ്വച്ഛന്ദം സഞ്ചരിക്കാവുന്നതുമായ ഗവർമ്മെണ്ടു വക വൈക്കം ക്ഷേത്രമതിലിനു പുറമെയുള്ള പബ്ലിക് റോഡിൽ കൂടി സ്വാർത്ഥമാപരന്മാരും കേവലം അപക്ഷക്കാരുമായ ഒന്നോ അധികമോ വർഗ്ഗത്തിൽപെട്ട ഏതാനും ചിലരുടെ തുച്ഛമായ സൗകര്യങ്ങളെ മാത്രം ലാക്കാക്കി തിരുവിതാംകൂറിലെ പൗരന്മാരിൽ ഒരു വലിയ വിഭാഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ ഗവർമ്മെണ്ട് തടഞ്ഞിരിക്കുന്നത് പൗരാവകാശധ്വംസനവും അന്യായവും അധർമ്മവും കേവലം അർത്ഥശൂന്യവും ആണെന്നുമാത്രമല്ല, ഈശ്വരന്റെ മാഹാത്മ്യത്തെയും മനുഷ്യത്വത്തെയും അപമാനിക്കയുംകൂടിയാണ്.
ഈ അധർമ്മമായ നടപടി നിലനിൽക്കുന്നേടത്തോളം കാലം നമ്മുടെ രാജ്യം ധർമ്മരാജ്യമാണെന്ന് അഭിമാനിക്കാൻ നമുക്ക് അശേഷം അവകാശമില്ല. ഈ നീചമായ അനീതിയെ നശിപ്പിക്കുന്നതിന് ഒന്നിലധികം കാരണങ്ങളാൽ ഞാൻ നിർബ്ബന്ധിതനായി തീർന്നിരിക്കുന്നു. അധർമ്മത്തെ നശിപ്പിച്ച് ധർമ്മസ്ഥാപനത്തിനായി അവതരിച്ച് ക്രിസ്തുഭഗവാന്റെ ഉപദേശങ്ങളിൽ വിശ്വസിച്ച് ആ ഉപദേശങ്ങളെ ജീവിതത്തിൽ അനുഭവപ്പെടുത്തണമെന്ന് മനഃപൂർവ്വം ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് ഇത് എന്റെ മതസംബന്ധമായ കർത്തവ്യ കർമ്മമാണെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ’’
മിസിസ് ജോർജ് ജോസഫ് (സൂസന്ന)
സത്യാഗ്രഹ പന്തലിൽ നിരാഹാരവ്രതം സ്വീകരിച്ചു മോഹാലാസ്യപ്പെട്ടു വീണ വാളണ്ടിയർമാരുടെ ശുശ്രൂഷ വേണ്ടവിധം നല്കിയത് മിസിസ് ജോർജ് ജോസഫ് ആണ്. നിയമം ലംഘിച്ചു സത്യാഗ്രഹത്തിൽ പങ്കെടുത്തതിനു ചിറ്റേടത്ത് ശങ്കുപ്പിള്ളയെ അറസ്റ്റ് ചെയ്തപ്പോൾ കാരാഗൃഹത്തിലേക്ക് യാത്ര അയയ്ക്കുന്ന യോഗത്തിന്റെ അധ്യക്ഷ സൂസന്ന ആയിരുന്നു.
കേരളത്തിലെ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭം
ഡോ. ടി.പി. ശങ്കരൻകുട്ടി നായർ
1924 മാർച്ച് മുപ്പതിനായിരുന്നു വൈക്കം സത്യഗ്രഹം ആരംഭിച്ചത്. ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിടുന്ന പ്രസ്തുത സമരം അവശവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേല്പ്പിന്റെ ചിത്രം വരച്ചിരിക്കുന്നു.
1923 ഡിസംബർ അവസാനം കാക്കിനടയിൽ നടന്ന ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ഗാന്ധിജിയെക്കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ചില മലയാളികൾ ശ്രമിച്ചു. കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.പി. കേശവമേനോൻ, ദേശാഭിമാനി ടി.കെ. മാധവൻ, ചരിത്രകാരനായ സർദാർ കെ.എം. പണിക്കർ എന്നിവരായിരുന്നു അവർ. മൂന്നുപേരും ഡയസിൽ കയറി ഗാന്ധിജിയെക്കണ്ട് കേരളത്തിലും, വിശിഷ്യാ തിരുവിതാംകൂറിലും നടന്നുവരുന്ന അനാചാരങ്ങൾ വിശദീകരിച്ചു കൊടുത്തു. ഹിന്ദുക്കളുടെ അവശതകളാണവർ അടിവരയിട്ടു പറഞ്ഞത്.
ഗാന്ധിജിയുടെ ഉപദേശം
പല ക്ഷേത്രങ്ങളുടെയും സൈഡ് റോഡുകളിലൂടെ ക്രിസ്ത്യാനികൾക്കും മുസ്ലിമിനും പോകാം. എന്നാൽ ഈഴവർ, പറയർ, പുലയർ, ഇത്യാദി അവശ സമുദായാംഗങ്ങൾക്ക് പോയ്ക്കൂടാ. ഉദാഹരണത്തിന് ഒരു പറയൻ ക്രിസ്ത്യാനിയായാൽ വൈക്കം റോഡിൽ സ്ഥാപിച്ചിട്ടുള്ള - അന്ധകാരതോടിനു സമീപമുള്ള ചൂണ്ടുപലക കടന്ന് ക്ഷേത്ര റോഡിൽ പ്രവേശിക്കാം. എന്നാൽ, അവശസമുദായങ്ങൾക്കതിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഈ അനാചാര ദൂരീകരണത്തിനാണവർ ഗാന്ധിജിയുടെ ഉപദേശം തേടിയത്.
ഹരിപ്പാട് ക്ഷേത്രത്തിനു മുന്പിൽ സത്യഗ്രഹം നടത്താമെന്ന് ദേശാഭിമാനി മാധവൻ പറഞ്ഞപ്പോൾ അഖിലേന്ത്യാ പ്രശസ്തിയുള്ള വൈക്കം ക്ഷേത്രത്തിനു മുന്നിൽ തന്നെയാവുന്നതാണ് നല്ലതെന്ന് ഗാന്ധിജി. അങ്ങനെ മാർച്ച് 30ന് 1924 വൈക്കം ക്ഷേത്രത്തിന്റെ അന്ധകാരത്തോടിനു മുന്പിൽ വച്ച് സമരം നടത്താനും അതിനു നേതൃത്വം നൽകാൻ ദേശാഭിമാനി ടി.കെ. മാധവനു ചുമതല നൽകിയുമാണ് യോഗം അവസാനിച്ചത്.
ഐതിഹാസിക പ്രക്ഷോഭം
1925 നവംബർ 23ന് സമരം പിൻവലിക്കുന്പോൾ അത് 603 ദിവസം പിന്നിട്ടിരുന്നു. ഇത്രയും ഐതിഹാസികമായൊരു സമരം കേരളത്തിലോ ദക്ഷിണേന്ത്യയിൽതന്നെയോ നടന്നിട്ടില്ല. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും ഇ.വി. രാമസ്വാമി നായ്ക്കരും അകാലികളും സ്വാമി ശ്രദ്ധാനന്ദനുമൊക്കെ നേരിട്ട് ഹാജരായ വലിയൊരു സമരമായിരുന്നു വൈക്കത്താരംഭിച്ചത്. 1918-19 കാലത്തുതന്നെ ടി.കെ. മാധവൻ ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും നേടാനുള്ള ആവശ്യം തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ ഉന്നയിച്ചിരുന്നു. സവർണക്ഷേത്രങ്ങൾ വർജിക്കലും മാധവന്റെ സമരമുറകളിൽ പെട്ടിരുന്നു.
ഒരു ഹരിജനോ ഒരു ഈഴവനോ ഒരു സവർണനോ മുസ്ലിമോ ക്രിസ്ത്യാനിയോ അന്ധകാരത്തോട് കടക്കാൻ ശ്രമിക്കുന്പോൾ സവർണനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പോകാം. പറയനോ പുലയനോ ഈഴവനോ പൊയ്ക്കൂടാ. ഇതെന്തു ന്യായമെന്നായിരുന്നു അവശസമുദായക്കാരും എസ്എൻഡിപി യോഗക്കാരും ഒരുവിഭാഗം സവർണരും ചോദിച്ചിരുന്നത്.
സമരം ശക്തിപ്രാപിക്കുന്നു
ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഹരിജൻ സേവക് സംഘവും മന്നത്തു പത്മനാഭന്റെ കീഴിലുള്ള നായർ സർവീസ് സൊസൈറ്റിയും വൈക്കം സത്യഗ്രഹത്തിനു സന്പൂർണ പിന്തുണ നൽകി. പാലക്കാട്ട് ശബരി ആശ്രമത്തിൽനിന്ന് ടി.ആർ. കൃഷ്ണസ്വാമി അയ്യങ്കാർ, ബാരിസ്റ്റർ ജോർജ് ജോസഫ് എന്നിവരും സമരമുഖത്തെത്തി. ഹിന്ദുക്കളുടെ കാര്യം അവർതന്നെ പരിഹരിക്കട്ടേയെന്നു പറഞ്ഞ് ജോർജ് ജോസഫിനെ ഗാന്ധിജി തിരിച്ചുവിളിച്ച് യംഗ് ഇന്ത്യയുടെ എഡിറ്ററാക്കി.
എൻഎസ്എസ് ഇടപെടുന്നു
സനാതന ധർമം പറഞ്ഞിരുന്ന ഇണ്ടൻതുരുത്തി മനയിലെ നന്പൂതിരിമാർ ശങ്കരാചാര്യ സ്വാമികളുടെ സനാതന ധർമം ദുർവ്യാഖ്യാനം ചെയ്ത് അവർണർ ക്ഷേത്ര പ്രവേശനത്തിനും ആരാധനയ്ക്കും അർഹരല്ല എന്നു കൂടി പ്രഖ്യാപിച്ചു. ആദിശങ്കരൻ അങ്ങനെ ഒരു അവർണ വിദ്വേഷിയായിരുന്നുവെന്ന് ഒരു ഗ്രന്ഥത്തിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇണ്ടൻതുരുത്തിയുടെ വാദഗതികൾ ഒരു ദുർവ്യാഖ്യാനം സമൂഹത്തിൽ ഉണ്ടാക്കി - അതായത് സവർണർ അവർണരുടെ ക്ഷേത്രപ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും എതിരാണെന്ന്. ഈ തെറ്റിധാരണ മാറ്റാൻ വേണ്ടിയായിരുന്നു നായർ സർവീസ് സൊസൈറ്റിയുടെ ശ്രമം.
ഓഗസ്റ്റിൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് നാടുനീങ്ങിയപ്പോൾ വൈക്കം സത്യഗ്രഹം നിർത്തിവയ്ക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. അധികാരികൾ ദുഃഖത്തിലാഴ്ന്നിരിക്കുന്പോൾ സമരമാർഗം പാടില്ല എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഇതനുസരിച്ച് സമരം നിർത്താൻ ആലോചിച്ചപ്പോഴാണ് തലസ്ഥാനത്തേക്ക് ഒരു സവർണ ജാഥ നടത്തിക്കഴിഞ്ഞ് സമരം നിർത്തി വയ്ക്കാമെന്ന് മന്നത്തു പത്മനാഭ പിള്ള പറഞ്ഞത്. അതു കോണ്ഗ്രസ് സെക്രട്ടറി കെ.പി. കേശവമേനോനും ടി.കെ. മാധവനും കെ. കേളപ്പനുമൊക്കെ സമ്മതിച്ച പശ്ചാത്തലത്തിലായിരുന്നു മന്നത്തിന്റെ വൈക്കത്തുനിന്നുള്ള തിരുവനന്തപുരത്തേക്കുള്ള സവർണ ജാഥ.
സമരനിധിയിലേക്ക് നാരായണ ഗുരുസ്വാമി ആയിരം രൂപ സംഭാവന നൽകിയതും സമരപ്പന്തലിൽ താമസിച്ചതും ഒക്കെ സമരത്തെ വളരെയധികം ശക്തിപ്പെടുത്തി. പോലീസും യാഥാസ്ഥിതികരുടെ ഗുണ്ടകളും ചേർന്നു നടത്തിയ കൊടിയ മർദനമുറ സമരത്തെ അടിച്ചമർത്തുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അയിത്തത്തിനെതിരായ സമരം നടത്തിയതിന്റെ പേരിൽ ചിറ്റേടത്തു ശങ്കുപ്പിള്ളയെ തിരുവിതാംകൂർ സർക്കാരിന്റെ പോലീസ് ഇഞ്ചപോലെ ചതച്ചുകൊന്നു എന്നു പറയേണ്ടിവരും.
(കൊച്ചി പൈതൃകപഠന കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജനറലാണ് ലേഖകൻ )
ചിറ്റേടത്ത് ശങ്കുപിള്ള ഏക രക്തസാക്ഷി
1887 ഏപ്രിൽ പത്തിനു പത്തനംതിട്ട മല്ലപ്പുഴശേരിയിൽ ജനിച്ച ശങ്കുപിള്ള കോഴഞ്ചേരിയിലും മാന്നാറിലുമാണ് വിദ്യാഭ്യാസം നടത്തിയത്. ഖാദി, ഹിന്ദി, അയിത്തോച്ഛാടനം എന്നീ മൂന്നു കാര്യങ്ങളിൽ ചിറ്റേടൻ കാണിച്ച ആത്മാർഥതയും താത്പര്യവും പറഞ്ഞാൽ തീരുകയില്ല. ബാരിസ്റ്റർ എ.കെ. പിള്ള തിരുവിതാംകൂർ ജില്ലാ കോണ്ഗ്രസ് സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ ചിറ്റേടനെയാണ് ആ പദവിയിലേക്ക് സ്റ്റേറ്റ് കോണ്ഗ്രസ് നിയോഗിച്ചത്.
1922 ലെ ഗയ കോണ്ഗ്രസിലും 1923 കാക്കിനഡ കോണ്ഗ്രസിലും ശങ്കുപിള്ള ഒരു സാധാരണ കോണ്ഗ്രസുകാരനായി പങ്കെടുത്തു. ചെങ്ങന്നൂരിൽ അയിത്തോച്ഛാടന പ്രസംഗം ചെയ്തതിന്റെ പേരിൽ 1924 ഏപ്രിൽ (15ന്) ഒരുമാസത്തേക്ക് തടവിലാക്കപ്പെട്ടു. ജാതിമത്സരം പലപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. റീജന്റിനു (1924-31) ഇരുപതിനായിരം പേർ ഒപ്പിട്ട മെമ്മോറാണ്ഡം ചങ്ങനാശേരി പരമേശ്വരൻ പിള്ളയും മന്നവും ചേർന്ന് നൽകിയ 1924 നവംബർ 13ന് ശേഷവും ചിറ്റേടന്റെ ആരോഗ്യനില വഷളായി.
ഡിസംബർ പതിനൊന്നിന് അദ്ദേഹം (1924) പോലീസിന്റെയും ജാതിക്കോമരങ്ങളുടെയും മർദനം മൂലം ഇഹലോകം വിട്ടു. 603 ദിവസത്തെ വൈക്കം സത്യഗ്രഹത്തിൽ മർദനം മൂലം കൊലചെയ്യപ്പെട്ട ഏക രക്തസാക്ഷിയായിരുന്നു ചിറ്റേടത്തു ശങ്കുപിള്ള എന്ന നേതാവ്. മന്നം നടത്തിയ സവർണ ജാഥ വൈക്കത്തുനിന്നു തുടങ്ങി തലസ്ഥാനപ്പട്ടണത്ത് എത്തുന്നതുവരെയുള്ള കാലത്ത് എത്രയെത്ര പീഡനങ്ങളാണദ്ദേഹം സഹിച്ചത് എന്നതിനു കൈയും കണക്കുമില്ല. പല നേതാക്കളും ആഹ്വാനങ്ങൾ നടത്തിയെങ്കിലും രംഗത്ത് പ്രവർത്തിച്ച് മർദനം ഏറ്റുവാങ്ങിയ അസാമാന്യ ധൈര്യശാലിയായിരുന്നു ചിറ്റേടത്ത് ശങ്കുപിള്ള.
സത്യഗ്രഹികളോട് അനുഭാവം പ്രകടിപ്പിച്ച മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിന്റെ കണ്ണിൽ ചുണ്ണാന്പെഴുതി. അതുമൂലം മരണം വരെ കാഴ്ചയില്ലാത്തവനായി ഇളയത്.
നാരായണൻ നായർ എന്ന സത്യഗ്രഹിയെ മുക്കാലിയിൽ കെട്ടി അടിച്ചു. ചോതി എന്ന സമരനേതാവിനെ സമരക്കാർ തല്ലിച്ചതച്ച് കെട്ടിത്തൂക്കി. കായലോര യോഗങ്ങളിൽ പ്രസ്താവനകളും വിളംബരങ്ങളും നടത്തിയ മുത്തുസ്വാമിയെ മർദിച്ചതിന് യാതൊരു കണക്കുമില്ല. മുത്തുസ്വാമി ചെണ്ടകൊട്ടി നടത്തിയ വിളംബരം സഹിക്കാതെ അത് തല്ലിപ്പൊളിച്ചപ്പോൾ മണ്ണെണ്ണപ്പാട്ട കഴുത്തിൽ തൂക്കി അദ്ദേഹം ജനങ്ങളെ വിളംബരം കൊട്ടിയറിയിച്ചു. നസ്രാണി ദീപിക, കേരള കൗമുദി, മലയാള മനോരമ, സ്വരാജ്യ, സമദർശി, മലയാളി, മിതവാദി എന്നീ പത്രങ്ങളിലെ അക്കാലത്തെ വാർത്തകൾ വൈക്കം സത്യഗ്രഹത്തെക്കുറിച്ചൊരു സമഗ്ര വിവരണം നൽകുന്നുണ്ട്. മാത്രമല്ല സാധു എം.പി. നായർ എന്ന കായംകുളത്തുകാരൻ സത്യഗ്രഹി സമരപ്പന്തലിൽ താമസിച്ചു സമരത്തിന്റെ ദൃക്സാക്ഷി വിവരണം തയാറാക്കി പ്രസിദ്ധീകരിച്ചു. അതിന്റെ പുനർ പ്രസിദ്ധീകരണം ഈ ലേഖകൻ പൈതൃക പഠന കേന്ദ്രം ഡയറക്ടർ ജനറലായിരുന്നപ്പോൾ നടത്തിയിട്ടുള്ളതും വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള വസ്തുതാപരമായ സ്മരണകൾ നിലനിർത്തും.
മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നടത്തിയ സവർണ ജാഥ ഇല്ലായിരുന്നുവെങ്കിൽ വൈക്കം സത്യഗ്രഹത്തിന് ഇണ്ടൻതുരുത്തിയും, നായർ സർവീസ് സൊസൈറ്റിയും ഇതര സവർണ സംഘടനകളും എതിരായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നതിന് തല്പരകക്ഷികൾ തുനിയുമായിരുന്നു. അത്തരം ആരോപണങ്ങൾക്ക് കടിഞ്ഞാണ് ഇടാൻ വേണ്ടിയായിരുന്നു മന്നത്തു പത്മനാഭന്റെ പുറപ്പാട്. അതിനു പൂർണമായ ഫലം കാണാനും സാധിച്ചു. കിഴക്കേ കവാടം ഒഴിച്ചുള്ളവ വൈക്കം സത്യഗ്രഹം അവസാനിച്ചപ്പോഴും, ബാക്കി 1936ൽ ക്ഷേത്രപ്രവേശന വിളംബരം ചിത്തിര തിരുനാൾ പ്രഖ്യാപിച്ചപ്പോഴും അവശർക്കായി തുറന്നു നൽകപ്പെട്ടു.
ഗാന്ധിജി ക്ഷേത്രപ്രവേശനം നൽകാത്തതെന്ത് എന്ന് റീജന്റ് റാണിയോട് വർക്കലയിൽ ആരാഞ്ഞപ്പോൾ അതിനുള്ള അധികാരം രാജാവിനുമാത്രമാണെന്ന് അവർ അറിയിച്ചു. ബാലനായ ചിത്തിര തിരുനാളിനോട് അതേ ചോദ്യം ഗാന്ധിജി ചോദിച്ചപ്പോൾ നൽകാം എന്ന് ചിത്തിര തിരുനാൾ പറഞ്ഞതിനാലാണ് 1931ൽ അധികാരമേറ്റശേഷം ക്ഷേത്രപ്രവേശന കമ്മിറ്റിയുണ്ടാക്കിയതും എല്ലാ ഹിന്ദുമത വിശ്വാസികൾക്കും ചിത്തിര തിരുനാൾ ക്ഷേത്രപ്രവേശനം അനുവദിച്ചതും.
ഈ വിളംബരത്തിന്റെ കാര്യം ഗാന്ധിജി അറിഞ്ഞപ്പോൾ മുതൽ ഗാന്ധിജി ചിത്തിരതിരുനാളിനെ മഹാത്മാവായി കരുതുകയുണ്ടായി. കേരളത്തിൽ ഗാന്ധിജിയെ അനുഗമിച്ചിരുന്ന മഹാദേവ ദേശായിയുടെ എപ്പിക്ക് ഓഫ് ട്രാവൻകൂറിൽ (Epic of travancore) എന്ന ഗ്രന്ഥത്തിൽ മഹാത്മാ ചിത്തിര തിരുനാൾ എന്ന് ഗാന്ധിജി വിളിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സവർണ പിന്തുണ സന്പൂർണമാക്കിയത് മന്നത്തു പത്മനാഭന്റെ സാമർഥ്യം തന്നെയെന്ന് പറയാതിരിക്കാൻ വയ്യ.
തീണ്ടൽജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം
(കെ.പി. കേശവമേനോൻ- കേരള സംസ്ഥാന കായ്യദർശി)
അയിത്തവും തീണ്ടലും നീക്കി അവർണ്ണഹിന്ദുക്കൾക്ക് പൊതുസ്ഥലങ്ങളിൽ സഞ്ചരിപ്പാൻ സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കേണ്ടതാണെന്നു കോണ്ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനമനുസരിച്ച് കേരള കോണ്ഗ്രസ് കമ്മിറ്റി ഈ സംസ്ഥാനത്തിൽനിന്ന് ഈ ദുരാചാരത്തെ കഴിയുന്ന വേഗത്തിൽ നീക്കുവാനായി ഒരു കാര്യപരിപാടി തയാറാക്കി രണ്ടാഴ്ചക്കു മുന്പ് പ്രസിദ്ധം ചെയ്യുകയുണ്ടായിട്ടുണ്ടല്ലൊ. അതിൽ ഉൾപ്പെട്ടിട്ടുള്ള ഒരു പ്രധാന സംഗതി, സവർണഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും മറ്റു മതക്കാരും സാധാരണ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ സഞ്ചരിപ്പാനുള്ള സ്വാതന്ത്ര്യം അവർണ ഹിന്ദുക്കൾക്കും ഉണ്ടാക്കിക്കൊടുക്കുവാൻ പരിശ്രമിക്കണമെന്നാണ്. കേരള കോണ്ഗ്രസ് കമ്മിറ്റിയുടെ ഈ തീരുമാനമനുസരിച്ചാണു വൈക്കത്തു ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിൽകൂടി അവർണ്ണഹിന്ദുക്കൾ ഉൾപ്പെടെ ഒരു ഘോഷയാത്ര കുഭം 18നു രാവിലെ ഏഴു മണിക്കു നടത്തുന്നതാണെന്നും 17നു വൈകുന്നേരം വൈക്കത്തുവെച്ചുണ്ടായ മഹാസഭയിൽ വെച്ചു കേരള കോണ്ഗ്രസ് കമ്മിറ്റിയുടെ പ്രതിനിധി എന്ന നിലയിൽ ഞാൻ പ്രസ്താവിച്ചിരുന്നത്.
വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിൽകൂടി തീണ്ടൽ ഉള്ള ജാതിക്കാർക്ക് സഞ്ചരിച്ചുകൂടാ എന്നു ഗവണ്മെന്റു വിരോധിക്കുന്നു എന്ന് എഴുതിയിട്ടുള്ള ഒരു ബോർഡ് ക്ഷേത്രത്തിന്റെ നാലുഗോപുര റോഡുകളിലും രണ്ടു കൊല്ലം മുന്പുവരെ വെച്ചിരുന്നു. അധികാരസ്ഥന്മാരുടെ പേരും ഒപ്പും ഇല്ലാതിരുന്ന ഈ ബോർഡ് മറ്റി മുന്പത്തേക്കാൾ ക്ഷേത്രത്തോടു കുറച്ചുകൂടി അടുപ്പിച്ച് ഇതു മുതൽ ക്ഷേത്രസങ്കേതമാകയാൽ പൊതുജനപ്രവേശനം നിരോധിച്ചിരിക്കുന്നു എന്നു എഴുതി ഇപ്പോൾ വെച്ചിരിക്കുന്നു. ഈ പുതിക്കിയ നോട്ടീസിലും പേരും ഒപ്പും വച്ചിട്ടില്ല. നാലു ഗോപുരവാതിലുകളിലും വെച്ചിട്ടുള്ള ബോർഡുകൾ നാലു ദൂരത്തിലാണ് നിൽക്കുന്നത്.
കേരള കോണ്ഗ്രസ് അയിത്തോച്ചാടന കമ്മിറ്റിയുടെ ഒരു പ്രതിനിധി ഈ മാസം 16നു രാവിലെ കോട്ടയം ഡിവിഷൻ പേഷ്ക്കാർ മിസ്റ്റർ എം.വി. സുബ്രഹ്മണ്യയ്യരെ വൈക്കത്തുവെച്ചു കണ്ടു സംസാരിച്ചപ്പോൾ അദ്ദേഹം പ്രതിനിധിയോടു പറഞ്ഞതു ക്ഷേത്രറോഡ് പൊതുമുതൽ കൊണ്ടു സംരക്ഷിച്ചു സൂക്ഷിച്ചു പോരുന്നു എന്നാണ്.
ഇതിനു മുന്പ് ഈ സമുദായത്തിലുള്ള ചില പ്രതിനിധികൾ ആ ബോർഡിനെ അവഗണിച്ച് ആ വഴിയിൽ കൂടി കടന്നുപോകയും വിവരം രേഖാമൂലം അധികാരികള അറിയിക്കുകയും ചെയ്തിട്ടുള്ളതായി അറിയുന്നുണ്ട്.
എങ്കിലും ഇപ്പോഴും ക്രിസ്ത്യാനികളും മുഹമ്മദീയരും സഞ്ചരിച്ചുവരുന്ന ഈ റോഡ് അവർണ്ണഹിന്ദുക്കൾക്ക് സഞ്ചാരത്തിനായി തുറന്നിട്ടില്ല എന്ന് കണ്ടതിനാലാണ്, ഈ സഞ്ചാരസ്വാനന്ത്ര്യം അവർക്കു സന്പാദിച്ചു കൊടുക്കുവാനായി കോണ്ഗ്രസിന്റെ ആഭിമുഖ്യത്തിൽ ഷോഘയാത്ര നടത്തുവാൻ തീർച്ചപ്പെടുത്തിയിട്ടുണ്ടായിരുന്നത്.
ക്ഷേത്രപ്രവേശന ബഹളങ്ങൾ
1924 മാർച്ചു മുതൽ ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ പലഭാഗങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധം അരങ്ങേറി. വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതിനു ദിവസങ്ങൾക്ക് മുന്പ് ആലപ്പുഴ പൂച്ചക്കാലിൽ ഒരു നായർ യുവാവ് ക്ഷേത്രത്തിൽ കയറി മണിയടിച്ചു തൊഴുതു. ഇതിനെക്കുറിച്ച് 1924 മാർച്ച് 25ന് അന്നത്തെ ദീപിക ഗൗരവപൂർവ്വം റിപ്പോട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നായർക്ക് ക്ഷേത്രത്തിൽ മണിയടിച്ചു തൊഴാൻ പാടില്ലെന്നും അവരുടെ കയ്യിൽ പ്രസാദം കൊടുക്കാൻ പാലില്ലെന്നും നിബന്ധമുണ്ട്.
എന്നാൽ, ഇയ്യിടെ അരു ക്കുറ്റിക്കു സമീപം പൂച്ചക്കാൽ എന്ന സ്ഥലത്തുള്ള ഒരു ക്ഷേത്രത്തിൽ തൽസ്ഥലവാസിയായ ഒരു മിസ്റ്റർ കൃഷ്ണപിള്ള കയറി, ഇതിനു വിരോധമായി മണിയടിച്ചു തൊഴുകയുണ്ടായി. മാത്രമല്ല പ്രസാദം കൈയിൽ കൊടുക്കാത്തതിനാൽ ബലമായി കയറി എടുക്കുകയും എന്പ്രാനെ ഭയപ്പെടുത്തുകയും ചെയ്തത്രേ! എതായാലും മിസ്റ്റർ കൃഷ്ണപിള്ളയുടെ പേരിൽ ആ ക്ഷേത്രാധികാരികൾ കേസുകൊടുത്തിരിക്കുന്നതായറിയുന്നു.
കെ.പി. കേശവമേനോന് ഗാന്ധിയുടെ മറുപടി
1924 ഏപ്രിൽ ഒന്നിന് നസ്രാണി ദീപിക പ്രസിദ്ധീകരിച്ചത്...
കത്തുകിട്ടി, ഇന്ത്യയുടെ ആ ഭാഗത്താര് അധകൃതവർക്കാരുടെ സ്ഥിതി ഏറ്റവും ശോചനീയമായിട്ടുള്ളതെന്ന് എനിക്കറിയാം. നിങ്ങൾ പറയുന്നപോലെ അവർ കേവലം അസ്പൃഷ്ടർ മാത്രമല്ല. അവർക്കു ചില റോഡുകളിൽ കൂടി നടക്കാൻപോലും പാടില്ല. അവരുടെ സ്ഥിതി കഷ്ടാൽ കഷ്ടതരം തന്നെ. നമുക്കു ഇനിയും സ്വരാജ്യം സിദ്ധിക്കാത്തതിനാൽ ഞാൻ അത്ഭുതപ്പെടുന്നില്ല;
നമ്മുടെ സോദരന്മാരുടെ ഈ സഞ്ചാര സ്വാതന്ത്ര്യത്തെ സുരക്ഷിതമാക്കുവാനായിട്ടാണു സംസ്ഥാന കമ്മിറ്റിക്കാർ അവരടങ്ങിയ ഒരു ഘോഷയാത്ര നിഷേധിക്കപ്പെട്ടിരിക്കുന്ന റോഡിലൂടെ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതു സത്യഗ്രഹത്തിന്റെ ഒരു വകഭേദമാണ്.
അതിന്റെ വിഷമതകളെക്കുറിച്ച് ഞാൻ ഈ അവസരത്തിൽ പ്രത്യേകം ഓർമപ്പെടുത്തേണ്ടതായിട്ടില്ല. അവരുടെ ഗതിയെ സ്വന്തമാളുകൾ തന്നെ തടുക്കുകയാണെങ്കിലും ഈ ഭാഗത്തുനിന്നും യാതൊരു ബലപ്രയോഗവും ഉണ്ടായിക്കൂടാ. നിങ്ങൾ അതിനെല്ലാം മൗനമായി വഴിപ്പെടുണം. അടിയുണ്ടാവുകയാണെങ്കിൽ അതു കൊള്ളുകയും വേണം. ഘോഷയാത്രയിൽ പങ്കുകൊള്ളുന്ന ഓരോരുത്തരും ഇതിനെല്ലാം പൂർണായി തയാറുള്ളവരായിരിക്കണം. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതമായിരിക്കും. അക്രമത്തിന്റെ ഛായപോലും കണ്ടുകൂടാ.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ ഈ നിലയിൽനിന്ന് വ്യതിചലിക്കാവാനിടയുണ്ടെന്നു തോന്നുകയാണെങ്കിൽ ഘോഷയാത്ര നീട്ടിവയ്ക്കുന്നതിൽ യാതൊരു സംശയവും വേണ്ട. ഇത്തരത്തിലുള്ള പരിഷ്കരണത്തിന് വിരോധികളായവരെ നാം വേണ്ട പോലെ കണ്ടു വഴിപ്പെടുത്തിയില്ലായിരിക്കുമോ എന്നാണ് എനിക്കു ഭയം. അതു കൊണ്ടു മുൻകരുതൽ കൂടുതൽ ആവശ്യമാണ്.
കാര്യം എത്രയും വിഷമകരമാണെന്നു എനിക്കറിയാം. ഇവിടെയിരുന്നുകൊണ്ട് ഉപദേശം തരുന്നത് എളുപ്പമായിരിക്കും. അതുകൊണ്ടു സർവ്വ വിജയങ്ങളും ആശംസിക്കുക മാത്രമെ ഞാനിപ്പോൾ ചെയ്യുന്നുള്ളൂ.
എന്ന് എം.കെ. ഗാന്ധി (ഒപ്പ്)
മാളവ്യജിയുടെ സന്ദേശം : സത്യഗ്രഹ സംരംഭം ഇപ്പോൾ വേണ്ട
മാർച്ച് 28നു വൈകുന്നേരം അഞ്ചുമണിക്കു പണ്ഡിത മദനമോഹന മാളവ്യയുടെ കയ്യിൽനിന്നും കന്പിവഴികിട്ടിയ ഒരു സന്ദേശത്തിന്റെ തർജിമായാണ് താഴെ ചേർക്കുന്നത്: കേരളത്തിലെ ഈഴവരിൽ അന്യായമായി ചുമത്തപ്പെട്ടിട്ടുള്ള അസ്വാതന്ത്ര്യങ്ങളിൽനിന്നും അവരെ വിമുക്തരാക്കുന്നതിന് മിസ്റ്റർ മാധവനും സഹപ്രവർത്തകരും ചെയ്തുവരുന്ന പരിശ്രമങ്ങളിൽ എനിക്ക് ആത്മാർഥമായ അനുഭാവമുണ്ട്.
എന്നാൽ, ഈ ഘട്ടത്തിൽ സത്യഗ്രഹമല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള സംരംഭമോ ബുദ്ധിപൂർവമല്ലെന്ന് ഞാൻ ബലമായി ഉപദേശിക്കുന്നു. എന്തെന്നാൽ അങ്ങിനെ സംരംഭം തുടങ്ങുകയാണെങ്കിൽ നിങ്ങളും അധികൃതന്മാരും തമ്മിലും അല്ലെങ്കിൽ നിങ്ങളും ജാതി ഹിന്ദുക്കളും തമ്മിലോ കലഹമുണ്ടാകാൻ എളുപ്പമുണ്ട്.
നിങ്ങളുടെ ആവശ്യങ്ങൾക്കു വഴിപ്പെട്ടു തരുന്നത് മതവിരോധമാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്നവരാണ് ജാതി ഹിന്ദുക്കൾ. അങ്ങിനെ വരുന്പോൾ കാര്യങ്ങൾ കൂടുതൽ വിഷമകരമായി തീരുകയെയുള്ളൂ. ഞാൻ മേയ് മാസത്തിൽ കേരളത്തിലേക്ക് വരണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. അവിടത്തെ വിദ്വജ്ജനങ്ങളുടെയും മതാചാര്യമാരുടെയും വിലയേറിയ ഉപദേശ നിയന്ത്രണങ്ങളോടുകൂടി അവിടത്തെ അയിത്താചാരത്തെ ഇല്ലായ്മ ചെയ്യാൻ പ്രാർഥാപൂർവ്വം പരിശ്രമിക്കണമെന്നു ഞാൻ വിചാരിക്കുന്നു.
എല്ലാ സന്പ്രദായങ്ങളുടെയും അനുയായികൾക്കും സ്വീകാര്യമായിരിക്കത്തക്ക വിധത്തിലുള്ള ഒരു തീരുമാനമുണ്ടാകുന്നതിനു സർവ്വശക്തനായ ദൈവം തുണയ്ക്കണമെന്നുള്ള പൂർണമായ വിശ്വാസത്തോടൂകൂടി,
മദനമോഹനമാളവ്യ (ഒപ്പ്)