Tuesday, May 9, 2023 10:58 PM IST
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
ഇക്കഴിഞ്ഞ ഏപ്രിൽ 28-30 തീയതികളിലായി ഫ്രാൻസിസ് മാർപാപ്പ ഹങ്കറിയിൽ നടത്തിയ അപ്പസ്തോലിക സന്ദർശനം പലകാരണങ്ങൾകൊണ്ടു ശ്രദ്ധേയമായിരുന്നു. 2021 സെപ്റ്റംബർ 12ന് മാർപാപ്പ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ ഹങ്കറിയിൽ ചെന്നപ്പോൾ വീണ്ടും വരാമെന്നു വാക്കുകൊടുത്തിരുന്നു. ആ വാക്ക് പാലിക്കാനാണ് രണ്ടുവർഷത്തിനകം വീണ്ടും അസാധാരണമാംവിധം ഹങ്കറിയിൽ എത്തിയത്. യൂറോപ്യൻ രാജ്യങ്ങളെ ആകെ അലട്ടുന്ന കുടിയേറ്റവിഷയത്തിൽ ഹങ്കറി കൈക്കൊള്ളുന്ന സ്വന്തം നിലപാടുകളെപ്പറ്റി മാർപാപ്പ എന്തു പറയുമെന്നറിയാനും ലോകം ആകാംക്ഷയോടെ കാത്തിരുന്നു. ഉക്രൈനുമായി 85 മൈൽ അന്തർദേശീയ അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിൽ, റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാർപാപ്പയുടെ സന്ദർശനത്തിന് പ്രാധാന്യം കല്പിക്കപ്പെട്ടു. ലക്ഷക്കണക്കിന് ഉക്രൈനിയൻ അഭയാർഥികളെയാണു ഹങ്കറി സ്വീകരിച്ചത്.
യൂറോപ്പിന്റെ ആത്മാവിനെ തേടി
‘ക്രിസ്തുവാണ് നമ്മുടെ ഭാവി’ എന്നതായിരുന്നു മാർപാപ്പയുടെ സന്ദർശനത്തിന്റെ പ്രമേയം. തികച്ചും മതരഹിത സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന യൂറോപ്പിന്റെ ഭാവിയെക്കുറിച്ച് കത്തോലിക്കാ സഭയ്ക്കു മാത്രമല്ല മാനിവക മൂല്യങ്ങളിൽ വിശ്വസിക്കുന്ന സകലർക്കും ഉത്കണ്ഠയുണ്ട്. ക്രിസ്തുമതത്തിനും അതിന്റെ മൂല്യങ്ങൾക്കും ബദലായി ഉയർന്നുവരുന്ന ആശയപ്രപഞ്ചം മനുഷ്യവർഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണപരമായ സംഭവാനകൾ ചെയ്യുന്നില്ല എന്നതാണ് അതിന്റെ കാരണം. ക്രൈസ്തവമായ എന്തിനോടും ശത്രുതാപരമായ നിലപാടുകൾ സ്വീകരിക്കാൻ ഭരണകൂടങ്ങളെപ്പോഴും സ്വാധീനിക്കത്തക്ക വിധത്തിൽ ചില തീവ്രവാദ പ്രചാരണങ്ങൾ യൂറോപ്പിൽ ശക്തിയാർജിച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനു നൽകുന്ന അമിതപ്രാധാന്യം, പൊതുനന്മയുടെയും സാമൂഹ്യസഹവർത്തിത്വത്തിന്റെയും മേഖലകളിൽ വസ്തുനിഷ്ഠമായ ഇടപെടലുകൾ അസ്ഥാനത്താക്കുന്നു. തികച്ചും സങ്കുചിതവും അസ്വീകാര്യവുമായ വിധത്തിൽ ദേശീയതയെ വ്യാഖ്യാനിക്കുന്ന തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ വർധിച്ചുവരുന്ന സ്വാധീനവും കാണാതിരുന്നുകൂടാ. അവ വളർത്തുന്നതിൽ രാഷ്ട്രീയപാർട്ടികൾക്കും സർക്കാരുകൾക്കുമുള്ള പരോക്ഷമായ പങ്കാണു മറ്റൊരു വസ്തുത.
ഹങ്കറിയോടു മാത്രമായി ചെയ്തതായിരുന്നില്ല ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗങ്ങൾ, മുഴുവൻ യൂറോപ്പിനെയും അദ്ദേഹം ബുഡാപെസ്റ്റിൽവച്ച് അഭിസംബോധന ചെയ്യുകയായിരുന്നു. ലോകമൊന്നാകെ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് യൂറോപ്പ് എന്തു മറുപടി പറയും എന്നതായിരുന്നു ആ പ്രസംഗങ്ങളുടെ കാതൽ. ‘വാതിലുകൾ തുറക്കുക’എന്നുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ഇങ്ങനെ വേണം മനസിലാക്കാൻ. നാടുവിടുന്നവരെ ‘സുരക്ഷിതവും നിയമപരവുമായ’മാർഗങ്ങളിലൂടെ സ്വീകരിക്കേണ്ടത് ഹങ്കറിയുടെ മാത്രം ഉത്തരവാദിത്വമല്ല, സൗകര്യവും സാന്പത്തികസ്ഥിതിയുമുള്ള സകലരുടേതുമാണ്.
പന്ത്രണ്ടാം പീയൂസ് മുതലുള്ള മാർപാപ്പമാർ യൂറോപ്പിന്റെ ഐക്യത്തെപ്പറ്റി സംസാരിച്ചതിന്റെ തുടർച്ചയായാണ് ഫ്രാൻസിസും സംസാരിക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ ബന്ധികളായ ജനങ്ങളെക്കുറിച്ചും ജനപ്രിയ രാഷ്ട്രീയത്തിന്റെ വരുംവരായ്കകളെക്കുറിച്ചും അമൂർത്തമായ ദേശീയതാ സങ്കല്പങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ മറക്കുന്നതിനെക്കുറിച്ചും അദ്ദേഹം വാചാലനായി. ആശയപരമായ കോളനിവത്കരണത്തെ സൂക്ഷിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ജെൻഡർ പ്രത്യയശാസ്ത്രവും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അബദ്ധധാരണകളും തിരുത്തപ്പെടേണ്ടതാണെന്ന് മാർപാപ്പ പറയുന്നത് ആദ്യമായല്ല. ഗർഭഛിദ്രം മൗലികാവകാശമാക്കാനുള്ള യൂറോപ്യൻ പാർലമെന്റിന്റെയും ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെയും ശ്രമങ്ങളെ അദ്ദേഹം ദുരന്തമെന്നാണു വിശേഷിപ്പിച്ചത്.
യൂറോപ്യൻ യൂണിയന്റെ സ്ഥാപകരായ മൂന്നു രാജ്യതന്ത്രജ്ഞന്മാരെ അനുസ്മരിച്ച മാർപാപ്പ, ഷൂമാന്റെയും ദെ ഗാസ്പെറിയുടെയും അഡനാവറിന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അഭ്യർഥിച്ചു. യൂറോപ്പിന്റെ ആത്മാവിനെ വീണ്ടും കണ്ടെത്താനുള്ള ആഹ്വാനമായിരുന്നു അത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം പുതിയൊരു യൂറോപ്പിനെ കെട്ടിപ്പടുക്കാൻ ഒന്നിച്ചു ചേർന്ന ആ ത്രിമൂർത്തികളുടെ മാർഗദീപം കത്തോലിക്കാ സാമൂഹ്യ പ്രബോധനങ്ങളിലെ മൂന്നു തത്വങ്ങളായിരുന്നു- സബ്സീഡിയാരിറ്റി, സമൂഹാംഗങ്ങളുടെ ഐക്യദാർഢ്യം, പൊതുക്ഷേമം. സാധിക്കുന്നവ ചെയ്യാൻ ഓരോരുത്തരെയും അനുവദിക്കുക, അനാവശ്യ കൈകടത്തലുകൾ ഒഴിവാക്കുക, ചുമതലകൾ ശ്രേണീബദ്ധമായി കൃത്യമായി ചെയ്യുക എന്നിവയൊക്കെയാണ് സബ്സീഡിയാരിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്. സോളിഡാരിറ്റിയാണ് ഐക്യദാർഢ്യം. സബ്സിഡിയാരിറ്റിയും സോളിഡാരിറ്റിയുമുണ്ടെങ്കിൽ പൊതുക്ഷേമം (വെൽഫയർ) സംജാതമാകും.
യഥാർഥ സ്വാതന്ത്ര്യം
കമ്യൂണിസവും ഉപഭോക്തൃ സംസ്കാരവും മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യസങ്കല്പം അപര്യാപ്തവും അസ്വീകാര്യവുമാണെന്ന് ബുഡാപെസ്റ്റിലെ പസ്മനി പീറ്റർ കാത്തലിക് യൂണിവേഴ്സിറ്റിയിൽ അക്കാദമിക ലോകത്തോടു സംസാരിക്കുന്പോൾ മാർപാപ്പ പറഞ്ഞു. “ആയിരിക്കുക എന്നതും (വസ്തുവകകൾ) ഉണ്ടായിരിക്കുക എന്നതും തമ്മിലുള്ള വൈരുധ്യം ചിന്താവിഷയമാക്കണം.’’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിവേഴ്സിറ്റിയുടെ ഐടി, ബയോണിക്സ് വിഭാഗത്തിൽപ്പെട്ട അധ്യാപകരും വിദ്യാർഥികളുമായിരുന്നു അദ്ദേഹത്തിന്റെ ശ്രോതാക്കൾ. തന്റെ പ്രസംഗത്തിൽ മാർപാപ്പ ഏറ്റവും കൂടുതൽ ഉദ്ധരിച്ചത് ദാർശനികനും ഗ്രന്ഥകാരനുമായ ജർമൻ വൈദികൻ റൊമാനോ ഗൗർദീനിയെയാണ്. സാങ്കേതികവളർച്ച അനിവാര്യമാണെന്നു പറഞ്ഞ ഗൗർദീനി, യന്ത്രങ്ങൾ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന ഒരു കാലം വരുമോ എന്നു ഭയപ്പെട്ടിരുന്നു. മനുഷ്യന്റെ ആന്തരികജീവിതം അവസാനിക്കുന്പോൾ അവൻ അന്തസാരശൂന്യനായിത്തീരും. ഇത്തരത്തിലുള്ള അടിമത്തത്തിനു വിട്ടുകൊടുത്ത മനുഷ്യന്റെ ജീവിതം എന്താകുമെന്ന് ഗൗർദീനിയെപ്പോലെ മാർപാപ്പയും ആശങ്കപ്പെട്ടു.
സ്വാതന്ത്ര്യത്തെക്കുറിച്ച് തെറ്റായ സങ്കല്പങ്ങളാണ് കമ്യൂണിസവും മുതലാളിത്തവും (ഉപഭോക്തൃ സംസ്കാരം) വച്ചുപുലർത്തുന്നത്. കമ്യൂണിസം വ്യക്തിസ്വാതന്ത്ര്യത്തിനു വച്ച അതിർത്തികൾ ഭേദിച്ച്, അതിർത്തികളേ ഇല്ലാത്ത ലോകമാണ് മുതലാളിത്തം കാണിച്ചുതരുന്നത്. പതിറ്റാണ്ടുകൾ കമ്യൂണിസ്റ്റ് അടിമത്തത്തിൽ കഴിഞ്ഞശേഷം ഹങ്കറി ഇപ്പോൾ മുതലാളിത്ത മാർഗത്തിലാണ്. സ്വാതന്ത്ര്യം ഒരിക്കലും അനിയന്ത്രിതമല്ലെന്നു സങ്കല്പിക്കരുത്. ഈ രണ്ടു തത്വങ്ങളുടെയും മുന്പിൽ മാനവികതയുടെയും പ്രത്യാശയുടെയും ഇഷ്ടികകൾകൊണ്ട് ഒരു നവയൂറോപ്പ് സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു കഴിയണമെന്ന് മാർപാപ്പ പറഞ്ഞു.
സാങ്കേതികവിദ്യയിലും യന്ത്രസംവിധാനങ്ങളിലും അമിതമായി ആശ്രയിച്ചുകൊണ്ടു മാത്രം ജീവിതം സാർഥകമാകുകയില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു. ആന്തരിക ശൂന്യത പരിഹരിക്കാൻ സമൂഹമാധ്യമങ്ങളിൽ മുഴുകുകയും അങ്ങനെ സാമൂഹ്യജീവിതംതന്നെ ഇല്ലാതാകുകയും ചെയ്യുന്നവർ ഇന്നു ധാരാളമാണ്. അഭൗതിക തലത്തോടും സമൂഹത്തോടും ചരിത്രത്തോടും സൃഷ്ട പ്രപഞ്ചത്തോടുമുള്ള ബന്ധത്തിൽ വളരാനാണ് സംസ്കാരം പഠിപ്പിക്കുന്നത്. യാന്ത്രികമായ ജീവിതം നയിക്കുന്പോഴാണു രോഗികളെ അവഗണിക്കാനും ദയാവധം പരിശീലിക്കാനും വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും നശിപ്പിക്കാനും മനുഷ്യർ തയാറാകുന്നത്.
ഹംഗറിയുടെ പാരന്പര്യം
അരലക്ഷത്തിലേറെപ്പേർ പങ്കെടുത്ത വിശുദ്ധകുർബാനയ്ക്കിടെ ചെയ്ത സുവിശേഷപ്രസംഗത്തിൽ മാർപാപ്പ ഹംഗറിയുടെ ശക്തമായ വിശ്വാസപാരന്പര്യത്തെ പ്രകീർത്തിച്ചു. നാസി, കമ്യൂണിസ്റ്റ് കാലഘട്ടങ്ങളിൽ ഹംഗേറിയൻ ജനത പ്രകടിപ്പിച്ച വിശ്വാസസ്ഥൈര്യം ധീരോദാത്തമാണ്. ജീവിതം ഭൗതികത മാത്രമായിത്തീരുന്പോൾ ത്യാഗപൂർണമായ സമർപ്പണം, കൂട്ടായ്മ, കുടുംബം മുതലായ മൂല്യങ്ങൾ വിസ്തൃതമാകാനിടയുണ്ട്. നമ്മുടെ വേരുകൾ നമുക്ക് മറക്കാതിരിക്കാം. അഗാധങ്ങളിലുള്ള വേരുകളിൽനിന്നാണ് നമ്മൾ വളരുന്നതും ഫലംചൂടുന്നതും. ഹംഗറി നൂറ്റാണ്ടുകളായി വണങ്ങപ്പെടുന്ന നിരവധി വിശുദ്ധരുടെ ജന്മനാടുകൂടിയാണ്. മാർട്ടിൻ, സ്റ്റീഫൻ, എലിസബത്ത്, മാർഗരറ്റ് എന്നിവർ അവരിൽ ചിലരാണ്. വിശ്വാസത്തിന്റെ ഈ മഹാസാക്ഷികൾ പരാജയബോധത്തെയും നാളയെക്കുറിച്ചുള്ള ഭയത്തെയും അതിജീവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. മിശിഹായാണ് നമ്മുടെ ഭാവി എന്ന ഉറപ്പാണ് അവർ തരുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നുദിവസത്തെ അജപാലന സന്ദർശനം ഹംഗറിയിലെ സഭയെ മാത്രമല്ല യൂറോപ്പിനാകമാനമുള്ള ഒരു ഉണർത്തുപാട്ടായിരുന്നു. യൂറോപ്പിന്റെ സന്പന്നമായ ക്രൈസ്തവ പാരന്പര്യത്തിൽനിന്ന് ഊർജം ഉൾക്കൊണ്ടു മൂല്യാധിഷ്ഠിതമായി ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ആഹ്വാനം. നാസി ഭീകരതയെയും കമ്യൂണിസത്തെയും അതിജീവിച്ച യൂറോപ്യൻ ജനത മുതലാളിത്തം, സാങ്കേതിക-യാന്ത്രികതയുടെ അടിമത്തം, സമൂഹമാധ്യമങ്ങൾ ഒരുക്കുന്ന അന്യവത്കരണം-മുതലായവയുടെ ചതിക്കുഴികളിൽ വീഴരുത്.
ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭകളുമായുള്ള കൂടിക്കാഴ്ചകൾ നടത്തിയില്ലെങ്കിലും ആ സഭകളുടെ നേതാക്കൾ മാർപാപ്പയെ സന്ദർശിക്കാൻ എത്തിയിരുന്നു. പൗരസ്ത്യ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ഒരു പ്രാർഥനാശുശ്രൂഷയിൽ പങ്കെടുത്ത അദ്ദേഹം സഭയുടെ സാർവത്രികമാനം അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു. അഭയാർഥികളും അശരണരുമായ ആളുകളുമായുള്ള കൂടിക്കാഴ്ച സഭയ്ക്ക് അവരോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതുമായി.