കണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഒരു അനുനയത്തിനും താനില്ലെന്നും കണ്ണൂർ വിട്ടു കൊടുക്കില്ലെന്നുമാണ് സുധാകരന്റെ നിലപാട്.
സീറ്റിൽ തീരുമാനമാകുന്നത് വരെ ഡൽഹിയിലേക്കുള്ള യാത്ര തന്നെ അദ്ദേഹം റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ അനുകൂല നിലപാടുള്ളവരുടെ യോഗം വിളിയ്ക്കാനുള്ള നിർണായക നീക്കം നടത്താനൊരുങ്ങുകയാണ് സുധാകരൻ.
അതേ സമയം സുധാകരന് വഴങ്ങേണ്ടതില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. സുധാകരനുമായി ഫോണിൽ സംസാരിക്കാനുൾപ്പെടെ ദേശീയ നേതൃത്വം തയാറായിട്ടില്ല.
സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാര്‍ഥി നിര്‍ണയം.
സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.
തുടർ ചർച്ചകൾക്കായി സുധാകരനോട് തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നത്. സുധാകരൻ പിടിവാശി തുടരുന്നതിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.
Tags : assembly election kerala congress leader k sudhakaran mp kannur seat