കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകനും കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ശരൺ എസ്. കർത്തയെ ഇന്ന് ഇഡി ചോദ്യം ചെയ്യും.
കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക. കരിമണൽ കമ്പനിയായ സിഎംആർഎല്ലും പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇഡി ശരണിൽ നിന്ന് തേടുന്നത്.
അതേസമയം കേസിലെ പ്രധാന വ്യക്തിയായ വീണ വിജയനെ ചോദ്യം ചെയ്യുന്നതിന് നോട്ടീസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻപ് ഹാജരാകുന്നതിൽ നിന്ന് വീണ സാവകാശം തേടിയിരുന്നു. തുടർന്ന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി പുതിയ സമൻസ് അയച്ചിട്ടുണ്ട്.
കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നല്കിയ നിർദ്ദേശം. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം. വരും ദിവസങ്ങളിൽ സിഎംആർഎല്ലിലെയും എക്സാലോജിക്കിലെയും കൂടുതൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന.
Tags : masappadi case sasidharan kartha questioned