ദുബായ്: പതിനൊന്നു ദിവസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കയിൽ ആവശ്യമുയരുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രം ആവിഷ്കരിക്കാൻ ട്രംപിനോട് അദ്ദേഹത്തിന്റെ ഉപദേശകർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
യുദ്ധത്തിന് ലഭിക്കുന്ന പൊതുജന പിന്തുണ കുറയുന്നതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ തിരിച്ചടിയും ഭയന്നാണ് ഈ നീക്കം. ആവശ്യമുള്ള അത്രയും കാലം യുദ്ധം നീളുമെന്നു പറഞ്ഞ ട്രംപ് കഴിഞ്ഞദിവസം യുദ്ധത്തെ ഹ്രസ്വകാലത്തേക്കുള്ള നടപടിയെന്നാണു വിശേഷിപ്പിച്ചത്. യുദ്ധം തുടങ്ങിവച്ചത് അമേരിക്കയാണെന്നും അതു നിർത്തുന്നത് തങ്ങളാണെന്നുമാണ് ഇറാൻ പറയുന്നത്.
എണ്ണവിതരണം തടസപ്പെടുത്തിയാൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസിലൂടെയുള്ള എണ്ണ വിതരണം തടയാൻ ശ്രമിച്ചാൽ ഇറാനുമേൽ നിലവിൽ നേരിടുന്നതിനേക്കാൾ കഠിനമായ പ്രത്യാക്രമണമുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഈ ഭീഷണികൾക്കെല്ലാം എന്നെന്നേക്കുമായി അന്ത്യം കുറിക്കുകയാണെന്നും അതിന്റെ ഫലമായി എണ്ണവിലയും വാതകവിലയും കുറയുമെന്നും ട്രംപ് പറഞ്ഞു. “ചില തിന്മകളിൽനിന്നു മുക്തി നേടുന്നതിനായി ഞങ്ങൾ പശ്ചിമേഷ്യയിലേക്കു പോയി. അത് ഹ്രസ്വകാലത്തേക്കുള്ളതായിരിക്കും”- ട്രംപ് കൂട്ടിച്ചേർത്തു.
Tags : United States war West Asia Conflict Middle East War Iran Trump