സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം ആവശ്യമെന്ന് ഒരിക്കൽകൂടി കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരിക്കുകയാണ്. ഏതുവിധത്തിലും ദുരുപയോഗിക്കാൻ കഴിയുന്ന കടിഞ്ഞാണില്ലാത്ത സംവിധാനങ്ങളായി സമൂഹമാധ്യമങ്ങളും ഡിജിറ്റൽ മാധ്യമങ്ങളും മാറിക്കഴിഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യൻ ജനത നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായി അത് വിലയിരുത്തേണ്ടി വന്നിരിക്കുകയാണ്.
പ്രതിയോഗികൾക്കെതിരേ അധാർമികമായി ഉപയോഗിക്കാൻ കഴിയുന്ന മരകായുധമായും എന്തു വ്യാജവും നിമിഷങ്ങൾകൊണ്ട് പ്രചരിപ്പിച്ച് ജനലക്ഷങ്ങളെ അബദ്ധധാരണകളിൽ അകപ്പെടുത്താൻ കഴിയുന്ന ഉപകരണമായും മാനസിക വൈകല്യങ്ങളുള്ളവർക്ക് തങ്ങളുടെ വികലവും വികൃതവുമായ ചിന്തകൾക്ക് അനുസൃതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനമായും സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ വഴിമാറിയിട്ട് ഏറെക്കാലമായി.
ഇക്കാലയളവിനുള്ളിൽ ഇത്തരം കുടില തന്ത്രങ്ങളിൽ കുരുങ്ങി തകർന്നുപോയവരും ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരും ഒട്ടേറെയാണ്. ചില പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും അപരവിദ്വേഷം വളർത്താനും നിരന്തരമായി സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് അനേക ലക്ഷങ്ങളിൽ അബദ്ധധാരണകൾ രൂപപ്പെടാനും അതു വളർന്ന് അപകടകരമായ മാനസികാവസ്ഥകൾ രൂപപ്പെടാനും കാരണമായിരിക്കുന്നു.
രാജ്യത്തെമ്പാടും കലാപസമാനമായ സാഹചര്യങ്ങൾ നിരന്തരം ഉടലെടുക്കപ്പെടുന്നതിനും ഒട്ടേറെ നിരപരാധികൾ ആക്രമിക്കപ്പെടുന്നതിനും സോഷ്യൽമീഡിയ വഴിയുള്ള ആശയപ്രചാരണങ്ങൾക്ക് മുഖ്യ പങ്കുണ്ട്.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമില്ല!
യാതൊരു നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമില്ലാതെ ആരംഭിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഡിജിറ്റൽ മാധ്യമങ്ങളാണ് മറ്റൊരു വെല്ലുവിളി. തങ്ങളുടെ പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കാനും അപരരെ മോശക്കാരാക്കി ചിത്രീകരിക്കാനും വ്യാജം പ്രചരിപ്പിക്കാനും തുടങ്ങി കേവലം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രം മുന്നിൽകണ്ടുകൊണ്ടുവരെ തുടങ്ങിയിരിക്കുന്ന ഓൺലൈൻ പോർട്ടലുകളും യൂട്യൂബ് ചാനലുകളും ആയിരക്കണക്കിനുണ്ട്. ഇത്തരക്കാരുടെ പ്രവർത്തനങ്ങൾക്കുമേൽ ഫലപ്രദമായ നിരീക്ഷണങ്ങളോ അവശ്യഘട്ടങ്ങളിൽപോലും ശരിയായവിധത്തിൽ നടപടിയെടുക്കാനുള്ള സാധ്യതകളോ ഇല്ലാത്തത് സാമൂഹിക ഐക്യത്തിനും മതേതരത്വത്തിനും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
ഈ ഘട്ടത്തിൽ പരമോന്നത നീതിപീഠത്തിന്റെ വിലയിരുത്തലിന് അതീവ പ്രാധാന്യമുണ്ട്. ഇന്ന് നിലവിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സ്വയം നിയന്ത്രണ രീതിയുടെ ഫലപ്രാപ്തിയിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രസർക്കാർ ഈ വിഷയത്തിൽ സമഗ്രമായ പോളിസി രൂപീകരിക്കണമെന്നും ഫലപ്രദമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് സുപ്രീംകോടതിയുടെ നിർദേശം.
ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും പരിശ്രമിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
നിയമനിർമാണങ്ങൾ
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (DPDP)2023, ഐടി റൂൾസ് (ഭേദഗതി) 2021 എന്നിവയാണ് ഈ രംഗത്ത് സമീപകാലത്തുണ്ടായ നിയമനിർമാണങ്ങൾ. എന്നാൽ 80 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുള്ള, ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ഉപയോഗ രാജ്യമായ ഇന്ത്യയിൽ ഈ നിയമങ്ങൾ ഫലപ്രദമായി നടപ്പാകുന്നതായി വിലയിരുത്തപ്പെടുന്നില്ല. ഐടി റൂൾസ് 2021 പ്രകാരം ഓൺലൈൻ/ ഒടിടി പ്ലാറ്റ്ഫോമുകൾ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടുള്ള സ്വയം നിയന്ത്രിത പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ, അത്തരമൊരു വ്യവസ്ഥയും അനുബന്ധ സംവിധാനങ്ങളുടെ രൂപീകരണവും ഫലത്തിൽ യാതൊരു മാറ്റങ്ങൾക്കും വഴിയൊരുക്കിയിട്ടില്ല. ഇവിടെ ആവശ്യം പൂർണമായി കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന, പുതിയതും ഫലപ്രദവുമായ ഒരു നിയമ ചട്ടക്കൂട് രൂപീകരിക്കപ്പെടുകയാണ്.
മാതൃകയാക്കാം
സോഷ്യൽ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കടിഞ്ഞാണില്ലാതെ വരുന്ന സാഹചര്യം വലിയ വിപത്തുകൾക്ക് വഴിയൊരുക്കുമെന്ന് മുൻകൂട്ടി കണ്ട ഒട്ടേറെ ലോകരാജ്യങ്ങൾ വളരെ മുമ്പേതന്നെ ഫലപ്രദമായ നിയമസംവിധാനങ്ങൾ രൂപീകരിച്ചിട്ടുള്ളത് കേന്ദ്രസർക്കാരിന് മാതൃകയാക്കാവുന്നതാണ്. ഓസ്ട്രേലിയ, ജർമനി, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലെ നിയമസംവിധാനങ്ങൾ ഇത്തരത്തിൽ ഏറ്റവും മികച്ചതായി വിലയിരുത്തപ്പെടുന്നു.
ഇ-സേഫ്റ്റി കമ്മീഷണറെ നിയോഗിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ഈ വിഷയത്തിൽ മികച്ചൊരു മാതൃക ആദ്യമായി ലോകത്തിന് നൽകിയത്. കേവലം പോലീസ്-കോടതി സംവിധാനങ്ങൾക്ക് അതീതമായി ക്രിയാത്മകവും സ്വതന്ത്രവുമായ സർക്കാർ നിയന്ത്രിത സംവിധാനമാണ് ഓസ്ട്രേലിയയിലെ ഇ-സേഫ്റ്റി കമ്മീഷണറേറ്റ്. POFMA (Protection from Online Falsehoods and Manipulation Act) എന്ന നിയമ നിർമാണത്തിലൂടെയാണ് ഫേക്ക് ന്യൂസ്, പ്രൊപ്പഗാന്ത ന്യൂസ് തുടങ്ങിയ വെല്ലുവിളികളെ നേരിട്ടത്. നെറ്റ്വർക്ക് എൻഫോഴ്സ്മെന്റ് ആക്ട് ആണ് ജർമനിയുടേത്. ജർമനിയുടെ നിയമനിർമാണവും വളരെ ഫലപ്രദമായി വിലയിരുത്തപ്പെടുന്നു.
അപചയങ്ങൾക്ക് വഴിയൊരുക്കി
സൈബർ ആക്രമണങ്ങൾ, വ്യാജ സന്ദേശങ്ങളുടെ നിരന്തരപ്രചരണങ്ങൾ, കലാപങ്ങൾക്കുപോലും സമൂഹമാധ്യമങ്ങൾ വഴിയൊരുക്കിയ സാഹചര്യങ്ങൾ തുടങ്ങി സോഷ്യൽ മീഡിയയും ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളും പരിധിവിട്ട അവസ്ഥകളിലേക്ക് വഴിമാറിയിട്ടും കഴിഞ്ഞ വർഷങ്ങൾക്കിടയിൽ സമഗ്രമായ നിയമനിർമാണത്തിന് സർക്കാർ തയാറാകാത്തത് വലിയ അപചയങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചില നിയമനിർമാണങ്ങൾ നടക്കുന്നുണ്ടെങ്കിലും കാലാനുസൃതമായ പരിഹാരങ്ങൾക്ക് അത് സഹായകമാകാത്തത് ഇന്നത്തെ ദുരവസ്ഥയാണ്.
സോഷ്യൽ, ഡിജിറ്റൽ മാധ്യമങ്ങളുടെ വഴിവിട്ട രീതികൾ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവരെയും അത്യന്തം രൂക്ഷമായ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കൊച്ചുകുട്ടികളുടെവരെ മാനസികാവസ്ഥകളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് പഠനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്. കേരളത്തിൽ പരിധികളില്ലാതെ വർധിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യകൾ, കുടുംബ തകർച്ചകൾ, ലഹരി ഉപയോഗം, ധ്രുവീകരണങ്ങൾ തുടങ്ങി സമൂഹത്തിൽ സംഭവിച്ചുകൊണ്ടിക്കുന്ന മാറ്റങ്ങൾ സർക്കാരുകൾ ഗൗരവമായി പരിഗണിക്കണം.
ദുഷ്ടലാക്കിന് വിരാമമുണ്ടാകണം
ചില രാഷ്ട്രീയ പാർട്ടികൾക്ക് അന്ധമായ പിന്തുണ നൽകുന്ന സോഷ്യൽ, ഡിജിറ്റൽ മീഡിയ ഹാൻഡിലുകൾക്ക് രാഷ്ട്രീയ നേതൃത്വങ്ങൾ പരിധിവിട്ട സഹായങ്ങൾ ചെയ്തുവരുന്നത് നിയമനിർമാണങ്ങളുടെ ഫലപ്രാപ്തിക്ക് പരിധികൾ നിശ്ചയിക്കുന്നുണ്ടോ എന്നതും സംശയിക്കേണ്ടതുണ്ട്. താത്കാലികമായ കാര്യലാഭത്തിനുവേണ്ടി ഇത്തരം അനുബന്ധ സംവിധാനങ്ങളെ ദുരുപയോഗിക്കുകയും ദുഷ്ടലാക്കോടെ ആശയപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്ന ശൈലിക്ക് വിരാമമുണ്ടാകണം.
മുഖ്യധാരാ മാധ്യമങ്ങളിൽ പലതുംപോലും സോഷ്യൽമീഡിയ ഹാൻഡിലുകൾ ഉപയോഗിച്ച് വ്യക്ത്യാധിക്ഷേപം നടത്തുകയും രാഷ്ട്രീയ പാർട്ടികൾക്ക് മുതലെടുപ്പുകൾക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവണതയും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ചില പ്രത്യേകതരം കണ്ടന്റുകൾക്ക് ലഭിക്കുന്ന അമിത പ്രചാരവും അവ സൃഷ്ടിക്കുന്ന സ്വാധീനങ്ങളും പഠനവിധേയമാക്കുകയും നിയന്ത്രിക്കപ്പെടുകയും വേണം.
പരാതി പരിഹാരത്തിന് ഏതൊരു സാധാരണക്കാരനും പ്രാപ്യവും ഫലപ്രദവുമായ ഒരു ഡിജിറ്റൽ മീഡിയ പോളിസിയും അനുബന്ധ നിയമ നിർമാണവുമാണ് ഈ കാലഘട്ടത്തിൽ ആവശ്യം. സോഷ്യൽ മീഡിയയുടെ ദുരുപയോഗ സാധ്യതകളും പഴുതുകളും അടച്ചുകൊണ്ടും സ്വകാര്യതയും നീതിയും സത്യസന്ധതയും ഉറപ്പാക്കിക്കൊണ്ടും നിയമനിർമാണം നടത്താനും അത് ഫലപ്രദമായി നടപ്പാക്കാനും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും കഴിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
Tags : Unbridled social media Supreme Court Central Goverment