പ്രതീകാത്മക ചിത്രം
ഇക്കുറിയും പ്രളയം ആയിരങ്ങളെ ദുരിതക്കയത്തിലാക്കി. പ്രളയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയുമാണെന്ന യാഥാർഥ്യം ഇപ്പോഴെല്ലാവരും അംഗീകരിക്കുന്നുണ്ട്. ഇതേത്തുടർന്ന് വൈകിയാണെങ്കിലും കേരള സർക്കാർ മണൽ വാരാൻ എടുത്തിരിക്കുന്ന തീരുമാനം അഭിനന്ദാനർഹമാണ്.
പുഴകളിലും കായലുകളിലും ഡാമുകളിലുമെല്ലാം മണലും എക്കലും നിറഞ്ഞിരിക്കുകയാണ്. 2018ലെ പ്രളയം ഇതിന്റെ രൂക്ഷത വർധിപ്പിച്ചു. കായലുകൾ ചതുപ്പുനിലങ്ങളാകാൻ ഏതാനും വർഷങ്ങൾ മാത്രം മതി. കായലിൽനിന്നു കട്ടകുത്തൽ നിറുത്തിച്ചതും ഒരു കാരണമാണ്.
ഒന്നാലോചിച്ചു നോക്കൂ! സഹ്യപർവതം മുതൽ താഴോട്ടുള്ള കരഭൂമിയിൽനിന്നു മഴ കുത്തിയൊലിപ്പിച്ചു കവർന്നെടുത്തുകൊണ്ടുപോയി പുഴകളിലും കായലുകളിലും അടിത്തട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നതല്ലേ ഈ മണലും എക്കലും. ഇത് നീതിപൂർവം കരയ്ക്കവകാശപ്പെട്ടതല്ലേ? ഈ വിലപ്പെട്ട സമ്പത്ത് ഖനനം ചെയ്തെടുത്ത് നിർമാണപ്രവർത്തനങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?
എം സാൻഡും പുഴമണലും
പകരം നമ്മൾ ചെയ്യുന്നതെന്താണ്? ഉഗ്ര പ്രഹരശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മലയുടെ മാറു പിളർന്ന് പാറ പൊട്ടിച്ച് എം സാൻഡ് എന്ന നിർമിതമണൽ ഉണ്ടാക്കുന്നു. ആവശ്യക്കാർ ഇത് വലിയ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്നു. ഈ പ്രക്രിയയിൽ കാര്യമായ തൊഴിലും സൃഷ്ടിക്കപ്പെടുന്നുമില്ല. അതിനാൽ ഗുണന്മയേറിയതും എം സാൻഡിനേക്കാൾ കുറഞ്ഞ വിലയ്ക്കു കിട്ടുന്നതുമായ പുഴമണൽ ഖനനം ചെയ്യുന്നതിനെ എതിർക്കേണ്ടതുണ്ടോ?
വൻ മുതൽമുടക്കുള്ള യന്ത്രസഹായവും ശബ്ദ, അന്തരീക്ഷ, പരിസര മലിനീകരണവും ഇല്ലാതെയും വൻതോതിൽ ഇന്ധനവും ഊർജവും പാഴാക്കാതെയും പുഴമണൽ വാരിയെടുക്കാം. അനേകം ചെറുപ്പക്കാർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിനും ധനസമാഹരണത്തിനും അതുവഴിയുള്ള ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കുമുള്ള സുവർണാവസരം. ഗ്രാമങ്ങൾക്കായിരിക്കും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. മണൽ വാരാൻ സർക്കാർ തീരുമാനമെടുത്ത സ്ഥിതിക്ക് എത്രയും വേഗം നടപ്പിൽ വരുത്തുക. മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നല്ലതാണ്.
കാലാവസ്ഥാവ്യതിയാനവും മേഘവിസ്ഫോടനവും
ആഗോളതാപനം മൂലം ഭൂമിയിൽ കാലാവസ്ഥയിൽ വലിയ വ്യത്യാസം വന്നിട്ടുണ്ട്. എൽനിനോ പ്രതിഭാസം മൂലം അതിതീവ്ര മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. മഴ പെയ്യുന്ന രീതിയിൽതന്നെ ഇപ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏഴു മുതൽ പതിനാലു കിലോമീറ്റർ വരെ കൂമ്പാര മേഘങ്ങൾ (Cumulative Cloud) രൂപപ്പെട്ട് ഒറ്റയടിക്ക് മേഘവിസ്ഫോടനമായി ഒരു ചെറിയ പ്രദേശത്ത് അതിതീവ്ര മഴ തകർത്തുപെയ്യുന്ന പ്രതിഭാസം, ഈ അടുത്ത കാലത്തായി കണ്ടു വരുന്നു. ഇത്രയും ജലം ഒഴുകിപ്പോകാനുള്ള സംഭരണശേഷി നമ്മുടെ നദികൾക്കില്ല. കാരണം, മണൽ നിറഞ്ഞുകിടക്കുകയാണ്. കൂടാതെ, നമ്മുടെ നാട്ടിലെ കാനകളും അഴുക്കുചാലുകളുമെല്ലാം ബ്ലോക്കായി കിടക്കുന്നു. ഫലമോ പ്രളയവും അതിന്റെ ദുരിതപർവങ്ങളും. കൂടാതെ,പകർച്ചവ്യാധികളും. കുടിവെള്ള സ്രോതസുകളെല്ലാം മലിനജലസംഭരണികളായി മാറും.
ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്തു വേണം സർക്കാരുകളും ജനങ്ങളും പദ്ധതികളും പ്ലാനുകളും തയാറാക്കാൻ. ഇതൊരു ഉണർത്തുപാട്ടാണ്, മുന്നറിയിപ്പാണ്. “If you want peace prepare for war” എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതലുകളും മുന്നൊരുക്കങ്ങളും നടത്തണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകൾ കൂടുതലും ദരിദ്ര ജനവിഭാഗങ്ങളായിരിക്കുമെന്നത് മറക്കരുത്. മണൽ വാരുന്ന ഒറ്റ പ്രവൃത്തികൊണ്ട് അനേകം ഗുണങ്ങൾ ലഭിക്കുന്നതിനൊപ്പം അനേകം ഭവിഷ്യത്തുകൾ ഒഴിഞ്ഞു പോകുകയും ചെയ്യും.
Tags : Sand WarFooting Flood River Dam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash